Saturday, July 14, 2012

SADDA HAQ


വിശപ്പിന്‍റെ വിളിയില്‍ വിണ്ണലറിയപ്പോള്‍
തലവെട്ടിപ്പൊളിച്ച് തലച്ചോര്‍ കുഴച്ചുരുളയാക്കി
വിശപ്പടക്കുന്ന സ്വപ്നം കണ്ട് ഞെട്ടിയുണരുമ്പോള്‍,
തിരുനാവായയില്‍ നിന്നോ, ശിവരാത്രി മണപ്പുറത്ത് നിന്നോ
പാതിരാക്കും കൂട്ടമായെത്തും ബലിക്കാക്കകള്‍
കാ, കായെന്നാര്‍ത്തു തലയ്ക്കു ചുറ്റും വട്ടം പറക്കുന്നു.

ഗതികിട്ടാ പ്രേതങ്ങളെ, വിശന്നലയും പൈതങ്ങളെ
നിങ്ങള്‍ കാത്തിരിക്കുക.
ഞാനിനിയുമുറങ്ങും, എന്‍റെ സ്വപ്നത്തില്‍ തിരിച്ചണയും
പങ്കിടാന്‍ മടിയില്ലെനിക്കെന്‍റെ തലയിലെ പഴഞ്ചോര്‍,
പകരമിത്തിരി ചെത്തിപ്പൂവും കളിമണ്ണും തരിക.

Wednesday, June 13, 2012

തല തിരിഞ്ഞ വികാരം


വൈരനിര്യാതന കലാകാരനെ പ്രസ്ഥാനം പുറത്താക്കുന്നു.
സഭാപുത്രന്‍റെ ഏച്ചുകെട്ടി സര്‍ക്കാര്‍ നിലം പരിശാകുന്നു.
മുല്ലപ്പെരിയാര്‍ നാലു ജില്ലകളെ നക്കി തുടയ്ക്കുന്നു.
അയാള്‍ പുഞ്ചിരിച്ചു കൊണ്ടേയിരിക്കുന്നു.

ജിഹാദുണ്ട ഒബാമയുടെ നെഞ്ചിന്‍കൂട് തകര്‍ക്കുന്നു.
ചൈനീസ് ഭരണം വിമതര്‍ പിടിച്ചടക്കുന്നു.
ജപ്പാനെ സുനാമി വിഴുങ്ങുന്നു.
അയാള്‍ മാറത്തടിച്ചു  കരയുന്നു.

ഓഹരി വിപണിയിലെ ഊഹക്കച്ചവടക്കാരന്‍റെ
വികാരങ്ങള്‍ എന്നും തല തിരിഞ്ഞാണ്.

പുകഞ്ഞ കൊള്ളി


ചീവീടുകള്‍ മൂളുന്ന രാത്രിയില്‍
കരകരയൊച്ചയില്‍ വാതില്‍ തുറന്നതും
കൂരിരുട്ടിലാരോ നടന്നകന്നതും
ഇടവഴിയിലൊരു വണ്ടി ചീറിപാഞ്ഞതും
രാമന്‍റെ പുലര്‍കാല സ്വപ്നമായിരുന്നു.

പുലര്‍കാല സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും
ശൂന്യ അകലം പാലിക്കുമെന്ന പഴങ്കഥക്ക് തെളിവായ്‌
മേശമേല്‍ കിടന്നിരുന്ന കത്തിന്
രാമന്‍റെ മകളുടെ കയ്യക്ഷരമായിരുന്നു.

അന്നുച്ചക്കു രാഗത്തില്‍ മാറ്റിനി കണ്ടതും
അന്തിക്ക് ബിനിയില്‍ നാല് നിപ്പനടിച്ചതും
കാണാതെ പോയ സിനിമകളോടും
നുണയാതെ പോയ മദ്യത്തോടുമുള്ള
രാമന്‍റെ പ്രായശ്ചിത്തമായിരുന്നു.

നമുക്കൊരു മകളാണെന്ന് മറക്കരുതെന്ന
ഭാര്യോപദേശ അകമ്പടിയില്ലാതെ
നാല് വറ്റ് വിഴുങ്ങി ചുരുണ്ട് കൂടുമ്പോള്‍
കണ്ണിലുരുണ്ടുകൂടി ഒഴുകിയ തെളിനീരിന്
രാമനിട്ട പേരാണ് പുകഞ്ഞ കൊള്ളി.

Saturday, May 26, 2012

ലമ്പടന്‍ ക്രിക്കറ്റ്‌


ക്രീസിലെ ബാറ്റ്സ്മാന്‍റെ സൂക്ഷ്മതയോടും തന്മയത്വത്തോടും
കരുതലോടെയുമാണ് ഓരോ സ്ത്രീലമ്പടനും ബാറ്റ് വീശുന്നത്.

അപകടകാരിയായ ഔട്ട്‌ സ്വിങ്ങറിനെ വെറുതെ വിട്ട്
ഇന്‍ സ്വിങ്ങറില്‍ ഒറ്റയും ഇരട്ടയുമെടുത്ത്‌
ഷോര്‍ട്ട് പിച്ചിനെ കവര്‍ ഡ്രൈവിലയച്ച്
ഓവര്‍ പിച്ചിനെ നിലം തൊടാതെ അതിര്‍ത്തി കടത്തി
ലമ്പടന്മാര്‍ കളിച്ചു കൊണ്ടേയിരിക്കുന്നു.

വശീകരണ ചിരിയോടെ പറന്നടുത്ത ഫുള്‍ടോസ്സിനെ
ആര്‍ത്തിയോടെ ചുംബിക്കാനാഞ്ഞ ലമ്പടന്‍
അതൊരു ഫെമിനിസ്റ്റ് യോര്‍ക്കറാണെന്ന്
തിരിച്ചറിഞ്ഞപ്പോഴേക്കും
മിഡില്‍ സ്ടംപ് മൂന്നു കരണം മറിഞ്ഞിരുന്നു.

കാണികളും ക്യാമറകളും മിഴി പാര്‍ക്കവേ
മുഖം താഴ്ത്തി തിരിഞ്ഞു നടക്കുമ്പോള്‍,
ലമ്പടന്‍റെ നഷ്ടബോധ ചിന്തയില്‍
ഒരടി മുന്നോട്ടാഞ്ഞ്‌ ഫെമിനിസ്റ്റ് യോര്‍ക്കറിനെ സിക്സറാക്കുന്നതും
ശതകം തികയ്ക്കുന്നതുമായിരുന്നു.

Friday, May 25, 2012

"അരങ്ങല്ല അണിയറ"


"അന്യമനസ്സുകളില്‍ അവശേഷിക്കുന്ന സത്യസന്ധത"
എന്നൊരു തുടര്‍കഥ എഴുതാന്‍ വേണ്ടിയാണ്
ചുറ്റിലുള്ളവരുടെ മനക്കോട്ടയിലേക്ക്
ഭൂതക്കണ്ണാടിയുമായ്
കഥാകാരന്‍ ഒളിച്ചു കയറിയത്.

മലിനജലം
മലഗന്ധം
ആര്‍ക്കുന്ന കൊതുകുകള്‍
കബന്ധങ്ങള്‍
നിണമുണങ്ങിയ ചുമരുകള്‍
വെട്ടിനെടാ അവനെ എന്ന അലര്‍ച്ച
ഓടിയടുക്കുന്ന കലാപകാരികള്‍

തിരിഞ്ഞോടിയ കഥാകാരന്‍
കിണറില്‍ നിന്നൊരു കുടം വെള്ളം തലയിലൊഴിച്ചു.
വെട്ടിക്കുടഞ്ഞ വെള്ളത്തില്‍ നിന്നുത്ഭവിച്ച
മന്ത്രവാദ കഥക്കയാള്‍ പേരുമിട്ടു.
"അരങ്ങല്ല അണിയറ"

Wednesday, May 23, 2012

നീതി ശാസ്ത്രം


അടവുകള്‍ പിഴക്കുമ്പോഴാണ്
ഭയം ഗ്രസിക്കുന്നതും
പിച്ചും പേയും പറയുന്നതും
ജ്യോത്സ്യരെ തേടുന്നതും.

കവടി നിരത്തിയാലും
മഷിയിട്ടാലും
ചിരിക്കുന്നത്
പ്രേതമുഖങ്ങള്‍ മാത്രം.

അലഞ്ഞു തിരിയുന്ന
പ്രേതങ്ങള്‍ സംഘടിച്ചിരിക്കുന്നു.
സ്വര്‍ഗ്ഗത്തിലേക്ക്
മാര്‍ച്ച്‌ നടത്തിയിരിക്കുന്നു.
ദൈവത്തെ ഘൊരാവോ ചെയ്തിരിക്കുന്നു.

ദൈവ നടപടി
മുഖം രക്ഷിക്കാനാവാം
പക്ഷെ,
നീതി ദേവത വീണ്ടും
ഗാന്ധാരിയാവുന്നു.

Monday, May 21, 2012

ഒരു രതി


ഭീമന്‍റെ മാറില്‍ പറ്റിക്കിടന്നു യുദ്ധകഥ കേള്‍ക്കുമ്പോള്‍
പാഞ്ചാലിയില്‍ കാമം ഫണം വിടര്‍ത്തിയാടുന്ന  പോലെ
അവളെ കാമം പൊതിഞ്ഞത് നിശായാത്രകളുടെ
നിശ്ചയമില്ലാത്ത യാമത്തിലായിരുന്നു.

മണിക്കൂറുകള്‍ നീളുന്ന പള്‍സറിന്‍റെ മുരളിച്ച സംഗീതം മുറുകുമ്പോള്‍
അവളുടെ കൊച്ചരിപ്പല്ലുകള്‍ അവന്‍റെ തോളില്‍ ആഴ്ന്നിറങ്ങും.
ജൈസല്മീരിലെ മരുഭൂമികള്‍,
നര്‍മ്മദാ തീരങ്ങള്‍,
പാതയോരങ്ങളിലെ കാട്ടുപൊന്തകള്‍
കൊയ്തൊഴിഞ്ഞ പാടങ്ങള്‍.

ഐ പില്‍ അലര്‍ജിയില്‍ ജനിക്കുന്ന ശര്‍ദ്ദില്‍ അസ്വസ്ഥതയില്‍ നിന്ന്
ഉറയില്ലാത്ത ഉരസലിലേക്കുള്ള സുഖദൂരം
സുധീര്‍ജി അളന്ന കണങ്കാലില്‍ നിന്ന് അരക്കെട്ടിലെക്കുള്ള ദൂര സമാനമാണ്.

കഴിഞ്ഞതോ വരാനിരിക്കുന്നതോ അല്ല,
ഈ നിമിഷമാണ് ജീവിതം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ക്കു പ്രിയം വൈവിധ്യങ്ങളായി.
"എനിക്ക് നിന്നെ മടുത്തു " അവള്‍ കൈ വീശി യാത്രയായപ്പോള്‍
അവന്‍ ഞെട്ടലോടെ ഓര്‍ത്തത്‌
"അവളോട്‌ പ്രണയമാണ്" എന്നൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ എന്നാണ്.

Sunday, May 20, 2012

അമ്മയും ചാനലുകളും


ആസിഫ് അലി.

ജഗതിയെ വെല്ലൂര്‍ മെഡിക്കല്‍ കോളേജ്'ല്‍ കൊണ്ട് പോയ വാര്‍ത്ത‍ നടക്കുമ്പോള്‍
അമ്മ- (സഹതാപത്തോടെ) പാവം ജഗതി....എല്ലാം പെട്ടന്ന് ശരിയായാല്‍ മതിയാര്‍ന്നു.  (എന്തോ ഓര്‍ത്ത മട്ടില്‍) ജഗതിനെ കാണാന്‍ മമ്മുട്ടി പോയിട്ട് അവിടെ ഭയങ്കര ലാത്തി ചാര്‍ജ് നടന്നൂത്രേ.....ഫാന്‍കാര് ഇടിച്ചു കേറിട്ടേ...
 ഈ ആരാധകര്‍ക്ക് ഒരു ബോധോല്ലേ...ഒരാള് ആശുപത്രീല് കെടക്കണേന്‍റെ ഒരു മര്യാദ ഇവറ്റോള്ക്ക് കാണിച്ചൂടെ....(വീണ്ടും വിഷയം മാറുന്നു.) അത് പിന്നെ മമ്മൂട്ടി ആണെന്ന് വെക്കാം ....ഒരു ആസിഫ് അലി വന്നിട്ട് എന്തായിരുന്നു പൂരം കൊടുങ്ങല്ലൂര്.
ഞാന്‍ - ആസിഫ് അലി കൊടുങ്ങല്ലൂര് വന്നോ....?
അമ്മ- പിന്നേ....മ്മടെ സുപ്രീം കാരുടെ (കൊടുങ്ങല്ലൂരിലെ പ്രശസ്തമായ ബേക്കറിയാണ് സുപ്രീം ) ഷര്‍ട്ട്‌ കട ഉദ്ഘാടനം  ചെയ്യാന്‍ വന്നത് ആ ചെക്കനാണ്. ഞാന്‍ കൊടുങ്ങല്ലൂര് ബസ്‌ കാത്തു നിക്കുമ്പോ വടക്കേ നടേല് ഭയങ്കര തെരക്ക്....ഒക്ക കോളേജ് പിള്ളേരാണ്...ബാഗു തൂക്കി ക്ലാസ്സീ കേറാണ്ട് വന്നതാണ്‌ പിള്ളേര്. ഞാന്‍ ആ ജൂസ് കടേലെ ചെക്കനോട് ചോദിച്ചപ്പോഴാണ്  ആസിഫ് അലി വന്നിട്ടുണ്ടെന്ന് പറഞ്ഞത്. ഇങ്ങനൊരു സിനിമാ നടനുണ്ടെന്നു മനസ്സിലായത്‌ അപ്പോഴ....പിള്ളേരുടെ തിരക്ക് കാരണം ആസിഫ് അലിക്ക് പുറത്തിറങ്ങാന്‍ പറ്റണില്ല. അപ്പൊ അവരെന്തു ചെയ്തു....അവനെ പുറകിലൂടെ ഇറക്കി ബേക്കറീടെ ഉള്ളീ കൂടെ കൊണ്ടന്നു കാറില് കേറ്റി. ഞങ്ങള് ബസ്‌ സ്റ്റോപ്പില്‍ നിന്നോര്‍ക്കൊക്കെ സുഖായിട്ട് കാണാന്‍ പറ്റി....
ഞാന്‍ - (അത്ഭുതത്തോടെ) അപ്പൊ അമ്മ അസിഫ് അലിനെ കണ്ടോ...?
അമ്മ- പിന്നേ...എന്റെ തൊട്ടു മുന്‍പിലായിരുന്നു കാറ് ....ഞാന്‍ നല്ലോണം കണ്ടു. ആദ്യായിട്ട് ഒരു സിനിമാ നടനെ കണ്ടതാണ്....അവന്റെ പേര് മറക്കാതിരിക്കാന്‍ വീട്ടില്‍ എത്തുന്ന  വരെ അത് മനസ്സില്‍ ഉരുവിട്ട് വന്നു. ശാരൂനോട് (ഇളയച്ഛന്റെ മകള്‍ ) പറഞ്ഞു ടി വി ല് അസിഫ് അലി വരുമ്പോ കാണിച്ചു തരണംന്നു.....പക്ഷെ ടി വി ല് അവനു വേറൊരു മുഖാണ്....അന്ന് കണ്ട അസിഫ് അലിയുടെ മുഖം പിന്നൊരിക്കലും ടി വി ല് കണ്ടിട്ടില്ല. (ആത്മഗതം) മേക്കപ്പിട്ടു മാറ്റണതാണ്....

അച്ചുതാനന്ദന്‍

പാര്‍ട്ടി കോണ്‍ഗ്രസ്‌ സമാപന ദിവസം. പി ബി പ്രവേശനം നിരോധിക്കപ്പെട്ട വി എസ് നെ ഒരു ദുരന്ത കഥാപാത്രമായി മാധ്യമങ്ങള്‍ മത്സരിച്ചു അവതരിപ്പിക്കുന്നു.

അമ്മ - (സങ്കടത്തോടെ ) അങ്ങേരു പാവോല്ലേ.....അങ്ങേരെ പി ബി യില്‍ എടുത്താല്‍ എന്താ കുഴപ്പം. പിണറായി ദുഷ്ടന്‍....

ഞാന്‍ ഞെട്ടി. പി ബി എന്താണ്, പാര്‍ട്ടി കോണ്‍ഗ്രസ്‌ എന്താണ് ഒന്നും അമ്മക്കറിയില്ല. എന്നിട്ടും അമ്മയെ കൊണ്ട് പിണറായിയെ ദുഷ്ടന്‍ എന്ന് വിളിപ്പിക്കുന്നതില്‍ മര്‍ഡോക്കും മാമ്മന്‍ മാപ്പിളയും വിജയിച്ചു . (ലോകം അവസാനിച്ചാലും അരിവാള്‍ ചുറ്റികയില്‍ മാത്രമേ വോട്ട് കുത്താവൂ എന്ന് അമ്മയെ അപ്പൂപ്പന്‍ പറഞ്ഞു പഠിപ്പിച്ചതാണ്. മര്‍ഡോക്കും മാമ്മന്‍ മാപ്പിളയും വിചാരിച്ചാല്‍ അത് മാറ്റാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.)

സുരേഷ് ഗോപി.

സുരേഷ് ഗോപി അമ്മയുടെ ശത്രുവാവാന്‍ കാരണം അദ്ദേഹം അച്ഛന്റെ മിത്രമായതാണ്. ഏഷ്യാനെറ്റ്‌ പ്ലസ്‌, കിരണ്‍ എന്നീ ചാനലുകളില്‍ ഏതിലെങ്കിലും വൈകീട്ട് എഴരക്ക്‌ സുരേഷ് ഗോപിയുടെ സിനിമയാണെങ്കില്‍ (അതെത്ര തല്ലിപ്പൊളി സിനിമ ആയാലും ) അച്ഛന്‍ പിന്നെ വേറൊന്നും കാണില്ല . ഇതേ സമയമാണല്ലോ കുങ്കുമപ്പൂവ് , ഹരിചന്ദനം  തുടങ്ങിയ സംഭവ ബഹുലമായ സീരിയലുകള്‍....സുരേഷ് ഗോപി അമ്മയുടെ ശത്രു ആയില്ലെങ്കിലെ അത്ഭുതമുള്ളൂ...
പക്ഷെ, ഈ ശത്രുത സുരേഷ് ഗോപി തന്നെ പരിഹരിച്ചു. ഇപ്പൊ അച്ഛനും അമ്മയും ഒരുമിച്ചിരുന്നു കോടീശ്വരന്‍ കാണുന്നു. പങ്കെടുക്കുന്നവര്‍ക്ക് സമ്മാനം കിട്ടുമ്പോള്‍ സന്തോഷിക്കുന്നു. അവര്‍ പുറത്തു പോകുമ്പോള്‍ ദുഖിക്കുന്നു. സുരേഷ് ഗോപിയുടെ അവതരണം  മുകേഷിന്റെ ഡീല്‍ ഓര്‍ നോ ഡീല്‍ അവതരണത്തേക്കാള്‍ മികച്ചതാണ് എന്ന ഒരു സര്‍ട്ടിഫിക്കറ്റ് കൂടി സുരേഷ് ഗോപിക്ക് സമ്മാനിച്ചിരിക്കുന്നു.  (എല്‍ ഡി സി റാങ്ക് ലിസ്റ്റിലുള്ള അനിയത്തിയോട് കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എസ് എം എസ് അയക്കാന്‍ അമ്മ നിര്‍ബന്ധിക്കുന്നുണ്ട്. അവള്‍ പങ്കെടുത്താല്‍ ഒരു കോടി രൂപ കൊണ്ട് വരും എന്നത് അമ്മയുടെ വിശ്വാസമാണ്. എതോരമ്മയെയും പോലെ മക്കളിലുള്ള വിശ്വാസം.  )

Saturday, May 12, 2012

സൗഹൃദം, വിശ്വാസം, പക


സൗഹൃദം

ഞങ്ങള്‍ പടുത്തുയര്‍ത്തിയ സൗഹൃദസൗധത്തിന്
താജ്മഹലിനേക്കാള്‍ ഉറപ്പും ഉയരവും ഭംഗിയുമുണ്ട്.
കൊച്ചുകോടാലി കൊണ്ട് അതിന്‍റെ കടയ്ക്കല്‍ വെട്ടുന്നവര്‍
കുറഞ്ഞത്‌ ഒരു നാടന്‍ ബോംബെങ്കിലും ഉപയോഗിക്കുക.

വിശ്വാസം

കദന ദുരിത വൈധവ്യ കഥകള്‍ നിരത്തുമ്പോള്‍
സഹതാപം ജനിക്കുന്നത് നല്ല മനസ്സുകളിലാണ്.
നല്ല മനസ്സുകളെ ചൂഷണം ചെയ്യുമ്പോള്‍ തുരങ്കം
വെക്കപ്പെടുന്നത് മറ്റൊരാള്‍ക്ക് അര്‍ഹമാവേണ്ട വിശ്വാസത്തെ കൂടിയാണ്.

പക

ഇടവഴിയില്‍ എങ്ങോട്ടോ ഇഴഞ്ഞ മൂര്‍ഖന്‍റെ നടുവിനടിച്ചവര്‍ കാലുറ ധരിക്കുക.
ഒടുങ്ങാത്ത പകയും നോവുമായി മൂര്‍ഖന്‍ കുറ്റിക്കാട്ടില്‍ പതുങ്ങി കിടപ്പുണ്ട്.

Monday, April 30, 2012

മുന്നറിയിപ്പ്


പ്രണയത്തിനും ദാമ്പത്യത്തിനും ആദ്യം വരിക ഒരു നീര്‍ദോഷമാണ്.
ഒരു ദിവസം കുളിക്കാതിരുന്നാലോ, പങ്ക വേഗം കുറച്ചിട്ട് ഉറങ്ങിയാലോ മാറാവുന്ന നീര്‍ദോഷം.

പുരുഷന്മാര്‍ ശ്രദ്ധിക്കുക - ബ്രാണ്ടിയില്‍ കുരുമുളക് ചതച്ചിട്ട് നീര്‍ദോഷം മാറ്റുക എന്നത്  ചാത്തന് പോത്തുംകുട്ടനെ നേര്‍ന്നു ലോട്ടറി അടിക്കുന്ന പോലെയാണ്.

സ്ത്രീകള്‍ ശ്രദ്ധിക്കുക - മിസ്സ്‌ട്‌ കാള്‍ വഴി വരുന്ന ഒറ്റമൂലി വൈദ്യന്മാരും, മുഖപുസ്തകത്തില്‍ ക്ലിനിക് നടത്തുന്നവരും,  പത്രങ്ങളുടെ ക്ലാസ്സിഫൈഡ് പേജും വേദനകളുടെ മൊത്തവ്യാപാര കേന്ദ്രങ്ങളാണ്.

അവഗണിക്കപ്പെടുന്ന നീര്‍ദോഷത്തിന്‍റെ അടുത്ത രൂപമാണ്‌ ചുമ, കഫക്കെട്ട് മുതലായവ.

ഇപ്പോള്‍ അവര്‍  ആന്റി ബയോട്ടിക് ഉപയോഗിക്കും, കാരണം അവരുടെ  ഉറക്കം അവര്‍ക്ക്  പ്രിയപ്പെട്ടതാണ്.

ആന്റി ബയോട്ടിക് കയറിയ പ്രണയത്തിനും ദാമ്പത്യത്തിനും പഴയ ഉത്സാഹം പൊതുവേ കാണാറില്ല, വീണ്ടും രോഗം വരാനുള്ള സാധ്യതയുമുണ്ട്.

ചികിത്സിക്കപ്പെടാത്ത നീര്‍ദോഷത്തിന്‍റെ അവസാന രൂപത്തിനെ പ്രണയക്ഷയം / ദാമ്പത്യക്ഷയം എന്ന് വിളിക്കാം.


Saturday, April 28, 2012

രുക്മിണീ ഭാവം.

നീ നിന്‍റെ നയന നഖങ്ങളാല്‍ എന്‍റെ ഹൃദയഭിത്തിയില്‍ 
കോറിയപ്പോഴാണ് എന്നില്‍ കവിത ഉറവ പൊട്ടിയത്. 
ജന്മജന്മങ്ങളായ് വരണ്ടുണങ്ങിയ എന്‍റെ തൂലികയില്‍ 
അല്‍പ്പം ജീവനം പകരാനാണ് നിന്‍റെ കണ്ണിലെ 
കണ്മഷി ഞാന്‍ കടമായി ഇരന്നത്‌. 

ഹൃദയഭിത്തിയില്‍ രക്തവും കരിമഷിയും കലര്‍ന്നൊഴുകി 
രൂപപ്പെടുന്ന രക്തമഷി ചിത്രത്തിന് ഇപ്പോള്‍
എന്‍റെയും  നിന്‍റെയും മുഖമാണ്. 

ഈ ജന്മം, നിന്‍റെ കണ്ണുകള്‍ ഞാനെടുക്കുന്നു.
നീ അന്ധയാവുമെന്നോ.....? ഭയപ്പെടേണ്ട, 
അവന്‍ നിന്നോട് കൂടെയുണ്ടെന്ന് മൊഴിഞ്ഞത് നീ തന്നെയല്ലേ....

