Tuesday, January 31, 2012

MMS GIRL

നഗ്നശരീരത്തിലൂടെ ഇഴഞ്ഞ "ഗാലക്സി നോട്ട്" മുഖത്തിന്‌ നേരെ പത്തി വിടര്‍ത്തിയപ്പോള്‍ ഇടംകൈ കൊണ്ട് മുഖം മറക്കാനൊരു വിഫലശ്രമം....

കൈ അടര്‍ത്തി മാറ്റി "നിനക്കെന്നെ വിശ്വാസമില്ലേ" എന്ന ചോദ്യത്തിന് മുന്‍പില്‍ അവളുടെ കണ്ണുകള്‍ കൂമ്പിയടഞ്ഞു....

നക്കിയെടുത്തതെല്ലാം പലയിടത്തും വിസ്സര്‍ജ്യമായി....
പുരുഷാരത്തിന്‍ തുറിച്ച കണ്ണിനമൃതായി....

ഇനി, അവളൊരിറ്റു വിഷമോ കയറോ തേടിയാല്‍. അത് അപമാനം കൊണ്ടെന്നു കരുതരുത്....
തകര്‍ക്കപ്പെട്ട വിശ്വാസത്തിന്‍റെ നടുക്കമാവാം.....!!

Saturday, January 28, 2012

വര്‍ഗ്ഗീയവാദി

ബാല്യത്തിലൊരു നാള്‍ അച്ഛന്‍റെ വിരല്‍ തുമ്പില്‍ തൂങ്ങി കേട്ട
മൈതാന പ്രസംഗത്തിലെ നേതാവ് പറഞ്ഞു.

"ബി ജെ പി ക്കാര്‍....വര്‍ഗ്ഗീയ വാദികള്‍..... ആര്‍ എസ് എസ് കാര്‍ വര്‍ഗ്ഗീയ വാദികള്‍...."

പുതിയൊരു വാക്കിന്നര്‍ത്ഥം തേടിയപ്പോള്‍ അച്ഛന്‍ പറഞ്ഞു...

"വര്‍ഗ്ഗീയ വാദി എന്നാല്‍ , വെറുക്കപ്പെടെണ്ടവന്‍ എന്നര്‍ത്ഥം..."

അന്ന് തൊട്ടവരെ വെറുത്തു....

പിന്നൊരിക്കല്‍ അധ്യാപകന്‍ തിരുത്തി....

"വര്‍ഗ്ഗീയ വാദി എന്നാല്‍ സ്വന്തം വര്‍ഗ്ഗത്തിന് വേണ്ടി വാദിക്കുന്നവന്‍ എന്നര്‍ത്ഥം....വെറുക്കപ്പെടെണ്ടവന്‍ തന്നെ..."

കാലം കടന്നു പോയ്‌, മീശ കിളിര്‍ത്തു.

മീശ പിരിച്ചിന്നു പറയുന്നു ഞാന്‍....

"ഈഴവനില്ലെങ്കില്‍ കേരളമില്ലെന്നു പറയുന്ന, നാരായണ ഗുരുവിനെ ദൈവമാക്കിയ മദ്യരാജാവ്‌ വെള്ളാപ്പിള്ളി നടേശന്‍ വര്‍ഗ്ഗീയ വാദി....

നായന്മാരുടെ അട്ടിപ്പേറവകാശം സ്വന്തമാക്കിയ എട്ടുകാലി മമ്മൂഞ്ഞ് സുകുമാരന്‍ നായര്‍ വര്‍ഗ്ഗീയ വാദി...

യഹൂദനായ് ജനിച്ച്, ജീവിച്ച് ഒടുവില്‍ യഹൂദനായ് മരിച്ച ഇടയന്‍റെ കാല്‍ ചുവട്ടില്‍ ഇരുന്നിടയ ലേഖനം രചിക്കുന്നവര്‍ വര്‍ഗ്ഗീയ വാദികള്‍ ..........

പോത്തിറച്ചി കഴിച്ചോരേമ്പക്കവും വിട്ടുച്ചമയക്കത്തില്‍ ഞെട്ടിയുണര്‍ന്നഞ്ചാം മന്ത്രി എന്ന് പുലമ്പുന്ന പാണക്കാട്ടുകാരും വര്‍ഗ്ഗീയ വാദികള്‍....

പള്ളീലച്ചന്‍ വളിയിട്ടാല്‍ അതിലൊരു വാര്‍ത്ത‍ തപ്പുന്ന മനോരമയും വര്‍ഗീയ വാദി....

വീരേന്ദ്രന്‍റെ തലയില്‍ സുര്യന്‍ വെട്ടിതിളങ്ങും പടം കാട്ടി നമ്മെ ഉണര്‍ത്തുന്ന മാതൃഭൂമിയും വര്‍ഗ്ഗീയവാദി...

വാര്‍ത്തകള്‍ ചുവപ്പ് മഷി കൊണ്ട് മാത്രമെഴുതി വിളമ്പുന്ന ദേശാഭിമാനിയും വര്‍ഗ്ഗീയ വാദി.....

ഒരു വര്‍ഗ്ഗത്തിനായ് വാദിക്കുന്നവരൊക്കെയും വര്‍ഗ്ഗീയവാദികള്‍...

എനിക്കറപ്പാണ്, വെറുപ്പാണ്, കാര്‍ക്കിച്ചു തുപ്പുന്നു ഞാന്‍.........ത്ഫൂ


Tuesday, January 24, 2012

കാലഭൈരവന്‍....- - -4മുക്തി

"ഈ ലോകത്ത് നീ ഏറ്റവും സ്നേഹിക്കുന്നത് നിന്നെയാണ്...ഈ ലോകത്ത് ഞാനും ഏറ്റവും സ്നേഹിക്കുന്നത് നിന്നെയാണ് "

മേദിനിയുടെ ആ വാക്കുകള്‍ അങ്കിതിനെ അസ്വസ്ഥനാക്കി. അത് തടയാനെന്ന പോലെ, പക്ഷെ ആത്മാര്‍ഥമായി അവന്‍ പറഞ്ഞു.

"but ....I love you too."

"എനിക്കറിയാം..... നീ എന്നെ സ്നേഹിക്കുന്നുണ്ട് ഒരു പാട്....പക്ഷെ, നിനക്ക് ഏറ്റവും ഇഷ്ടം നിന്നെയാണ്, എന്നെ പറഞ്ഞുള്ളൂ....എനിക്കും ..... നമ്മുടെ ജീവിതത്തിലെ ഒരു വലിയ സത്യം"

"but..you know...I cant live without you...."

"അതും എനിക്കറിയാം അങ്കിത്...ഞാനില്ലെങ്കില്‍ നീ തകര്‍ന്നു പോകും.....പക്ഷെ അതിനെ നീ സ്നേഹം എന്ന് വിളിച്ചാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട് . അതുകൊണ്ട് ആശ്രയം എന്ന് വിളിക്കുന്നതാണ് കൂടുതല്‍ ശരി.........നിനക്ക് ഞാനൊരു ആശ്രയമാണ്....ആശ്രയം മാത്രം..."

"മദ്യത്തിന്‍റെ ലഹരിയില്‍ നീ എന്തൊക്കെയോ പുലമ്പുകയാണ് മേദിനി....വരൂ, കിടന്നുറങ്ങാം..."

അവന്‍ എഴുന്നേറ്റു.

"ഒരു പെഗ് പോലും എന്‍റെ അകത്തു പോയിട്ടില്ല...നിന്‍റെയീ റോയല്‍ ചാല്ലന്ജ് മുഴുവനായി വിഴുങ്ങിയാലും ചിലപ്പോള്‍ ഈ രാത്രി നാവിടറാതെ നിന്നോട് സംസാരിക്കും മേദിനി.... കാലിടറാതെ നടക്കും മേദിനി...ഉടല്‍ തളരാതെ രമിക്കും മേദിനി...കാരണം, ഈ രാത്രി എനിക്ക് കിട്ടിയ ഔദാര്യമാണ്‌ ...ഗോവിന്ദ് നരേന്ദ്രന്‍ തന്ന ഔദാര്യം. അവന്‍ പുറപ്പെട്ടു പോയില്ലായിരുന്നെങ്കില്‍ നീ എന്നെ തേടി വരില്ലായിരുന്നു. എന്നും നിനക്ക് കൂട്ടാവുന്ന ക്ലബ്ബിലെ ആഭാസന്മാര്‍ക്ക് നിന്നെ ഈ രാത്രി ആശ്വസിപ്പിക്കാനാവില്ല. അതിനു മേദിനി വേണം...നിന്‍റെ ആശ്രയം."

അങ്കിത് ചിന്തിച്ചു....ശരിയാണ്....അല്ലെങ്കില്‍ ഈ സമയം താന്‍ ക്ലബ്ബില്‍ ...പണമെറിഞ്ഞ്, എറിഞ്ഞതിന്‍റെ ഇരട്ടി വാരി....മേനി പറഞ്ഞ്..... ബാര്‍ ഗേളിന്‍ ചന്തിയില്‍ തഴുകി...

"അക്കൌണ്ടില്‍ കോടികള്‍ കുമിഞ്ഞു കൂടുമ്പോള്‍................, കൂട്ട് കൂടി ആഹ്ലാദിക്കുമ്പോള്‍.................., .....ആഴ്ചാവസാനം ഒരു സിനിമക്കും ഡിന്നറിനുമപ്പുറം ഞാന്‍ നിനക്കാരുമല്ലേ അങ്കിത്....?"

അവനല്‍പ്പം ദേഷ്യം വന്നു.

"പിന്നെ, 24 മണിക്കൂറും എനിക്ക് വീട്ടില്‍ കുത്തിയിരിക്കാന്‍ പറ്റുമോ....? എന്‍റെ തിരക്കുകള്‍ നിനക്കറിയാവുന്നതല്ലേ...?

