Wednesday, June 13, 2012

തല തിരിഞ്ഞ വികാരം


വൈരനിര്യാതന കലാകാരനെ പ്രസ്ഥാനം പുറത്താക്കുന്നു.
സഭാപുത്രന്‍റെ ഏച്ചുകെട്ടി സര്‍ക്കാര്‍ നിലം പരിശാകുന്നു.
മുല്ലപ്പെരിയാര്‍ നാലു ജില്ലകളെ നക്കി തുടയ്ക്കുന്നു.
അയാള്‍ പുഞ്ചിരിച്ചു കൊണ്ടേയിരിക്കുന്നു.

ജിഹാദുണ്ട ഒബാമയുടെ നെഞ്ചിന്‍കൂട് തകര്‍ക്കുന്നു.
ചൈനീസ് ഭരണം വിമതര്‍ പിടിച്ചടക്കുന്നു.
ജപ്പാനെ സുനാമി വിഴുങ്ങുന്നു.
അയാള്‍ മാറത്തടിച്ചു  കരയുന്നു.

ഓഹരി വിപണിയിലെ ഊഹക്കച്ചവടക്കാരന്‍റെ
വികാരങ്ങള്‍ എന്നും തല തിരിഞ്ഞാണ്.

പുകഞ്ഞ കൊള്ളി


ചീവീടുകള്‍ മൂളുന്ന രാത്രിയില്‍
കരകരയൊച്ചയില്‍ വാതില്‍ തുറന്നതും
കൂരിരുട്ടിലാരോ നടന്നകന്നതും
ഇടവഴിയിലൊരു വണ്ടി ചീറിപാഞ്ഞതും
രാമന്‍റെ പുലര്‍കാല സ്വപ്നമായിരുന്നു.

പുലര്‍കാല സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും
ശൂന്യ അകലം പാലിക്കുമെന്ന പഴങ്കഥക്ക് തെളിവായ്‌
മേശമേല്‍ കിടന്നിരുന്ന കത്തിന്
രാമന്‍റെ മകളുടെ കയ്യക്ഷരമായിരുന്നു.

അന്നുച്ചക്കു രാഗത്തില്‍ മാറ്റിനി കണ്ടതും
അന്തിക്ക് ബിനിയില്‍ നാല് നിപ്പനടിച്ചതും
കാണാതെ പോയ സിനിമകളോടും
നുണയാതെ പോയ മദ്യത്തോടുമുള്ള
രാമന്‍റെ പ്രായശ്ചിത്തമായിരുന്നു.

നമുക്കൊരു മകളാണെന്ന് മറക്കരുതെന്ന
ഭാര്യോപദേശ അകമ്പടിയില്ലാതെ
നാല് വറ്റ് വിഴുങ്ങി ചുരുണ്ട് കൂടുമ്പോള്‍
കണ്ണിലുരുണ്ടുകൂടി ഒഴുകിയ തെളിനീരിന്
രാമനിട്ട പേരാണ് പുകഞ്ഞ കൊള്ളി.