എപ്പോള്‍ തിരികെ തരുമെന്നോ....? തരാം,
വരും ജന്മത്തിലെന്‍ വാമഭാഗമൊട്ടി നിന്നാല്‍ 
ഇനിയേഴുജന്മം നില്‍ക്കാമെന്നു വാക്കു തന്നാല്‍ 
നിനക്കാ കണ്ണുകള്‍ തിരികെ തരാം. 
എന്‍റെ ഹൃദയ നിലവറയില്‍ കാത്തു  സൂക്ഷിച്ചോരാ 
കണ്ണുകള്‍ക്കപ്പോള്‍ രുക്മിണീഭാവമായിരിക്കും 

Thursday, April 19, 2012

വീട്ടുകാരന്‍

പാതിയബ്രത്തെ കടുക് പാത്രത്തില്‍ നിന്നിറങ്ങി
മീന്‍കാരന്‍റെ ചിതമ്പല്‍ പുരണ്ട കൈയ്യിലൊതുങ്ങേണ്ട
ഇരുപതുരൂപാനോട്ട് വഴി പിഴച്ചെത്തിയത്
ലോട്ടറിക്കാരന്‍റെ തയംബില്ലാ കയ്യിലായിരുന്നു.

മത്തിക്കരയ്ക്കേണ്ട തേങ്ങയില്‍ മൂവാണ്ടനും കാന്താരിയുമരയുമ്പോള്‍
വീട്ടമ്മയുടെ വേവലാതി അമ്മിക്കല്ല് മാത്രമറിഞ്ഞു.
മണ്‍ചട്ടിയൊരു മൂലയില്‍ മൂകസാക്ഷി.

നാളെ നാളെയായ് നീളുന്ന ഭാഗ്യമേ
നാളെയെങ്കിലും നീയെന്‍ ചൂണ്ടയില്‍ കുരുങ്ങുക.
സ്വപ്നങ്ങളുടെ നെയ്ത്തുകാരനായ വീട്ടുകാരന്‍
ഉമ്മറത്തിരുന്നൊരു കാജാ ബീഡി പുകച്ചു.

Tuesday, April 17, 2012

ആപേക്ഷികം

ഞാന്‍ ഓടുകയാണ്,
ആകാശചെരുവിലെ ആശങ്കകളുടെ കാര്‍മേഘങ്ങള്‍ക്ക് നേരെയാണ് എന്‍റെ ഓട്ടം.
എന്‍റെ പാത സുനാമി തിരയിളകുന്ന കടലിനും
എരിഞ്ഞു പുകയുന്ന അഗ്നിപര്‍വ്വതതിനും മദ്ധ്യേ...

ആഹ്ലാദം പടരുന്ന മുഖങ്ങള്‍ ആര്‍പ്പു വിളിക്കുമ്പോഴും
അവരുടെ ഹൃദയത്തില്‍ നുളക്കുന്ന അസൂയപ്പുഴുക്കള്‍.
എന്‍റെ ജയം എന്‍റെയും അവരുടെയും തോല്‍വിയാണ്.
തന്ത്രപൂര്‍വ്വം എന്‍റെ തോല്‍വി ഞാന്‍ ഒളിപ്പിക്കുന്നു.

ഞാന്‍ ഓട്ടത്തിലെ ഒന്നാമന്‍....
പരാജിതര്‍ ഒരുമിക്കുമ്പോള്‍ ഒറ്റപ്പെടുന്ന വിജയി....
ഒറ്റപ്പെടല്‍ ഒരു പരാജയമാകുമ്പോള്‍ ഞാന്‍ ജയിച്ചു തോല്‍ക്കുന്നു.
അതൊരു വളമാണ്,
അവരുടെ ഹൃദയത്തിലെ അസൂയ പുഴുക്കള്‍ക്കുള്ള വളം.

Friday, April 6, 2012

ദുഃഖവെള്ളി

നല്ലാടിന്‍ ചങ്കിലെ വിശുദ്ധ ചോരയാല്‍
വിധവയുടെ തലച്ചോര്‍ കഴുകി
പിലാതോസിന്‍ സന്തതികളെ തുരത്തിയോടിക്കാന്‍
വാഴ്ത്തപ്പെട്ടവരുടെ നാട്ടിലെ വൈദികശ്രേഷ്ഠര്‍ വരുമ്പോള്‍
ഇന്നാട്ടിലെ വലിയാടുകള്‍ ഓശാന പാടുന്നു.

സുമംഗലിക്കന്നത്തിനായ് കടലമ്മയോടു കടം പറഞ്ഞപ്പോള്‍
വെളുത്ത സായ്പ്പുന്നം പഠിച്ച കറുത്ത ദ്രാവിഡന്‍റെ
നെഞ്ചിന്‍കൂട് വിട്ടോഴിഞ്ഞോരാത്മാക്കിളി
സ്വര്‍ഗ്ഗവാതിലില്‍ മുട്ടി വിളിക്കുന്നു.

ദൈവകൊപത്തിന്‍ കണക്കു നിരത്തി ഉദ്ദിഷ്ട കാര്യം
പച്ചനോട്ടിന്‍ ഉപകരസ്മരണയില്‍ നേടുമ്പോള്‍
വെളുത്തവന് വെളുത്ത നീതിയും
കറുത്തവന് കറുത്ത നീതിയും
വിശ്വാസിക്ക് ദുഃഖവെള്ളിയും.

Friday, March 30, 2012

കാവ് തീണ്ടല്‍

പടിഞ്ഞാറെ കുളത്തില്‍ പള്ളി നീരാടി,
ഈറന്‍ മുടിയില്‍ ചെമ്പകം തിരുകി,
ചെമ്പട്ടിന്‍ പ്രഭയാല്‍ ജ്വലിച്ചോരുങ്ങി
ചിലപ്പതികാരനായിക ചിരിച്ചു നില്‍ക്കുന്നു.

അധികാര പീഠത്തില്‍ കോയിക്കല്‍ തമ്പുരാന്‍,
ഭിഗഷ്വര പീഠത്തില്‍ പാലക്കല്‍ വേലന്‍,
അവകാശ തന്ത്രിയായ് അടികള്‍മാരും
ശുശ്രൂഷകരേവരും അണി നിരക്കുന്നു.

ചുരുളഴിയും മന്ത്രങ്ങള്‍ കാതില്‍ പതിക്കുമ്പോള്‍,
അടികള്‍ തന്‍ കയ്യാല്‍ മെയ്യില്‍ ത്ര്യച്ചന്ദനം പടരുമ്പോള്‍,
കര്‍പ്പൂരഗന്ധം നാസയില്‍ തുളഞ്ഞു കയറുമ്പോള്‍,
എരിവിളക്കുകള്‍ ഒന്നൊന്നായ് അണയാന്‍ തുടങ്ങുമ്പോള്‍,
കണ്ണകിയുടെ കണ്ണുകള്‍ കൂമ്പുവാന്‍ വെമ്പുന്നു.

കച്ചേരിയില്‍ നിന്നൊരു കാഹളം മുഴങ്ങുന്നു,
കോയ്മയുടെ പട്ടുകുട വാനം മറയ്ക്കുന്നു,
ശ്രീകൃഷ്ണപരുന്തുകള്‍ വട്ടം പറക്കുന്നു,
അവകാശത്തറകളില്‍ കോമരക്കൂട്ടമിരമ്പുന്നു.

വസൂരിക്കലകള്‍ സട കുടഞ്ഞുണരുമ്പോള്‍,
പ്രകാശ വേഗത്തില്‍ ദേഹമാകെ പടരുമ്പോള്‍,
ചെമ്പട്ട് വേഷങ്ങള്‍ തെറിപ്പാട്ട് പാടുന്നു.
മുളവടി - കുറുവടി - ചപ്പ് - ചവറ്
കന്നാസ് - കടലാസ് - ചെരുപ്പ് - തുപ്പല്‍
ഇന്നെന്‍റെ ദേവിക്ക് നൈവേദ്യപുളകം.

മനുഷ്യര്‍ ദൈവത്തെയസഭ്യം ചൊരിയുന്ന ഭരണിനാളില്‍,
വാളും ചിലമ്പുമായൊരുവള്‍ ഉറഞ്ഞുതുള്ളുന്നു,
മൂര്‍ധാവ് സ്വയം വെട്ടിപ്പൊളിക്കുന്നു,
ചുണ്ടില്‍ പടരും ചോര നാവാല്‍ നുണയുന്നു,
കൊടുങ്ങല്ലൂരമ്മക്കു പ്രതിബിംബമാവുന്നു.

വിശ്വാസമോ അന്ധവിശ്വാസമോ...?
ആശയോ നിരാശയോ...?
തൃപ്തിയോ അസംതൃപ്തിയോ...?
സന്താപമോ സന്തോഷമോ...?
സ്വയംശിക്ഷയോ പ്രതികാരമോ...?
അതോ സമര്‍പ്പണമോ.........

ഉത്തരംതേടി മനുഷ്യദൈവത്തിന്‍റെ തലച്ചോറിലേക്ക്
കവി നുഴഞ്ഞു കയറുന്നു.
അവിടത്തെയന്ധകാരശൂന്യതയില്‍ വഴി പിഴച്ച്, കാലിടറി
നിലയില്ലാ കയത്തിലെക്കാഞ്ഞു പതിക്കുമ്പോള്‍
കവിക്കലറാതെ വയ്യ....
"ശ്രീ കുരുംബക്കാവിലമ്മേ.....നീയേ രക്ഷ".

ഇളിഭ്യനായ ദൈവം

സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് ചീട്ടു കളിക്കുകയായിരുന്നു ക്രിസ്തുവും കൃഷ്ണനും. ദൈവം അങ്ങോട്ട്‌ വന്നു.

"കൂടുന്നോ..." കൃഷ്ണനാണ്.
"മൂടില്ലടോ കൃഷ്ണ...."
"എന്ത് പറ്റി..." ക്രിസ്തുവാണ്‌.
"ആ നേഴ്സ്മാരെ കൊണ്ട് ഒരു സ്വസ്ഥതയുമില്ല....തൊണ്ട കീറി വിളിക്കുകയല്ലേ അവറ്റോള്..." ദൈവം ആവലാതി പറഞ്ഞു. പ്രശ്നം കേട്ടതും കൃഷ്ണനും ക്രിസ്തുവും മനപൂര്‍വ്വം ശ്രദ്ധ കളിയിലേക്ക് തിരിച്ചു.

"നിങ്ങള്‍ എന്നെ സഹായിക്കണം. ...കേരളത്തില്‍ പോയി ഈ പ്രശ്നം ഒന്ന് പരിഹരിക്കണം. ഒരു ദൈവത്തിന്റെ ധര്‍മ്മ സങ്കടം മനുഷ്യര്‍ക്ക്‌ മനസ്സിലാവില്ലല്ലോ...."

മനസ്സില്ലാ മനസ്സോടെ ഇരുവരും കേരളത്തിലേക്ക് തിരിച്ചു. പണ്ട് മുതലേ ദൈവങ്ങള്‍ സ്വപ്നത്തിലാണല്ലോ പ്രത്യക്ഷപ്പെടാറ്.

മാതാ സ്മിതാനന്ദമയി ഉറക്കത്തിലായിരുന്നു. സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട കൃഷ്ണനെ കണ്ടതും അവര്‍ ഒരു സിനിമയുടെ ഡി വി ഡി കൊടുത്തു. കൃഷ്ണന്‍ എന്തോ പറയാനഞ്ഞപ്പോഴേക്കും മാതാജി പറഞ്ഞു.
"ഈ സിനിമ കണ്ടാല്‍ എന്റെ അവസ്ഥ കൃഷ്ണന് മനസ്സിലാവും....എനിക്ക് വേറെ ഒന്നും പറയാനില്ല."

"എന്നാലും സ്മിതാനന്ദമയീ, ഈ ഗുണ്ടകളെ കൊണ്ട് സമരക്കാരുടെ കാല് തല്ലിയോടിക്കുക എന്നൊക്കെ പറഞ്ഞാല്‍....."

"കൃഷ്ണാ, ഞാന്‍ പറഞ്ഞൂലോ...ആ സിനിമ കാണൂ....എല്ലാം മനസ്സിലാവും. തല്ക്കാലം കൃഷ്ണന്‍ പൊയ്ക്കോളൂ....എനിക്ക് രാവിലെ ഭജനയുണ്ടേ....ഉറക്കം കളയാന്‍ പറ്റില്ല. പിന്നെ പോകുന്ന വഴിക്ക് ആ കാലനെ കണ്ടാല്‍ എന്റെ കാര്യം ഒന്ന് സൂചിപ്പിക്കണം. മടുത്തു തുടങ്ങി കൃഷ്ണാ....

അല്‍പ്പനേരം നിന്ന് ഡി വി ഡി യുമായി കൃഷ്ണന്‍ തിരിഞ്ഞു നടന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത "ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്‌ " എന്ന സിനിമയായിരുന്നു അത്.

ചങ്കമാലി ബിഗ്‌ ഫ്ലവര്‍ ആശുപത്രിയുടെ മാനേജര്‍ അച്ഛന്റെ സ്വപ്നത്തിലാണ് ക്രിസ്തു വന്നത്.

"ആരിത്....കര്‍ത്താവോ, വരണം...വരണം.....കുറെ കാലമായല്ലോ കണ്ടിട്ട്...."

"ഞാനിപ്പോ അങ്ങനെ അധികം പുറത്തിറങ്ങാറില്ല.....ഇതിപ്പോ ദൈവം വന്ന് ഒരാവശ്യം പറഞ്ഞപ്പോ ദൈവപുത്രനായ ഞാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ....."

"കര്‍ത്താവ്‌ കാര്യം പറയൂ....."

"അല്ല...ഈ നേഴ്സ്മാരുടെ കാര്യത്തില്‍ ഒരു തീരുമാനം....."

"കര്‍ത്താവിനു വേറെ വല്ലതും പറയാനുണ്ടോ....അടുത്താഴ്ച ഞങ്ങള്‍ ഒരു കരിസ്മാടിക് കണ്‍വെന്ഷന്‍ നടത്തുന്നുണ്ട്....ആ വിഷയം ചര്‍ച്ച ചെയ്താലോ...."

"അല്ല.... അച്ചന്മാരും കന്യാസ്ത്രീകളും ചേര്‍ന്ന് ജാഥ നടത്തിയെന്നോ, നാട്ടുകാര്‍ കൂവിയെന്നോ....ഇതൊക്കെ ശരിയായ ഏര്‍പ്പാടാണോ....?"

"കര്‍ത്താവ്‌ ആരുടെ കൂടെയാണെന്ന് എനിക്കിപ്പോ അറിയണം..കര്‍ത്താവിനു വേണ്ടിയല്ലേ ഞങ്ങള്‍ കഷ്ടപ്പെടുന്നത്. ഈ ജാഥയൊക്കെ ഇടതന്മാരുടെ കുത്തകയാണെന്ന് അവന്മാര്‍ക്കൊരു വിചാരമുണ്ട്.....അതല്ല എന്ന് തെളിയിക്കാനാണ് മുദ്രാവാക്ക്യം വിളിച്ചു ജാഥ നടത്തിയത്. ഇപ്പൊ തന്നെ ചില വിശ്വാസികള്‍ക്കിടയില്‍ കര്‍ത്താവ്‌ ഇടതനാണെന്ന് ഒരു തോന്നല്‍ അവന്മാര്‍ വരുത്തിയിട്ടുണ്ട്. ഒരു ക്രിസ്ത്യാനിയായ കര്‍ത്താവിനു ചേര്‍ന്ന വര്‍ത്തമാനമാണോ കര്‍ത്താവ്‌ ഈ പറയുന്നത്? "

"ഞാന്‍ യഹൂദനല്ലേ അച്ചോ....?"

"ആഹ....അത് കൊള്ളാം....എന്നെ ഫാദര്‍ ശശി ആക്കാന്‍ ഇറങ്ങി പുറപ്പെട്ടതാണോ, ഈ പാതിരായ്ക്ക്? ഞങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കര്‍ത്താവിന്റെ നന്മക്കാണ്‌............തല്ക്കാലം, കര്‍ത്താവ്‌ പൊയ്ക്കോ....ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം....ഇവിടന്നു ഞങ്ങള്‍ അങ്ങോട്ട്‌ വരുമ്പോ സ്വര്‍ഗ്ഗരാജ്യത്ത് ഞങ്ങള്‍ക്കുള്ള സീറ്റ്‌ മറ്റു മതക്കാര്‍ അടിച്ചോണ്ട് പോവാതെ നോക്കിയാ മതി .....കേട്ടല്ലോ....?"

ദൈവം ഇരുവരെയും കാത്തിരിക്കുകയായിരുന്നു.

"എന്തായി...?"

"അതേയ്....കല്‍ക്കി , കുല്‍ക്കി എന്നൊക്കെ പറഞ്ഞു എന്നെ ഭൂമിയിലേക്ക്‌ വീണ്ടും പറഞ്ഞു വിടാം എന്നൊക്കെ വല്ല ചിന്തയും മനസ്സില്‍ ഉണ്ടെങ്കില്‍ അതിനു വേറെ ആളെ നോക്കണം...." ഇത്രയും പറഞ്ഞു കൃഷ്ണന്‍ പോയി.

"രണ്ടായിരാമാണ്ടില്‍ ലോകം അവസാനിക്കും എന്നും പറഞ്ഞു ഞാന്‍ പോന്നതാണ്.....അത് നീട്ടി വച്ചത് ദൈവം തന്നെയല്ലേ.....സ്വയം അനുഭവിച്ചോ..." ക്രിസ്തുവും പോയി.

ദൈവം ഇളിഭ്യനായി.

Tuesday, March 20, 2012

റോങ്ങ്‌ നമ്പര്‍

ഞാന്‍ തിരയുകയാണ്,
പഴയ പുസ്തക പെട്ടികളില്‍ ,
അലമാരയില്‍ അടുക്കി വച്ച വസ്ത്രങ്ങള്‍ക്കിടയില്‍,
മുക്കിലും മൂലയിലും
പിന്നെ കുടത്തിലും.

ഒടുവില്‍ എനിക്കവനെ കിട്ടി.
മച്ചിലെ മാറാലക്കടിയില്‍
തീപ്പെട്ടി പടങ്ങളോടും, അര്യാസുണ്ടയോടും,
പമ്പരത്തോടും പഴങ്കഥ പറഞ്ഞിരുന്ന
അവന്‍ എന്നെ പ്രതീക്ഷിച്ചിരുന്നില്ല, ഒരിക്കലും...

എന്‍റെ അലാറം...
നാളെ മുതല്‍ എന്നെ വിളിച്ചുണര്‍ത്തെണ്ടവന്‍

Flash back

ഇന്നലെ പാതിരാവിന്‍ നിശബ്ധതയിലും
ലോകത്തിന്‍റെ ബഹളം കാതുകളെ തുളച്ചപ്പോള്‍
ഞാനെന്‍റെ മൊബൈല്‍ തറയിലുടച്ചു.
8859112810 എന്ന ആത്മാവ് കൂടൊഴിഞ്ഞു.

കുറെ കാലം കഴിയുമ്പോള്‍ വോഡഫോണ്‍
ആ ആത്മാവിനെ അപരന്നു പതിച്ചു നല്‍കും.
അന്നെന്നെ തേടിയെത്തുന്നവരോട് ആ ആത്മാവ്
മന്ത്രിക്കും
"റോങ്ങ്‌ നമ്പര്‍."







Sunday, March 18, 2012

ദ്രോണരും ഏകലവ്യനും

പെരുവിരല്‍ മുറിച്ചു ദക്ഷിണ നല്‍കേണ്ട ഏകലവ്യന്‍,
പിഴച്ചോരടവിനാല്‍ ഇടംകാല്‍ കൊണ്ട് തൊഴിച്ച്,
ദ്രോണരെ ഉമിതീയിലേക്ക് തള്ളിയിടുന്നു.

ദ്രോണര്‍ ഉമിതീയില്‍ വെന്തുരുകുമ്പോള്‍
വായുവില്‍ പച്ചമാംസത്തിന്‍ ഗന്ധം പടരുമ്പോള്‍
അടവ് പിഴച്ചതറിയാതെ,
ദ്രോണര്‍ ഉമിതീയില്‍ വെന്തുരുകുന്നതറിയാതെ,
വാക്കുകളാല്‍ പരിച വിരിച്ച്,
ഏകലവ്യന്‍ വാളുകള്‍ തടുക്കുന്നു.

ഉരുകുന്ന ചങ്കും, പുഞ്ചിരിക്കുന്ന മുഖവുമായ്
ദ്രോണര്‍ ഗുരുകുലത്തില്‍ മാപ്പിരക്കുന്നു.
ഗുരുധര്‍മം നടപ്പിലാക്കുന്നു.

ശരിയേത് , തെറ്റേത്, പിഴച്ചതാര്‍ക്ക്....
ദ്രോണര്‍ക്കോ , ഏകലവ്യനോ, ഗുരുകുല വാസികള്‍ക്കോ....?

Friday, March 16, 2012

ഷുക്കൂര്‍...........നീ ആരായാലും

മാംസവും ചോരയും സമാസമം
അരിവാള്‍ ചുറ്റികയില്‍ വെരുക്കിയെടുത്ത
നരമാംസ രസായനം കഴിച്ച്
വിപ്ലവപാര്‍ട്ടി വിശപ്പടക്കുന്നു

വീട് വീടാന്തരം കയറി ഇറങ്ങി
അമ്മ പെങ്ങന്മാരുടെ കണ്ണുനീര്‍
ബക്കറ്റില്‍ പിരിച്ചെടുത്ത്‌
വിപ്ലവപാര്‍ട്ടി ദാഹമടക്കുന്നു.

ജന്മിക്കു നേരെ ഉയര്‍ന്ന വാളില്‍
കുടിയാന്‍റെ രോദനവും
ന്യായത്തിന്‍റെ മൂര്‍ച്ചയും കണ്ടു.
പാര്‍ട്ടി ജയിച്ചു,
പ്രത്യയശാസ്ത്രം ജയിച്ചു,
വിപ്ലവവും ജയിച്ചു.

നേതാവ് പോകുമ്പോള്‍ ചുമച്ചാല്‍
അണികള്‍ പോകുമ്പോള്‍ വളിയിട്ടാല്‍
കാവിക്കും പച്ചക്കും മുകളില്‍ ചെങ്കൊടി പാറുമ്പോള്‍,
പാര്‍ട്ടി തളരുന്നു.
പ്രത്യയശാസ്ത്രം ചിതലരിക്കുന്നു.
വിപ്ലവം മണ്ണാങ്കട്ടയാകുന്നു.

വീട്ടുപടിയില്‍ ഇന്നൊരു ബോര്‍ഡ്‌ തൂക്കണം.
"പാര്‍ട്ടിക്കാരനുണ്ട്, സൂക്ഷിക്കുക."

Wednesday, March 14, 2012

ഇളിഭ്യനായ ദൈവം

സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് ചീട്ടു കളിക്കുകയായിരുന്നു ക്രിസ്തുവും കൃഷ്ണനും. ദൈവം അങ്ങോട്ട്‌ വന്നു.

"കൂടുന്നോ..." കൃഷ്ണനാണ്.
"മൂടില്ലടോ കൃഷ്ണ...."
"എന്ത് പറ്റി..." ക്രിസ്തുവാണ്‌.
"ആ നേഴ്സ്മാരെ കൊണ്ട് ഒരു സ്വസ്ഥതയുമില്ല....തൊണ്ട കീറി വിളിക്കുകയല്ലേ അവറ്റോള്..." ദൈവം ആവലാതി പറഞ്ഞു. പ്രശ്നം കേട്ടതും കൃഷ്ണനും ക്രിസ്തുവും മനപൂര്‍വ്വം ശ്രദ്ധ കളിയിലേക്ക് തിരിച്ചു.

"നിങ്ങള്‍ എന്നെ സഹായിക്കണം. ...കേരളത്തില്‍ പോയി ഈ പ്രശ്നം ഒന്ന് പരിഹരിക്കണം. ഒരു ദൈവത്തിന്റെ ധര്‍മ്മ സങ്കടം മനുഷ്യര്‍ക്ക്‌ മനസ്സിലാവില്ലല്ലോ...."

മനസ്സില്ലാ മനസ്സോടെ ഇരുവരും കേരളത്തിലേക്ക് തിരിച്ചു. പണ്ട് മുതലേ ദൈവങ്ങള്‍ സ്വപ്നത്തിലാണല്ലോ പ്രത്യക്ഷപ്പെടാറ്.

മാതാ സ്മിതാനന്ദമയി ഉറക്കത്തിലായിരുന്നു. സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട കൃഷ്ണനെ കണ്ടതും അവര്‍ ഒരു സിനിമയുടെ ഡി വി ഡി കൊടുത്തു. കൃഷ്ണന്‍ എന്തോ പറയാനഞ്ഞപ്പോഴേക്കും മാതാജി പറഞ്ഞു.
"ഈ സിനിമ കണ്ടാല്‍ എന്റെ അവസ്ഥ കൃഷ്ണന് മനസ്സിലാവും....എനിക്ക് വേറെ ഒന്നും പറയാനില്ല."