"ഉച്ചക്ക് ഊണ് കഴിച്ചോ എന്ന് ചോദിച്ച് ഒരു ഫോണ്‍ കാള്‍...
...ഇന്ന് നേരത്തെ വരാന്‍ നോക്കാം എന്ന ഒരു നുണ....എത്ര വൈകിയാലും വരുമ്പോള്‍ കയ്യില്‍ 5 രൂപയുടെ ഒരു ചോക്ലേറ്റ്...കേള്‍ക്കുമ്പോള്‍ നിനക്ക് ബാലിശം എന്ന് തോന്നാം....പക്ഷെ, ഒരു ശരാശരി ഇന്ത്യന്‍ ഭാര്യക്ക്‌ ഇതൊക്കെ ധാരാളമാണ്....അവളെ അവളുടെ ഭര്‍ത്താവ് ശ്രദ്ധിക്കുന്നുണ്ട് എന്ന ഒരു അറിവ്....അതിനു മുന്‍പില്‍ കോടികള്‍ക്ക് കടലാസ്സിന്‍റെ വില പോലുമില്ല...."

അവന്‍ കസേരയില്‍ ഇരുന്നു പോയി. അവള്‍ ഒരു സിപ്പെടുത്തു. അവന്‍ ഒരു പെഗ് കൂടി ഒഴിച്ചു. അല്‍പ നേരത്തെ നിശബ്ദത.....മേദിനി വിചാരണ തുടര്‍ന്നു.

"ജാരന്‍........................ഒരു ജാരനുള്ള സാധ്യത എന്‍റെ ജീവിതത്തില്‍ വളരെ വലുതായിരുന്നു. നീ എന്നില്‍ നിന്നും നിന്നെ അകറ്റി നിര്‍ത്തിയപ്പോള്‍ ഉണ്ടായ വിടവ്....അലസമായ പകലുകള്‍ സുര്യ രശ്മികളില്‍ നിന്നും ചെകുത്താനെ ജനിപ്പിച്ചു.

ഇന്‍ഷുറന്‍സ് ഏജന്റ്....സ്ഥിരമായി പോകാറുള്ള സൂപ്പര്‍ മാര്‍കെറ്റിലെ കാഷ്യര്‍ ....നമ്മുടെ കാറുകളുടെ പീരിയോഡിക് ചെക്ക്‌ അപ്പ്‌ നടത്തുന്ന ഷോറൂമിലെ സര്‍വീസ് എന്‍ജിനീയര്‍.........................താഴത്തെ നിലയില്‍ താമസിക്കുന്ന സര്‍ദാര്‍ജി....പിന്നെ ഫേസ്ബുക്കില്‍ "പെ" എന്ന് കേള്‍ക്കുമ്പോഴേക്കും പേ പിടിച്ചെത്തുന്ന വായ്നോക്കി കൊടിച്ചിപ്പട്ടികള്‍.............................ഒളിഞ്ഞും തെളിഞ്ഞും ജാരപ്പട്ടത്തിന് അപേക്ഷ വച്ചവരുടെ എണ്ണം നിരവധിയായിരുന്നു.

നിനക്കറിയോ അങ്കിത്...നിന്നെ സ്നേഹിച്ച് സ്നേഹിച്ച് ഒടുവില്‍ ആ സ്നേഹം ഒരു തരം പകയായി മാറുന്നു....അവഗണിക്കപ്പെടുന്ന, അല്ലെങ്കില്‍ തിരിച്ചു കിട്ടാത്ത സ്നേഹത്തിന്‍റെ പക....എന്‍റെ മനസ്സിലെ ചെകുത്താന് നേരെ കുരിശുയര്‍ത്തി , എന്നെ ഒരു പരിശുദ്ധയായി നില നിര്‍ത്തിയത് നീ അല്‍പ്പം മുന്പ് തള്ളിപ്പറഞ്ഞ ആ പുസ്തകങ്ങള്‍ ആയിരുന്നു.....
ഇടറാന്‍ തുടങ്ങിയ മനസ്സിന് ചുറ്റും അതിലെ കഥാപാത്രങ്ങള്‍ ആര്‍ത്തു വിളിച്ചു നൃത്തം ചവിട്ടി...നീ ടി വി യില്‍ കണ്ടിട്ടില്ലേ, വട്ടമിട്ടു കളിക്കുന്ന ആദിവാസി നൃത്തം...അത് പോലെ...
എനിക്ക് മുന്‍പില്‍ ഉദാഹരണമായി അവര്‍ നിവര്‍ത്തി വച്ചത് അവരുടെ ജീവിതം തന്നെയായിരുന്നു. ബാലിശമായ ചിന്തകള്‍ക്കടിമപ്പെട്ടു തകര്‍ന്നു പോയ അവരുടെ ജീവിതം....
നീ അറിയണം അങ്കിത്,....എല്ലാ കഥാപാത്രങ്ങളും ദുരന്തങ്ങളുടെ ബാക്കിപത്രമാണ്.
അവരുടെ വാക്ക് കേള്‍ക്കാതെ ഞാന്‍ പിഴച്ചിരുന്നുവെങ്കില്‍, മറ്റൊരു ദുരന്തത്തിന്‍റെ ബാക്കി പത്രമായി, നിന്‍റെ ഓര്‍മകളില്‍ മാത്രം ശേഷിക്കുന്നൊരു കഥാപാത്രമായി ഈ മേദിനിയും മാറിയേനെ..."

ഒരു വന്യമായ കിതപ്പോടെ പറഞ്ഞു നിര്‍ത്തി ഗ്ലാസിലെ ശേഷിച്ച മദ്യം മേദിനി ഒറ്റ വലിക്കു തീര്‍ത്തു. എന്നിട്ട് വീണ്ടും കിതച്ചു....ആഞ്ഞാഞ്ഞ് കിതച്ചു.
അവളുടെ ചെവിയുടെ പിന്‍ഭാഗത്ത്‌ നിന്ന് ചൂടുള്ള വിയര്‍പ്പു തുള്ളികള്‍ ഒലിച്ചിറങ്ങി, ഉയര്‍ന്നു താഴുന്ന മാറിടത്തിലെക്കൊഴുകി.

അങ്കിത് കാണുകയായിരുന്നു അവളെ...ജീവിതത്തില്‍ ആദ്യം കാണും പോലെ...
ഇത്രയ്ക്കു വേദന ഉള്ളിലോളിപ്പിച്ചിട്ടാണോ അവള്‍ സുസ്മേരവദനയായി എന്നും തന്നെ പ്രഭാതത്തില്‍ യാത്രയാക്കിയിരുന്നതും പാതിരാക്ക്‌ സ്വീകരിചിരുന്നതും....
അവന് സ്വയം പുച്ഛം തോന്നി....താനെന്താ ഇങ്ങനെ....?
ഭാര്യയുടെ സ്നേഹം തിരിച്ചറിയാഞ്ഞിട്ടല്ല....എന്നിട്ടും അന്യ സ്ത്രീകളോടാണ് ആകര്‍ഷണം കൂടുതല്‍/... ...ഭാര്യക്കര്‍ഹതപ്പെട്ട സമയം വിഭജിക്കപ്പെടുന്നത് അന്യര്‍ക്കിടയിലാണ്. എല്ലാ പുരുഷന്മാരും ഇങ്ങനെയാണോ...? അറിയില്ല....

ഒരു ഭര്‍ത്താവ് എന്ന നിലയില്‍ താനൊരു സമ്പൂര്‍ണ്ണ പരാജയമാണെന്ന വെളിപ്പെടുത്തല്‍ സൃഷ്‌ടിച്ച ആഘാതത്തില്‍ നിന്നും മുക്തി നേടാന്‍, ഭാര്യ എന്ന നിലയില്‍ മേദിനി സമ്പൂര്‍ണ്ണ വിജയമാണെന്നുള്ള സത്യം മാത്രം മതിയായിരുന്നു അങ്കിത് ദ്വിവേദി എന്ന സമ്പന്നന്.....
ഒരു പുരുഷന് മാത്രം നിരീക്ഷിച്ചെടുക്കാന്‍ കഴിയുന്ന സ്വാര്‍ത്ഥത...എന്നിട്ടും അറിയാതെ അവന്‍റെ തല താണു....മനസ്സിനെ തലച്ചോര്‍ മറി കടക്കുന്ന അപൂര്‍വ്വ നിമിഷം.

അവന്‍റെ ഭാവമാറ്റം കണ്ടാല്‍ ഉണരാതിരിക്കുന്നവള്‍ ആയിരുന്നില്ല മേദിനിയിലെ ഭാര്യ....കഴുത്തില്‍ കുരുകിയ മഞ്ഞ ചരടിന്‍റെ ശക്തി....അവള്‍ അവന്‍റെ ചുമലില്‍ കൈ വച്ചു. മരുഭൂമിയിലെ തണല്‍ മരം പോലെ......അവളുടെ കൈകളിലേക്ക് ചാഞ്ഞു കൊണ്ടവന്‍ ചോദിച്ചു.

"ഒരു സൂചന തരായിരുന്നില്ലേ നിനക്ക്...? ഞാന്‍ മാറിയേനല്ലോ ..."

അവന്‍റെ നെറ്റിയില്‍ ചുംബിച്ചു കൊണ്ടവള്‍ പറഞ്ഞു. മേദിനിക്ക്‌ മാത്രം പറയാന്‍ കഴിയുന്ന ഒന്ന്...

"സന്തോഷിച്ചിരിക്കുന്ന നിന്നെ സങ്കടപ്പെടുത്തുന്നതിനെക്കാള്‍ സ്വയം സങ്കടപ്പെടാനാണ് എനിക്കിഷ്ടം....
സങ്കടപ്പെട്ടിരിക്കുന്ന നിന്നെ സങ്കടപ്പെടുത്തിയാലും എനിക്ക് സങ്കടമാവില്ല...."

അവന്‍ തന്‍റെ മുഖം അവളുടെ വയറിനോട് ചേര്‍ത്തു. അതവനൊരു അഭയകേന്ദ്രമായിരുന്നു. അവള്‍ പറയും പോലെ...ആശ്രയകേന്ദ്രം.

"അങ്കിത്...അവന്‍ വരും. ഗോവിന്ദ് നരേന്ദ്രന്‍ തിരിച്ചു വരും...നിന്‍റെ പ്രൊജക്റ്റ്‌ സമയത്തിനു മുന്പ് അവന്‍ തീര്‍ക്കും. കാരണം....എന്നിലും നിന്നിലും അവനിലും നന്മ ഇപ്പോഴും ബാക്കിയുണ്ട്.."

