Thursday, February 16, 2012

കാലഭൈരവന്‍ 7 - കൊലപാതകം

പ്രാണരക്ഷാര്‍ത്ഥം ഓടുന്ന ഒരു ആള്‍ക്കൂട്ടത്തില്‍ താഴെ വീണവരെ ചവിട്ടി മെതിച്ച് പായുന്ന ഒരുവനെപ്പോല്‍, ഗംഗയുടെ ജലപാളികളില്‍ ചവിട്ടി കുതിച്ച് ഒരിറ്റു ശ്വാസത്തിനായ് കൊതിച്ച്, മുകളിലേക്കുയരുമ്പോള്‍ ഗോവിന്ദ് നരേന്ദ്രന്‍റെ ബോധ മണ്ഡലത്തില്‍ ചില കണക്കു കൂട്ടലുകള്‍ നടന്നിരുന്നു.

പ്രാണന്‍ വെടിയും എന്നുറപ്പായാല്‍ പോലും ഭാവിയെ കുറിച്ചുള്ള ഉത്ക്കണ്ട മനുഷ്യന്‍ ഉപേക്ഷിക്കാന്‍ തയ്യാറാവാറില്ല. ശുഭാപ്തി വിശ്വാസിയായ ഒരു മനുഷ്യന്‍ തന്നെ ആയിരുന്നല്ലോ അവനും...

അല്‍പ്പം മുന്‍പ് ഗംഗയുടെ അടിത്തട്ടില്‍ കണ്ട പെണ്‍കുട്ടി ഒരു കൊലപാതകത്തിന്‍റെ ഇര അല്ല എന്ന് വിശ്വസിക്കാന്‍ തക്ക കാരണങ്ങള്‍ അവന്‍റെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. ഈ പുണ്യ ജലം കുടിച്ച് പ്രാണന്‍ വെടിഞ്ഞ അവള്‍ സ്വര്‍ഗ്ഗപാതയില്‍ കാലഭൈരവന് മുന്‍പില്‍ വരി നില്‍ക്കുകയാവും....ചിലപ്പോള്‍ പാപങ്ങള്‍ ചെയ്തു തുടങ്ങാനുള്ള പ്രായം ആകാത്തത് കൊണ്ട് അവള്‍ നേരിട്ട് സ്വര്‍ഗ്ഗത്തില്‍ എത്തിയെന്നും ഇരിക്കാം...

ഇന്നലെ രാത്രി താന്‍ സങ്കട മോചകന്‍റെ നടയില്‍ എല്ലാം മറന്നുറങ്ങുമ്പോള്‍ ഗംഗാ തീരത്ത് അവളുടെ കുരുതി നടക്കുകയായിരുന്നിരിക്കണം....ബലിഷ്ടരായ രണ്ടോ അതിലധികമോ ആളുകള്‍ ചേര്‍ന്നായിരിക്കണം ഈ കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരിക്കുക....പിടറാന്‍ ശ്രമിക്കുന്ന അവളെ വായ പൊത്തി ഇരുട്ടിന്‍റെ മറവില്‍ ചില രൂപങ്ങള്‍ കൊണ്ട് വരുന്നത് അവന് കാണാം....അതോ, അവളെ മരുന്ന് കൊടുത്ത് മയക്കിയാവുമോ കൊണ്ട് വന്നിരിക്കുക...?
വലിയ കല്ലില്‍ അവളുടെ കാലുകള്‍ ബന്ധിച്ച് അവളെ അവര്‍ തൂക്കി എറിഞ്ഞിരിക്കണം.....അവള്‍ മുഴുവനായി മുങ്ങി താഴ്ന്നു എന്നുറപ്പ് വരുത്തിയിട്ടാകും അവര്‍ ഗംഗാതീരം വിട്ടിട്ടുണ്ടാകുക....

കാണാതായ മകളെ തേടി ഇപ്പോള്‍ അവളുടെ മാതാപിതാക്കള്‍ അലയുകയാവണം...അതോ, അവര്‍ക്കും ഈ ഹത്യയില്‍ പങ്കുണ്ടാകുമോ....?

കുടുംബത്തിന്‍റെ മാനത്തിന് മക്കളുടെ ചോരയേക്കാള്‍ വിലയുള്ള ഉത്തരേന്ത്യയില്‍ അത്തരമൊരു സാധ്യതയും തള്ളിക്കളയാനവില്ല.

ഹോണര്‍ കില്ലിങ്ങിന്‍റെ ഇരയും , അവന്‍റെ അയല്‍വാസിയുമായിരുന്ന ആരുഷി താള്‍വാറിനെ അവന്‍ ഒരു നിമിഷം സ്മരിച്ചു പോയി...

ഏയ്‌....ഇല്ല....ഈ പെണ്‍കുട്ടിക്ക് അതിനുള്ള പ്രായം ആയില്ല.....പകലൊക്കെ ഉടുപ്പിച്ചോരുക്കിയ ഒരു പാവകുട്ടിയെ രാത്രിയില്‍ നെഞ്ചോട്‌ ചേര്‍ത്തുറങ്ങാനുള്ള പ്രായമേ ഇവള്‍ക്കുള്ളൂ......പ്രണയ സ്വപ്നങ്ങളെ നെഞ്ചോട്‌ ചേര്‍ത്തുറങ്ങിയവരാണ് പിന്നീട് ജന്മം തന്നവരുടെയോ ഉട പിറന്നോരുടെയോ കൊലകത്തിക്കിരയായവര്‍.......ഓടകളില്‍ നിന്ന് കബന്ധം ഇല്ലാതെ കണ്ടെടുക്കപ്പെട്ടവര്‍ .