"എന്നാലും സ്മിതാനന്ദമയീ, ഈ ഗുണ്ടകളെ കൊണ്ട് സമരക്കാരുടെ കാല് തല്ലിയോടിക്കുക എന്നൊക്കെ പറഞ്ഞാല്‍....."

"കൃഷ്ണാ, ഞാന്‍ പറഞ്ഞൂലോ...ആ സിനിമ കാണൂ....എല്ലാം മനസ്സിലാവും. തല്ക്കാലം കൃഷ്ണന്‍ പൊയ്ക്കോളൂ....എനിക്ക് രാവിലെ ഭജനയുണ്ടേ....ഉറക്കം കളയാന്‍ പറ്റില്ല. പിന്നെ പോകുന്ന വഴിക്ക് ആ കാലനെ കണ്ടാല്‍ എന്റെ കാര്യം ഒന്ന് സൂചിപ്പിക്കണം. മടുത്തു തുടങ്ങി കൃഷ്ണാ....

അല്‍പ്പനേരം നിന്ന് ഡി വി ഡി യുമായി കൃഷ്ണന്‍ തിരിഞ്ഞു നടന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത "ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്‌ " എന്ന സിനിമയായിരുന്നു അത്.

ചങ്കമാലി ബിഗ്‌ ഫ്ലവര്‍ ആശുപത്രിയുടെ മാനേജര്‍ അച്ഛന്റെ സ്വപ്നത്തിലാണ് ക്രിസ്തു വന്നത്.

"ആരിത്....കര്‍ത്താവോ, വരണം...വരണം.....കുറെ കാലമായല്ലോ കണ്ടിട്ട്...."

"ഞാനിപ്പോ അങ്ങനെ അധികം പുറത്തിറങ്ങാറില്ല.....ഇതിപ്പോ ദൈവം വന്ന് ഒരാവശ്യം പറഞ്ഞപ്പോ ദൈവപുത്രനായ ഞാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ....."

"കര്‍ത്താവ്‌ കാര്യം പറയൂ....."

"അല്ല...ഈ നേഴ്സ്മാരുടെ കാര്യത്തില്‍ ഒരു തീരുമാനം....."

"കര്‍ത്താവിനു വേറെ വല്ലതും പറയാനുണ്ടോ....അടുത്താഴ്ച ഞങ്ങള്‍ ഒരു കരിസ്മാടിക് കണ്‍വെന്ഷന്‍ നടത്തുന്നുണ്ട്....ആ വിഷയം ചര്‍ച്ച ചെയ്താലോ...."

"അല്ല.... അച്ചന്മാരും കന്യാസ്ത്രീകളും ചേര്‍ന്ന് ജാഥ നടത്തിയെന്നോ, നാട്ടുകാര്‍ കൂവിയെന്നോ....ഇതൊക്കെ ശരിയായ ഏര്‍പ്പാടാണോ....?"

"കര്‍ത്താവ്‌ ആരുടെ കൂടെയാണെന്ന് എനിക്കിപ്പോ അറിയണം..കര്‍ത്താവിനു വേണ്ടിയല്ലേ ഞങ്ങള്‍ കഷ്ടപ്പെടുന്നത്. ഈ ജാഥയൊക്കെ ഇടതന്മാരുടെ കുത്തകയാണെന്ന് അവന്മാര്‍ക്കൊരു വിചാരമുണ്ട്.....അതല്ല എന്ന് തെളിയിക്കാനാണ് മുദ്രാവാക്ക്യം വിളിച്ചു ജാഥ നടത്തിയത്. ഇപ്പൊ തന്നെ ചില വിശ്വാസികള്‍ക്കിടയില്‍ കര്‍ത്താവ്‌ ഇടതനാണെന്ന് ഒരു തോന്നല്‍ അവന്മാര്‍ വരുത്തിയിട്ടുണ്ട്. ഒരു ക്രിസ്ത്യാനിയായ കര്‍ത്താവിനു ചേര്‍ന്ന വര്‍ത്തമാനമാണോ കര്‍ത്താവ്‌ ഈ പറയുന്നത്? "

"ഞാന്‍ യഹൂദനല്ലേ അച്ചോ....?"

"ആഹ....അത് കൊള്ളാം....എന്നെ ഫാദര്‍ ശശി ആക്കാന്‍ ഇറങ്ങി പുറപ്പെട്ടതാണോ, ഈ പാതിരായ്ക്ക്? ഞങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കര്‍ത്താവിന്റെ നന്മക്കാണ്‌............തല്ക്കാലം, കര്‍ത്താവ്‌ പൊയ്ക്കോ....ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം....ഇവിടന്നു ഞങ്ങള്‍ അങ്ങോട്ട്‌ വരുമ്പോ സ്വര്‍ഗ്ഗരാജ്യത്ത് ഞങ്ങള്‍ക്കുള്ള സീറ്റ്‌ മറ്റു മതക്കാര്‍ അടിച്ചോണ്ട് പോവാതെ നോക്കിയാ മതി .....കേട്ടല്ലോ....?"

ദൈവം ഇരുവരെയും കാത്തിരിക്കുകയായിരുന്നു.

"എന്തായി...?"

"അതേയ്....കല്‍ക്കി , കുല്‍ക്കി എന്നൊക്കെ പറഞ്ഞു എന്നെ ഭൂമിയിലേക്ക്‌ വീണ്ടും പറഞ്ഞു വിടാം എന്നൊക്കെ വല്ല ചിന്തയും മനസ്സില്‍ ഉണ്ടെങ്കില്‍ അതിനു വേറെ ആളെ നോക്കണം...." ഇത്രയും പറഞ്ഞു കൃഷ്ണന്‍ പോയി.

"രണ്ടായിരാമാണ്ടില്‍ ലോകം അവസാനിക്കും എന്നും പറഞ്ഞു ഞാന്‍ പോന്നതാണ്.....അത് നീട്ടി വച്ചത് ദൈവം തന്നെയല്ലേ.....സ്വയം അനുഭവിച്ചോ..." ക്രിസ്തുവും പോയി.

ദൈവം ഇളിഭ്യനായി.


സൈബര്‍ യക്ഷി

അഹങ്കാരത്തിന്‍റെ പനയുച്ചിയില്‍ അവള്‍ നൃത്തമാടുന്നു.
ഇടവഴിയില്‍ മറഞ്ഞു നിന്നവള്‍ വഴിപോക്കരോട് ലോഹ്യം കൂടുന്നു,
ചുണ്ണാമ്പ് ചോദിക്കുന്നു, രക്തം നുകര്‍ന്ന് പിണ്ഡം തുപ്പുന്നു.
കത്തി മുനയില്‍ ചുണ്ണാമ്പ് നല്‍കിയ മാന്ത്രികനെ കണ്ടവള്‍ ഓടി മറയുന്നു, മറഞ്ഞിരുന്നു കല്ലെറിയുന്നു.
മാന്ത്രികന്‍ യാത്ര തുടരുമ്പോള്‍ അവള്‍ കാത്തിരിക്കുന്നു, അടുത്ത വഴിപോക്കനായ്...

Tuesday, March 13, 2012

ഭടന്‍

വലംതോളില്‍ തോക്കിന്‍റെ പാത്തി താങ്ങി, തലചെരിച്ചിടം കണ്ണടച്ചുന്നം നോക്കി ഭടന്‍ കാത്തിരിക്കുന്നു.
എന്നോ വരാനുള്ള , വരുമെന്നുറപ്പില്ലാത്ത ശത്രുവിനായ്.

വലംതോളില്‍ വാത്സല്യപൂര്‍വ്വം ചാരിയിരുത്തി,
ഇടംകൈ കൊണ്ട് ചുണ്ടുകള്‍ ഞെരടി , വലംകൈ ചൂണ്ടുവിരല്‍
ട്രിഗര്‍ കുഴിയിലിട്ട്, തോക്ക് ചൂടാക്കി വെടി വെക്കുന്ന വിദ്യ
ഓരോ ഭടനും സ്വായത്തമാക്കുന്നത്
വാത്സ്യായനന്‍റെ യുദ്ധശാസ്ത്രത്തില്‍ നിന്നാണ്.

അധികാരമുഷ്കിനാല്‍ നിഷ്കരുണം തള്ളപ്പെട്ട അവധിയപേക്ഷ
കുനുകുനെ കടലാസ് കഷണങ്ങളായ് ചവറ്റു കുട്ടയിലെക്കെറിയപ്പെടുമ്പോള്‍,
കാതങ്ങളകലെ ഉടപ്പിറന്നോളുടെ കല്യാണമണ്ഡപത്തില്‍
വാടിയ പുഷ്പങ്ങളായ് അത് പതിക്കുന്നത്
ഭടന്‍ മാത്രം അറിയുന്നു.

അവന്‍റെ കണ്ണുനീര്‍ പുണ്യതീര്‍ഥമാവുന്നു
ഗദ്ഗദങ്ങള്‍ മന്ത്രങ്ങളാവുന്നു.
കുട പിടിച്ചിറക്കേണ്ട മൂത്താങ്ങളയെ പെങ്ങള്‍ തേടുമ്പോള്‍
ഭടന്‍റെ മനസ്സിടറുന്നു, ഉന്നം പിഴക്കുന്നു .
വലം തോളിലെ തോക്ക് തണുത്തുറയുന്നു.
ഇപ്പോള്‍ ഏത് ശത്രുവിനും കടന്നു വരാം.

കരിങ്കല്ലുരുകുന്ന കത്തിരി ചൂടില്‍ വരണ്ട തൊണ്ട,
അധികാരിയുടെ ഉച്ചിഷ്ടവെള്ളം തൊട്ട് നനച്ചതിന്‍ കുറ്റത്തില്‍,
തോക്കുയര്‍ത്തി മരുഭൂമിക്കു ചുറ്റും വട്ടം കറങ്ങുമ്പോള്‍ ,
വാടിയ ചേമ്പിന്‍തണ്ട് പോല്‍ ഭടന്‍ തളര്‍ന്നു വീഴുന്നു.

മണ്ണോടു മണ്‍വെട്ടിയാല്‍ പൊരുതി, മുണ്ട് മുറുക്കിയുടുത്ത്,
പഠിപ്പിച്ചുദ്യോഗത്തിനയച്ചയച്ഛന്റെ പുഞ്ചിരി മായാതിരിക്കാന്‍,
ഒരിറ്റു വെള്ളത്തിനായ്‌ കേഴുമ്പോഴും ഭടന്‍റെയുള്ളിലെ
കമ്മ്യൂണിസ്റ്റ്‌ പറയുന്നു,
"ഞാനൊരു കോണ്‍ഗ്രെസ്സുകാരനാണ്".

പെറ്റിട്ടവളത്യാസന്നയായ് മരണത്തോട് മല്ലടിക്കുമ്പോള്‍ ,
ആട്ടലിലും തുപ്പലിലും എല്ലുനുറുക്കി , ചോര നീരാക്കി
താന്‍ നേടിയ സമ്പാദ്യത്തിനായ്, അധികാര വര്‍ഗ്ഗത്തിന്‍റെ
സല്ലാപ കൂത്താട്ട വേദിയുടെ പിന്നാമ്പുറത്ത് ചുമര്‍ചാരി
ഭടന്‍ വിലപിക്കുന്നത് "അമ്മേ...അമ്മേ..." യെന്നാണ്.

അധികാരിയുടെ കയ്യൊപ്പിനു രാജ്യത്തെക്കാള്‍ വില നല്‍കിയ ,
അടിമത്തത്തിന് വര്‍ണ്ണവസ്ത്രങ്ങള്‍ തുന്നിയ, പട്ടാള നിയമസംഹിതയില്‍ മലം വിസ്സര്‍ജ്ജിച്ചിറങ്ങിപോരാത്തത്
പെറ്റമ്മയേക്കാള്‍ പ്രിയം പിറന്ന നാടായത് കൊണ്ടാണ്...
ചാരനെന്ന മുദ്ര പതിയാതിരിക്കാന്‍ വേണ്ടിയാണ്.

തീവണ്ടിയിലെ എഴുപത്തിമൂന്നാം നമ്പര്‍ ഇരിപ്പിടത്തില്‍ ,
കുന്തിച്ചിരുന്നൊരുകുപ്പി റം പൊട്ടിച്ചത് സ്വസ്ഥമായൊന്നുറങ്ങാന്‍ വേണ്ടിയാണ്.
മണം മൂക്കിലടിക്കും മുന്‍പേ പാഞ്ഞെത്തി കാവല്‍ക്കാരന്‍
അലറിയത്, തീവണ്ടിയില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്നാണ് .

ലാസ്യഭാവത്തില്‍ കയ്യടിച്ച് പത്തുരൂപക്കായ്‌ കൈ നീട്ടിയ
ഹിജഡയുടെ കയ്യില്‍ നൂറു രൂപ തിരുകി കക്കൂസില്‍ കയറി കതകടക്കുമ്പോള്‍ നിങ്ങള്‍ ഒളിഞ്ഞു നോക്കരുത്.
പാപിയെന്നോ, പീഡകനെന്നോ വിളിക്കരുത്.
തീവണ്ടി ചീറി പായട്ടെ....ഭടന്‍ ഒന്ന് സുഖിക്കട്ടെ.





Sunday, March 11, 2012

LOST GIRL

"ഞാന്‍ വലതു കാല്‍ വച്ചായിരിക്കും കയറുക....എന്‍റെ കൂടെ തന്നെ നീയും വേണം....ചിലപ്പോ ഇനിയൊരിക്കലും നിന്‍റെ വീട്ടില്‍ ഞാന്‍ വന്നില്ലെങ്കിലോ..."

എന്‍റെ വീട്ടില്‍ ആദ്യമായി വന്നതായിരുന്നു അവളും, അവളുടെ അമ്മയും പിന്നെ അവളുടെ വകയില്‍ ഒരേട്ടനും.

സുസ്മേര വദനയായി എന്‍റെ അമ്മ ഉമ്മറത്തുണ്ടായിരുന്നു...ആ കൈകളില്‍ ഒരു നിലവിളക്കുണ്ടായിരുന്നെങ്കില്‍.....?

വലതു കാല്‍ വച്ച് കയറുമ്പോള്‍ അവളുടെ കാലുകള്‍ ഒന്ന് വിറച്ചിരുന്നോ...എന്‍റെ കാലുകള്‍ വിറച്ചു.

ആദ്യദര്‍ശനം ആണെങ്കിലും ചിര പരിചിതയായ ഒരു കൂട്ടുകാരിയോടെന്ന പോല്‍ അവളുടെ അമ്മയുടെ കരം ഗ്രഹിച്ചാണ് എന്‍റെ അമ്മ അവരെ അകത്തേയ്ക്ക് ആനയിച്ചത്. ഔപചാരികമായ സംഭാഷണങ്ങള്‍.....എല്ലാവര്‍ക്കും എല്ലാം അറിയാമായിരുന്നു....എന്നിട്ടും ഒന്നും അറിയാത്ത പോലെ അഭിനയം. എന്‍റെ അനന്തരവന്‍ അവളുമായി വേഗം ഇണങ്ങി. ചേട്ടനോടെന്തോ ചോദിച്ച് ഞാനും കടമ നിര്‍വഹിച്ചു....അനിയത്തി എന്നോട് "സൂപ്പര്‍" എന്ന് കൈ കാണിച്ച് അവളുടെ സമ്മതം അറിയിച്ചു. ആശ്വാസം...ഒരു പ്രധാന കടമ്പ കടന്നിരിക്കുന്നു. പക്ഷെ, മഹാമേരു അവളെ ശ്രദ്ധിക്കുന്നു പോലുമില്ലല്ലോ....?

അവര്‍ക്കായി അമ്മ പ്രത്യകം ദോശ ചുട്ടിരുന്നു. അമ്മയുടെ ദോശയെ അവളുടെ അമ്മ പ്രകീര്‍ത്തിക്കുന്നതും കേട്ടു. അമ്പലത്തിലെ പ്രസാദം ആയിരുന്നു അമ്മയ്ക്ക് അവളുടെ അമ്മ വക സമ്മാനം....അനന്തരവന് എന്തൊക്കെയോ മിട്ടായികളും....ഒടുവില്‍ അവര്‍ ഇറങ്ങി. ഇറങ്ങാന്‍ നേരം അവള്‍ എന്‍റെ അമ്മയുടെ കാല്‍ തൊട്ടു വന്ദിച്ചു...അമ്മ അത് പ്രതീക്ഷിച്ചില്ല....ഞാനും. അവളെ അനുഗ്രഹിച്ചെഴുന്നെല്‍പ്പിക്കുമ്പോള്‍ അമ്മയുടെ കണ്ണില്‍ പൊടിഞ്ഞ കണ്ണ് നീര്‍ ഞാന്‍ മാത്രം കണ്ടു....അല്ലെങ്കിലും കണ്ണീരൊളിപ്പിക്കാന്‍ അമ്മ മിടുക്കിയാണല്ലോ....ഓട്ടോയില്‍ കയറി ഇരിക്കുമ്പോള്‍ ഒരു വട്ടം അവള്‍ എന്‍റെ വീടും പരിസരവും നോക്കി കാണുന്നത് ഞാന്‍ കണ്ടു...

"ആന്‍റി...നാളെ പോവാം..." പിള്ള മനസ്സുമായി അനന്തരവന്‍.

അവള്‍ ചിരിച്ചതേയുള്ളൂ.....മറുപടി പറയാന്‍ അവള്‍ക്കറിയില്ലല്ലോ....എന്നെ അവള്‍ നോക്കിയതേയില്ല. അവള്‍ പോയി.

അടുക്കളയില്‍ ചെന്ന് ഞാന്‍ നിന്നു. അമ്മ പാത്രം കഴുകുകയാണ്.

"കൃഷ്ണന്‍റെ ഗോപികമാരെ പോലൊരു പെണ്‍കുട്ടി...." അമ്മയുടെ കണ്ണില്‍ അവള്‍ അതായിരുന്നു.

"നിന്‍റെ നിര്‍ബന്ധത്തിനു വേണമെങ്കില്‍ നടത്താം......പക്ഷെ, മലയാളം അറിയാത്ത , നിന്നെക്കാള്‍ പത്തു വയസ്സിനു ഇളപ്പമുള്ള, ഒരിഞ്ചു പൊക്കം കൂടുതലുള്ള പെണ്ണിനെ മനസ്സ് കൊണ്ട് ഒരിക്കലും എനിക്കന്ഗീകരിക്കാന്‍ കഴിയില്ല മോനെ...ഞാന്‍ നിന്‍റെ അമ്മയല്ലേ..."

അമ്മയുടെ തീരുമാനം ഞാന്‍ അറിയിച്ചപ്പോള്‍ ഫോണിന്റെ അങ്ങേ തലക്കല്‍ ഒരു നീണ്ട മൌനം....മൌനം വെടിഞ്ഞപ്പോള്‍ ഒരു ദീര്‍ഘനിശ്വാസം.

"എനിക്കെല്ലാരെയും ഇഷ്ടായി....അമ്മ, അനിയത്തി, അനന്തരവന്‍....നിന്‍റെ നാട് ,വീട് ...എല്ലാം....പക്ഷെ,.....മനസ്സ് കൊണ്ട് അന്ഗീകരിക്കാത്ത ഒരമ്മയുടെ മരുമകളായി എനിക്ക് ആ വീട്ടില്‍ വരാന്‍ കഴിയില്ല. ഞാന്‍ നിന്നെ നഷ്ടപ്പെടുത്തുന്നു...."

ആ ശബ്ദം എന്നന്നേക്കുമായി എനിക്ക് നഷ്ടമായി. ഇന്ന് മുംബൈ താജ് ഹോട്ടലില്‍ അവള്‍ ജോലി ചെയ്യുന്നുണ്ടെന്നറിയാം...കല്യാണ്‍ മുതല്‍ വിക്ടോറിയ ടെര്‍മിനിസ് വരെയും തിരിച്ചും അവള്‍ ദിവസവും യാത്ര ചെയ്യുന്നുണ്ടെന്നറിയാം. അവള്‍ എന്നെ കുറിച്ച് ഓര്‍ക്കാറുണ്ടോ എന്ന് മാത്രം എനിക്കറിയില്ല....

LOST GIRL

"ഞാന്‍ വലതു കാല്‍ വച്ചായിരിക്കും കയറുക....എന്‍റെ കൂടെ തന്നെ നീയും വേണം....ചിലപ്പോ ഇനിയൊരിക്കലും നിന്‍റെ വീട്ടില്‍ ഞാന്‍ വന്നില്ലെങ്കിലോ..."

എന്‍റെ വീട്ടില്‍ ആദ്യമായി വന്നതായിരുന്നു അവളും, അവളുടെ അമ്മയും പിന്നെ അവളുടെ വകയില്‍ ഒരേട്ടനും.

സുസ്മേര വദനയായി എന്‍റെ അമ്മ ഉമ്മറത്തുണ്ടായിരുന്നു...ആ കൈകളില്‍ ഒരു നിലവിളക്കുണ്ടായിരുന്നെങ്കില്‍.....?

വലതു കാല്‍ വച്ച് കയറുമ്പോള്‍ അവളുടെ കാലുകള്‍ ഒന്ന് വിറച്ചിരുന്നോ...എന്‍റെ കാലുകള്‍ വിറച്ചു.

ആദ്യദര്‍ശനം ആണെങ്കിലും ചിര പരിചിതയായ ഒരു കൂട്ടുകാരിയോടെന്ന പോല്‍ അവളുടെ അമ്മയുടെ കരം ഗ്രഹിച്ചാണ് എന്‍റെ അമ്മ അവരെ അകത്തേയ്ക്ക് ആനയിച്ചത്. ഔപചാരികമായ സംഭാഷണങ്ങള്‍.....എല്ലാവര്‍ക്കും എല്ലാം അറിയാമായിരുന്നു....എന്നിട്ടും ഒന്നും അറിയാത്ത പോലെ അഭിനയം. എന്‍റെ അനന്തരവന്‍ അവളുമായി വേഗം ഇണങ്ങി. ചേട്ടനോടെന്തോ ചോദിച്ച് ഞാനും കടമ നിര്‍വഹിച്ചു....അനിയത്തി എന്നോട് "സൂപ്പര്‍" എന്ന് കൈ കാണിച്ച് അവളുടെ സമ്മതം അറിയിച്ചു. ആശ്വാസം...ഒരു പ്രധാന കടമ്പ കടന്നിരിക്കുന്നു. പക്ഷെ, മഹാമേരു അവളെ ശ്രദ്ധിക്കുന്നു പോലുമില്ലല്ലോ....?

അവര്‍ക്കായി അമ്മ പ്രത്യകം ദോശ ചുട്ടിരുന്നു. അമ്മയുടെ ദോശയെ അവളുടെ അമ്മ പ്രകീര്‍ത്തിക്കുന്നതും കേട്ടു. അമ്പലത്തിലെ പ്രസാദം ആയിരുന്നു അമ്മയ്ക്ക് അവളുടെ അമ്മ വക സമ്മാനം....അനന്തരവന് എന്തൊക്കെയോ മിട്ടായികളും....ഒടുവില്‍ അവര്‍ ഇറങ്ങി. ഇറങ്ങാന്‍ നേരം അവള്‍ എന്‍റെ അമ്മയുടെ കാല്‍ തൊട്ടു വന്ദിച്ചു...അമ്മ അത് പ്രതീക്ഷിച്ചില്ല....ഞാനും. അവളെ അനുഗ്രഹിച്ചെഴുന്നെല്‍പ്പിക്കുമ്പോള്‍ അമ്മയുടെ കണ്ണില്‍ പൊടിഞ്ഞ കണ്ണ് നീര്‍ ഞാന്‍ മാത്രം കണ്ടു....അല്ലെങ്കിലും കണ്ണീരൊളിപ്പിക്കാന്‍ അമ്മ മിടുക്കിയാണല്ലോ....ഓട്ടോയില്‍ കയറി ഇരിക്കുമ്പോള്‍ ഒരു വട്ടം അവള്‍ എന്‍റെ വീടും പരിസരവും നോക്കി കാണുന്നത് ഞാന്‍ കണ്ടു...

"ആന്‍റി...നാളെ പോവാം..." പിള്ള മനസ്സുമായി അനന്തരവന്‍.

അവള്‍ ചിരിച്ചതേയുള്ളൂ.....മറുപടി പറയാന്‍ അവള്‍ക്കറിയില്ലല്ലോ....എന്നെ അവള്‍ നോക്കിയതേയില്ല. അവള്‍ പോയി.

അടുക്കളയില്‍ ചെന്ന് ഞാന്‍ നിന്നു. അമ്മ പാത്രം കഴുകുകയാണ്.

"കൃഷ്ണന്‍റെ ഗോപികമാരെ പോലൊരു പെണ്‍കുട്ടി...." അമ്മയുടെ കണ്ണില്‍ അവള്‍ അതായിരുന്നു.

"നിന്‍റെ നിര്‍ബന്ധത്തിനു വേണമെങ്കില്‍ നടത്താം......പക്ഷെ, മലയാളം അറിയാത്ത , നിന്നെക്കാള്‍ പത്തു വയസ്സിനു ഇളപ്പമുള്ള, ഒരിഞ്ചു പൊക്കം കൂടുതലുള്ള പെണ്ണിനെ മനസ്സ് കൊണ്ട് ഒരിക്കലും എനിക്കന്ഗീകരിക്കാന്‍ കഴിയില്ല മോനെ...ഞാന്‍ നിന്‍റെ അമ്മയല്ലേ..."