അവന്‍റെ നാവ് അവളുടെ പൊക്കിള്‍ ചുഴിയുടെ അഗാധതകള്‍ തേടിയപ്പോള്‍ , അവളില്‍ ഒരു കാളസര്‍പ്പം വായ്‌ പിളര്‍ക്കുകയായിരുന്നു. ഏറെക്കാലത്തിനു ശേഷം ...........ഇരയെ വിഴുങ്ങാന്‍...............................കൊടിയ വിശപ്പടക്കാന്‍....


ചാറ്റുവേടത്ത് നരേന്ദ്രന്‍ അപ്പോള്‍ ഒരു സ്വപ്നം കാണുകയായിരുന്നു.

പതിനെട്ടാളുകള്‍, പതിനെട്ടു നാഴിക നടന്ന്, പതിനെട്ടേക്കര്‍ പറമ്പില്‍ നിന്ന്, കട വെട്ടിയെടുത്ത പതിനെട്ടടി ഉയരമുള്ള അടയ്ക്കാമരത്തില്‍ കൊടിയേറിയ, പതിനെട്ടാനകള്‍ നിരക്കുന്ന ഉത്സവം.

ചിതറി കിടക്കുന്ന ആനപിണ്ടങ്ങള്‍..................ചവച്ചു തുപ്പിയ കരിമ്പിന്‍ ചണ്ടികള്‍...............നിര നിരയായി പൊട്ടുന്ന കതിനാ വെടികള്‍............കള്ള ചിരിയാല്‍ പെണ്‍കരങ്ങളില്‍ കുപ്പിവളകള്‍ കുത്തിയിറക്കുന്ന വള കടക്കാര്‍...................മരണ കിണറിന്‍റെഇരമ്പല്‍......................അടിവയറ്റില്‍ ആന്തലുണര്‍ത്തി കുത്തനെയിറങ്ങുന്ന യന്ത്ര ഊഞ്ഞാല്‍.........................പരിചിത ഭാവം നടിക്കാതെ പതിവിലും ഗമയില്‍ തന്ത്രിക്കൊപ്പം ശീവേലി നടത്തുന്ന തിരുമേനി..........കാതില്‍ പെരുമഴയായ് പെരുവനം കുട്ടന്‍ മാരാരുടെ പെരുക്കല്‍.................എല്ലാത്തിനും മീതെ ഇടയ്ക്കിടെ ഒഴുകിയെത്തുന്ന അനൌണ്സ്മെന്‍റ്.

"ഈ വര്‍ഷത്തെ കഥകളി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചാറ്റുവേടത്ത് നരേന്ദ്രന്‍"

ഉറക്കത്തിലും അയാള്‍ അഭിമാനത്തോടെ പുഞ്ചിരിച്ചു. മൈലുകള്‍ക്കപ്പുറത്ത് ഒരു പറ്റം കാവിയണിഞ്ഞ കുറ്റവാളികള്‍ക്കിടയില്‍ മകന്‍ ഉറക്കമില്ലാതെ കിടക്കുകയാണെന്നറിഞ്ഞിരുന്നുവെങ്കില്‍ ആ ചിരി അയാളുടെ മുഖതുണ്ടാവുമായിരുന്നില്ല . സത്യം നുണക്കു വഴി മാറുന്നു, ഒപ്പം ചിരിക്കും....

ലക്ഷ്മി നായിഡു എന്ന തെലുങ്കത്തി ടെക്കി ഉറക്കം വരാതെ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവളുടെ സഹ മുറിയത്തി കാമുകനുമായി സ്കൈപ് ചാറ്റിലായിരുന്നു. സീമന്തിനിയുടെ കൊഞ്ചലിനേക്കാള്‍ അവളെ അലോസരപ്പെടുത്തിയത് ഗോവിന്ദ് നരേന്ദ്രന്‍റെ തിരോധാനമായിരുന്നു. ചാറ്റിങ് അവസാനിപ്പിച്ച്‌ സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്ത് മുറിയിലെ വെളിച്ചവും കെടുത്തി സീമന്തിനി കിടന്നപ്പോള്‍ ലക്ഷ്മി പറഞ്ഞു.

"ഞാനിന്നലെ അവനെ പ്രോപോസ് ചെയ്തു.."

ഇവളിത് വരെ ഉറങ്ങിയില്ലേ എന്ന് മനസ്സ് ചോദിച്ചെങ്കിലും നാവില്‍ വന്നത് ഇതായിരുന്നു.

"ആരെ....?"

"അവനെ...ഗോവിന്ദ് നരേന്ദ്രനെ...."

"What...?"

സത്യം...ഇന്നലെ ഓഫീസില്‍ നിന്നിറങ്ങാന്‍ നേരം ഞാനവനോട് പറഞ്ഞു....എനിക്കവനെ ഇഷ്ടമാണെന്ന്....വിവാഹം കഴിക്കണമെന്ന്...."

സീമന്തിനിയുടെ പൊട്ടിച്ചിരി ഏവരെയും വിറപ്പിക്കുന്ന ഇരുട്ടിനെ വരെ ഭയപ്പെടുത്തി. ചിരി ഒരു വിധം അടക്കി അവള്‍ പറഞ്ഞു.

"എന്‍റെ ലക്ഷ്മി...വെറുതെയല്ല അവന്‍ ജോലി ഉപേക്ഷിച്ചു രായ്ക്കു രാമാനം നാട് വിട്ടത്.....അങ്കിത് സര്‍ ഇതറിഞ്ഞാല്‍ നാളെ തന്നെ നിന്നെ പിരിച്ചു വിടും....എന്നോട് പറഞ്ഞു...വേറാരും ഇതറിയണ്ട...."

കറുത്ത് തടിച്ച് ഉയരം കുറഞ്ഞ ലക്ഷ്മിയുടെ അപകര്‍ഷതാ ബോധത്തിനെറ്റ ഒടുവിലത്തെ പ്രഹരം....ഇനിയും എത്രയോ പ്രഹരങ്ങള്‍ അവള്‍ ഏറ്റു വാങ്ങാനിരിക്കുന്നു.

മുറിയില്‍ സീമന്തിനിയുടെ മൊബൈല്‍ വെളിച്ചം പരന്നു. അവള്‍ കാമുകനോട് മൊബൈലില്‍ പറഞ്ഞു തുടങ്ങി...

"അതെ...ഒരു തമാശ കേട്ടോ....."

അത് കേള്‍ക്കാനാവാതെ ലക്ഷ്മി കാതുകള്‍ പൊത്തി. അവള്‍ക്കു ഗോവിന്ദനെ ഓര്‍ത്തു കരച്ചില്‍ വന്നു....അവള്‍ തലയിണയില്‍ മുഖമമര്‍ത്തി ശബ്ദമില്ലാതെ കരഞ്ഞു.

"ഇഷ്ടമില്ലെങ്കില്‍ പറഞ്ഞാല്‍ മതിയായിരുന്നു. ഞാനൊരു ശല്യമാകാതെ എവിടെയെങ്കിലും ഒതുങ്ങി കൂടിയേനെ...നാട് വിടേണ്ട കാര്യമുണ്ടായിരുന്നോ....ഈശ്വരാ ...കാത്തോളണേ..."

ഈശ്വരന്‍ നേരത്തെ ഉറങ്ങാന്‍ പോയിരുന്നതിനാല്‍ അദ്ദേഹം അത് കേട്ടില്ല....എന്നാല്‍ യമരാജന്‍ അത് കേട്ടു. അദ്ദേഹം അങ്ങോട്ട്‌ നോക്കി....സംഭവങ്ങള്‍ മനസ്സിലാക്കിയ യമരാജന്‍ കൂടെയിരുന്നു ചീട്ട് കളിക്കുകയായിരുന്ന ചിത്ര ഗുപ്തനോട് ചോദിച്ചു.

"ആ സീമന്തിനിയെ ഇങ്ങോട്ട് വിളിച്ചാലോ...? അവളൊരു അഹങ്കാരി...ആ കൊച്ചിനെ കരയിക്കുന്ന കണ്ടില്ലേ....?"

യമരാജനെ ഒരു ഗുലാനിട്ട് വെട്ടി ചിത്രഗുപ്തന്‍ പറഞ്ഞു.

"വിട്ടു കള മാഷെ....ആ പിള്ളേര് എന്തോ തമാശ പറഞ്ഞൂന്നു വച്ച്....ഇടക്കിടക്കുള്ള പ്രവര്‍ത്തികള്‍ കാണുമ്പോള്‍ എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല....സമയോം സന്ദര്‍ഭോം നോക്കാതെ ചിലരെയൊക്കെ അങ്ങ് ഇങ്ങോട്ട് വിളിക്കുന്നുണ്ട്....അത് തീരെ ശരിയല്ല...."

"വയസ്സായില്ലേ ചിത്രഗുപ്താ....ഞാനീ പണി തുടങ്ങീട്ടു കാലം എത്രയായീന്ന നിന്‍റെ വിചാരം....മടുത്തു....വേറൊരു പണി ഒട്ട് അറിയേമില്ല...."

ചിത്രഗുപ്തന്‍ സഹതാപത്തോടെ യമനെ നോക്കി....യമന്‍ ഒന്ന് ചിരിച്ചു.

"ഈ സീമന്തിനി അവളുടെ സൗന്ദര്യത്തില്‍ ഭയങ്കരമായി അഹങ്കരിക്കുന്നുണ്ട്. സൗന്ദര്യം ഒരിക്കലും ഒരു വ്യക്തിയുടെ കഴിവല്ല. അത് ജന്മനാ കിട്ടുന്നതല്ലേ.....അതില്‍ അഹങ്കരിക്കാന്‍ പാടുണ്ടോ....? മാത്രമല്ല ..സൗന്ദര്യമില്ലാത്തവരോട് അവള്‍ക്കു പുച്ചവും....അവളെ ഇങ്ങട്ട് വിളിച്ചാലോ....?"

ചിത്രഗുപ്തന് കാര്യം മനസ്സിലായി. യമന്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.....അയാള്‍ കണക്കു പുസ്തകമെടുത്തു. കണക്കും പ്രകാരം എഴുപതു വയസ്സ് വരെ പോകേണ്ട ജന്മം....യമനെ തിരുത്താന്‍ ആര്‍ക്കു കഴിയും? ദൈവം ഉറങ്ങാനും പോയിരിക്കുന്നു.