അമ്മയുടെ തീരുമാനം ഞാന്‍ അറിയിച്ചപ്പോള്‍ ഫോണിന്റെ അങ്ങേ തലക്കല്‍ ഒരു നീണ്ട മൌനം....മൌനം വെടിഞ്ഞപ്പോള്‍ ഒരു ദീര്‍ഘനിശ്വാസം.

"എനിക്കെല്ലാരെയും ഇഷ്ടായി....അമ്മ, അനിയത്തി, അനന്തരവന്‍....നിന്‍റെ നാട് ,വീട് ...എല്ലാം....പക്ഷെ,.....മനസ്സ് കൊണ്ട് അന്ഗീകരിക്കാത്ത ഒരമ്മയുടെ മരുമകളായി എനിക്ക് ആ വീട്ടില്‍ വരാന്‍ കഴിയില്ല. ഞാന്‍ നിന്നെ നഷ്ടപ്പെടുത്തുന്നു...."

ആ ശബ്ദം എന്നന്നേക്കുമായി എനിക്ക് നഷ്ടമായി. ഇന്ന് മുംബൈ താജ് ഹോട്ടലില്‍ അവള്‍ ജോലി ചെയ്യുന്നുണ്ടെന്നറിയാം...കല്യാണ്‍ മുതല്‍ വിക്ടോറിയ ടെര്‍മിനിസ് വരെയും തിരിച്ചും അവള്‍ ദിവസവും യാത്ര ചെയ്യുന്നുണ്ടെന്നറിയാം. അവള്‍ എന്നെ കുറിച്ച് ഓര്‍ക്കാറുണ്ടോ എന്ന് മാത്രം എനിക്കറിയില്ല....

Sunday, March 4, 2012

ഒബാമയും സരസ്വതിയും

മുഖത്തെ തുപ്പല്‍ ഇടംകൈ കൊണ്ട് തുടച്ച് വലംകൈ ചൂണ്ടി
ടൈംസ്‌ ഓഫ് ഇന്ത്യയിലെ ബാരക് ഒബാമ ഗര്‍ജ്ജിച്ചു.
"യു ബ്ലടി ഇന്ത്യന്‍, നിനക്കിത്ര ധൈര്യമോ?"
"അന്യന്‍റെ പാത്രത്തില്‍ കയ്യിട്ടു വാരി കുമ്പ വീര്‍പ്പിക്കുന്ന കറുത്ത സായിപ്പേ,
വെള്ള കൊട്ടാരത്തില്‍ നിന്നൊറ്റക്ക് തെരുവില്‍ വന്നാല്‍ തെരുവിന്‍റെ മക്കള്‍ നിന്നെ ചവിട്ടി കൂട്ടും , ഇത് പോലെ."
അവന്‍റെ കാല്‍ക്കീഴില്‍ ടൈംസ്‌ ഓഫ് ഇന്ത്യയിലെ ഒബാമ ഞെരിഞ്ഞപ്പോള്‍ ഹൃദയം ക്ഷമ ചോദിച്ചു.
"സരസ്വതീ ദേവി, പൊറുക്കണേ..."
എന്നിലേക്കൊതുങ്ങുന്ന ഞാനെന്ന നുണയും
എന്നില്‍ നിന്നകലുന്ന നീയെന്ന സത്യവും
നമ്മുടെ സ്വപ്നങ്ങള്‍ക്ക് ശവക്കുഴി തോണ്ടുമ്പോള്‍,
ചങ്കിലെ ചോര നനച്ചു നാം വളര്‍ത്തിയ പനിനീര്‍ ചെടികള്‍
എന്‍റെ കണ്ണുകളില്‍ പൂത്ത് നില്‍ക്കുമ്പോള്‍,
അതിലൊന്നിറുക്കിയെടുത്താ ശവകുടീരത്തില്‍
അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മറക്കരുതേ കൂട്ടുകാരി.....

Thursday, February 16, 2012

കാലഭൈരവന്‍ 7 - കൊലപാതകം

പ്രാണരക്ഷാര്‍ത്ഥം ഓടുന്ന ഒരു ആള്‍ക്കൂട്ടത്തില്‍ താഴെ വീണവരെ ചവിട്ടി മെതിച്ച് പായുന്ന ഒരുവനെപ്പോല്‍, ഗംഗയുടെ ജലപാളികളില്‍ ചവിട്ടി കുതിച്ച് ഒരിറ്റു ശ്വാസത്തിനായ് കൊതിച്ച്, മുകളിലേക്കുയരുമ്പോള്‍ ഗോവിന്ദ് നരേന്ദ്രന്‍റെ ബോധ മണ്ഡലത്തില്‍ ചില കണക്കു കൂട്ടലുകള്‍ നടന്നിരുന്നു.

പ്രാണന്‍ വെടിയും എന്നുറപ്പായാല്‍ പോലും ഭാവിയെ കുറിച്ചുള്ള ഉത്ക്കണ്ട മനുഷ്യന്‍ ഉപേക്ഷിക്കാന്‍ തയ്യാറാവാറില്ല. ശുഭാപ്തി വിശ്വാസിയായ ഒരു മനുഷ്യന്‍ തന്നെ ആയിരുന്നല്ലോ അവനും...

അല്‍പ്പം മുന്‍പ് ഗംഗയുടെ അടിത്തട്ടില്‍ കണ്ട പെണ്‍കുട്ടി ഒരു കൊലപാതകത്തിന്‍റെ ഇര അല്ല എന്ന് വിശ്വസിക്കാന്‍ തക്ക കാരണങ്ങള്‍ അവന്‍റെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. ഈ പുണ്യ ജലം കുടിച്ച് പ്രാണന്‍ വെടിഞ്ഞ അവള്‍ സ്വര്‍ഗ്ഗപാതയില്‍ കാലഭൈരവന് മുന്‍പില്‍ വരി നില്‍ക്കുകയാവും....ചിലപ്പോള്‍ പാപങ്ങള്‍ ചെയ്തു തുടങ്ങാനുള്ള പ്രായം ആകാത്തത് കൊണ്ട് അവള്‍ നേരിട്ട് സ്വര്‍ഗ്ഗത്തില്‍ എത്തിയെന്നും ഇരിക്കാം...

ഇന്നലെ രാത്രി താന്‍ സങ്കട മോചകന്‍റെ നടയില്‍ എല്ലാം മറന്നുറങ്ങുമ്പോള്‍ ഗംഗാ തീരത്ത് അവളുടെ കുരുതി നടക്കുകയായിരുന്നിരിക്കണം....ബലിഷ്ടരായ രണ്ടോ അതിലധികമോ ആളുകള്‍ ചേര്‍ന്നായിരിക്കണം ഈ കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരിക്കുക....പിടറാന്‍ ശ്രമിക്കുന്ന അവളെ വായ പൊത്തി ഇരുട്ടിന്‍റെ മറവില്‍ ചില രൂപങ്ങള്‍ കൊണ്ട് വരുന്നത് അവന് കാണാം....അതോ, അവളെ മരുന്ന് കൊടുത്ത് മയക്കിയാവുമോ കൊണ്ട് വന്നിരിക്കുക...?
വലിയ കല്ലില്‍ അവളുടെ കാലുകള്‍ ബന്ധിച്ച് അവളെ അവര്‍ തൂക്കി എറിഞ്ഞിരിക്കണം.....അവള്‍ മുഴുവനായി മുങ്ങി താഴ്ന്നു എന്നുറപ്പ് വരുത്തിയിട്ടാകും അവര്‍ ഗംഗാതീരം വിട്ടിട്ടുണ്ടാകുക....

കാണാതായ മകളെ തേടി ഇപ്പോള്‍ അവളുടെ മാതാപിതാക്കള്‍ അലയുകയാവണം...അതോ, അവര്‍ക്കും ഈ ഹത്യയില്‍ പങ്കുണ്ടാകുമോ....?

കുടുംബത്തിന്‍റെ മാനത്തിന് മക്കളുടെ ചോരയേക്കാള്‍ വിലയുള്ള ഉത്തരേന്ത്യയില്‍ അത്തരമൊരു സാധ്യതയും തള്ളിക്കളയാനവില്ല.

ഹോണര്‍ കില്ലിങ്ങിന്‍റെ ഇരയും , അവന്‍റെ അയല്‍വാസിയുമായിരുന്ന ആരുഷി താള്‍വാറിനെ അവന്‍ ഒരു നിമിഷം സ്മരിച്ചു പോയി...

ഏയ്‌....ഇല്ല....ഈ പെണ്‍കുട്ടിക്ക് അതിനുള്ള പ്രായം ആയില്ല.....പകലൊക്കെ ഉടുപ്പിച്ചോരുക്കിയ ഒരു പാവകുട്ടിയെ രാത്രിയില്‍ നെഞ്ചോട്‌ ചേര്‍ത്തുറങ്ങാനുള്ള പ്രായമേ ഇവള്‍ക്കുള്ളൂ......പ്രണയ സ്വപ്നങ്ങളെ നെഞ്ചോട്‌ ചേര്‍ത്തുറങ്ങിയവരാണ് പിന്നീട് ജന്മം തന്നവരുടെയോ ഉട പിറന്നോരുടെയോ കൊലകത്തിക്കിരയായവര്‍.......ഓടകളില്‍ നിന്ന് കബന്ധം ഇല്ലാതെ കണ്ടെടുക്കപ്പെട്ടവര്‍ .

ആര്....? എന്തിന്.....? എപ്പോള്‍......? എങ്ങിനെ....?

ചോദ്യങ്ങള്‍ പലത് ഉത്തരം ഒന്ന് മാത്രം...."കൊലപാതകം".

"സംഗതി കൊലപാതകമാണ് " എന്ന നാടന്‍ പ്രയോഗം തീവ്രമാവുന്നത് അത് വരും വരായ്കകളെ ഓര്‍മ്മപ്പെടുത്തുന്നു എന്നതിനാലാണ്.

കൊലപാതകം തെളിയിക്കപ്പെടണമെങ്കില്‍ സാക്ഷി വേണം...
ഇവിടെ ഗോവിന്ദ് നരേന്ദ്രന്‍ സാക്ഷിയാണ്.....കൊല നടന്നു എന്നതിന്‍റെ സാക്ഷിയല്ല......മൃതദേഹം കണ്ട ആദ്യസാക്ഷി....
കോടതി മുറിയില്‍ കറുത്ത കൊട്ടിട്ടവന്‍റെ വാക്ശരങ്ങള്‍ക്ക് പരിച തീര്‍ക്കേണ്ട ഒന്നാം സാക്ഷി....

ശാന്തിയുടെ തീരങ്ങള്‍ തേടി കാശിയിലെത്തിയ അവനെ അശാന്തിയുടെ പുകപടലങ്ങള്‍ പൊതിയുവാന്‍ ആ മൃതദേഹം കാരണമായേക്കാം....

വയ്യ....പുറത്ത് കടന്നേ പറ്റൂ.....അശാന്തിയുടെ പുകപടലങ്ങള്‍ ശ്വാസം മുട്ടിക്കും മുന്‍പേ ദൂരത്തേക്കു ഓടി മറയണം....കാണാ മറയത്തെക്ക്....

കാരണം, ഗോവിന്ദ് നരേന്ദ്രനും ഈ ലോകത്ത് ഏറ്റവും സ്നേഹം അവനെ തന്നെ ആയിരുന്നല്ലോ.....?

"ആത്മാവ് കൂടൊഴിഞ്ഞ ബാലികാ ശരീരമേ.....
ശരീരം കൈവിട്ട ബാലികാ ആത്മാവേ.....
നിങ്ങള്‍ ഈ വരത്തനോട് പൊറുക്കുക....
അവന്‍റെ ഭീരുത്വത്തില്‍ സഹതപിക്കുക.....
അവന്‍റെ സ്വാര്‍ത്ഥതയെ വെറുക്കുക......
കാരണം, നീയും ഞാനും അവനും എല്ലാം ദൈവപുത്രര്‍ തന്നെ."

ഗംഗാതീരത്ത് ജാനിക്കൊപ്പം അലക്ഷ്യമായി നടക്കുമ്പോള്‍ ഗംഗയുടെ അഗാധതകളില്‍ കണ്ട നടുക്കുന്ന കാഴ്ച അവളോട്‌ മറച്ചു വെക്കാന്‍ അവനുള്ള നീതീകരണം അത് മാത്രമായിരുന്നു.

"നീ ഒരിന്ത്യക്കാരനല്ലേ......?" അവളുടെ ചോദ്യത്തില്‍ അല്‍പ്പം കുസൃതി ഒളിഞ്ഞിരുന്നുവോ.....

"എന്താ....സംശയം....?"

"പിന്നെ എന്ത് കൊണ്ട് നീ എനിക്ക് കൈ നീട്ടി ഹലോ പറഞ്ഞു....?"

ഇന്ത്യക്കാരന്‍ കൈ നീട്ടി ഹലോ പറയാന്‍ പാടില്ല എന്നുണ്ടോ....എന്ന ഒരു സംശയം അവന്‍റെ ഉള്ളില്‍ തികട്ടി വന്നു. അവളെ ഒന്ന് കൂടി വ്യക്തമായി കിട്ടാന്‍ വേണ്ടി അവന്‍ പറഞ്ഞു.

"മനസ്സിലായില്ല....."

"ഒരിന്ത്യക്കാരനായ നീ എന്ത് കൊണ്ട് കൈ നീട്ടി ഹലോ പറഞ്ഞു എന്നാണെന്‍റെ ചോദ്യം....?" അവള്‍ ആവര്‍ത്തിച്ചു.

"അതിലിപ്പോ എന്താണ് തെറ്റ്....എല്ലാ ഇന്ത്യക്കാരും ഇങ്ങനെ ചെയ്യാറുണ്ട്.....ഞാനും ചെയ്തു....." അവന്‍ വളരെ നിസ്സാരമായി പറഞ്ഞു.

"തെറ്റുണ്ടെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.....കൈ കൂപ്പി നമസ്തേ പറയുന്നതല്ലേ നിങ്ങളുടെ സംസ്കാരം....അതെന്തു കൊണ്ട് അനുവര്‍ത്തിച്ചില്ല....?"

അവള്‍ ഉദ്ദേശിച്ച കാര്യം അപ്പോള്‍ മാത്രമാണ് അവന് മനസ്സിലായത്‌....കൈ കൂപ്പി നമസ്തേ പറയഞ്ഞതാണ് പ്രശ്നം...

"ഓ...അതോ....ഞങ്ങള്‍ ഇന്ത്യക്കാര്‍ നിങ്ങളെ പിന്തുടരുന്നതില്‍ അല്പം അഭിമാനിക്കുന്നവര്‍ ആണെന്ന് കൂട്ടിക്കോ....?" അവന്‍ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്.

"പിന്തുടരുന്നു എന്ന് പറയരുത്......അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുന്നു എന്ന് വേണം പറയാന്‍...."
അവളുടെ വാക്കുകളില്‍ അല്‍പ്പം പുച്ഛം കലര്‍ന്നിരുന്നോ....? അവസാനമയി ആരോടെങ്കിലും കൈ കൂപ്പി നമസ്തേ പറഞ്ഞത് എന്നാണെന്ന് അവന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇല്ല....ഓര്‍മ്മയിലൊന്നും അങ്ങനെ ഒരു സംഭവമേ ഇല്ല....പരിചയപ്പെട്ട എല്ലാവര്‍ക്കു നേരെയും തന്‍റെ കൈകള്‍ നീളുക മാത്രമാണ് ചെയ്തിരിക്കുന്നത്....തന്‍റെ സംസ്കാരം തന്നെ പഠിപ്പിച്ച കാര്യം ഓര്‍മ്മപ്പെടുത്തുവാന്‍ ഒരു വിദേശി പെണ്ണ് വേണ്ടി വന്നതിലെ വിരോധാഭാസം ഓര്‍ത്തു കൊണ്ടും അതിലെ ജാള്യത മറച്ചു കൊണ്ടും അവന്‍ പറഞ്ഞു.

"ശരി...ഇനി മുതല്‍ ഞാന്‍ ആരെ പരിചയപ്പെട്ടാലും അവരെ കൈ കൂപ്പി നമസ്തേ പറഞ്ഞോളാം"

ഒരു തെറ്റ് തിരുത്തല്‍ പോലെ അവളെ കൈ കൂപ്പി അവന്‍ പറഞ്ഞു.

"നമസ്തെ....ജാനറ്റ് അല്‍ബേര ലോറന്‍സ്"

അവള്‍ തിരിച്ചും പറഞ്ഞു.

"നമസ്തേ....ഗോവിന്ദ് നരേന്ദ്രന്‍."

അവളുടെ അടുത്ത ചോദ്യം അവന്‍റെ സാംസ്‌കാരിക ബോധത്തില്‍ തറക്കപ്പെട്ട വലിയൊരു ആണിയായിരുന്നു.

"നമസ്തേ...എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണ്....?"

അവന്‍ ഒന്നന്തിച്ചു പോയി....നമസ്തേ എന്ന വാക്കിന്‍റെ അര്‍ത്ഥം ....ഒരിക്കല്‍ പോലും അങ്ങനെ ഒരു ചോദ്യം അവന്‍റെ മനസ്സില്‍ കടന്നു വന്നിട്ടില്ല.....അവന്‍ വായിച്ച പുസ്തകങ്ങളിലും കണ്ടിട്ടില്ല.....അല്‍പ്പം അറിവുള്ളവന്‍ എന്ന് സ്വയം അഹങ്കരിച്ചിരുന്ന ഗോവിന്ദ് നരേന്ദ്രന്‍ ചെറുതാവുന്ന പോലെ.....
നമസ്തെ എന്ന വാക്കിന് അര്‍ത്ഥമുണ്ടോ....? അതൊരു അഭിവാദ്യ രീതി മാത്രമല്ലെ....? ലാല്‍ സലാമിന്‍റെ അര്‍ത്ഥം ആണിവള്‍ ചോദിച്ചതെങ്കില്‍ എളുപ്പം പറയാമായിരുന്നു......ഹലോ എന്ന വാക്കിന്‍റെ അര്‍ത്ഥം ചോദിച്ച് അവളെ ഒന്ന് കുഴക്കിയാലോ.....? വേണ്ട....സ്വയം ഒരു കുഴി കുഴിച്ച് അതില്‍ വീഴുന്ന പോലെയാവും........അറിയാത്ത കാര്യം അറിയില്ല എന്ന് സമ്മതിക്കുന്നതാണ് ബുദ്ധി....

"അറിയില്ല....ഞാന്‍ അതേപറ്റി ചിന്തിച്ചില്ല എന്നതാണ് സത്യം..."

"നിന്‍റെ ഹൃദയത്തില്‍ വസിക്കുന്ന ഈശ്വരനെ ഞാന്‍ നമിക്കുന്നു"

(തുടരും)

Saturday, February 11, 2012

കാലഭൈരവന്‍ 6 - ഗംഗ

ഒരു ചെങ്കൊടി ഉയരും പോലെയാണ് ഗംഗക്കു മുകളില്‍ വാരാണസിയിലെ സൂര്യോദയം....ഒരു വട്ട ചെങ്കൊടി.

ജന്മാന്തര ബന്ധങ്ങളുടെ ഭാരവും പേറി രണ്ടു പേര്‍ സംഗമിക്കുന്നതിനു സാക്ഷിയാവാന്‍ സൂര്യനും, ഗംഗയും, ഹരിശ്ചന്ദ്ര ഘാട്ടിലെ ചിതയില്‍ യുഗങ്ങളായി ആളി പടരുന്ന അഗ്നിയും, ഒരു മന്ദമാരുതനായി വായുവും, ഉറക്കമുണര്‍ന്ന ദൈവവും, പിന്നെ ഊഴം കാത്തു നിന്ന ആത്മാവിനോട് അല്‍പ്പം താമസമുണ്ടെന്നറിയിച്ച്, കാശിയുടെ കാവല്‍ ഭടന്‍ കാലഭൈരവനുമുണ്ടായിരുന്നു.

"ധ്യാനം....?"

ജാനറ്റ് അല്‍ബേര ലോറന്‍സ് എന്ന വിദേശ വനിത, അത്രയൊന്നും സ്ഫുടതയില്ലാത്ത ഇംഗ്ലീഷില്‍, കൗതുകത്തിനൊപ്പം അല്‍പ്പം ഗൗരവവും ഇടകലര്‍ത്തി , ഗോവിന്ദ് നരേന്ദ്രന്‍ എന്ന ഭാരതീയനോട് ചോദിച്ച ആദ്യ ചോദ്യം.

എവിടെയോ കേട്ട് മറന്ന ശബ്ദം പോലെ...ഒരു പരിചിത ശബ്ദം....പക്ഷെ, എവിടെ.?.....ഏയ്‌ , ഇല്ല....തോന്നല്‍..........വെറും തോന്നല്‍ മാത്രം...

അവളുടെ ചോദ്യത്തിന് മറുപടിയായി അവന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

"പിന്നെ...?" അവള്‍ക്കതറിഞ്ഞേ തീരൂ.

"ഗംഗയില്‍ ഒരു പുണ്യ സ്നാനം...."

ആ മറുപടി അവളെ അല്‍പ്പം ഒന്നാശ്ചര്യപ്പെടുത്തി . അവളുടെ പുരികം അല്പം ഉയര്‍ന്നു.

"പക്ഷെ, നീ നനഞ്ഞില്ലല്ലോ.....?" അവള്‍ വിടാന്‍ ഭാവമില്ല.

"എന്‍റെ ആത്മാവ് നനഞ്ഞു...."

അത് രസിച്ച മട്ടില്‍ അവള്‍ പറഞ്ഞു...

"അതൊരു ബുദ്ധിപരമായ ഉത്തരമാണ്...."

ഒരു ചെറുചിരിയോടെ അവന്‍ പറഞ്ഞു.

"ഞാനൊരു ബുദ്ധിമാനായ മനുഷ്യനും....."

അവന്‍റെ കൂട്ടി ചേര്‍ക്കല്‍ അവള്‍ ആസ്വദിച്ചു എന്ന് വ്യക്തം....അവളുടെ ചുണ്ടില്‍ തത്തി കളിച്ചിരുന്ന ആ മന്ദഹാസം ഒരു വിടര്‍ന്ന പുഞ്ചിരിക്ക് വഴി മാറി. രുക്മിണീ സ്വയവരം കഥകളിയില്‍ രുക്മിണീ വര്‍ണ്ണനയില്‍ പറയുന്ന ചുണ്ടുകള്‍...., രണ്ടു നയനങ്ങളെ ചേര്‍ത്ത പോലുള്ള ആ ചുണ്ടുകളാണ് അവളുടെതെന്ന് അവനോര്‍ത്തു.

അവന്‍ എഴുന്നേറ്റ് രണ്ട് പടി താഴേക്കിറങ്ങി അവള്‍ക്കു തൊട്ടു മുന്‍പിലെത്തി, അവള്‍ക്കു നേരെ കൈ നീട്ടി പറഞ്ഞു.

"ഹലോ ......ഞാന്‍ ഗോവിന്ദ് നരേന്ദ്രന്‍....""""

അവളും കൈ നീട്ടി അവനെ അഭിവാദ്യം ചെയ്തു.

"ഹലോ....ജാനി....ജാനറ്റ് അല്‍ബേര ലോറന്‍സ്..."

അവളുടെ കൈകള്‍ക്ക് വല്ലാത്തൊരു മാര്‍ദ്ദവം അവനനുഭവപ്പെട്ടു. അവന്‍ സ്പര്‍ശിച്ച ആദ്യ വിദേശ വനിത. അവന്‍ തുടര്‍ന്നു

"പരിചയപ്പെട്ടതില്‍ സന്തോഷം...."

"തിരിച്ചും.... എവിടെയോ കണ്ടു മറന്ന പോലെ....പക്ഷെ, എവിടെ....?" അവള്‍ ഓര്‍മ്മ വരാത്തത് പോലെ ഒന്ന് തല വെട്ടിച്ചു.

"ഞാനാവില്ല....എന്നെ പോലെ എട്ടു പേര്‍ കൂടി ഈ ലോകത്തുണ്ട്.....അവരിലാരെങ്കിലും ആയിരിക്കും...." അവന്‍ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു.

"ആയിരിക്കും...."

"ഒരു കാര്യം ഉറപ്പാണ്‌....?"

"എന്ത്....?"

"ഇനി എന്നെ മറക്കില്ല...."

"കാരണം...?"

" എന്‍റെ സ്വഭാവമുള്ള ഒരേയൊരാള്‍ ഞാന്‍ മാത്രമേ ഉള്ളൂ...."

"ആയിരിക്കാം......"

"ആയിരിക്കാം എന്നല്ല......ആണ്."

അവന്‍ അല്‍പ്പം തറപ്പിച്ചാണ് അത് പറഞ്ഞത്. അവന്‍റെ ആ വിശ്വാസത്തെ അവള്‍ എതിര്‍ത്തില്ല...ചിരിച്ചതേയുള്ളൂ...


"മനസ്സിലെ പൊടിയും മാറാലയും കാറ്റില്‍ പറത്തി വിട്ടു. ഇനി ശരീരത്തിലെ ചെളി മാത്രമേ ബാക്കിയുള്ളൂ.....അത് ഗംഗയില്‍ ഒഴുക്കണം.....വിരോധമില്ലെങ്കില്‍ ഈ ബാഗിന് അല്‍പ നേരം കാവലിരിക്കാമോ....? വഴി ചിലവിനുള്ള പണത്തെക്കാള്‍ നഷ്ടപെട്ട് പോയേക്കാവുന്ന ഒരു ഡയറിക്ക് വേണ്ടിയാണ് ഈ അപേക്ഷ."

സഹായം ആരഭ്യര്‍ത്തിച്ചാലും നിരസിച്ചു ശീലമില്ലാത്ത അവള്‍ക്കു, അവനെ സഹായിക്കാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ...

"തീര്‍ച്ചയായും.....നീ ധൈര്യമായി കുളിച്ചു വന്നോളൂ...."

അവള്‍ ആ കല്‍പ്പടവില്‍ ഇരുന്നു. അവന്‍റെ ബാഗിന് കാവലായി....അതിലുപരി അവന്‍റെ ഓര്‍മകളുടെ ഹാര്‍ഡ് ഡിസ്കായ ആ ഡയറിക്ക് കാവലായി.

ഒരു നിമിഷത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം അവന്‍ കണ്ണടച്ച് ഗംഗയിലേക്ക് ചാടി.....ആഴങ്ങളിലേക്ക് ഊളിയിട്ടു.

ഗംഗ അവനെ സന്തോഷപൂര്‍വ്വം ഏറ്റു വാങ്ങുകയായിരുന്നു. പാപങ്ങളില്ലാത്ത ഒരുവനെ ആദ്യമായി അനുഭവിക്കുകയായിരുന്നു ഗംഗ...ഗംഗയില്‍ ജലനിരപ്പല്‍പ്പം ഉയര്‍ന്നു....അതെ , ഗംഗ കരയുകയായിരുന്നു. സായൂജ്യവതിയായ ഗംഗയെ കണ്ട് ദൈവവും കാലഭൈരവനും പരസ്പരം കണ്ണിറുക്കി.

അമ്മയുടെ മടിത്തട്ടില്‍ കിടന്ന്, വാത്സല്യപൂര്‍ണ്ണമായ കൊഞ്ചിക്കല്‍ ഏറ്റു വാങ്ങി , കൈകാലിളക്കി കുടുകുടെ ചിരിക്കുന്ന ഒരു കൈകുഞ്ഞായി മാറുകയായിരുന്നു അവന്‍.... ..... ജീവിതത്തില്‍ ഒരു മനുഷ്യന് ഏറ്റവും സുരക്ഷിത ബോധം തോന്നുന്ന അവസ്ഥ....അരക്ഷിതാവസ്ഥ തന്നെ കാതിരിക്കുന്നതറിയാതെ ഓരോ മനുഷ്യനും കടന്നു വരുന്ന സുരക്ഷിത കവചം...

ഇടയ്ക്കു പൊങ്ങി ശ്വസമെടുത്തവന്‍ മലര്‍ന്നു നീന്തി, എന്നിട്ടുച്ചത്തില്‍ പാടി.

I come as an orphan to you, moist with love.
I come without refuge to you, giver of sacred rest.
I come a fallen man to you, uplifter of all.
I come undone by disease to you, the perfect physician.
I come, my heart dry with thirst, to you, ocean of sweet wine.
Do with me whatever you will.
Do with me whatever you will......
Do with me whatever you will......

അവന്‍ വീണ്ടും ഗംഗയുടെ അഗാധതകള്‍ തേടി.....ആഴങ്ങളില്‍ നിന്ന് ആഴങ്ങളിലേക്ക്.....കുട്ടിക്കാലത്ത് അമ്പലകുളത്തില്‍ മുങ്ങാം കുഴിയിട്ട് കരയില്‍ കൂട്ടുകാരെ കൊണ്ട് എണ്ണിച്ചിരുന്ന അനുഭവസമ്പത്ത് അവന് തുണയായി.
ഒരു വിദേശി പെണ്ണ് തീരത്ത് തന്‍റെ ഓര്‍മകള്‍ക്ക് കാവലിരിക്കുന്നത് അവന്‍ വിസ്മരിച്ചിരുന്നു.

ഗംഗാ വേഴ്ചയുടെ മൂര്‍ദ്ധന്യത്തില്‍ ശരീരത്തില്‍ എന്തോ തടഞ്ഞത് പോലെ അവന് തോന്നി. അവന്‍ കണ്ണ് തുറന്നു. ജല പാളികള്‍ക്കിടയില്‍ അവന്‍ ആദ്യം ദര്‍ശിച്ചത് ഒരു കാര്‍കൂന്തലായിരുന്നു. പുത്തന്‍ ചുരിദാറിട്ട്, കുപ്പി വളകള്‍ അണിഞ്ഞ ഒരു പെണ്‍കുട്ടി...നല്ല ചൈതന്യമുള്ള മുഖം. അവള്‍ കണ്ണുകളടച്ച്‌ ധ്യാനിക്കുന്നത് പോലെ അവന് തോന്നി....ആരാണിവള്‍?

അവന്‍ അവളെ ആപാദചൂഡം ഒന്നുഴിഞ്ഞു. അപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന കാഴ്ച അവന്‍ കണ്ടത്. അവളുടെ കാലില്‍ പാദസരമല്ല, മറിച്ച് കയറാണ്.....ആ കയറിന്‍റെ അറ്റം വലിയൊരു കല്ലില്‍ ബന്ധിച്ചിരുന്നു.

കയറുകെട്ടി താഴ്ത്തിയ ബാലികാ ജഡം........

ഒരു മിന്നല്‍പ്പിണര്‍ അവന്‍റെ നെഞ്ചില്‍ നിന്നുത്ഭവിച്ച് തലച്ചോര്‍ വഴി പറന്നു പോയി.

മീനുകള്‍ കൊത്താത്ത, അഴുകി തുടങ്ങാത്ത ഒരു പച്ച ശവം....ബാലികാ ശവം.

ഗോവിന്ദ് നരേന്ദ്രന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നുവോ.....? കൈ കാലുകള്‍ തളരുന്നുവോ....? ആ ബാലികാ ജഡത്തിനിണയായി മറ്റൊരു ജഡമായി അവന്‍ മാറുന്നുവോ....? കാലഭൈരവന്‍റെ ചുറ്റികയടി ഏറ്റു വാങ്ങി സ്വര്‍ഗ്ഗപ്രാപ്തി കൈ വരിക്കാനുള്ള വരിയിലെ മറ്റൊരാത്മാവായി മാറാനുള്ള പ്രയാണം അവന്‍ തുടങ്ങുന്നുവോ....?

മൃത്യു നിയോഗമായിരുന്നോ കാല ഭൈരവന്‍ അവനായി വാരണാസിയില്‍ ഒരുക്കിയിരുന്നത്......? ചോരയൂറ്റുന്ന ഒരു വടയക്ഷിയാണോ ഗംഗ....?ഇതിനായിരുന്നോ അവള്‍ അവനെ വശീകരിച്ചത്....? അവനോടൊത്ത് രമിച്ചത്.....?

ഗംഗയുടെ അഗാധത.......ബാലികാ ജഡം.......ഗോവിന്ദ് നരേന്ദ്രന്‍.....

ബോധം മറഞ്ഞു തുടങ്ങിയ അവന്‍റെ കാതുകളിലേക്ക് ആറ് ജന്മങ്ങള്‍ക്കപുറത്തെ വിദൂരതയില്‍ നിന്നൊരു ശബ്ദം ഒഴുകിയെത്തിയോ ?.....കരച്ചിലിന്‍റെ വക്കോളമെത്തിയ , സ്ഫുടമല്ലാത്ത മലയാളത്തില്‍ ഒരു അലറി വിളി....അതവനെ ഉണര്‍ത്തിയോ....? ദീര്‍ഘ യാത്രക്കൊരുങ്ങുമ്പോള്‍ പ്രിയമുള്ളവരാരോ ഒരു പിന്‍വിളി വിളിച്ച പോലെ....

"ഗോവിന്ദ് നരേന്ദ്രന്‍......................ഗോവിന്ദ് ...............ഗോവിന്ദ് നരേന്ദ്രന്‍....."......."

ജാനിയുടെ വിളി ഗംഗയിലെ ഓളങ്ങള്‍ ഏറ്റു വാങ്ങി....പ്രതികരിക്കാനറിയാത്ത ഓളങ്ങള്‍............................ഏറ്റു വാങ്ങാന്‍ മാത്രം വിധിക്കപ്പെട്ടവര്‍..

അവളുടെ വിളിയും വിളറിയ ഭാവവും കണ്ട് ചിലര്‍ അടുത്തെത്തി കാര്യം തിരക്കി.

"എന്‍റെ സുഹൃത്ത്‌.................എന്‍റെ സുഹൃത്ത്‌......"........".........."

മുഴുമിക്കാനാവാതെ അവള്‍ ഗംഗയിലേക്ക് വിരല്‍ ചൂണ്ടി.....ഉദയകിരണങ്ങളില്‍ ചുവന്നു കിടക്കുന്ന ഓളങ്ങള്‍ മാത്രം.....ഗംഗയുടെ വിശാലതയില്‍ ദൂരെയായി ഒഴുകി നീങ്ങുന്ന ഒരു തോണിയും.....

കൂട്ടത്തിലെ രണ്ട് സന്യാസിമാര്‍ ഗംഗയിലേക്ക് ചാടനോരുങ്ങിയപ്പോഴേക്കും ഓളങ്ങള്‍ക്ക് മുകളില്‍ അവന്‍ പ്രത്യക്ഷനായി. അവന്‍ നീന്തി കരയോടടുത്തു. ഒരു സന്യാസി അവളോട്‌ പറഞ്ഞു.

"ഗംഗാ മാതക്ക് രക്ഷിക്കാനെ അറിയൂ...ശിക്ഷിക്കാന്‍ അറിയില്ല....."

അവള്‍ അത് ശ്രദ്ധിച്ചില്ല. ഒരു ചെറു പുഞ്ചിരിയോടെ പടികള്‍ കയറി വരുന്ന ഗോവിന്ദ് നരേന്ദ്രനില്‍ ആയിരുന്നു അവളുടെ ശ്രദ്ധ. അവിടത്തെ ആള്‍ക്കൂട്ടവും അവളുടെ മുഖഭാവവും കണ്ടപ്പോള്‍ അവന് സംഗതികള്‍ പിടി കിട്ടി. അവിടെ കൂടിയവര്‍ പിരിഞ്ഞു.

അവന്‍ അടുത്തെത്തിയതും വെള്ളമിറ്റ് വീഴുന്ന അവന്‍റെ ഇടത്തെ നെഞ്ചില്‍ കൈ ചുരുട്ടി അവള്‍ ഒരു പരിഭവ ഇടി ഇടിച്ചു.

വിദേശി ആയാലും സ്വദേശി ആയാലും പെണ്ണ് , പെണ്ണ് തന്നെ......അവന്‍ ചോദിച്ചു.

"ഭയന്നോ.....?"

അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ രണ്ട് കണ്ണ്നീര്‍ തുള്ളികള്‍ ആയിരുന്നു അതിനുത്തരം....

"എന്‍റെ നാട് കേരളമാണ്.....സംഭവം ഒരു കൊച്ചുനാടാണെങ്കിലും , കുറച്ചു കായലുകളും, നാല്‍പ്പത്തിനാല് നദികളും, എണ്ണിയാലൊടുങ്ങാത്ത കുളങ്ങളുമുള്ള നാട്....അമ്മമാര്‍ ഞങ്ങളെ പെറ്റിടുന്നതേ കുളത്തിലേക്കാണ്‌..........മക്കളെ പോയി നീന്തല്‍ പടിയെടാ എന്ന് പറഞ്ഞ്...പിന്നെ ഇതും ഒരമ്മയല്ലേ.....ഗംഗമ്മ"

കണ്ണ് നീരോപ്പിയതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല

"ആരും ആര്‍ക്കു വേണ്ടിയും കരയാത്ത ഇക്കാലത്ത് എനിക്ക് വേണ്ടി നീ ഒഴുക്കിയ ഈ കണ്ണുനീരിന് ഞാന്‍ നന്ദി പറയുന്നില്ല.....അതൊരു കടപ്പാടായി അവിടെ നില്‍ക്കട്ടെ...ഒരു തീരാക്കടം."

"അറിയില്ല.....ഞാന്‍ വല്ലാതെ ഭയന്നു പോയി.....ചിലപ്പോള്‍ എനിക്ക് വേണ്ടി കണ്ണീരൊഴുക്കി ആയിരിക്കും നീയീ കടം വീട്ടാന്‍ പോകുന്നത്...."

"കൊള്ളാം...അതൊരു ബുദ്ധിപരമായ ഉത്തരമാണ്...."

"ഞാനൊരു ബുദ്ധിമതിയായ പെണ്ണും...."

അവര്‍ക്ക് പൊട്ടി ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ജീവിതം എത്ര വിചിത്രമാണ്.....
സന്തോഷം സങ്കടം ആയി മാറാനും, സങ്കടം സന്തോഷമായി മാറാനും നിമിഷങ്ങള്‍ മാത്രം.....ഭാഗ്യം എന്ന ചക്രത്തിന്‍റെ ഉരുളല്‍ വിധി എന്ന പാളത്തിലൂടെയാണ്.

(തുടരും)







Friday, February 10, 2012

അത്യാഗ്രഹി

"ശിവേട്ട....ഒരു സഹായം...പറ്റില്ലെന്ന് പറയരുത്.."

ഇന്നലെ പാതിരാക്ക്‌ എറണാകുളത്ത് Tours & Travels നടത്തുന്ന സുഹൃത്ത് ഫോണ്‍ ചെയ്തു പറഞ്ഞ ആദ്യ ഡയലോഗ്....

"നീ കാര്യം പറ..."

"അതേയ് എന്‍റെ ഒരു പാര്‍ട്ടി നാളെ ആഗ്രയില്‍ എത്തും...അവര്‍ക്ക് ഹിന്ദി അറിയില്ല..."

"ഒരു ദിവസം കൊണ്ടൊന്നും ഹിന്ദി പഠിപ്പിക്കാന്‍ പറ്റില്ല...."

"അതല്ല ശിവേട്ട....ഞാന്‍ അവര്‍ക്ക് ആഗ്രയില്‍ ഒരു മലയാളി ഗൈഡിനെ കൊടുക്കാന്നു പറഞ്ഞിരുന്നു....ഏര്‍പ്പടാക്കുകയും ചെയ്തു..ആ ദുഷ്ടന്‍ കാല് മാറി...."

"അവന്‍റെ തന്തക്കു വിളിക്കായിരുന്നില്ലേ....?"

"അത് കൊണ്ട് പ്രശ്നം തീരില്ലല്ലോ ശിവേട്ട....നാളെ ഒരു ദിവസത്തേക്ക് ശിവേട്ടന്‍ ഗൈഡ് ആയി പോണം...."

"ഒന്ന് പോടാപ്പ....പാതിരക്ക് വിളിച്ചു പറയണ കാര്യം കേട്ടില്ലേ....? എനിക്കൊന്നും പറ്റില്ല ...നീ വേറെ ആളെ നോക്ക്...."

"ശിവേട്ട...അങ്ങനെ പറയരുത്....ഒന്നര ലക്ഷം രൂപേടെ പാക്കേജ് ആണ്...മാനം പോവും...അവര് മംഗള എക്സ്പ്രസ്സില്‍ പത്തു മണിക്കെത്തും..ശിവേട്ടന്‍ പോയെ പറ്റൂ...."

"ഡാ...എനിക്ക് രാവിലെ ഡ്യൂട്ടിക്ക് പോണം...ലീവ് കിട്ടില്ല....നീ വേറെ ആരെയെങ്കിലും നോക്ക്...."

"വേറെ നോക്കി...ആരെയും കിട്ടാനില്ല....ശിവേട്ട പ്ലീസ്...ഇരുപത്തിയൊന്നു Students രണ്ടു Teachers....അവരെ അനാഥരാക്കരുത്...."

മനസ്സില്‍ 23 ലഡ്ഡു ഒന്നിച്ചു പൊട്ടി......ഇരുപത്തിയൊന്നു Students , രണ്ടു Teachers....പിന്നെ ശിവേട്ടനും.....

"ആ ....സുഹൃത്തുക്കള്‍ക്ക് വേണ്ടിയേ ശിവേട്ടന്‍ എന്നും ജീവിച്ചിട്ടുള്ളൂ.....അങ്ങനെ തന്നെ ആവുകയും ചെയ്യും....ഞാന്‍ പോകാം...."

ഏഴു മണിക്ക് ഡ്യൂട്ടിക്ക് കയറി....എട്ടു മണിക്കും, എട്ടരക്കും , ഒന്‍പതിനും വയര്‍ പൊത്തി ടോയ്ലറ്റില്‍ ....ഇന്‍ ചാര്‍ജ് പറഞ്ഞു.

"വയറിളക്കമാണെങ്കില്‍ നീ വീട്ടില്‍ പോയി വിശ്രമിച്ചോളൂ...."

ദയനീയമായ ഒരു തലയാട്ടല്‍.....

സ്പ്രേ പൂശി, ഫെയര്‍ ആന്‍ഡ്‌ ലവലി വാരി പൂശി, മുടിയില്‍ മണമുള്ള എണ്ണ പുരട്ടി , തേച്ചു മിനുക്കിയ ജീന്‍സും ഒരു v നെക്ക് ടി ഷര്‍ട്ട്‌മണിഞ്ഞ്‌ കൃത്യം പത്തിന് ശിവേട്ടന്‍ പ്ലാറ്റ് ഫോം ല്‍ ഹാജര്‍....

ട്രെയിനില്‍ നിന്നിറങ്ങി വന്നത് ഇരുപത്തിയൊന്നു ആണ്‍ കുട്ടികളും രണ്ടു സാറന്മാരും.... ഇരുപത്തിയൊന്നു Students , രണ്ടു Teachers.... എന്ന് പറഞ്ഞാല്‍ ഇങ്ങനെ ഒരര്‍ത്ഥം കൂടി ഉണ്ടെന്നു മനസ്സിലാക്കിച്ചു തന്ന സുഹൃത്തിനെ മനസ്സില്‍ നാല് തെറി വിളിച്ചു കൊണ്ട് പാവം ശിവേട്
ടന്‍ അവരോടു പറഞ്ഞു.

"വെല്‍ക്കം ടു ആഗ്ര...."

Thursday, February 2, 2012

കാലഭൈരവന്‍ 5 - ജാനറ്റ് അല്‍ബേര ലോറന്‍സ്

ഗോവിന്ദ് നരേന്ദ്രന്‍റെ വാരാണസിയിലെ ആദ്യ പ്രഭാതത്തിന് തുടക്കം ചന്തിയില്‍ വീണ ഒരടിയിലൂടെയായിരുന്നു. അതിന്‍റെ ചെറിയൊരു ആഘാതത്താല്‍ ഞെട്ടിയുണര്‍ന്ന അവന്‍റെ കണി ഒരു ചൂലും.... വലിയൊരു മുളവടിയുടെ അറ്റത്ത്‌ കെട്ടിയ ചൂല്‍.....................
ആ മുളവടി പിടിച്ചിരുന്നതും, അത് വച്ച് അവനെ തൊഴിച്ചതും ഒരു കാഷായ വസ്ത്രധാരി....
ക്ഷേത്രം വക അടിച്ചു തെളിക്കാരന്‍ ആയിരിക്കണം. അടിച്ചു തെളിക്കാരനും കാഷായ വസ്ത്രമോ.....? പുണ്യനഗരത്തിന്‍റെ മറ്റൊരു വികൃതി.

അതിരാവിലെ തന്നെ ഒരുവനെ വേദനിപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ ക്രൂര സന്തോഷം തത്തികളിക്കുന്ന ചുണ്ടുകള്‍ ആക്രോശിച്ചു.

"എണീക്ക്...എണീക്ക്..എന്നിട്ട് സ്ഥലം കാലിയാക്ക്.....അമ്പലം വൃത്തിയാക്കണം...."

അപ്പോഴാണ് അവന്‍ ചുറ്റിനും ശ്രദ്ധിച്ചത്. തലേന്ന് കൂടെയുറങ്ങിയവര്‍ എല്ലാം സ്ഥലം വിട്ടിരിക്കുന്നു.....അവരുടെ അവശിഷ്ടങ്ങള്‍ പോലുമില്ല. അവനഭയം കൊടുത്ത സന്യാസിയും അയാളുടെ ഭാണ്ടകെട്ടുമില്ല. ആ രാത്രിയുടെ ഓര്‍മക്കായ്‌ അവര്‍ കിടന്നിരുന്ന നീലവിരി മാത്രം ബാക്കി.
അവന്‍ ബാഗെടുത്ത് തോളിലിട്ട്‌, വിരി മടക്കി സന്യാസിയോട് പറഞ്ഞു.

"നല്ലൊരു സ്വപ്നം കാണുകയായിരുന്നു....താങ്കളത്‌ നശിപ്പിച്ചു...."

"ഓഹോ...കണക്കായിപ്പോയി....സ്വപ്നം കാണാന്‍ ഗംഗാ തീരത്ത് പോയിരിക്ക്....ഇഷ്ടം പോലെ സ്ഥലമുണ്ട്....കൂട്ടിനു കുറെ വട്ടന്‍ സ്വാമിമാരും കാണും....അല്ല പിന്നെ...."

അയാള്‍ പിന്നെയും എന്തോ പിറുപിറുത്തു...അത് കേള്‍ക്കാന്‍ നില്‍ക്കാതെ, അവന്‍ പുറത്തേക്ക് നടന്നു. വെളിച്ചം പരന്നു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ ....സമയം അറിയില്ല.
പണ്ട് മേല്‍പ്പത്തൂര്‍ ഓടിട്ടോരിയത്തില്‍ കൃഷ്ണാട്ടത്തിനും നിര്‍മാല്യത്തിനും ഇടക്കുള്ള വേളയില്‍ ഒന്ന് മയങ്ങുമ്പോള്‍ രണ്ടു മണിക്ക് ക്ഷേത്രം ജീവനക്കാര്‍ വന്ന് മണിയടിച്ചുണര്‍ത്താറുള്ളത് അവന്‍ ഓര്‍ത്തു.....ഭക്തരോട് പുലര്‍ത്തേണ്ട മര്യാദ ഇവിടതുകാര്‍കില്ലെന്നു തോന്നുന്നു. അല്ലെങ്കിലും ഭക്തി ഒരു കച്ചവടം മാത്രമായി മാറിയല്ലോ....?

ക്ഷേത്രത്തിലേക്ക് ഭക്തരുടെ തിരക്ക് ഏറി വരുന്നുണ്ടായിരുന്നു. സങ്കടമോചകനായ ഹനുമാനെ താണ് വണങ്ങി സങ്കടങ്ങളില്‍ നിന്ന് മോചനം നേടി ഒരു സന്തോഷജീവിതം സ്വപ്നം കണ്ട് ഓരോ ഭക്തരും...
എല്ലാവരും വിഭാവനം ചെയ്യുന്ന എന്നാല്‍ ആരും നേടാത്ത ഒരു ജീവിതം.....
സങ്കടങ്ങളില്ലാത്ത ജീവിതം....അതൊരു മരുപ്പച്ച മാത്രമാണെന്ന് നാം തിരിച്ചറിയുന്നില്ല.....
സങ്കടങ്ങള്‍ തീര്‍ന്ന് കഴിഞ്ഞാല്‍ തന്നെ ആരും ഗൌനിക്കില്ലെന്നു വ്യക്തമായി അറിയാവുന്നത് കൊണ്ടും, തന്നെ ആശ്രയിച്ചു കഴിയുന്ന കുറെ പേരുടെ അന്നം മുടങ്ങും എന്നുള്ളത് കൊണ്ടും ദൈവം മനുഷ്യര്‍ക്കിടയില്‍ സങ്കടവിതരണവും, നിവാരണവും ഒരു പ്രത്യേക അനുപാതത്തില്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. തുടരുകയും ചെയ്യും.
ദൈവത്തിന്‍റെ പൊള്ള വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ഭക്തര്‍ അമ്പലങ്ങളിലും പള്ളികളിലും കയറി ഇറങ്ങുന്നു. സ്തുതി ഗീതങ്ങള്‍ പാടുന്നു. ഭക്തി ഒരു ചങ്ങല മാത്രമാണ്.....മനുഷ്യനെയും ദൈവത്തെയും ബന്ധിച്ചു നിര്‍ത്തുന്ന ചങ്ങല....

"God is the great hypocrite ever lived or not...."