സീമന്തിനിക്ക് എന്തോ ഒരു അസ്വസ്ഥത പോലെ തോന്നി....ലക്ഷ്മിയെ കുറ്റം പറഞ്ഞു ഒരു പാട് സന്തോഷിച്ചു ചിരിച്ചിരുന്നു അവള്‍..............വെള്ളം കുടിക്കാന്‍ തോന്നുന്നുണ്ട്....പക്ഷെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല....ലക്ഷ്മിയെ വിളിക്കണമേന്നുണ്ട്...നാവു പൊന്തുന്നില്ല.....അടിവയറിലും നെഞ്ചിലും ഒരു വേദന....വയറിളകുന്നു....ജോക്കിയുടെ പാന്ടീസിലൂടെ, പന്തലോന്സിന്റെ ചുരിദാറിലൂടെ മെത്തയില്‍ മലം പരക്കുന്നത് അവളറിഞ്ഞു. വൈകീട്ട് കഴിച്ച പിസ്സ ഒരു നുരപത രൂപത്തില്‍ വായിലേക്ക് വരുന്നതും.......
പിന്നെ അവള്‍ ഒന്നും അറിഞ്ഞില്ല.

"സൗന്ദര്യമുള്ള പെണ്ണ് തൂറി ചത്തു...ഹ..ഹ..." യമന്‍ പൊട്ടിച്ചിരിച്ചു.

"നിശബ്ദമായ ഹൃദയ സ്തംഭനം " ചിത്രഗുപ്തന്‍ പുസ്തകത്തില്‍ അവളുടെ പേരിനു നേരെ കുറിച്ചിട്ടു.

രാത്രി യാമങ്ങളില്‍ നിന്ന് യാമങ്ങളിലേക്ക് നീങ്ങി കൊണ്ടിരുന്നു. ഗോവിന്ദ് നരേന്ദ്രന്‍ കൂര്‍ക്കം വലിച്ചുറങ്ങി....മേദിനിയും അങ്കിതും രതി തളര്‍ച്ചയില്‍ ഉറങ്ങി .....നരേന്ദ്രന്‍ സ്വപ്നം കണ്ടുറങ്ങി....ലക്ഷ്മി കരഞ്ഞുറങ്ങി....സന്യാസി ലഹരിയില്‍ ഉറങ്ങി...സീമന്തിനി എന്നെന്നെക്കുമായുറങ്ങി ....ലോകം മുഴുവന്‍ ഉറങ്ങി.
ഉറങ്ങാത്ത ഒരാള്‍ മാത്രം....

കാശിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള അതീവ രഹസ്യപാതയില്‍ , ശരീരമുപേക്ഷിച്ചു വരുന്ന ഓരോ ആത്മാവിനും , നരജന്മ പാപ മുക്തിക്കായ്‌ , അര്‍ഹതപ്പെട്ട ദണ്ടനം നല്‍കി, സ്വര്‍ഗ്ഗ പ്രാപ്തനാക്കാന്‍ നിയുക്തനായ ആള്‍....

കാലഭൈരവന്‍....

കാലഭൈരവന് ഉറക്കമില്ല.....

ഇഷ്ട പ്രാണേശ്വരനെ സ്വന്തമാക്കാന്‍ കന്നി അയ്യപ്പന്മാര്‍ വരാത്ത ഒരു മണ്ഡല കാലവും കാത്തിരിക്കുന്ന മാളികപുറത്തമ്മയെപ്പോല്‍, കാല ഭൈരവന്‍ കാത്തിരുന്നത് കാശിയിലെ ഒരു മരണമില്ലാ രാത്രിയായിരുന്നു.....സ്വസ്ഥമായുറങ്ങാന്‍

മരണമില്ലെങ്കില്‍ മരിച്ചു പോകുന്ന ഒരു പുരാതന നഗരത്തില്‍ , മരണമൊഴിഞ്ഞ ഒരു രാത്രിയും കൊതിച്ച്, സ്വര്‍ഗ്ഗ പാതയില്‍ വരി നില്‍ക്കുന്ന ഓരോ ആത്മാക്കളുടെയും തലയില്‍ വലിയൊരു ചുറ്റിക കൊണ്ട് ആഞ്ഞടിച്ച്, അവര്‍ക്ക് പാപമുക്തി നല്‍കി കാല ഭൈരവന്‍ തന്‍റെ കര്‍മ്മം തുടര്‍ന്ന് കൊണ്ടിരുന്നു.

(തുടരും)






Sunday, January 22, 2012

കാല ഭൈരവന്‍ - 3 മേദിനി (EARTH)

അതേ രാത്രിയില്‍ നോയിഡയിലെ (DELHI NCR) പ്രശസ്തമായ ഹോണ്‍ബില്‍സ് നെസ്റ്റ് എന്ന അപ്പാര്‍ട്ട്മെന്ടിന്‍റെ ഒന്‍പതാം നിലയിലെ വീട്ടിലിരുന്ന് അങ്കിത് ദ്വിവേദി തന്‍റെ അഞ്ചാമത്തെ പെഗ് ഒഴിച്ചു. അവനെ തനിയെ വിട്ട് അല്പം ദൂരെ മാറി സോഫയിലിരുന്ന് "ദി കൈറ്റ് റണ്ണര്‍" എന്ന പുസ്തകം വായിക്കുകയായിരുന്ന മേദിനി ദ്വിവേദി തലയുയര്‍ത്തി അവനെ ശാസനപൂര്‍വ്വം ഒന്ന് നോക്കി.

"baby......no...."

"let me have one more darling..... ഇതവന് വേണ്ടിയാണ്...ഗോവിന്ദ് നരേന്ദ്രന്‍ എന്ന തന്തയില്ലാ ചെറ്റക്കു വേണ്ടി...."

മേദിനി അല്‍പ നേരം അവനെ നോക്കിയിരുന്നു. അവന്‍ കുപ്പി അടക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു.

"shall i challenge your ROYAL CHALLENGE....?"

അവന്‍ അവളെ നോക്കി. അവളുടെ മുഖത്തെ കുസൃതി ഭാവം കണ്ടപ്പോള്‍ അവന്‍ പറഞ്ഞു.

"ഒരു വഴക്കിന് എനിക്ക് താല്‍പ്പര്യമില്ല...."

"എനിക്ക് താല്‍പ്പര്യമുണ്ട്.....നീ ഒഴിക്ക്.....ഒന്ന് പോര....ഒന്നര....ഒറ്റ ഗ്ലാസില്‍ ഒന്നര വേണമെനിക്ക്...."

അവള്‍ പുസ്തകമടച്ച് അവനഭിമുഖമായി വന്നിരുന്നു. അവന്‍ മറ്റൊരു ഗ്ലാസ്സെടുത്ത് അവള്‍ക്കായി ഒന്നര പെഗ് ഒഴിച്ചു... ഐസ് ക്യുബ് ...സോഡ....ഇരുവരും ഗ്ലാസുയര്‍ത്തി മുട്ടിച്ചു. ഒരു പ്രവാചകയെ പോലെ മേദിനി മൊഴിഞ്ഞു.

"ഗോവിന്ദ് നരേന്ദ്രന്‍.... എന്ന അഭ്യുദയകാംക്ഷി....ലോകത്ത് നീ എവിടെയാണെങ്കിലും ശ്രവിക്കുക....കോടതിയുടെ പടി കാണാത്ത , കേസ്സില്ലാ വക്കീല്‍........ അഡ്വ. മേദിനി ദ്വിവേദി, എതിര്‍ കക്ഷിയും എന്‍റെ ഭര്‍ത്താവും സര്‍വോപരി നിന്‍റെ ബോസ്സുമായ അങ്കിത് ദ്വിവേദി യോട് നിനക്ക് വേണ്ടി വാദിക്കാന്‍ പോകുന്നു.....ചീയേര്‍സ്"

"ചീയേര്‍സ്.."

അവര്‍ ഓരോ സിപ്പെടുത്ത് ഗ്ലാസ്‌ താഴെ വച്ചു. തല ഒന്ന് വെട്ടിച് മേദിനിയാണ് തുടങ്ങിയത്.

"ok അങ്കിത്...ഇന്നലെ വരെ എന്‍റെ കക്ഷിയെ കുറിച് മിടുക്കന്‍... ...കഠിനധ്വാനി...കമ്പനിയുടെ ഭാഗ്യം എന്നൊക്കെയാണ് നിന്‍റെ നാവില്‍ നിന്ന് ഞാന്‍ കേട്ടിട്ടുള്ളത്....ഇന്ന് , അതെ നാവ് കൊണ്ട് നീ അവനെ പഴി പറയുന്നതും ഞാന്‍ കേള്‍ക്കുന്നു...little strange....dont u think its a selfish act?"

അതിനുത്തരം പറയാതെ അവന്‍ തന്‍റെ മൊബൈല്‍ അവള്‍ക്കു നേരെ നീട്ടി. തലേന്ന് രാത്രി യാത്ര പുറപ്പെടും മുന്പ് ഗോവിന്ദ് നരേന്ദ്രന്‍ അയച്ച ടെക്സ്റ്റ്‌ മെസ്സേജ് അവളോട്‌ ഇങ്ങനെ പറഞ്ഞു.

"just to prevent myself from becoming mad, i m proceeding on a journey....a journey of my wish....hope to join you after five days- Govind Narendran"

അവള്‍ മൊബൈല്‍ അവനു തിരിച്ചു നല്‍കി.

"ഇനി നീ പറ....കമ്പനിയുടെ ഏറ്റവും പ്രധാന പ്രോജക്റ്റ് നടക്കുന്ന സമയം...കോടികളുടെ ഡീല്‍..., ഓരോ നിമിഷത്തിനും ലക്ഷങ്ങളുടെ വില...ഇവനെ...ഈ പരനാറിയെ കണ്ടിട്ടാണ് ഞാനാ ഡീല്‍ ഏറ്റത്...പകലെന്നോ രാത്രിയെന്നോ വകഭേദമില്ലാതെ എല്ലാവരും പണിയെടുക്കുന്നു. സമയത്തിന് മുന്‍പേ പ്രൊജക്റ്റ്‌ തീര്‍ക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ഞങ്ങളെല്ലാം...അപ്പോഴാണ് എന്‍റെ ചങ്കില്‍ തേരോട്ടം നടത്തി അവന്‍റെമ്മടെ ഒരു യാത്ര.... ബഹന്‍ കി..."

അയാള്‍ വിറക്കുകയായിരുന്നു. ഒറ്റ വലിക്കു അയാളാ പെഗ് തീര്‍ത്തു. അടുത്തതൊഴിച്ചപ്പോള്‍ മേദിനി തടഞ്ഞില്ല. അവളപ്പോള്‍ ഓര്‍ത്തത്‌ വിജയ്‌ മല്യയെ കുറിച്ചായിരുന്നു.
"നിങ്ങളുടെ പ്രശ്നത്തിന് പരിഹാരമാണ് മദ്യം എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ, നിങ്ങളുടെ പ്രശ്നങ്ങള്‍ മറക്കാന്‍ മദ്യം നിങ്ങളെ സഹായിക്കും." എന്ന് മല്യ പറഞ്ഞതായി പറഞ്ഞു കൊണ്ട് എന്നോ ഒരു മെസ്സേജ് അവള്‍ക്കു കിട്ടിയിരുന്നു. ആരോ അയച്ച ഒരു ഒഴുക്കന്‍ മെസ്സേജ്....
തന്‍റെ ഭര്‍ത്താവും ഇപ്പോള്‍ മല്യയെ ആശ്രയിക്കുന്നു. പ്രശ്നങ്ങള്‍ മറക്കാന്‍.......... .....മറന്നുറങ്ങാന്‍... മല്യയുടെ റോയല്‍ ചലന്ജ് ...
ശരിക്കീ പുരുഷന്മാര്‍ വിഡ്ഢികളാണ്. അവര്‍ സ്ത്രീകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. മദ്യത്തെ ആശ്രയിക്കാം....സന്തോഷം പങ്കിടുന്നതിന് മാത്രം....ദുഖത്തെ മറികടക്കേണ്ടത് സമചിത്തതയോടെ അല്ലെ...? മദ്യം സൃഷ്ടിച്ചെടുക്കുന്ന അബോധാവസ്ഥ കവര്‍ന്നെടുക്കുന്നത് പ്രശ്ന പരിഹാരത്തിനുതകേണ്ട സമയം ആണെന്ന് ഇവര്‍ അറിയുന്നില്ലല്ലോ....സ്ത്രീകളെ നിങ്ങള്‍ ഭാഗ്യവതികള്‍ , മനഭാരം നിങ്ങള്‍ കണ്ണീരില്‍ ഒഴുക്കി കളയുന്നു...പുരുഷന്‍മാരെ നിങ്ങള്‍ നിര്‍ഭാഗ്യര്‍, മനഭാരം നിങ്ങള്‍ ശര്‍ദ്ദിച്ചു കളയുന്നു.
അവള്‍ ഒരു കവിള്‍ മദ്യം കൂടി ഇറക്കി.

"കോവര്‍ കഴുതകളുടെ മോര്‍ച്ചറി....ഇന്നത്തെ ഓഫീസിന്‍റെ അവസ്ഥയെ ഒറ്റ വാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കുറെ ട്യൂബ് ലൈറ്റുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്തൊക്കെയോ ചെയ്യുന്നു. തല പെരുത്താണ് ഞാന്‍ അവിടെ നിന്നും പോന്നത്....മേദിനി...it was a pathetic condition...u cant understand that..."

"look... അങ്കിത് ...നീ പറയുന്നത് എനിക്ക് മനസ്സിലാവും....പക്ഷെ, നീ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്....അല്ലെങ്കില്‍ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം....ഗോവിന്ദ് നരേന്ദ്രന്‍ എന്ന പ്രതിഭാശാലിയായ ഒരു ടെക്കി എന്തിന് ഒരു പാതിരായ്ക്ക് ഒരു യാത്ര പുറപ്പെട്ടു....?

അവളെറിഞ്ഞ ആ ചോദ്യത്തിന് മറുപടി പറയാന്‍ അവന്‍ ഒരു നിമിഷം പോലും ആലോചിച്ചില്ല....അല്ലെങ്കിലും ആലോചിക്കാതെ മറുപടി പറയാനാണല്ലോ ഏറ്റവും എളുപ്പം.

"വട്ട്...അവനു വട്ടായി കാണും..."

"അല്ല ..വട്ടാവാതിരിക്കാന്‍...""

"മനസ്സിലായില്ല...."

"അതെ...മനസ്സിലാവില്ല ....മനസ്സിലായിരുന്നുവെങ്കില്‍ ഇന്നലെ വരെ പുകഴ്ത്തി പറഞ്ഞ നാവു കൊണ്ട് ഇന്ന് നീ അവനെ ചീത്ത വിളിക്കില്ലായിരുന്നു...."

"മേദിനി...നീ വായിച്ചു തള്ളുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന പോലെ നീ എന്നോട് സംസാരിക്കരുത്...." അവന്‍റെ വാക്കുകള്‍ അല്‍പ്പം കടുത്തിരുന്നു.

"ആ പുസ്തകങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഈ രാത്രി ഇവിടെയിരുന്ന് നിന്നോട് സംസാരിക്കാന്‍ ഞാനുണ്ടാവുമായിരുന്നില്ല അങ്കിത്..." അവളുടെ വാക്കുകള്‍ ഇടറിയോ.....

ആ വാക്കുകളുടെ അര്‍ത്ഥം വേര്‍തിരിക്കാനവാതെ അങ്കിത് ദ്വിവേദി അവളെ തുറിച്ചു നോക്കി. മണ്ണില്‍ ഒരു നീരുറവ പൊട്ടുന്നത് പോലെ അവളുടെ കണ്ണില്‍ പടര്‍ന്ന നനവ് അവന്‍ കണ്ടു. മുഖം തിരിച്ച് അവന്‍ പറഞ്ഞു.

" കഴിക്ക് ..."

ഘനീഭവിച്ച ഒരു ദുഃഖ ശകലം ഇട നെഞ്ചില്‍ പടര്‍ന്നു കയറി, പടിഞ്ഞാറെ മാനത്തെ മറയ്ക്കുന്ന കാര്‍മേ ഘ പടലം പോലെ...
അലറിപ്പാഞെത്തിയ ഒരു കരച്ചില്‍ തൊണ്ടയില്‍ ഒടുങ്ങി, ആര്‍ത്തലച്ചു പെയ്യാനോരുങ്ങിയ മഴയെ ദൈവം തടഞ്ഞത് പോലെ...

"അല്പം കഴിയട്ടെ..."

അവള്‍ എഴുന്നേറ്റ് ജനലരികിലേക്ക് നടന്നു.ജനലിലൂടെ പുറത്തേക്കു നോക്കി. ആകാശത്ത് ചന്ദ്രനില്ല. അമാവാസിയാവണം. എന്നിട്ടും നോയിഡ എന്ന പട്ടണം വെളുത്തിരിക്കുന്നു. കുട്ടിക്കാലത്ത് നോയിഡയില്‍ കറുത്ത രാത്രികള്‍ ഉണ്ടായിരുന്നത് അവളോര്‍ത്തു. അന്നിവിടെയെല്ലാം വയലുകളായിരുന്നു. ഡല്‍ഹിയില്‍ താമസിക്കാന്‍ സ്ഥലമില്ലതായപ്പോള്‍ , അല്ലെങ്കില്‍ സ്ഥലവില സാധാരണക്കാരന്‍റെ കൈപ്പിടിയില്‍ ഒതുങ്ങാതായപ്പോള്‍ കര്‍ഷകര്‍ക്ക് നക്കാപ്പിച്ച കൊടുത്ത് വയലുകള്‍ സ്വന്തമാക്കിയ റിയല്‍ എസ്റ്റേറ്റ്‌ കൊള്ളക്കാര്‍ ...ഭരണകൂടങ്ങള്‍ കണ്ണടച്ചപ്പോള്‍ ഇവിടെ നവഭാരതമുയര്‍ന്നു. കെട്ടിട സമുച്ചയങ്ങളാല്‍ വാര്‍ക്കപ്പെട്ട നോയിഡ...
കര്‍ഷകരിലാരോ മുറുമുറുത്തതറിഞ്ഞ ജാലവിദ്യക്കാരന്‍ രാഹുലന്‍ പറന്നെത്തി അവരുടെ റൊട്ടിയില്‍ പാതിയും തിന്ന് കൊട്ടാരത്തില്‍ പോയി ടെട്ടോളില്‍ കൈ കഴുകുന്ന കഥയും അവള്‍ കേട്ടിരുന്നു..സിംഹാസനത്തിലേക്ക് കുതിക്കുന്ന യുവരാജന്‍................

അങ്കിതും രാഹുലും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് അവളോര്‍ത്തു...അധികാരം , പണം...ഇതിനു വേണ്ടി അവര്‍ ചുറ്റിനുമുള്ളവരുടെ കണ്ണില്‍ പൊടിയിടുന്നു...തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരി എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു... യഥാര്‍ത്ഥ പ്രശ്നങ്ങളെ കണ്ടാലും കണ്ടില്ലെന്നു നടിക്കുന്നു, അല്ലെങ്കില്‍ ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞു മാറുന്നു... പ്രതികരിക്കുന്ന ഗോവിന്ദ് നരേന്ദ്രനെ പോലുള്ളവര്‍ അവരുടെ ശത്രുക്കള്‍ ആകുന്നു. പ്രതികരിക്കാത്ത ഒരു ജനത...അതാണിവര്‍ക്ക് വേണ്ടത്...

മഹാനഗരങ്ങള്‍ പടര്‍ന്നു പന്തലിക്കട്ടെ....അയല്‍ ഗ്രാമങ്ങള്‍ വിഴുങ്ങപ്പെടട്ടെ.....ഗ്രാമവാസികള്‍ ചേരികളാവട്ടെ...ദൈവം രാസലീല തുടരട്ടെ.......

പ്രിയപ്പെട്ട നോയിഡ...നീ ഒരിര മാത്രമായിരുന്നു. നിനക്ക് നഷ്ടപ്പെട്ട കറുത്ത രാത്രികള്‍ക്ക് വേണ്ടി, നിന്‍റെ ഉറക്കം കെടുത്തുന്ന വെളുത്ത രാത്രികളുടെ ക്രൂരതയോര്‍ത്ത്....ഇതിന്‍റെയെല്ലാം കാരണക്കാരായ മനുഷ്യവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ഒരുവള്‍ എന്ന നിലയില്‍ .....പ്രിയപ്പെട്ട നോയിഡ, നിന്നോട് ഞാന്‍ മാപ്പിരക്കുന്നു.
മാപ്പ്...മാപ്പ്...മാപ്പ്.