പുറത്തവന്‍ കണ്ട ആദ്യകാഴ്ച ഒരുന്തുവണ്ടിചായക്കടയും ചായ കുടിച്ചിരിക്കുന്ന കുറച്ചാളുകളുമായിരുന്നു.
ഒടിഞ്ഞു തൂങ്ങാറായ ഒരു ബെഞ്ചില്‍ അവനിരുന്നു. ചതച്ച ഇഞ്ചി ചായയിലെക്കിടുന്ന ചായക്കടക്കാരന്‍. .
നാട്ടിലെ ചായക്കടകള്‍ പോലെ പരദൂഷണമില്ല , രാഷ്ട്രിയ സംവാദമില്ല. എന്തിന്, നാട്ടിലെ ചായക്കടകളില്‍ കേള്‍ക്കുന്ന "ഒരു ചായ " എന്ന ശബ്ദം പോലുമില്ല. ...
നിശബ്ദരായിരുന്നു ചായ കുടിക്കുന്ന ആളുകള്‍. .
മറുനാട്ടില്‍ ആയാലും മലയാളി എന്നും മലയാളി തന്നെ. അവന്‍ പറഞ്ഞു.

"ഏക്‌ ചായ്...'

ഒരു വിചിത്ര ജീവിയെ എന്ന പോലെ അവനെ കടക്കാരന്‍ ഒന്ന് നോക്കി. പിന്നെ തന്‍റെ ജോലിയില്‍ വ്യാപൃതനായി. അയാള്‍ തിളച്ച ചായ അരിപ്പയിലൂടെ പാത്രത്തിലേക്ക് പകര്‍ന്നു. പാത്രത്തില്‍ നിന്ന് ഗ്ലാസുകളിലേക്കും. അയാളുടെ സഹായിയായ ഒരു ബാലന്‍ ഗ്ലാസ്സുകള്‍ കഴുകി നിരത്തി വെക്കുന്നുണ്ടായിരുന്നു. നിറയുന്ന ഗ്ലാസുകള്‍ ഓരോരുത്തരായി എടുത്തു കൊണ്ടിരുന്നു. അവസാനം ഒരു ഗ്ലാസ് മാത്രം ബാക്കി. കടക്കാരന്‍ അവനെ നോക്കി.
അതവന്‍റെ ചായയാണ്.....ആ ചായയുടെ അവകാശി അവനാണ്. ആരും ആ ചായയുമായി അവന്‍റെ അരികിലേക്ക് വരില്ല. ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് അവനത്‌ എടുക്കാം.....എന്നിട്ടും അവന്‍ കാത്തു. സഹായി പയ്യന്‍ ചിലപ്പോള്‍ എടുത്തു തന്നാലോ....? കുടിച്ചുപേക്ഷിച്ച ഗ്ലാസുകളെടുത്ത് പയ്യന്‍ കഴുകാന്‍ പോയി. ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലായി അവന്‍ എഴുന്നേറ്റപ്പോഴേക്കും അപ്പോള്‍ വന്ന ഒരാള്‍ ആ ഗ്ലാസ്‌ സ്വന്തമാക്കി.
അയാള്‍ ചായ മോത്തിക്കുടിക്കുന്നതും നോക്കി അവന്‍ വീണ്ടും ആ ബെഞ്ചില്‍ ഇരുന്നു.

സങ്കട് മോചന്‍ മന്ദിറില്‍ നിന്നും കൂട്ടമണി നാദം ഉയര്‍ന്നു. ആരതി നടക്കുകയാവും. ആ മണിയടി എന്തോ ഒരു സന്ദേശം പോലെ അവന് തോന്നി.

മനുഷ്യ സഹജമായ അലംഭാവത്തിന്റെ നിമിഷങ്ങള്‍ ആണ് കടന്നു പോകുന്നത്...അവസരങ്ങള്‍ മടിശീലയില്‍ എത്തും എന്ന് കരുതി കാത്തിരിക്കുന്നവരുടെ പ്രതിനിധി ആയി മാറുകയായിരുന്നു ഗോവിന്ദ് നരേന്ദ്രന്‍...

ചായക്കായ്‌ ഇനിയും കാത്തിരിക്കണം. അടുപ്പില്‍ വീണ്ടും ചായ തിളക്കുന്നതും കാത്ത് അവന്‍ ഇരുന്നു. ഒരു നേരം പോക്കിനായി അവന്‍ ചോദിച്ചു.

"ഒരു ദിവസം എത്ര ചായ വിറ്റു പോകും....?"

'മൂവായിരം. "

"ഈ കട സ്വന്തമാണോ....?"

"ഹാ..."

ഒരു ദിവസം മൂവായിരം ചായ. ഒരു ചായക്ക് അഞ്ചു രൂപ. കുറഞ്ഞത്‌ രണ്ടു രൂപയെങ്കിലും ലാഭം ഒരു ചായയില്‍ നിന്ന് കിട്ടും. അപ്പോള്‍, ഒരു ദിവസത്തെ ലാഭം ആറായിരം രൂപ. ഒരു മാസം ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ.

കണക്കുകള്‍ അവനെ വിസ്മയിപ്പിച്ചു. ഇരുപത്തി ഒന്ന് ലക്ഷം രൂപയോളം വാര്‍ഷിക വരുമാനമുള്ള ഒരാളാണ് തന്‍റെ മുന്‍പില്‍ മുഷിഞ്ഞ പാന്ടും ബനിയനുമിട്ട് ചായ തിളപ്പിക്കുന്നത്.....

"താങ്കള്‍ ഇന്‍കം ടാക്സ് അടക്കാറുണ്ടോ....?"

അയാള്‍ അവനെ ഒന്ന് അന്തം വിട്ട് നോക്കി.

"അതെന്താ സാറേ....നമ്മളീ സ്കൂളിലൊന്നും പോവാതോണ്ട്...." അയാള്‍ ഒരു വിഡ്ഢിചിരി ചിരിച്ചു.

സ്കൂളിന്റെ പടി കാണാത്തവന്‍ എം സി എ ക്കാരനായ തന്നെക്കാള്‍ പത്തു ലക്ഷം രൂപ കൂടുതല്‍ ഒരു വര്‍ഷം സമ്പാദിക്കുന്നു. ടാക്സ് എന്താണെന്നു പോലും അറിയില്ല.
ഒരിക്കല്‍ കമ്പനിയില്‍ വന്ന അമേരിക്കക്കാരന്‍ വിന്‍സ്ടന്‍ സ്പയ്ദ് പറഞ്ഞത് അവനോര്‍ത്തു...

"You Indians have lot of money....We know that..."

അവന്‍ ആ ചായക്കടക്കാരനെ അല്പം ആരാധനയോടെ നോക്കി. ഇയ്യാള്‍ക്ക് ചിലപ്പോള്‍ മറ്റൊരു മുഖം കൂടി ഉണ്ടാവാം....വര്‍ഷാവര്‍ഷം കുടുംബ സമേതം കോക്സ് & കിംഗ്സ് വഴി യൂറോപ്പ്യന്‍ ടൂര്‍ നടത്തുന്ന മുഖം.....കല്‍ക്കട്ടയിലെ പാര്‍ക്ക്‌ സ്ട്രീറ്റിലെ പബ്ബുകളില്‍ ആയിരങ്ങള്‍ എറിഞ്ഞ് അര്‍മാദിക്കുന്ന മുഖം.
ഇയ്യാള്‍ക്ക് ഒരു പേര് കൊടുക്കാം.

ഉസ്താദ്‌ പരമേശ്വരന്‍

നാട്ടില്‍ ചായക്കട നടത്തുന്ന പരമുവേട്ടന്റെ പേരൊന്നു പരിഷ്കരിച്ച് ഈ കാശിക്കാരന്‍ ചായക്കടക്കാരന് നല്‍കാന്‍ പറ്റിയ പേര്.....ഉസ്താദ്‌ പരമേശ്വരന്‍ . അവന്‍ ഉള്ളില്‍ ഊറി ചിരിച്ചു.

"സാറിനു ചായ കൊടുക്ക്...."

ഇത്തവണ ആദ്യത്തെ ചായ അവനായിരുന്നു. സഹായി ബാലന്‍ ചായയുമായി വന്നു. കാത്തിരുന്നാല്‍ ചിലപ്പോള്‍ അവസരങ്ങള്‍ മടിശീലയിലും എത്തും എന്നതിന്‍റെ തെളിവ് പോലെ.
കഠിനാധ്വനികള്‍ക്കും ഭാഗ്യന്വാഷികള്‍ക്കും ഇടയില്‍ വളരെ നേര്‍ത്ത ഒരു വര മാത്രമേ ദൈവം വരച്ചിട്ടുള്ളൂ. എപ്പോള്‍ വേണമെങ്കിലും ലംഘിക്കപ്പെടവുന്ന ഒരു വര...

ചായയുടെ പൈസ കൊടുത്തപ്പോള്‍ അസ്സീഘാട്ടി ലേക്കുള്ള വഴി അവന്‍ അയാളോട് ചോദിച്ചു മനസ്സിലാക്കി.
അവന്‍റെ അടുത്ത ലക്‌ഷ്യം അസ്സീഘാട്ട് ആയിരുന്നു.

അസ്സീഘാട്ടില്‍ അധികം തിരക്കുണ്ടായിരുന്നില്ല. ഘാട്ടിലേക്കുള്ള പടവുകള്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ എതിരെ വരുന്ന സ്ത്രീയെ ശ്രദ്ധിച്ചു, കുളിച്ചീറനോടെ കയറി വരുന്ന അവര്‍ മാറ് മറച്ചിരുന്നത് ഒരു വെള്ളമുണ്ട് കൊണ്ടായിരുന്നു. നനഞ്ഞു സുതാര്യമായ ആ മുണ്ടിലൂടെ അവരുടെ മാറിടങ്ങള്‍ ദ്രിശ്യവും.
ഒരു ശരാശരി മലയാളി എന്ന നിലയില്‍ അതാസ്വദിക്കാതിരിക്കാന്‍ ഗോവിന്ദ് നരേന്ദ്രന് കഴിയുമായിരുന്നില്ല.
ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ വയിചില്ലായിരുന്നുവെങ്കില്‍ ഒരന്യ സ്ത്രീയുടെ നഗ്നതയിലേക്ക്‌ തുറിച്ചു നോക്കിയതിന് അവന് കുറ്റബോധം തോന്നുമായിരുന്നു. അവന്‍റെ ലൈംഗിക ചിന്തകള്‍ക്ക് ഒരടുക്കും ചിട്ടയും വരുത്തിയ നോവല്‍..........
ലൈംഗികത പ്രദര്‍ശിപ്പിക്കപ്പെടുകയാണെങ്കില്‍ അത് ആസ്വദിക്കുന്നതില്‍ തെറ്റില്ല എന്നാണ് അവന്‍റെ പക്ഷം, അതെ സമയം പ്രദര്‍ശിപ്പിക്കപ്പെടാത്ത ലൈംഗികതയിലേക്കുള്ള ഒളിഞ്ഞു നോട്ടം ഒരു മനോരോഗ ലക്ഷണം കൂടിയാണെന്ന് അവന്‍ വിശ്വസിക്കുന്നു.
എതിരെ വരുന്ന ആള്‍ ഒരു മലയാളിയാണെന്നോ, അയാള്‍ തന്‍റെ മുലകള്‍ ആസ്വദിക്കുകയാണെന്നോ ശ്രദ്ധിക്കാതെ, മുജ്ജന്മ പാപ മുക്തിക്കായി ഏതോ മന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ട് മുപ്പത്തിയഞ്ചു വയസ്സോളം പ്രായം വരുന്ന ആ സ്ത്രീ അവനെ കടന്നു പോയി.
തിരിഞ്ഞു നോക്കാതിരിക്കാന്‍ അവന് കഴിഞ്ഞില്ല...പുരുഷ സഹജമായ ഒരു വാസന.....തിരിഞ്ഞു നോക്കിയില്ലെങ്കില്‍ തനിക്കെന്തോ കുഴപ്പമുണ്ടെന്ന് അവന്‍ സ്വയം വിശ്വാസിച്ചേനെ.
അവരുടെ വിശാലമായ പുറം തന്നെയായിരുന്നു അവന്‍റെ കണ്ണുകള്‍ക്ക്‌ വിരുന്ന്.

അവനവനാത്മ സുഖത്തിനായ് ചരിക്കുന്നതോക്കെയും അപരന്നസുഖമായ് വരരുതേ.....

ഗംഗ ഒഴുകുകയാണ് ...യുഗങ്ങളായി. പുരാണേതിഹാസങ്ങളിലൂടോഴുകി കലിയുഗ ഭാരതത്തിലെത്തി നില്‍ക്കുന്ന ഗംഗ...കല്‍ക്കിയുടെ പിറവിക്കു സാക്ഷ്യം വഹിക്കേണ്ടവള്‍........പുണ്യ പുരാതന ഗംഗ....... സര്‍വ്വം സഹ...
അവന്‍ ഗംഗയെ കാണുകയായിരുന്നു.....ഒരു പാട് കേട്ട ഒരാളെ ആദ്യമായി കാണും പോലെ.

തലേന്ന് രാത്രി, അവനഭയം കൊടുത്ത സന്യാസി, ഗംഗയിലെ ഓളങ്ങളെ കീറിമുറിച്ചുയര്‍ന്നു വന്നു....നരസിംഹം സിനിമയില്‍ ലാലേട്ടന്‍ നിളയെ മുറിച്ചുയര്‍ന്നു വന്ന രംഗമാണ് അവന്‍റെ ഓര്‍മയില്‍ തെളിഞ്ഞത്.

തലയൊന്നു വെട്ടിച്ചു വെള്ളം കുടഞ്ഞെറിഞ്ഞയാള്‍ കരക്ക്‌ കയറി അവനരികിലെത്തി.

"ഉറങ്ങുന്നവരെ ഉണര്‍ത്തുന്നത് എനിക്കിഷ്ടമല്ല.....ഗുളികയില്ലാതെ ഒരു പോള കണ്ണടക്കാന്‍ കൊതിക്കുന്ന അനേകരുള്ള ഈ ഭൂമിയില്‍ നിദ്രാദേവിയെ ആഴത്തില്‍ അറിയുന്ന ഒരുവന്‍റെ നിദ്രക്കു ഭംഗം വരുത്തുക എന്നതു കൊടിയ പാപം...ഒരു പാപിയാകാന്‍ ഞാനില്ല....അതിനാല്‍ ഉണര്‍ത്തിയില്ല."

"ഈ ഗംഗയില്‍ മുങ്ങി നിവര്‍ന്നാല്‍ തീരാത്ത പാപ മുണ്ടോ...?"

"ഉണ്ട്...പലവട്ടം മുങ്ങി നിവര്‍ന്നിട്ടും പാപങ്ങള്‍ തീരാതെ ഇവര്‍ അലയുകയാണ്...നീ കാണുന്നില്ലേ....?"

അതുവഴി കടന്നു പോയ ഒരു സന്യാസി ഭജന സംഘത്തെ ചൂണ്ടിയാണ് വൃദ്ധസന്യാസി അത് പറഞ്ഞത്....അവര്‍ അലമുറയിട്ട് ദൈവനാമങ്ങള്‍ ഉരുവിടുന്നുണ്ട്...പെന്തകോസ്ത് ക്രിസ്ത്യാനികളെ പോലെ.....ദൈവം അവരെ അറിയുന്നുണ്ട് എന്ന് വിശ്വസിച്ച്, അല്ലെങ്കില്‍ അവര്‍ മാത്രമേ ദൈവത്തെ അറിയുന്നുള്ളൂ എന്നന്ധമായി വിശ്വസിക്കുന്ന വര്‍ഗ്ഗം. അവന് അവരോട് സഹതാപം തോന്നി.

തന്‍റെ ഭാണ്ടക്കെട്ട് തോളിലിട്ട്‌ സന്യാസി യാത്രക്കൊരുങ്ങി.

"ഇനി നമ്മള്‍ കാണില്ല..... ഏതു നിമിഷവും നിന്‍റെ നിയോഗം നിന്നെ തേടിയെത്താം. ....ഏറിയാല്‍ ഒരാഴ്ച ...അതില്‍ കൂടുതല്‍ നീ കാലഭൈരവന്റെ നാട്ടില്‍ തങ്ങരുത്. തങ്ങിയാല്‍ വിധി മറ്റൊന്നാവും ....നീയും ഒരു സന്യാസി ആയി മാറും. ജട നീണ്ട്, ഭാങ്ങിനും ചരസ്സിനും അടിമപ്പെട്ട് നിന്‍റെ ജന്മം അലഞ്ഞു തീരും....അത് അനുവദിക്കരുത്.....നീ ഇട്ടെറിഞ്ഞു വന്ന വിശാലമായ ലോകം നിന്നെ കാത്തിരിക്കുന്നുണ്ട്......നിയോഗ പ്രാപ്തിക്കു ശേഷം, നീ വിട വാങ്ങാനാണ് കാലഭൈരവനും ആഗ്രഹിക്കുന്നത്...."

അവന്‍ അല്‍പ നേരം സന്യാസിയെ നോക്കി നിന്നു. സന്യാസി ഒന്ന് പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു....

"പോട്ടെ....എന്‍റെ നിയോഗം ഇവിടെ പൂര്‍ണ്ണമാകുന്നു...."

അയാള്‍ പടവുകള്‍ കയറാന്‍ തുടങ്ങി.

"എവിടെക്കാണ്‌ യാത്ര....?"

"ഹിമാലയത്തിലേക്ക്.....ഹിമാലയം കാണാത്ത ഒരു ഭാരതീയനായി എരിഞ്ഞടങ്ങാനല്ല എന്‍റെയീ ജന്മം....ഘോര വനത്തില്‍ ഒരു ഗുഹ കണ്ടെത്തണം......പൂര്‍വ്വസൂരികള്‍ സമാധി തേടിയ ഗുഹ...ഗുഹാസമാധിയാണെന്‍റെ ലക്‌ഷ്യം....ശിഷ്ട കര്‍മ്മവും..."

അയാള്‍ പോയി.

അവന്‍ ബാഗില്‍ നിന്ന് കാവിമുണ്ടെടുത്ത് ചുറ്റി.....ജീന്‍സും കുര്‍ത്തയും അഴിച്ചു ബാഗില്‍ തിരുകി. തോര്‍ത്തെടുത്ത് പുറത്തു വച്ചു.

ഗംഗയില്‍ ഒന്ന് മുങ്ങി നിവരണം.....അറിഞ്ഞു കൊണ്ട് പാപമൊന്നും ചെയ്തില്ല....അറിയാതെ ചെയ്ത പാപങ്ങള്‍ ഒഴുക്കി കളയണം.....

"ചേട്ടാ....മാല...മാല വേണോ...."

പത്തു പതിനേഴു വയസ്സുള്ള ഒരു പെണ്‍കുട്ടി. പ്രതീക്ഷയുടെ മറ്റൊരു മുഖം. ഒരു മാല വാങ്ങണം.....
മാലകള്‍ വില്‍ക്കപ്പെടാതായാല്‍ , വയറിന്‍റെ വിളി അഭിമാനത്തെ തോല്‍പ്പിച്ചാല്‍, അവള്‍ക്കു ചിലപ്പോള്‍ മറ്റു പലതും വില്‍ക്കേണ്ടി വന്നേക്കാം....
അവന്‍ തടിച്ച ഒരു രുദ്രാക്ഷമാല വാങ്ങി അണിഞ്ഞു. നൂറിന്‍റെ നോട്ടിനു അവള്‍ ബാക്കി തിരഞ്ഞപ്പോള്‍ , തോളില്‍ വാത്സല്യപൂര്‍വ്വം തട്ടി, ബാക്കി വെച്ചോളൂ എന്ന് പറഞ്ഞവന്‍ പടവുകളിറങ്ങി. അവളുടെ മുഖത്ത് സന്തോഷ പൂത്തിരികള്‍ വിടര്‍ന്നു.

അവന്‍ ഗംഗയെ ആദ്യമായി സ്പര്‍ശിക്കാന്‍ പോവുകയാണ്.....ആ മൃദുല മേനിയില്‍ നിന്നൊരു കുമ്പിള്‍ വെള്ളം കൈക്കുടന്നയില്‍ ഒതുക്കാനോരുങ്ങിയതും, ഗംഗ പറഞ്ഞു.

"ഹേ..യുവാവേ....കോടാനുകോടി ജനങ്ങള്‍ ലിംഗഭേദമന്യേ അവരുടെ പാപങ്ങള്‍ വിസ്സര്‍ജിച്ചു കടന്നു പോയിരിക്കുന്നു....നീയും അതിലൊരുവനല്ലേ...? വീണ്ടും പാപം ചെയ്യാനൊരു ഉണര്‍വ്....അതല്ലേ, നിന്‍റെ ലക്‌ഷ്യം.....?"

അവന്‍ കൈകള്‍ പിന്‍വലിച്ചു....ഗംഗയെ സ്പര്‍ശിക്കാതെ....
തിരിഞ്ഞ് നാലഞ്ചു പടവുകള്‍ മേല്‍പ്പോട്ടു കയറി ഗംഗക്കഭിമുഖമായി ഒരു യോഗിയെപ്പോലെ ഇരുന്നു....പത്മാസനത്തില്‍.......

എവിടെ നിന്നോ ഒരു കാറ്റ് ഒഴുകിയെത്തുന്നത് അവനറിഞ്ഞു.....ഗംഗയുടെ ഓളങ്ങളെ തഴുകി, ആ ഗന്ധവുമായെത്തിയ കാറ്റ്....അവന്‍റെ കണ്ണുകള്‍ അടഞ്ഞു...ആ കാറ്റ് ശരീരത്തില്‍ തുളച്ചു കയറുകയാണ്....ശീതീകരണം നടക്കുകയാണ്....ശരീരത്തിന്‍റെ ഉള്ളറകളിലൂടെ ആ കാറ്റ് ഒഴുകുകയാണ്.....ഹൃദയം ഒരപ്പൂപ്പന്‍ താടിയാവുന്നു....ഉയര്‍ച്ച താഴ്ചകളിലൂടെ ഒരു സഞ്ചാരം.....സ്വയം നഷ്ടപ്പെടുന്ന ഒരവസ്ഥ....ഗോവിന്ദ് നരേന്ദ്രന്‍ ഈ ഭൂമി വിട്ട് പറക്കുകയായിരുന്നു.....മേഘ പാളികളിലൂടെ, മഞ്ഞു മലകളിലൂടെ, സാഗര തീരങ്ങളിലൂടെ, സ്വര്‍ഗ്ഗീയ ഉദ്യനങ്ങളിലൂടെ .....അതെ....ആ യാത്ര.....എല്ലാം മറന്ന യാത്ര.....ഒരു പുതു മനുഷ്യനായ് മാറാനുള്ള യാത്ര.....സമയം നിര്‍ണ്ണയിക്കാത്ത യാത്ര....ഏകാന്ത യാത്ര....
ഒടുവില്‍ എല്ലാം പോയ്‌ മറയുന്നു.....മനസ്സ് ആര്‍ദ്രമാണ്.....അവനെ ആരോ ഒരു പേടകത്തില്‍ ഈ ഗംഗാ തീരത്ത് ഇറക്കുകയാണ്.....

ശാന്തി....ശാന്തി.....ശാന്തി.....

അവന്‍ മെല്ലെ കണ്ണുകള്‍ തുറന്നു.....

അവനെ തന്നെ ഉറ്റു നോക്കുന്ന, കൗതുകമുണര്‍ത്തുന്ന രണ്ടു കണ്ണുകള്‍...............
അതാണ് പുതിയ ലോകത്ത് അവനെ വരവേറ്റത്.....ചുണ്ടുകളില്‍ വശ്യമായ മന്ദഹാസം....കാറ്റില്‍ അനുസരണയില്ലാതെ പറക്കുന്ന സ്വര്‍ണ്ണ തലമുടി....

മൂന്നു പടവുകള്‍ താഴെയായി, കൈകള്‍ കെട്ടി, അല്പം ചെരിഞ്ഞ്, ഒരു ചുവന്ന ബനാറസ്‌ സില്‍ക്ക് സാരിയുടുത്ത്, കൗതുകപൂര്‍വ്വം തന്നെ വീക്ഷിക്കുന്ന , കത്രീന കൈഫിന്‍റെ വിദൂര സാദ്ര്യശ്യമുള്ള, സുന്ദരിയായ ആ വിദേശ വനിതയോട് അവന്‍ അലസമായ് പുഞ്ചിരിച്ചു.

അവളുടെ പേരായിരുന്നു.

ജാനറ്റ് അല്‍ബേര ലോറന്‍സ്

(തുടരും)











Tuesday, January 31, 2012

MMS GIRL

നഗ്നശരീരത്തിലൂടെ ഇഴഞ്ഞ "ഗാലക്സി നോട്ട്" മുഖത്തിന്‌ നേരെ പത്തി വിടര്‍ത്തിയപ്പോള്‍ ഇടംകൈ കൊണ്ട് മുഖം മറക്കാനൊരു വിഫലശ്രമം....

കൈ അടര്‍ത്തി മാറ്റി "നിനക്കെന്നെ വിശ്വാസമില്ലേ" എന്ന ചോദ്യത്തിന് മുന്‍പില്‍ അവളുടെ കണ്ണുകള്‍ കൂമ്പിയടഞ്ഞു....

നക്കിയെടുത്തതെല്ലാം പലയിടത്തും വിസ്സര്‍ജ്യമായി....
പുരുഷാരത്തിന്‍ തുറിച്ച കണ്ണിനമൃതായി....

ഇനി, അവളൊരിറ്റു വിഷമോ കയറോ തേടിയാല്‍. അത് അപമാനം കൊണ്ടെന്നു കരുതരുത്....
തകര്‍ക്കപ്പെട്ട വിശ്വാസത്തിന്‍റെ നടുക്കമാവാം.....!!