സ്വസ്ഥമായ മനസ്സോടെ അവള്‍ തിരിച്ച് കസേരയില്‍ വന്നിരുന്നു. കലങ്ങി മറയുന്ന മനസ്സിനെ തെളിനീരാക്കാന്‍ അവള്‍ സ്ഥിരം ഉപയോഗിച്ചിരുന്ന വിദ്യയായിരുന്നു അത്. സ്വപ്ന ലോകത്തേക്ക് ഒഴുക്കി വിടുക....

"the best way for peace of mind, keep on dreaming..."

അവള്‍ ഒരു സിപ്പ് കൂടി എടുത്തു....അങ്കിത് നിശബ്ദനാണ്.

(തുടരും )

Saturday, January 21, 2012

കാലഭൈരവന്‍ - സന്യാസി

സങ്കട് മോചന്‍ മന്ദിറില്‍ അവന്‍ കണ്ടത് ഒരു പറ്റം സന്യാസി കൂട്ടമാണ്. ഭാന്ഗിന്‍റെയോ കഞ്ചാവിന്റെയോ ലഹരിയില്‍ അബോധ മണ്ഡലത്തിന്റെ ആഴം പോലും അറിയാതെ ഉറങ്ങുന്ന സന്യാസി കൂട്ടം. വെട്ടിയിട്ട വാഴകള്‍ പോലെ തലങ്ങും വിലങ്ങുമായി കിടക്കുന്ന ആ ആധുനിക ഋഷിവര്യര്‍ക്കിടയില്‍ അവന്‍ തേടിയത് ആറടി നീളത്തില്‍ അല്പം ഇടമായിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം അവനെ ബാധിച്ചു തുടങ്ങിയിരുന്നു. അവന്‍ അലസമായി ശ്രീ കോവിലിനു നേരെ നോക്കി. "എവിടെയെങ്കിലും അല്പം സ്ഥലം ഒപ്പിച്ചു തായോ മാഷെ " എന്ന് പറയുകയായിരുന്നു ഉദ്ദേശം...പിന്നെ , വേണ്ടെന്നു വച്ചു. സങ്കട മോചകന്‍ ആയ ഹനുമാന്‍ സ്വാമി ഉറക്കത്തില്‍ ആണെന്ന് തോന്നുന്നു....ആവും. ശല്യം ചെയ്യേണ്ട...ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണരേണ്ട ആളാണല്ലോ...

തോളില്‍ ഒരു കൈ സ്പര്‍ശിച്ചതറിഞ്ഞ് ഒരു ഞെട്ടലോടെ അവന്‍ തിരിഞ്ഞു നോക്കി. മൂക്കില്‍ തുളച്ചു കയറിയ ഒരു പരിചിത ഗന്ധം അവനെ എടുത്തെറിഞ്ഞത് ഭൂതകാലത്തിലെക്കയിരുന്നു. ഓര്‍മ ചെപ്പില്‍ ഏറ്റവും വിലപിടിപ്പുള്ള ശ്രീ കേരള വര്‍മ കോളേജ്...കോളേജിന്‍റെ പിന്‍ഭാഗത്തെ മനോഹരമായ മിനി ഊട്ടി എന്നറിയപ്പെടുന്ന ചെറുവനം...അവനിപ്പോള്‍ കാണാം, ചാഞ്ഞു കിടക്കുന്ന കശുമാവിന്‍ കൊമ്പില്‍ ഇരിക്കുന്ന സക്കറിയ പോത്തനെ, സിദ്ധാര്‍ഥനെ....അവര്‍ക്കൊപ്പം വലിച്ചു തള്ളിയ കഞ്ചാവ് ബീടികളെ....അതിലൊരു ബീടിയാണിപ്പോള്‍ തൊട്ടു മുന്‍പില്‍......അത് എരിയുന്ന ചുണ്ടുകള്‍ ഒരു വൃദ്ധ സന്യസിയുടെതും. ഒരു സന്യാസിക്കു വേണ്ട ചൈതന്യം ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത ആ വൃദ്ധന്‍റെ നീണ്ട മുടിയിലും താടിയിലും ഒരു കറുത്ത ഇഴ പോലുമുണ്ടായിരുന്നില്ല.
തന്‍റെ നാവില്‍ വെള്ളമൂറുന്നതും ചുണ്ടുകള്‍ വിറ കൊള്ളുന്നതും ഗോവിന്ദ് നരേന്ദ്രന്‍ അറിഞ്ഞു. മിനി ഊട്ടിയില്‍ നിന്നുയരുന്ന നിര്‍ത്താതെ ഉള്ള പൊട്ടിച്ചിരികള്‍ അവന്‍റെ കാതില്‍ അലച്ചു. ഒരു ആന്തരിക പ്രേരണയാല്‍ സന്യാസിയുടെ ചുണ്ടുകളില്‍ നിന്നും അവന്‍ ആ കഞ്ചാവ് ബീഡി തട്ടിയെടുത്തു. തന്‍റെ ചുണ്ടുകളില്‍ ചേര്‍ത്ത് വച്ച് ആഞ്ഞു വലിച്ചു. അവന്‍റെ തലച്ചോറില്‍ ഇടിച്ചിറങ്ങിയ ധൂമകേതു മന്ത്രിച്ചു.

"സക്കറിയാ പോത്തന്‍, ഈ പുക നിനക്ക് വേണ്ടിയാണ് .....
സിദ്ധാര്‍ത്ഥന്‍ , ഈ പുക നിനക്ക് വേണ്ടിയാണ്....
തിരിച്ചു കിട്ടാത്ത കൌമാര ധിക്കാരമേ, ഇത് നിനക്കും കൂടി വേണ്ടിയാണ്..."

സന്യാസി ഒന്ന് പൊട്ടി ചിരിച്ചു...എന്നിട്ട് വേണ്ടപ്പെട്ട ഒരതിഥിയോടെന്ന പോല്‍ അവനെ ക്ഷണിച്ചു.
"വരൂ..."
അവന്‍ അയാളെ അനുഗമിച്ചു. ശ്രീ കോവിലിനു പിന്‍ഭാഗത്തായി ചുറ്റമ്പലത്തില്‍ ഒരു തൂണിനോട് ചേര്‍ന്ന് രണ്ടു പേര്‍ക്ക് വിശാലമായി കിടക്കാന്‍ പാകത്തില്‍ പിഞ്ഞി തുടങ്ങിയ ഒരു നീല ഷീറ്റ് വിരിച്ചിരുന്നു. ഷീറ്റില്‍ പഴകിയ ഒരു ഭാണ്ടക്കെട്ടും.

"ദക്ഷിണ ദേശക്കാരനായ ഒരുവന്‍ പശ്ചിമ ദേശത്ത് നിന്നും ഫാല്‍ഗുണ മാസത്തില്‍ അവിട്ടവും അമാവാസിയും ഒരുമിക്കുന്ന ഈ അര്‍ദ്ധരാത്രിയില്‍ സങ്കടമോചകന്‍റെ നടയില്‍ എത്തും എന്നത് കാലഭൈരവന്‍ എനിക്ക് സ്വപ്ന ദര്‍ശനത്തില്‍ കാലങ്ങള്‍ക്ക് മുന്‍പേ അറിയിച്ച കാര്യമാണ്. നിയോഗ പൂരണത്തിനെത്തിയ ചെറുപ്പക്കാരാ.....നിനക്ക് ഈ രാത്രി തല ചായ്ക്കാനുള്ള ഇടം ഇതാണ്..."

ഈ വട്ടന്‍ സന്യാസിയുടെ ഉദ്ദേശം എന്താണ്...? കൊള്ളയടിയോ മറ്റോ ആണോ...? ഇയ്യാളെ എങ്ങനെ വിശ്വസിക്കും....തലച്ചോറില്‍ കടന്നു വന്ന ചോദ്യങ്ങള്‍ക്ക് വിരുദ്ധമായി നാവു ചോദിച്ചു.

"അപ്പൊ നാളെ...?"

"ഇന്നത്തെ അന്തിയുറക്കം ഇവിടെ ആയിരിക്കും എന്ന് ഇന്നലെ വരെ നീ ചിന്തിച്ചിരുന്നോ...?"

"ഇല്ല...."

"പിന്നെ നാളെയെ കുറിചെന്തിനു വേവലാതി...ഒന്ന് പറയാം. നാളെ നീ ഇവിടെ ആയിരിക്കില്ല ഉറങ്ങുന്നത്."

ഭാണ്ടക്കെട്ട് തലയണയാക്കി സന്യാസി ഉറങ്ങാന്‍ കിടന്നു. അമേരിക്കന്‍ ടൂറിസ്ടറിന്‍റെ ഷോള്ദര്‍ ബാഗ്‌ തലയണയാക്കി അവനും. ഗംഗ സ്നാനത്തിനും, ഭസ്മധാരണത്തിനും, ഘട്ടിലെ ആരതിക്കും , കഞ്ചാവടിക്കും അപ്പുറം ഒരു ലോകമുണ്ട് സന്യാസി...കാശിനാഥന്റെ അനുഗ്രഹം വാങ്ങുന്ന ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്നത് നാളേക്ക് വേണ്ടിയാണ്. നാളേക്ക് വേണ്ടി മാത്രം വേവലാതി പെടുന്നവരുടെ കൂട്ടത്തില്‍ നിന്നാണ് ഞാനും വരുന്നത്. നാളേക്ക് വേണ്ടി മാത്രം വേവലാതി പെടുന്നവര്‍....ഇന്നിനെ ആസ്വദിക്കാത്തവര്‍....

"മിസ്ടര്‍ സന്യാസി...നിങ്ങള്‍ പറഞ്ഞതില്‍ ഒരു തെറ്റ് ചൂണ്ടി കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനിവിടെ വന്നത് നിയോഗ പൂരണതിനല്ല. തലയില്‍ കരിവണ്ട് മൂളിയപ്പോള്‍ മറ്റുള്ളവരെ അസഭ്യം പറയാന്‍ ശീലിക്കാതെ പോയതിന്‍റെ ഫലമാണ് എന്‍റെയീ യാത്ര...ഒരു ഭ്രാന്തനായി ഞാന്‍ മാറുന്നില്ല എന്ന് ഉറപ്പു വരുത്താനുള്ള യാത്ര....എന്നെ, എനിക്ക് മാത്രമായി സ്വന്തമാക്കാനുള്ള യാത്ര....ഒരു നിയോഗത്തിനും ഇവിടെ സ്ഥാനമില്ല..."