Saturday, January 28, 2012

വര്‍ഗ്ഗീയവാദി

ബാല്യത്തിലൊരു നാള്‍ അച്ഛന്‍റെ വിരല്‍ തുമ്പില്‍ തൂങ്ങി കേട്ട
മൈതാന പ്രസംഗത്തിലെ നേതാവ് പറഞ്ഞു.

"ബി ജെ പി ക്കാര്‍....വര്‍ഗ്ഗീയ വാദികള്‍..... ആര്‍ എസ് എസ് കാര്‍ വര്‍ഗ്ഗീയ വാദികള്‍...."

പുതിയൊരു വാക്കിന്നര്‍ത്ഥം തേടിയപ്പോള്‍ അച്ഛന്‍ പറഞ്ഞു...

"വര്‍ഗ്ഗീയ വാദി എന്നാല്‍ , വെറുക്കപ്പെടെണ്ടവന്‍ എന്നര്‍ത്ഥം..."

അന്ന് തൊട്ടവരെ വെറുത്തു....

പിന്നൊരിക്കല്‍ അധ്യാപകന്‍ തിരുത്തി....

"വര്‍ഗ്ഗീയ വാദി എന്നാല്‍ സ്വന്തം വര്‍ഗ്ഗത്തിന് വേണ്ടി വാദിക്കുന്നവന്‍ എന്നര്‍ത്ഥം....വെറുക്കപ്പെടെണ്ടവന്‍ തന്നെ..."

കാലം കടന്നു പോയ്‌, മീശ കിളിര്‍ത്തു.

മീശ പിരിച്ചിന്നു പറയുന്നു ഞാന്‍....

"ഈഴവനില്ലെങ്കില്‍ കേരളമില്ലെന്നു പറയുന്ന, നാരായണ ഗുരുവിനെ ദൈവമാക്കിയ മദ്യരാജാവ്‌ വെള്ളാപ്പിള്ളി നടേശന്‍ വര്‍ഗ്ഗീയ വാദി....

നായന്മാരുടെ അട്ടിപ്പേറവകാശം സ്വന്തമാക്കിയ എട്ടുകാലി മമ്മൂഞ്ഞ് സുകുമാരന്‍ നായര്‍ വര്‍ഗ്ഗീയ വാദി...

യഹൂദനായ് ജനിച്ച്, ജീവിച്ച് ഒടുവില്‍ യഹൂദനായ് മരിച്ച ഇടയന്‍റെ കാല്‍ ചുവട്ടില്‍ ഇരുന്നിടയ ലേഖനം രചിക്കുന്നവര്‍ വര്‍ഗ്ഗീയ വാദികള്‍ ..........

പോത്തിറച്ചി കഴിച്ചോരേമ്പക്കവും വിട്ടുച്ചമയക്കത്തില്‍ ഞെട്ടിയുണര്‍ന്നഞ്ചാം മന്ത്രി എന്ന് പുലമ്പുന്ന പാണക്കാട്ടുകാരും വര്‍ഗ്ഗീയ വാദികള്‍....

പള്ളീലച്ചന്‍ വളിയിട്ടാല്‍ അതിലൊരു വാര്‍ത്ത‍ തപ്പുന്ന മനോരമയും വര്‍ഗീയ വാദി....

വീരേന്ദ്രന്‍റെ തലയില്‍ സുര്യന്‍ വെട്ടിതിളങ്ങും പടം കാട്ടി നമ്മെ ഉണര്‍ത്തുന്ന മാതൃഭൂമിയും വര്‍ഗ്ഗീയവാദി...

വാര്‍ത്തകള്‍ ചുവപ്പ് മഷി കൊണ്ട് മാത്രമെഴുതി വിളമ്പുന്ന ദേശാഭിമാനിയും വര്‍ഗ്ഗീയ വാദി.....

ഒരു വര്‍ഗ്ഗത്തിനായ് വാദിക്കുന്നവരൊക്കെയും വര്‍ഗ്ഗീയവാദികള്‍...

എനിക്കറപ്പാണ്, വെറുപ്പാണ്, കാര്‍ക്കിച്ചു തുപ്പുന്നു ഞാന്‍.........ത്ഫൂ


Tuesday, January 24, 2012

കാലഭൈരവന്‍....- - -4മുക്തി

"ഈ ലോകത്ത് നീ ഏറ്റവും സ്നേഹിക്കുന്നത് നിന്നെയാണ്...ഈ ലോകത്ത് ഞാനും ഏറ്റവും സ്നേഹിക്കുന്നത് നിന്നെയാണ് "

മേദിനിയുടെ ആ വാക്കുകള്‍ അങ്കിതിനെ അസ്വസ്ഥനാക്കി. അത് തടയാനെന്ന പോലെ, പക്ഷെ ആത്മാര്‍ഥമായി അവന്‍ പറഞ്ഞു.

"but ....I love you too."

"എനിക്കറിയാം..... നീ എന്നെ സ്നേഹിക്കുന്നുണ്ട് ഒരു പാട്....പക്ഷെ, നിനക്ക് ഏറ്റവും ഇഷ്ടം നിന്നെയാണ്, എന്നെ പറഞ്ഞുള്ളൂ....എനിക്കും ..... നമ്മുടെ ജീവിതത്തിലെ ഒരു വലിയ സത്യം"

"but..you know...I cant live without you...."

"അതും എനിക്കറിയാം അങ്കിത്...ഞാനില്ലെങ്കില്‍ നീ തകര്‍ന്നു പോകും.....പക്ഷെ അതിനെ നീ സ്നേഹം എന്ന് വിളിച്ചാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട് . അതുകൊണ്ട് ആശ്രയം എന്ന് വിളിക്കുന്നതാണ് കൂടുതല്‍ ശരി.........നിനക്ക് ഞാനൊരു ആശ്രയമാണ്....ആശ്രയം മാത്രം..."

"മദ്യത്തിന്‍റെ ലഹരിയില്‍ നീ എന്തൊക്കെയോ പുലമ്പുകയാണ് മേദിനി....വരൂ, കിടന്നുറങ്ങാം..."

അവന്‍ എഴുന്നേറ്റു.

"ഒരു പെഗ് പോലും എന്‍റെ അകത്തു പോയിട്ടില്ല...നിന്‍റെയീ റോയല്‍ ചാല്ലന്ജ് മുഴുവനായി വിഴുങ്ങിയാലും ചിലപ്പോള്‍ ഈ രാത്രി നാവിടറാതെ നിന്നോട് സംസാരിക്കും മേദിനി.... കാലിടറാതെ നടക്കും മേദിനി...ഉടല്‍ തളരാതെ രമിക്കും മേദിനി...കാരണം, ഈ രാത്രി എനിക്ക് കിട്ടിയ ഔദാര്യമാണ്‌ ...ഗോവിന്ദ് നരേന്ദ്രന്‍ തന്ന ഔദാര്യം. അവന്‍ പുറപ്പെട്ടു പോയില്ലായിരുന്നെങ്കില്‍ നീ എന്നെ തേടി വരില്ലായിരുന്നു. എന്നും നിനക്ക് കൂട്ടാവുന്ന ക്ലബ്ബിലെ ആഭാസന്മാര്‍ക്ക് നിന്നെ ഈ രാത്രി ആശ്വസിപ്പിക്കാനാവില്ല. അതിനു മേദിനി വേണം...നിന്‍റെ ആശ്രയം."

അങ്കിത് ചിന്തിച്ചു....ശരിയാണ്....അല്ലെങ്കില്‍ ഈ സമയം താന്‍ ക്ലബ്ബില്‍ ...പണമെറിഞ്ഞ്, എറിഞ്ഞതിന്‍റെ ഇരട്ടി വാരി....മേനി പറഞ്ഞ്..... ബാര്‍ ഗേളിന്‍ ചന്തിയില്‍ തഴുകി...

"അക്കൌണ്ടില്‍ കോടികള്‍ കുമിഞ്ഞു കൂടുമ്പോള്‍................, കൂട്ട് കൂടി ആഹ്ലാദിക്കുമ്പോള്‍.................., .....ആഴ്ചാവസാനം ഒരു സിനിമക്കും ഡിന്നറിനുമപ്പുറം ഞാന്‍ നിനക്കാരുമല്ലേ അങ്കിത്....?"

അവനല്‍പ്പം ദേഷ്യം വന്നു.

"പിന്നെ, 24 മണിക്കൂറും എനിക്ക് വീട്ടില്‍ കുത്തിയിരിക്കാന്‍ പറ്റുമോ....? എന്‍റെ തിരക്കുകള്‍ നിനക്കറിയാവുന്നതല്ലേ...?

"ഉച്ചക്ക് ഊണ് കഴിച്ചോ എന്ന് ചോദിച്ച് ഒരു ഫോണ്‍ കാള്‍...
...ഇന്ന് നേരത്തെ വരാന്‍ നോക്കാം എന്ന ഒരു നുണ....എത്ര വൈകിയാലും വരുമ്പോള്‍ കയ്യില്‍ 5 രൂപയുടെ ഒരു ചോക്ലേറ്റ്...കേള്‍ക്കുമ്പോള്‍ നിനക്ക് ബാലിശം എന്ന് തോന്നാം....പക്ഷെ, ഒരു ശരാശരി ഇന്ത്യന്‍ ഭാര്യക്ക്‌ ഇതൊക്കെ ധാരാളമാണ്....അവളെ അവളുടെ ഭര്‍ത്താവ് ശ്രദ്ധിക്കുന്നുണ്ട് എന്ന ഒരു അറിവ്....അതിനു മുന്‍പില്‍ കോടികള്‍ക്ക് കടലാസ്സിന്‍റെ വില പോലുമില്ല...."

അവന്‍ കസേരയില്‍ ഇരുന്നു പോയി. അവള്‍ ഒരു സിപ്പെടുത്തു. അവന്‍ ഒരു പെഗ് കൂടി ഒഴിച്ചു. അല്‍പ നേരത്തെ നിശബ്ദത.....മേദിനി വിചാരണ തുടര്‍ന്നു.

"ജാരന്‍........................ഒരു ജാരനുള്ള സാധ്യത എന്‍റെ ജീവിതത്തില്‍ വളരെ വലുതായിരുന്നു. നീ എന്നില്‍ നിന്നും നിന്നെ അകറ്റി നിര്‍ത്തിയപ്പോള്‍ ഉണ്ടായ വിടവ്....അലസമായ പകലുകള്‍ സുര്യ രശ്മികളില്‍ നിന്നും ചെകുത്താനെ ജനിപ്പിച്ചു.

ഇന്‍ഷുറന്‍സ് ഏജന്റ്....സ്ഥിരമായി പോകാറുള്ള സൂപ്പര്‍ മാര്‍കെറ്റിലെ കാഷ്യര്‍ ....നമ്മുടെ കാറുകളുടെ പീരിയോഡിക് ചെക്ക്‌ അപ്പ്‌ നടത്തുന്ന ഷോറൂമിലെ സര്‍വീസ് എന്‍ജിനീയര്‍.........................താഴത്തെ നിലയില്‍ താമസിക്കുന്ന സര്‍ദാര്‍ജി....പിന്നെ ഫേസ്ബുക്കില്‍ "പെ" എന്ന് കേള്‍ക്കുമ്പോഴേക്കും പേ പിടിച്ചെത്തുന്ന വായ്നോക്കി കൊടിച്ചിപ്പട്ടികള്‍.............................ഒളിഞ്ഞും തെളിഞ്ഞും ജാരപ്പട്ടത്തിന് അപേക്ഷ വച്ചവരുടെ എണ്ണം നിരവധിയായിരുന്നു.

നിനക്കറിയോ അങ്കിത്...നിന്നെ സ്നേഹിച്ച് സ്നേഹിച്ച് ഒടുവില്‍ ആ സ്നേഹം ഒരു തരം പകയായി മാറുന്നു....അവഗണിക്കപ്പെടുന്ന, അല്ലെങ്കില്‍ തിരിച്ചു കിട്ടാത്ത സ്നേഹത്തിന്‍റെ പക....എന്‍റെ മനസ്സിലെ ചെകുത്താന് നേരെ കുരിശുയര്‍ത്തി , എന്നെ ഒരു പരിശുദ്ധയായി നില നിര്‍ത്തിയത് നീ അല്‍പ്പം മുന്പ് തള്ളിപ്പറഞ്ഞ ആ പുസ്തകങ്ങള്‍ ആയിരുന്നു.....
ഇടറാന്‍ തുടങ്ങിയ മനസ്സിന് ചുറ്റും അതിലെ കഥാപാത്രങ്ങള്‍ ആര്‍ത്തു വിളിച്ചു നൃത്തം ചവിട്ടി...നീ ടി വി യില്‍ കണ്ടിട്ടില്ലേ, വട്ടമിട്ടു കളിക്കുന്ന ആദിവാസി നൃത്തം...അത് പോലെ...
എനിക്ക് മുന്‍പില്‍ ഉദാഹരണമായി അവര്‍ നിവര്‍ത്തി വച്ചത് അവരുടെ ജീവിതം തന്നെയായിരുന്നു. ബാലിശമായ ചിന്തകള്‍ക്കടിമപ്പെട്ടു തകര്‍ന്നു പോയ അവരുടെ ജീവിതം....
നീ അറിയണം അങ്കിത്,....എല്ലാ കഥാപാത്രങ്ങളും ദുരന്തങ്ങളുടെ ബാക്കിപത്രമാണ്.
അവരുടെ വാക്ക് കേള്‍ക്കാതെ ഞാന്‍ പിഴച്ചിരുന്നുവെങ്കില്‍, മറ്റൊരു ദുരന്തത്തിന്‍റെ ബാക്കി പത്രമായി, നിന്‍റെ ഓര്‍മകളില്‍ മാത്രം ശേഷിക്കുന്നൊരു കഥാപാത്രമായി ഈ മേദിനിയും മാറിയേനെ..."

ഒരു വന്യമായ കിതപ്പോടെ പറഞ്ഞു നിര്‍ത്തി ഗ്ലാസിലെ ശേഷിച്ച മദ്യം മേദിനി ഒറ്റ വലിക്കു തീര്‍ത്തു. എന്നിട്ട് വീണ്ടും കിതച്ചു....ആഞ്ഞാഞ്ഞ് കിതച്ചു.
അവളുടെ ചെവിയുടെ പിന്‍ഭാഗത്ത്‌ നിന്ന് ചൂടുള്ള വിയര്‍പ്പു തുള്ളികള്‍ ഒലിച്ചിറങ്ങി, ഉയര്‍ന്നു താഴുന്ന മാറിടത്തിലെക്കൊഴുകി.

അങ്കിത് കാണുകയായിരുന്നു അവളെ...ജീവിതത്തില്‍ ആദ്യം കാണും പോലെ...
ഇത്രയ്ക്കു വേദന ഉള്ളിലോളിപ്പിച്ചിട്ടാണോ അവള്‍ സുസ്മേരവദനയായി എന്നും തന്നെ പ്രഭാതത്തില്‍ യാത്രയാക്കിയിരുന്നതും പാതിരാക്ക്‌ സ്വീകരിചിരുന്നതും....
അവന് സ്വയം പുച്ഛം തോന്നി....താനെന്താ ഇങ്ങനെ....?
ഭാര്യയുടെ സ്നേഹം തിരിച്ചറിയാഞ്ഞിട്ടല്ല....എന്നിട്ടും അന്യ സ്ത്രീകളോടാണ് ആകര്‍ഷണം കൂടുതല്‍/... ...ഭാര്യക്കര്‍ഹതപ്പെട്ട സമയം വിഭജിക്കപ്പെടുന്നത് അന്യര്‍ക്കിടയിലാണ്. എല്ലാ പുരുഷന്മാരും ഇങ്ങനെയാണോ...? അറിയില്ല....

ഒരു ഭര്‍ത്താവ് എന്ന നിലയില്‍ താനൊരു സമ്പൂര്‍ണ്ണ പരാജയമാണെന്ന വെളിപ്പെടുത്തല്‍ സൃഷ്‌ടിച്ച ആഘാതത്തില്‍ നിന്നും മുക്തി നേടാന്‍, ഭാര്യ എന്ന നിലയില്‍ മേദിനി സമ്പൂര്‍ണ്ണ വിജയമാണെന്നുള്ള സത്യം മാത്രം മതിയായിരുന്നു അങ്കിത് ദ്വിവേദി എന്ന സമ്പന്നന്.....
ഒരു പുരുഷന് മാത്രം നിരീക്ഷിച്ചെടുക്കാന്‍ കഴിയുന്ന സ്വാര്‍ത്ഥത...എന്നിട്ടും അറിയാതെ അവന്‍റെ തല താണു....മനസ്സിനെ തലച്ചോര്‍ മറി കടക്കുന്ന അപൂര്‍വ്വ നിമിഷം.

അവന്‍റെ ഭാവമാറ്റം കണ്ടാല്‍ ഉണരാതിരിക്കുന്നവള്‍ ആയിരുന്നില്ല മേദിനിയിലെ ഭാര്യ....കഴുത്തില്‍ കുരുകിയ മഞ്ഞ ചരടിന്‍റെ ശക്തി....അവള്‍ അവന്‍റെ ചുമലില്‍ കൈ വച്ചു. മരുഭൂമിയിലെ തണല്‍ മരം പോലെ......അവളുടെ കൈകളിലേക്ക് ചാഞ്ഞു കൊണ്ടവന്‍ ചോദിച്ചു.

"ഒരു സൂചന തരായിരുന്നില്ലേ നിനക്ക്...? ഞാന്‍ മാറിയേനല്ലോ ..."

അവന്‍റെ നെറ്റിയില്‍ ചുംബിച്ചു കൊണ്ടവള്‍ പറഞ്ഞു. മേദിനിക്ക്‌ മാത്രം പറയാന്‍ കഴിയുന്ന ഒന്ന്...

"സന്തോഷിച്ചിരിക്കുന്ന നിന്നെ സങ്കടപ്പെടുത്തുന്നതിനെക്കാള്‍ സ്വയം സങ്കടപ്പെടാനാണ് എനിക്കിഷ്ടം....
സങ്കടപ്പെട്ടിരിക്കുന്ന നിന്നെ സങ്കടപ്പെടുത്തിയാലും എനിക്ക് സങ്കടമാവില്ല...."

അവന്‍ തന്‍റെ മുഖം അവളുടെ വയറിനോട് ചേര്‍ത്തു. അതവനൊരു അഭയകേന്ദ്രമായിരുന്നു. അവള്‍ പറയും പോലെ...ആശ്രയകേന്ദ്രം.

"അങ്കിത്...അവന്‍ വരും. ഗോവിന്ദ് നരേന്ദ്രന്‍ തിരിച്ചു വരും...നിന്‍റെ പ്രൊജക്റ്റ്‌ സമയത്തിനു മുന്പ് അവന്‍ തീര്‍ക്കും. കാരണം....എന്നിലും നിന്നിലും അവനിലും നന്മ ഇപ്പോഴും ബാക്കിയുണ്ട്.."

അവന്‍റെ നാവ് അവളുടെ പൊക്കിള്‍ ചുഴിയുടെ അഗാധതകള്‍ തേടിയപ്പോള്‍ , അവളില്‍ ഒരു കാളസര്‍പ്പം വായ്‌ പിളര്‍ക്കുകയായിരുന്നു. ഏറെക്കാലത്തിനു ശേഷം ...........ഇരയെ വിഴുങ്ങാന്‍...............................കൊടിയ വിശപ്പടക്കാന്‍....


ചാറ്റുവേടത്ത് നരേന്ദ്രന്‍ അപ്പോള്‍ ഒരു സ്വപ്നം കാണുകയായിരുന്നു.

പതിനെട്ടാളുകള്‍, പതിനെട്ടു നാഴിക നടന്ന്, പതിനെട്ടേക്കര്‍ പറമ്പില്‍ നിന്ന്, കട വെട്ടിയെടുത്ത പതിനെട്ടടി ഉയരമുള്ള അടയ്ക്കാമരത്തില്‍ കൊടിയേറിയ, പതിനെട്ടാനകള്‍ നിരക്കുന്ന ഉത്സവം.

ചിതറി കിടക്കുന്ന ആനപിണ്ടങ്ങള്‍..................ചവച്ചു തുപ്പിയ കരിമ്പിന്‍ ചണ്ടികള്‍...............നിര നിരയായി പൊട്ടുന്ന കതിനാ വെടികള്‍............കള്ള ചിരിയാല്‍ പെണ്‍കരങ്ങളില്‍ കുപ്പിവളകള്‍ കുത്തിയിറക്കുന്ന വള കടക്കാര്‍...................മരണ കിണറിന്‍റെഇരമ്പല്‍......................അടിവയറ്റില്‍ ആന്തലുണര്‍ത്തി കുത്തനെയിറങ്ങുന്ന യന്ത്ര ഊഞ്ഞാല്‍.........................പരിചിത ഭാവം നടിക്കാതെ പതിവിലും ഗമയില്‍ തന്ത്രിക്കൊപ്പം ശീവേലി നടത്തുന്ന തിരുമേനി..........കാതില്‍ പെരുമഴയായ് പെരുവനം കുട്ടന്‍ മാരാരുടെ പെരുക്കല്‍.................എല്ലാത്തിനും മീതെ ഇടയ്ക്കിടെ ഒഴുകിയെത്തുന്ന അനൌണ്സ്മെന്‍റ്.

"ഈ വര്‍ഷത്തെ കഥകളി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചാറ്റുവേടത്ത് നരേന്ദ്രന്‍"

ഉറക്കത്തിലും അയാള്‍ അഭിമാനത്തോടെ പുഞ്ചിരിച്ചു. മൈലുകള്‍ക്കപ്പുറത്ത് ഒരു പറ്റം കാവിയണിഞ്ഞ കുറ്റവാളികള്‍ക്കിടയില്‍ മകന്‍ ഉറക്കമില്ലാതെ കിടക്കുകയാണെന്നറിഞ്ഞിരുന്നുവെങ്കില്‍ ആ ചിരി അയാളുടെ മുഖതുണ്ടാവുമായിരുന്നില്ല . സത്യം നുണക്കു വഴി മാറുന്നു, ഒപ്പം ചിരിക്കും....

ലക്ഷ്മി നായിഡു എന്ന തെലുങ്കത്തി ടെക്കി ഉറക്കം വരാതെ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവളുടെ സഹ മുറിയത്തി കാമുകനുമായി സ്കൈപ് ചാറ്റിലായിരുന്നു. സീമന്തിനിയുടെ കൊഞ്ചലിനേക്കാള്‍ അവളെ അലോസരപ്പെടുത്തിയത് ഗോവിന്ദ് നരേന്ദ്രന്‍റെ തിരോധാനമായിരുന്നു. ചാറ്റിങ് അവസാനിപ്പിച്ച്‌ സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്ത് മുറിയിലെ വെളിച്ചവും കെടുത്തി സീമന്തിനി കിടന്നപ്പോള്‍ ലക്ഷ്മി പറഞ്ഞു.

"ഞാനിന്നലെ അവനെ പ്രോപോസ് ചെയ്തു.."

ഇവളിത് വരെ ഉറങ്ങിയില്ലേ എന്ന് മനസ്സ് ചോദിച്ചെങ്കിലും നാവില്‍ വന്നത് ഇതായിരുന്നു.

"ആരെ....?"

"അവനെ...ഗോവിന്ദ് നരേന്ദ്രനെ...."

"What...?"

സത്യം...ഇന്നലെ ഓഫീസില്‍ നിന്നിറങ്ങാന്‍ നേരം ഞാനവനോട് പറഞ്ഞു....എനിക്കവനെ ഇഷ്ടമാണെന്ന്....വിവാഹം കഴിക്കണമെന്ന്...."

സീമന്തിനിയുടെ പൊട്ടിച്ചിരി ഏവരെയും വിറപ്പിക്കുന്ന ഇരുട്ടിനെ വരെ ഭയപ്പെടുത്തി. ചിരി ഒരു വിധം അടക്കി അവള്‍ പറഞ്ഞു.

"എന്‍റെ ലക്ഷ്മി...വെറുതെയല്ല അവന്‍ ജോലി ഉപേക്ഷിച്ചു രായ്ക്കു രാമാനം നാട് വിട്ടത്.....അങ്കിത് സര്‍ ഇതറിഞ്ഞാല്‍ നാളെ തന്നെ നിന്നെ പിരിച്ചു വിടും....എന്നോട് പറഞ്ഞു...വേറാരും ഇതറിയണ്ട...."

കറുത്ത് തടിച്ച് ഉയരം കുറഞ്ഞ ലക്ഷ്മിയുടെ അപകര്‍ഷതാ ബോധത്തിനെറ്റ ഒടുവിലത്തെ പ്രഹരം....ഇനിയും എത്രയോ പ്രഹരങ്ങള്‍ അവള്‍ ഏറ്റു വാങ്ങാനിരിക്കുന്നു.

മുറിയില്‍ സീമന്തിനിയുടെ മൊബൈല്‍ വെളിച്ചം പരന്നു. അവള്‍ കാമുകനോട് മൊബൈലില്‍ പറഞ്ഞു തുടങ്ങി...

"അതെ...ഒരു തമാശ കേട്ടോ....."