സന്യാസി എഴുന്നേറ്റിരുന്നു . ഭാണ്ടക്കെട്ടില്‍ നിന്നൊരു ഡപ്പിയെടുത്തു . ഡപ്പി തുറന്ന് ഒരു വെളുത്ത പൊടി കൈപ്പത്തിയുടെ പിന്‍ഭാഗത്ത് കൊട്ടിയിട്ടു. പിന്നെ കൈ മൂക്കിനോടടുപ്പിച് ഒറ്റ വലി . തലയൊന്നു വെട്ടികുടഞ്ഞ്‌ അയാള്‍ വീണ്ടും കിടന്നു.

"ചെറുപ്പക്കാരാ...പിന്നെന്തിനു നീ വാരണാസി തിരഞ്ഞെടുത്തു....?"

"അത്...അതിനു കാരണക്കാരന്‍ എം . ടി. വാസുദേവന്‍ നായരാണ്..."

"അല്ല....കാല ഭൈരവന്‍....വാരാണസിയില്‍ എത്തുന്നവര്‍ക്കെല്ലാം ഒരു നിയോഗമുണ്ട്. ജന്മം കൊണ്ട് നിക്ഷിപ്തമായ ഒരു നിയോഗം...നിയോഗ പൂരണത്തിന് സമയമാവുമ്പോള്‍ അവരെ കാലഭൈരവന്‍ വാരാണസിയില്‍ എത്തിക്കുന്നു. അതില്‍ ഒരു നിമിത്തം മാത്രമാണ് നീ പറഞ്ഞ കാരണം. എനിക്കോ നിനക്കോ ഈ യാത്രയില്‍ നിന്നൊഴിഞ്ഞു മാറാനാവില്ല. പിന്നെ...എന്നെ നീ സന്യാസി എന്ന് വിളിക്കരുത്. മറ്റൊരു വാക്ക് പകരം തരാന്‍ എന്‍റെ കയ്യില്‍ ഇല്ല. സന്യാസി എന്നൊഴികെ എന്തും നിനക്ക് വിളിക്കാം..."

അത് കേട്ടപ്പോള്‍ അവനു ചിരിയാണ് വന്നത്. സന്യാസി എന്ന് വിളിക്കരുത് പോലും....കഞ്ചാവും മയക്കുമരുന്നും തലയില്‍ കിടന്നു പെരുമ്പറ കൊട്ടിയിട്ടാണോ വൃദ്ധന്‍റെ ഈ പുലമ്പല്‍...

"സന്യാസത്തില്‍ ഉള്ള ഒരാളെ സന്യാസി എന്ന് വിളിക്കരുത് എന്ന് പറയുന്നതിലെ അര്‍ഥം എനിക്ക് മനസ്സിലാവുന്നില്ല." അവന് ഒരു വിശദീകരണം ആവശ്യമായിരുന്നു.

"കാശിയില്‍ സന്യാസി എന്നാല്‍ ഒളിച്ചോടുന്നവന്‍ എന്നാണര്‍ത്ഥം...സമൂഹത്തെ ഭയന്ന് ഒളിചോടിയവര്‍ ആണ് നിനക്ക് ചുറ്റും ഉറങ്ങുന്നവരില്‍ ഭൂരിഭാഗവും...കൊലപാതകികള്‍, മോഷ്ടാകള്‍ , സ്ത്രീ പീഡകര്‍....ഇവര്‍ വസിച്ചിരുന്ന സമൂഹത്തില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ നിയമത്തിന്‍റെ കൈപ്പിടിയില്‍ ഞെരുങ്ങി ഒടുക്കം കാരഗ്രിഹത്തില്‍ എത്തുമായിരുന്നവര്‍....കാല ഭൈരവന് എല്ലാവരും സമന്മാരാണ്. അദ്ദേഹം ഏവരെയും സംരക്ഷിക്കുന്നു. പക്ഷെ, ഈ വിഡ്ഢികള്‍ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. കാലഭൈരവനും ഇവരെ അടച്ചിരിക്കുന്നത് ഒരു കാരാഗ്രിഹത്തില്‍ ആണെന്ന സത്യം...ജയില്‍ പുള്ളികള്‍ക്ക് വെള്ള വേഷമെങ്കില്‍ കാലഭൈരവന്‍റെ കാരഗ്രിഹത്തില്‍ വേഷം കാവിയാണ്. അവിടെ കുറ്റവാളികള്‍ക്ക് സമയാസമയങ്ങളില്‍ ഭക്ഷണം കിട്ടുന്നു. ഇവിടെ, ഇവര്‍ പലപ്പോഴും കാലിയായ വയറും സിരകളില്‍ ഭാങ്ങുമായി അലയുന്നു . അവിടെ അവര്‍ സ്വന്തം മുഖം പ്രദര്‍ശിപ്പിക്കുന്നു. ഇവിടെ ഇവര്‍ പിടിക്കപ്പെട്ടെക്കുമോ എന്ന ഭീതിയില്‍ താടിയിലും മുടിയിലും മുഖത്തെ ഒളിപ്പിക്കുന്നു. "

ഗോവിന്ദ് നരേന്ദ്രന്‍ എഴുന്നേറ്റിരുന്നു. അവിടെ കിടന്നുറങ്ങുന്നവരെ നോക്കി. ഉറക്കത്തിന്‍റെ ആഴങ്ങളില്‍ ഊളിയിടുമ്പോഴും അവരുടെ മുഖങ്ങളില്‍ തളം കെട്ടി കിടക്കുന്ന ഭയം അവന്‍ തിരിച്ചറിഞ്ഞു. ഒരു കുറ്റവാളി കൂട്ടത്തിനു നടുവിലാണ് താനിപ്പോള്‍ എന്ന ബോധം അവന്‍റെ ശരീരത്തില്‍ ഒരു വിറയല്‍ പടര്‍ത്തി. അവന്‍ വൃദ്ധസന്യാസിയെ നോക്കി. ആദ്യം കണ്ടപ്പോള്‍ കാണാതിരുന്ന ഒരു ചൈതന്യം അവിടെ നിറയുന്നത് അവന്‍ കണ്ടു. അവന്‍ അറിയാതെ ചോദിച്ചു പോയി.

"താങ്കള്‍ ആരാണ്....?"

പാതി ഉറക്കത്തില്‍ ആ ചുണ്ടുകള്‍ മന്ത്രിച്ച പോലെ അവന് തോന്നി.

"the monk who sold his Ferrari..."

(തുടരും)

Friday, January 20, 2012

കാലഭൈരവന്‍

കാലഭൈരവന്‍
അനാരോഗ്യത്തിലും നിത്യവൃത്തിക്കായ്‌ ചുമടെടുക്കുന്ന ഒരു വൃദ്ധന്‍ അന്നത്തെ തന്‍റെ അവസാന ചുമടും നിലത്തിറക്കി കിതക്കുന്നത് പോലെ കിതച്ചു കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആ പഴഞ്ജന്‍ ബസ് യാത്ര അവസാനിപ്പിച്ചു. ആളുകള്‍ തിരക്കിട്ട് ഇറങ്ങി തുടങ്ങി. "കുബേര്‍" എന്നറിയപ്പെടുന്ന പുകയില ലഹരി മിശ്രിതം കൈവെള്ളയിലിട്ടു തിരുമ്മി പതം വരുത്തി കീഴ്ചുണ്ടിലേക്ക്‌ തിരുകി കയറ്റി ഒന്ന് മൂരി നിവര്‍ന്ന് കോട്ട് വായിട്ട് ഡ്രൈവറും പുറത്തിറങ്ങി. എപ്പോഴോ പെയ്ത മഴയില്‍ ഇരുളില്‍ തളം കെട്ടി കിടന്നിരുന്ന ചളിവള്ളകൂട്ടിലെക്കാണ് നഗ്നപാദനായി ഗോവിന്ദ് നരേന്ദ്രന്‍ ഇറങ്ങിയത്‌.
"വൃത്തിയില്ലാത്ത പട്ടണം ...വൃത്തിയില്ലാത്ത ആളുകള്‍ " കുറെ കാലം മുന്‍പ്, പാപഭാര ചുമടിറക്കി സ്വര്‍ഗ്ഗ പ്രാപ്തി ഉറപ്പു വരുത്താന്‍ വേണ്ടി മാത്രം ഇവിടം സന്ദര്‍ശിച്ച മുത്തശ്ശി ,കാശിയെന്ന പുണ്യ നഗരത്തെ കുറിച്ച് പറഞ്ഞത് ഓര്‍ത്തു കൊണ്ട് അവന്‍ ആ വെള്ളത്തിലേക്ക്‌ നോക്കി ഒരു നിമിഷം നിന്നു.
ആരോ വിസര്‍ജ്ജിച്ച ഇനിയും ജലത്തില്‍ അലിഞ്ഞു ചേരാന്‍ മടിക്കുന്ന ഒരു കഫതുണ്ട് തന്‍റെ കാലില്‍ തൊട്ടുരുമ്മുന്നത് അപ്പോള്‍ വന്ന ഒരു ബസ്സിന്‍റെ വെളിച്ചത്തില്‍ അവന്‍ കണ്ടു. ആരുടെയോ വിസര്‍ജ്ജ്യകഫം .....
തെരുവുകള്‍ വിജനമായി തുടങ്ങിയിരുന്നു. അടക്കാന്‍ തുടങ്ങിയ ഒരു പബ്ലിക്‌ ബൂതിലെക്കവന്‍ കയറി. വീട്ടിലെ നമ്പര്‍ ഡയല്‍ ചെയ്തു. വീട്ടിലെ രംഗങ്ങള്‍ അവനിപ്പോള്‍ ഊഹിക്കാന്‍ കഴിയും. ഇരുളില്‍ പൊതിഞ്ഞു കിടക്കുന്ന വീട്. രണ്ടാമത്തെ റിങ്ങില്‍ അച്ഛന്‍ ഉണര്‍ന്നു കാണും. മൂന്നാം റിങ്ങില്‍ ലൈറ്റിട്ട് കണ്ണട തിരയും. ഇപ്പോള്‍ ഉറക്ക ചടവോടെ അമ്മ ,
"ആരാണാവോ ഈ പാതിരാക്ക്‌ ...?"
"ഫോണെടുക്കാതെ ഞാനെന്താ പറയാ..." അച്ഛന്‍ ഹാളിലേക്ക് നടക്കും. ആറാം റിങ്ങില്‍ അവനറിയാം അച്ഛന്‍റെ ശബ്ദം.
"ഹലോ..."
"അച്ഛാ ...ഞാനാണ്‌..."
"അച്ഛന് തോന്നിര്‍ന്നു മോനാവുംന്ന്...വൈകിട്ട് കുറെ ട്രൈ ചെയ്തു... മൊബൈലിലെ....മോനെ കിട്ടണിണ്ടായില്ല "
"അത്....മൊബൈല്‍ സ്വിച്ച് ഓഫ്‌ ആണ്..."
"അതെന്തേ...ചാര്‍ജ് തീര്‍ന്നോ....?"
"അതല്ലാച്ചാ ..കുറച്ചു പ്രൈവസി വേണംന്ന് തോന്നി....ജോലിയില്‍ ശ്രദ്ധിക്കാന്‍.... ..ഒരു പ്രധാന പ്രൊജക്റ്റ്‌ ചെയ്യുന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നല്ലോ....രണ്ടീസം എന്നെ വിളിച്ചാല്‍ കിട്ടില്ല....ഞാന്‍ അച്ഛനെ വിളിച്ചോളാം.."
അച്ഛനോട് നുണ പറയുമ്പോള്‍ വരാറുള്ള ഇടറല്‍ ശബ്ദത്തിനു വരാതെ പരമാവധി ശ്രദ്ധിച്ചാണ് അവന്‍ അത് പറഞ്ഞൊപ്പിച്ചത്. ഉറ്റവര്‍ പറയുന്നത് കള്ളമാണെന്നറിഞ്ഞാല്‍ നമുക്ക് വേദന പല മടങ്ങായിരിക്കും. ഉറ്റവരെ വേദനിപ്പിക്കാതിരിക്കാനും കളവ് ചിലപ്പോള്‍ ആവശ്യമായി വരുന്നു.
"അത് നന്നായി....അല്ലെങ്കിലും ഈ മൊബൈല്‍ ആരോഗ്യത്തിന് അത്ര നന്നല്ല...." അച്ഛന്‍ തുടരുകയാണ്.
"അതെ..." അവന്‍ മറുപടി ഒറ്റവാക്കില്‍ ഒതുക്കി. വിഷയം മാറ്റുന്നതാണ് ഉചിതം എന്ന് തോന്നി. അച്ഛന്‍ തന്നെ അത് ചെയ്തു.
"കുട്ടേട്ടന്‍ വന്നിരുന്നു വൈകീട്ട് ...ഇത്തവണ ഉത്സവത്തിന്‌ നീ കാര്യയിട്ട് എന്തെങ്കിലും സ്പോന്‍സര്‍ ചെയ്യണമ്ന്നു ഒരേ നിര്‍ബന്ധം....അതാ, അപ്പൊ വിളിച്ചത്....."

അവന്‍റെ കാതുകളില്‍ ഒരു കേളികൊട്ട് മുഴങ്ങാന്‍ തുടങ്ങി. അടുത്തടുത്ത് വരുന്ന കേളികൊട്ട് . അച്ഛന്‍റെ വിരല്‍ തുമ്പില്‍ തൂങ്ങി ഉത്സവപ്പറമ്പില്‍ പോകുന്ന കുട്ടി ഗോവിന്ദന്‍.. പിന്നെ തെളിഞ്ഞത് അവനോളം പോന്ന എരിയുന്ന ഒരു നിലവിളക്ക്...നിലവിളക്കിനു പുറകില്‍ അരങ്ങു നിറഞ്ഞാടുന്ന കത്തിയും പച്ചയും അകമ്പടിക്ക്‌ അലര്‍ച്ചകളും...

"കഥകളി..കഥകളി സ്പോന്‍സര്‍ ചെയ്യാന്ന് പറയൂ കുട്ടേട്ടനോട് "
അച്ഛന്‍ അമ്പരന്നു കാണണം.
"കഥകളിക്കു പണം ഒരു പാട് വേണ്ടേ മോനെ....നീ വല്ല രണ്ടായിരം രൂപ സംഭാവന കൊടുത്താല്‍ മതിയാവും. ഞാന്‍ പറഞ്ഞോളാം കുട്ടേട്ടനോട് ..."

"കഥകളി മതി...എന്‍റെ ഒരാഗ്രഹമാണ് . അതും, അച്ഛന്‍റെ വഴിപാടായി മതി...പണം ഞാന്‍ തരാം.
അച്ഛന്‍ മറുപടി ഒന്നും പറഞ്ഞില്ല.
"അമ്മയോട് ഞാന്‍ നാളെ വിളിക്കാന്ന് പറയൂ..വെക്കട്ടെ..."

ബൂത്തുകാരന് പണം നല്‍കി പുറത്തിറങ്ങിയപ്പോള്‍ അവനെ വരവേറ്റത് ഒരു ചിരിയാണ്....മെലിഞ്ഞ ശരീരത്തില്‍ തടിച്ച സ്തനങ്ങളോട് കൂടിയ ഒരു വെളുത്ത സ്ത്രീയുടെ വെളുത്ത ചിരി. രാത്രിയുടെ അന്ത്യയാമത്തില്‍ എവിടെയെങ്കിലും ചുരുണ്ട് കൂടും മുന്‍പേ തരപ്പെട്ടെക്കാവുന്ന ഒരു കച്ചവട പ്രതീക്ഷ ആ ചിരിയില്‍ ഉണ്ടായിരുന്നു. ആ ദിവസത്തെ ആദ്യ കച്ചവടമോ, അന്ത്യ കച്ചവടമോ.....സദാചാരത്തിന്റെ മുള്‍വേലികള്‍ ചാടി കടന്ന് ഒരു കച്ചവടം. അവന്‍ അവരോടു ചോദിച്ചു....
"കിത്ന ഹെ..."? (എത്രയാ.....?)
"ഡെഡ് സോ...." (നൂറ്റി അന്‍പത് രൂപ ....) അവരുടെ മറുപടി പെട്ടന്നായിരുന്നു.
ഒരു മദാമ്മ സ്ത്രീ അധികാരവും ഭരണവും നിയന്ത്രിക്കുന്ന ഒരു രാജ്യത്ത് , ഒരു ദളിത്‌ സ്ത്രീ ഇതേ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ഒരു സംസ്ഥാനത്ത് സ്ത്രീ മാംസത്തിന്റെ വില വെറും നൂറ്റി അന്‍പത് രൂപ. അത്രയും പണം അവര്‍ക്ക് നല്‍കി ആദ്യം കണ്ട സൈക്കിള്‍ റിക്ഷയില്‍ കയറി അവന്‍ പറഞ്ഞു.
"സങ്കട് മോചന്‍ മന്ദിര്‍"
കൂടെ കയറാനൊരുങ്ങിയ അവരെ അവന്‍ തടഞ്ഞു. കിട്ടിയ പണം ബ്ലൌസില്‍ തിരുകി അല്പം അത്ഭുതത്തോടെ അവര്‍ ചോദിച്ചു.
"കര്‍ണാ നഹി ഹെ ..? (നിനക്ക് ചെയ്യണ്ടേ....?)
"കര്ധിയാ ഹൂ ..." (ചെയ്തു....)
റിക്ഷ ചലിച്ചു തുടങ്ങി....അകന്നകന്നു പോകുന്ന റിക്ഷ ...ആ തെരുവ് വേശ്യയുടെ കണ്ണ് നിറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം പെയ്യുന്ന ഒരു പുതുമഴ പോലെ....അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞു...പിന്നെ അതൊരു വാവിട്ട് കരച്ചിലായി. എന്തോ തിരക്കിട്ട പണിയില്‍ വ്യാപൃതനായിരുന്ന ദൈവം ആ സങ്കട തിരമാലകളില്‍ ആടിയുലഞ്ഞു. അന്യര്‍ക്ക് വേണ്ടിയും വാവിട്ട് കരയുന്നവര്‍ മനുഷ്യര്‍ക്കിടയില്‍ ഉണ്ടെന്നത് ദൈവത്തെ സന്തോഷിപ്പിച്ചു. നല്ല കാര്യം...പക്ഷെ ടി. വി . രാജേഷ്‌ കരഞ്ഞപ്പോള്‍ സഖാക്കളും അസഖാക്കളും അയാളെ ക്രൂശിച്ചു, പരിഹസിച്ചു. ഒരു വിപ്ലവകാരി കരയുന്നു...ദൈവത്തിനു വരെ പുച്ഛം തോന്നിയ സംഭവം....ആ സംഭവത്തില്‍ നിന്ന് ഒരു തിരുത്തല്‍...
വേശ്യയേ...നിനക്ക് നന്ദി. ദൈവം അന്ന് മനസ്സമാധാനത്തോടെ ഉറങ്ങാന്‍ പോയി.
റിക്ഷ സങ്കട് മോചന്‍ മന്ദിര്‍ ലക്ഷ്യമാക്കി ഒഴുകി കൊണ്ടിരുന്നു. രാത്രിയുടെ മാസ്മരികതയില്‍ അവന്‍ വാരണസിയെ അറിഞ്ഞു തുടങ്ങി..കൌമാരത്തില്‍ വായിച്ചു തള്ളിയ നോവലുകളില്‍ ഒന്നാണ് ഈ നഗരത്തെ കുറിച്ചവനോട് ആദ്യം പറഞ്ഞത്. സ്വപ്ന ജീവികളെ മഹാന്മാരായ എഴുത്തുകാര്‍ പല നഗരങ്ങളിലേക്കും ചിലപ്പോഴൊക്കെ നാശത്തിലേക്കും വലിച്ചിഴക്കുന്നു എന്നത് പരമമായ സത്യവും എഴുത്തുകാരുടെ ഭാവനയുടെയും തൂലികയുടെയും കഴിവുമാണ്.
(തുടരണോ....?)