അത് കേള്‍ക്കാനാവാതെ ലക്ഷ്മി കാതുകള്‍ പൊത്തി. അവള്‍ക്കു ഗോവിന്ദനെ ഓര്‍ത്തു കരച്ചില്‍ വന്നു....അവള്‍ തലയിണയില്‍ മുഖമമര്‍ത്തി ശബ്ദമില്ലാതെ കരഞ്ഞു.

"ഇഷ്ടമില്ലെങ്കില്‍ പറഞ്ഞാല്‍ മതിയായിരുന്നു. ഞാനൊരു ശല്യമാകാതെ എവിടെയെങ്കിലും ഒതുങ്ങി കൂടിയേനെ...നാട് വിടേണ്ട കാര്യമുണ്ടായിരുന്നോ....ഈശ്വരാ ...കാത്തോളണേ..."

ഈശ്വരന്‍ നേരത്തെ ഉറങ്ങാന്‍ പോയിരുന്നതിനാല്‍ അദ്ദേഹം അത് കേട്ടില്ല....എന്നാല്‍ യമരാജന്‍ അത് കേട്ടു. അദ്ദേഹം അങ്ങോട്ട്‌ നോക്കി....സംഭവങ്ങള്‍ മനസ്സിലാക്കിയ യമരാജന്‍ കൂടെയിരുന്നു ചീട്ട് കളിക്കുകയായിരുന്ന ചിത്ര ഗുപ്തനോട് ചോദിച്ചു.

"ആ സീമന്തിനിയെ ഇങ്ങോട്ട് വിളിച്ചാലോ...? അവളൊരു അഹങ്കാരി...ആ കൊച്ചിനെ കരയിക്കുന്ന കണ്ടില്ലേ....?"

യമരാജനെ ഒരു ഗുലാനിട്ട് വെട്ടി ചിത്രഗുപ്തന്‍ പറഞ്ഞു.

"വിട്ടു കള മാഷെ....ആ പിള്ളേര് എന്തോ തമാശ പറഞ്ഞൂന്നു വച്ച്....ഇടക്കിടക്കുള്ള പ്രവര്‍ത്തികള്‍ കാണുമ്പോള്‍ എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല....സമയോം സന്ദര്‍ഭോം നോക്കാതെ ചിലരെയൊക്കെ അങ്ങ് ഇങ്ങോട്ട് വിളിക്കുന്നുണ്ട്....അത് തീരെ ശരിയല്ല...."

"വയസ്സായില്ലേ ചിത്രഗുപ്താ....ഞാനീ പണി തുടങ്ങീട്ടു കാലം എത്രയായീന്ന നിന്‍റെ വിചാരം....മടുത്തു....വേറൊരു പണി ഒട്ട് അറിയേമില്ല...."

ചിത്രഗുപ്തന്‍ സഹതാപത്തോടെ യമനെ നോക്കി....യമന്‍ ഒന്ന് ചിരിച്ചു.

"ഈ സീമന്തിനി അവളുടെ സൗന്ദര്യത്തില്‍ ഭയങ്കരമായി അഹങ്കരിക്കുന്നുണ്ട്. സൗന്ദര്യം ഒരിക്കലും ഒരു വ്യക്തിയുടെ കഴിവല്ല. അത് ജന്മനാ കിട്ടുന്നതല്ലേ.....അതില്‍ അഹങ്കരിക്കാന്‍ പാടുണ്ടോ....? മാത്രമല്ല ..സൗന്ദര്യമില്ലാത്തവരോട് അവള്‍ക്കു പുച്ചവും....അവളെ ഇങ്ങട്ട് വിളിച്ചാലോ....?"

ചിത്രഗുപ്തന് കാര്യം മനസ്സിലായി. യമന്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.....അയാള്‍ കണക്കു പുസ്തകമെടുത്തു. കണക്കും പ്രകാരം എഴുപതു വയസ്സ് വരെ പോകേണ്ട ജന്മം....യമനെ തിരുത്താന്‍ ആര്‍ക്കു കഴിയും? ദൈവം ഉറങ്ങാനും പോയിരിക്കുന്നു.

സീമന്തിനിക്ക് എന്തോ ഒരു അസ്വസ്ഥത പോലെ തോന്നി....ലക്ഷ്മിയെ കുറ്റം പറഞ്ഞു ഒരു പാട് സന്തോഷിച്ചു ചിരിച്ചിരുന്നു അവള്‍..............വെള്ളം കുടിക്കാന്‍ തോന്നുന്നുണ്ട്....പക്ഷെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല....ലക്ഷ്മിയെ വിളിക്കണമേന്നുണ്ട്...നാവു പൊന്തുന്നില്ല.....അടിവയറിലും നെഞ്ചിലും ഒരു വേദന....വയറിളകുന്നു....ജോക്കിയുടെ പാന്ടീസിലൂടെ, പന്തലോന്സിന്റെ ചുരിദാറിലൂടെ മെത്തയില്‍ മലം പരക്കുന്നത് അവളറിഞ്ഞു. വൈകീട്ട് കഴിച്ച പിസ്സ ഒരു നുരപത രൂപത്തില്‍ വായിലേക്ക് വരുന്നതും.......
പിന്നെ അവള്‍ ഒന്നും അറിഞ്ഞില്ല.

"സൗന്ദര്യമുള്ള പെണ്ണ് തൂറി ചത്തു...ഹ..ഹ..." യമന്‍ പൊട്ടിച്ചിരിച്ചു.

"നിശബ്ദമായ ഹൃദയ സ്തംഭനം " ചിത്രഗുപ്തന്‍ പുസ്തകത്തില്‍ അവളുടെ പേരിനു നേരെ കുറിച്ചിട്ടു.

രാത്രി യാമങ്ങളില്‍ നിന്ന് യാമങ്ങളിലേക്ക് നീങ്ങി കൊണ്ടിരുന്നു. ഗോവിന്ദ് നരേന്ദ്രന്‍ കൂര്‍ക്കം വലിച്ചുറങ്ങി....മേദിനിയും അങ്കിതും രതി തളര്‍ച്ചയില്‍ ഉറങ്ങി .....നരേന്ദ്രന്‍ സ്വപ്നം കണ്ടുറങ്ങി....ലക്ഷ്മി കരഞ്ഞുറങ്ങി....സന്യാസി ലഹരിയില്‍ ഉറങ്ങി...സീമന്തിനി എന്നെന്നെക്കുമായുറങ്ങി ....ലോകം മുഴുവന്‍ ഉറങ്ങി.
ഉറങ്ങാത്ത ഒരാള്‍ മാത്രം....

കാശിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള അതീവ രഹസ്യപാതയില്‍ , ശരീരമുപേക്ഷിച്ചു വരുന്ന ഓരോ ആത്മാവിനും , നരജന്മ പാപ മുക്തിക്കായ്‌ , അര്‍ഹതപ്പെട്ട ദണ്ടനം നല്‍കി, സ്വര്‍ഗ്ഗ പ്രാപ്തനാക്കാന്‍ നിയുക്തനായ ആള്‍....

കാലഭൈരവന്‍....

കാലഭൈരവന് ഉറക്കമില്ല.....

ഇഷ്ട പ്രാണേശ്വരനെ സ്വന്തമാക്കാന്‍ കന്നി അയ്യപ്പന്മാര്‍ വരാത്ത ഒരു മണ്ഡല കാലവും കാത്തിരിക്കുന്ന മാളികപുറത്തമ്മയെപ്പോല്‍, കാല ഭൈരവന്‍ കാത്തിരുന്നത് കാശിയിലെ ഒരു മരണമില്ലാ രാത്രിയായിരുന്നു.....സ്വസ്ഥമായുറങ്ങാന്‍

മരണമില്ലെങ്കില്‍ മരിച്ചു പോകുന്ന ഒരു പുരാതന നഗരത്തില്‍ , മരണമൊഴിഞ്ഞ ഒരു രാത്രിയും കൊതിച്ച്, സ്വര്‍ഗ്ഗ പാതയില്‍ വരി നില്‍ക്കുന്ന ഓരോ ആത്മാക്കളുടെയും തലയില്‍ വലിയൊരു ചുറ്റിക കൊണ്ട് ആഞ്ഞടിച്ച്, അവര്‍ക്ക് പാപമുക്തി നല്‍കി കാല ഭൈരവന്‍ തന്‍റെ കര്‍മ്മം തുടര്‍ന്ന് കൊണ്ടിരുന്നു.

(തുടരും)






Sunday, January 22, 2012

കാല ഭൈരവന്‍ - 3 മേദിനി (EARTH)

അതേ രാത്രിയില്‍ നോയിഡയിലെ (DELHI NCR) പ്രശസ്തമായ ഹോണ്‍ബില്‍സ് നെസ്റ്റ് എന്ന അപ്പാര്‍ട്ട്മെന്ടിന്‍റെ ഒന്‍പതാം നിലയിലെ വീട്ടിലിരുന്ന് അങ്കിത് ദ്വിവേദി തന്‍റെ അഞ്ചാമത്തെ പെഗ് ഒഴിച്ചു. അവനെ തനിയെ വിട്ട് അല്പം ദൂരെ മാറി സോഫയിലിരുന്ന് "ദി കൈറ്റ് റണ്ണര്‍" എന്ന പുസ്തകം വായിക്കുകയായിരുന്ന മേദിനി ദ്വിവേദി തലയുയര്‍ത്തി അവനെ ശാസനപൂര്‍വ്വം ഒന്ന് നോക്കി.

"baby......no...."

"let me have one more darling..... ഇതവന് വേണ്ടിയാണ്...ഗോവിന്ദ് നരേന്ദ്രന്‍ എന്ന തന്തയില്ലാ ചെറ്റക്കു വേണ്ടി...."

മേദിനി അല്‍പ നേരം അവനെ നോക്കിയിരുന്നു. അവന്‍ കുപ്പി അടക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു.

"shall i challenge your ROYAL CHALLENGE....?"

അവന്‍ അവളെ നോക്കി. അവളുടെ മുഖത്തെ കുസൃതി ഭാവം കണ്ടപ്പോള്‍ അവന്‍ പറഞ്ഞു.

"ഒരു വഴക്കിന് എനിക്ക് താല്‍പ്പര്യമില്ല...."

"എനിക്ക് താല്‍പ്പര്യമുണ്ട്.....നീ ഒഴിക്ക്.....ഒന്ന് പോര....ഒന്നര....ഒറ്റ ഗ്ലാസില്‍ ഒന്നര വേണമെനിക്ക്...."

അവള്‍ പുസ്തകമടച്ച് അവനഭിമുഖമായി വന്നിരുന്നു. അവന്‍ മറ്റൊരു ഗ്ലാസ്സെടുത്ത് അവള്‍ക്കായി ഒന്നര പെഗ് ഒഴിച്ചു... ഐസ് ക്യുബ് ...സോഡ....ഇരുവരും ഗ്ലാസുയര്‍ത്തി മുട്ടിച്ചു. ഒരു പ്രവാചകയെ പോലെ മേദിനി മൊഴിഞ്ഞു.

"ഗോവിന്ദ് നരേന്ദ്രന്‍.... എന്ന അഭ്യുദയകാംക്ഷി....ലോകത്ത് നീ എവിടെയാണെങ്കിലും ശ്രവിക്കുക....കോടതിയുടെ പടി കാണാത്ത , കേസ്സില്ലാ വക്കീല്‍........ അഡ്വ. മേദിനി ദ്വിവേദി, എതിര്‍ കക്ഷിയും എന്‍റെ ഭര്‍ത്താവും സര്‍വോപരി നിന്‍റെ ബോസ്സുമായ അങ്കിത് ദ്വിവേദി യോട് നിനക്ക് വേണ്ടി വാദിക്കാന്‍ പോകുന്നു.....ചീയേര്‍സ്"

"ചീയേര്‍സ്.."

അവര്‍ ഓരോ സിപ്പെടുത്ത് ഗ്ലാസ്‌ താഴെ വച്ചു. തല ഒന്ന് വെട്ടിച് മേദിനിയാണ് തുടങ്ങിയത്.

"ok അങ്കിത്...ഇന്നലെ വരെ എന്‍റെ കക്ഷിയെ കുറിച് മിടുക്കന്‍... ...കഠിനധ്വാനി...കമ്പനിയുടെ ഭാഗ്യം എന്നൊക്കെയാണ് നിന്‍റെ നാവില്‍ നിന്ന് ഞാന്‍ കേട്ടിട്ടുള്ളത്....ഇന്ന് , അതെ നാവ് കൊണ്ട് നീ അവനെ പഴി പറയുന്നതും ഞാന്‍ കേള്‍ക്കുന്നു...little strange....dont u think its a selfish act?"

അതിനുത്തരം പറയാതെ അവന്‍ തന്‍റെ മൊബൈല്‍ അവള്‍ക്കു നേരെ നീട്ടി. തലേന്ന് രാത്രി യാത്ര പുറപ്പെടും മുന്പ് ഗോവിന്ദ് നരേന്ദ്രന്‍ അയച്ച ടെക്സ്റ്റ്‌ മെസ്സേജ് അവളോട്‌ ഇങ്ങനെ പറഞ്ഞു.

"just to prevent myself from becoming mad, i m proceeding on a journey....a journey of my wish....hope to join you after five days- Govind Narendran"

അവള്‍ മൊബൈല്‍ അവനു തിരിച്ചു നല്‍കി.

"ഇനി നീ പറ....കമ്പനിയുടെ ഏറ്റവും പ്രധാന പ്രോജക്റ്റ് നടക്കുന്ന സമയം...കോടികളുടെ ഡീല്‍..., ഓരോ നിമിഷത്തിനും ലക്ഷങ്ങളുടെ വില...ഇവനെ...ഈ പരനാറിയെ കണ്ടിട്ടാണ് ഞാനാ ഡീല്‍ ഏറ്റത്...പകലെന്നോ രാത്രിയെന്നോ വകഭേദമില്ലാതെ എല്ലാവരും പണിയെടുക്കുന്നു. സമയത്തിന് മുന്‍പേ പ്രൊജക്റ്റ്‌ തീര്‍ക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ഞങ്ങളെല്ലാം...അപ്പോഴാണ് എന്‍റെ ചങ്കില്‍ തേരോട്ടം നടത്തി അവന്‍റെമ്മടെ ഒരു യാത്ര.... ബഹന്‍ കി..."

അയാള്‍ വിറക്കുകയായിരുന്നു. ഒറ്റ വലിക്കു അയാളാ പെഗ് തീര്‍ത്തു. അടുത്തതൊഴിച്ചപ്പോള്‍ മേദിനി തടഞ്ഞില്ല. അവളപ്പോള്‍ ഓര്‍ത്തത്‌ വിജയ്‌ മല്യയെ കുറിച്ചായിരുന്നു.
"നിങ്ങളുടെ പ്രശ്നത്തിന് പരിഹാരമാണ് മദ്യം എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ, നിങ്ങളുടെ പ്രശ്നങ്ങള്‍ മറക്കാന്‍ മദ്യം നിങ്ങളെ സഹായിക്കും." എന്ന് മല്യ പറഞ്ഞതായി പറഞ്ഞു കൊണ്ട് എന്നോ ഒരു മെസ്സേജ് അവള്‍ക്കു കിട്ടിയിരുന്നു. ആരോ അയച്ച ഒരു ഒഴുക്കന്‍ മെസ്സേജ്....
തന്‍റെ ഭര്‍ത്താവും ഇപ്പോള്‍ മല്യയെ ആശ്രയിക്കുന്നു. പ്രശ്നങ്ങള്‍ മറക്കാന്‍.......... .....മറന്നുറങ്ങാന്‍... മല്യയുടെ റോയല്‍ ചലന്ജ് ...
ശരിക്കീ പുരുഷന്മാര്‍ വിഡ്ഢികളാണ്. അവര്‍ സ്ത്രീകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. മദ്യത്തെ ആശ്രയിക്കാം....സന്തോഷം പങ്കിടുന്നതിന് മാത്രം....ദുഖത്തെ മറികടക്കേണ്ടത് സമചിത്തതയോടെ അല്ലെ...? മദ്യം സൃഷ്ടിച്ചെടുക്കുന്ന അബോധാവസ്ഥ കവര്‍ന്നെടുക്കുന്നത് പ്രശ്ന പരിഹാരത്തിനുതകേണ്ട സമയം ആണെന്ന് ഇവര്‍ അറിയുന്നില്ലല്ലോ....സ്ത്രീകളെ നിങ്ങള്‍ ഭാഗ്യവതികള്‍ , മനഭാരം നിങ്ങള്‍ കണ്ണീരില്‍ ഒഴുക്കി കളയുന്നു...പുരുഷന്‍മാരെ നിങ്ങള്‍ നിര്‍ഭാഗ്യര്‍, മനഭാരം നിങ്ങള്‍ ശര്‍ദ്ദിച്ചു കളയുന്നു.
അവള്‍ ഒരു കവിള്‍ മദ്യം കൂടി ഇറക്കി.

"കോവര്‍ കഴുതകളുടെ മോര്‍ച്ചറി....ഇന്നത്തെ ഓഫീസിന്‍റെ അവസ്ഥയെ ഒറ്റ വാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കുറെ ട്യൂബ് ലൈറ്റുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്തൊക്കെയോ ചെയ്യുന്നു. തല പെരുത്താണ് ഞാന്‍ അവിടെ നിന്നും പോന്നത്....മേദിനി...it was a pathetic condition...u cant understand that..."

"look... അങ്കിത് ...നീ പറയുന്നത് എനിക്ക് മനസ്സിലാവും....പക്ഷെ, നീ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്....അല്ലെങ്കില്‍ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം....ഗോവിന്ദ് നരേന്ദ്രന്‍ എന്ന പ്രതിഭാശാലിയായ ഒരു ടെക്കി എന്തിന് ഒരു പാതിരായ്ക്ക് ഒരു യാത്ര പുറപ്പെട്ടു....?

അവളെറിഞ്ഞ ആ ചോദ്യത്തിന് മറുപടി പറയാന്‍ അവന്‍ ഒരു നിമിഷം പോലും ആലോചിച്ചില്ല....അല്ലെങ്കിലും ആലോചിക്കാതെ മറുപടി പറയാനാണല്ലോ ഏറ്റവും എളുപ്പം.

"വട്ട്...അവനു വട്ടായി കാണും..."

"അല്ല ..വട്ടാവാതിരിക്കാന്‍...""

"മനസ്സിലായില്ല...."

"അതെ...മനസ്സിലാവില്ല ....മനസ്സിലായിരുന്നുവെങ്കില്‍ ഇന്നലെ വരെ പുകഴ്ത്തി പറഞ്ഞ നാവു കൊണ്ട് ഇന്ന് നീ അവനെ ചീത്ത വിളിക്കില്ലായിരുന്നു...."

"മേദിനി...നീ വായിച്ചു തള്ളുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന പോലെ നീ എന്നോട് സംസാരിക്കരുത്...." അവന്‍റെ വാക്കുകള്‍ അല്‍പ്പം കടുത്തിരുന്നു.

"ആ പുസ്തകങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഈ രാത്രി ഇവിടെയിരുന്ന് നിന്നോട് സംസാരിക്കാന്‍ ഞാനുണ്ടാവുമായിരുന്നില്ല അങ്കിത്..." അവളുടെ വാക്കുകള്‍ ഇടറിയോ.....

ആ വാക്കുകളുടെ അര്‍ത്ഥം വേര്‍തിരിക്കാനവാതെ അങ്കിത് ദ്വിവേദി അവളെ തുറിച്ചു നോക്കി. മണ്ണില്‍ ഒരു നീരുറവ പൊട്ടുന്നത് പോലെ അവളുടെ കണ്ണില്‍ പടര്‍ന്ന നനവ് അവന്‍ കണ്ടു. മുഖം തിരിച്ച് അവന്‍ പറഞ്ഞു.

" കഴിക്ക് ..."

ഘനീഭവിച്ച ഒരു ദുഃഖ ശകലം ഇട നെഞ്ചില്‍ പടര്‍ന്നു കയറി, പടിഞ്ഞാറെ മാനത്തെ മറയ്ക്കുന്ന കാര്‍മേ ഘ പടലം പോലെ...
അലറിപ്പാഞെത്തിയ ഒരു കരച്ചില്‍ തൊണ്ടയില്‍ ഒടുങ്ങി, ആര്‍ത്തലച്ചു പെയ്യാനോരുങ്ങിയ മഴയെ ദൈവം തടഞ്ഞത് പോലെ...

"അല്പം കഴിയട്ടെ..."

അവള്‍ എഴുന്നേറ്റ് ജനലരികിലേക്ക് നടന്നു.ജനലിലൂടെ പുറത്തേക്കു നോക്കി. ആകാശത്ത് ചന്ദ്രനില്ല. അമാവാസിയാവണം. എന്നിട്ടും നോയിഡ എന്ന പട്ടണം വെളുത്തിരിക്കുന്നു. കുട്ടിക്കാലത്ത് നോയിഡയില്‍ കറുത്ത രാത്രികള്‍ ഉണ്ടായിരുന്നത് അവളോര്‍ത്തു. അന്നിവിടെയെല്ലാം വയലുകളായിരുന്നു. ഡല്‍ഹിയില്‍ താമസിക്കാന്‍ സ്ഥലമില്ലതായപ്പോള്‍ , അല്ലെങ്കില്‍ സ്ഥലവില സാധാരണക്കാരന്‍റെ കൈപ്പിടിയില്‍ ഒതുങ്ങാതായപ്പോള്‍ കര്‍ഷകര്‍ക്ക് നക്കാപ്പിച്ച കൊടുത്ത് വയലുകള്‍ സ്വന്തമാക്കിയ റിയല്‍ എസ്റ്റേറ്റ്‌ കൊള്ളക്കാര്‍ ...ഭരണകൂടങ്ങള്‍ കണ്ണടച്ചപ്പോള്‍ ഇവിടെ നവഭാരതമുയര്‍ന്നു. കെട്ടിട സമുച്ചയങ്ങളാല്‍ വാര്‍ക്കപ്പെട്ട നോയിഡ...
കര്‍ഷകരിലാരോ മുറുമുറുത്തതറിഞ്ഞ ജാലവിദ്യക്കാരന്‍ രാഹുലന്‍ പറന്നെത്തി അവരുടെ റൊട്ടിയില്‍ പാതിയും തിന്ന് കൊട്ടാരത്തില്‍ പോയി ടെട്ടോളില്‍ കൈ കഴുകുന്ന കഥയും അവള്‍ കേട്ടിരുന്നു..സിംഹാസനത്തിലേക്ക് കുതിക്കുന്ന യുവരാജന്‍................

അങ്കിതും രാഹുലും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് അവളോര്‍ത്തു...അധികാരം , പണം...ഇതിനു വേണ്ടി അവര്‍ ചുറ്റിനുമുള്ളവരുടെ കണ്ണില്‍ പൊടിയിടുന്നു...തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരി എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു... യഥാര്‍ത്ഥ പ്രശ്നങ്ങളെ കണ്ടാലും കണ്ടില്ലെന്നു നടിക്കുന്നു, അല്ലെങ്കില്‍ ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞു മാറുന്നു... പ്രതികരിക്കുന്ന ഗോവിന്ദ് നരേന്ദ്രനെ പോലുള്ളവര്‍ അവരുടെ ശത്രുക്കള്‍ ആകുന്നു. പ്രതികരിക്കാത്ത ഒരു ജനത...അതാണിവര്‍ക്ക് വേണ്ടത്...

മഹാനഗരങ്ങള്‍ പടര്‍ന്നു പന്തലിക്കട്ടെ....അയല്‍ ഗ്രാമങ്ങള്‍ വിഴുങ്ങപ്പെടട്ടെ.....ഗ്രാമവാസികള്‍ ചേരികളാവട്ടെ...ദൈവം രാസലീല തുടരട്ടെ.......

പ്രിയപ്പെട്ട നോയിഡ...നീ ഒരിര മാത്രമായിരുന്നു. നിനക്ക് നഷ്ടപ്പെട്ട കറുത്ത രാത്രികള്‍ക്ക് വേണ്ടി, നിന്‍റെ ഉറക്കം കെടുത്തുന്ന വെളുത്ത രാത്രികളുടെ ക്രൂരതയോര്‍ത്ത്....ഇതിന്‍റെയെല്ലാം കാരണക്കാരായ മനുഷ്യവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ഒരുവള്‍ എന്ന നിലയില്‍ .....പ്രിയപ്പെട്ട നോയിഡ, നിന്നോട് ഞാന്‍ മാപ്പിരക്കുന്നു.
മാപ്പ്...മാപ്പ്...മാപ്പ്.

സ്വസ്ഥമായ മനസ്സോടെ അവള്‍ തിരിച്ച് കസേരയില്‍ വന്നിരുന്നു. കലങ്ങി മറയുന്ന മനസ്സിനെ തെളിനീരാക്കാന്‍ അവള്‍ സ്ഥിരം ഉപയോഗിച്ചിരുന്ന വിദ്യയായിരുന്നു അത്. സ്വപ്ന ലോകത്തേക്ക് ഒഴുക്കി വിടുക....

"the best way for peace of mind, keep on dreaming..."

അവള്‍ ഒരു സിപ്പ് കൂടി എടുത്തു....അങ്കിത് നിശബ്ദനാണ്.

(തുടരും )