ആര്....? എന്തിന്.....? എപ്പോള്‍......? എങ്ങിനെ....?

ചോദ്യങ്ങള്‍ പലത് ഉത്തരം ഒന്ന് മാത്രം...."കൊലപാതകം".

"സംഗതി കൊലപാതകമാണ് " എന്ന നാടന്‍ പ്രയോഗം തീവ്രമാവുന്നത് അത് വരും വരായ്കകളെ ഓര്‍മ്മപ്പെടുത്തുന്നു എന്നതിനാലാണ്.

കൊലപാതകം തെളിയിക്കപ്പെടണമെങ്കില്‍ സാക്ഷി വേണം...
ഇവിടെ ഗോവിന്ദ് നരേന്ദ്രന്‍ സാക്ഷിയാണ്.....കൊല നടന്നു എന്നതിന്‍റെ സാക്ഷിയല്ല......മൃതദേഹം കണ്ട ആദ്യസാക്ഷി....
കോടതി മുറിയില്‍ കറുത്ത കൊട്ടിട്ടവന്‍റെ വാക്ശരങ്ങള്‍ക്ക് പരിച തീര്‍ക്കേണ്ട ഒന്നാം സാക്ഷി....

ശാന്തിയുടെ തീരങ്ങള്‍ തേടി കാശിയിലെത്തിയ അവനെ അശാന്തിയുടെ പുകപടലങ്ങള്‍ പൊതിയുവാന്‍ ആ മൃതദേഹം കാരണമായേക്കാം....

വയ്യ....പുറത്ത് കടന്നേ പറ്റൂ.....അശാന്തിയുടെ പുകപടലങ്ങള്‍ ശ്വാസം മുട്ടിക്കും മുന്‍പേ ദൂരത്തേക്കു ഓടി മറയണം....കാണാ മറയത്തെക്ക്....

കാരണം, ഗോവിന്ദ് നരേന്ദ്രനും ഈ ലോകത്ത് ഏറ്റവും സ്നേഹം അവനെ തന്നെ ആയിരുന്നല്ലോ.....?

"ആത്മാവ് കൂടൊഴിഞ്ഞ ബാലികാ ശരീരമേ.....
ശരീരം കൈവിട്ട ബാലികാ ആത്മാവേ.....
നിങ്ങള്‍ ഈ വരത്തനോട് പൊറുക്കുക....
അവന്‍റെ ഭീരുത്വത്തില്‍ സഹതപിക്കുക.....
അവന്‍റെ സ്വാര്‍ത്ഥതയെ വെറുക്കുക......
കാരണം, നീയും ഞാനും അവനും എല്ലാം ദൈവപുത്രര്‍ തന്നെ."

ഗംഗാതീരത്ത് ജാനിക്കൊപ്പം അലക്ഷ്യമായി നടക്കുമ്പോള്‍ ഗംഗയുടെ അഗാധതകളില്‍ കണ്ട നടുക്കുന്ന കാഴ്ച അവളോട്‌ മറച്ചു വെക്കാന്‍ അവനുള്ള നീതീകരണം അത് മാത്രമായിരുന്നു.

"നീ ഒരിന്ത്യക്കാരനല്ലേ......?" അവളുടെ ചോദ്യത്തില്‍ അല്‍പ്പം കുസൃതി ഒളിഞ്ഞിരുന്നുവോ.....

"എന്താ....സംശയം....?"

"പിന്നെ എന്ത് കൊണ്ട് നീ എനിക്ക് കൈ നീട്ടി ഹലോ പറഞ്ഞു....?"

ഇന്ത്യക്കാരന്‍ കൈ നീട്ടി ഹലോ പറയാന്‍ പാടില്ല എന്നുണ്ടോ....എന്ന ഒരു സംശയം അവന്‍റെ ഉള്ളില്‍ തികട്ടി വന്നു. അവളെ ഒന്ന് കൂടി വ്യക്തമായി കിട്ടാന്‍ വേണ്ടി അവന്‍ പറഞ്ഞു.

"മനസ്സിലായില്ല....."

"ഒരിന്ത്യക്കാരനായ നീ എന്ത് കൊണ്ട് കൈ നീട്ടി ഹലോ പറഞ്ഞു എന്നാണെന്‍റെ ചോദ്യം....?" അവള്‍ ആവര്‍ത്തിച്ചു.

"അതിലിപ്പോ എന്താണ് തെറ്റ്....എല്ലാ ഇന്ത്യക്കാരും ഇങ്ങനെ ചെയ്യാറുണ്ട്.....ഞാനും ചെയ്തു....." അവന്‍ വളരെ നിസ്സാരമായി പറഞ്ഞു.

"തെറ്റുണ്ടെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.....കൈ കൂപ്പി നമസ്തേ പറയുന്നതല്ലേ നിങ്ങളുടെ സംസ്കാരം....അതെന്തു കൊണ്ട് അനുവര്‍ത്തിച്ചില്ല....?"

അവള്‍ ഉദ്ദേശിച്ച കാര്യം അപ്പോള്‍ മാത്രമാണ് അവന് മനസ്സിലായത്‌....കൈ കൂപ്പി നമസ്തേ പറയഞ്ഞതാണ് പ്രശ്നം...

"ഓ...അതോ....ഞങ്ങള്‍ ഇന്ത്യക്കാര്‍ നിങ്ങളെ പിന്തുടരുന്നതില്‍ അല്പം അഭിമാനിക്കുന്നവര്‍ ആണെന്ന് കൂട്ടിക്കോ....?" അവന്‍ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്.

"പിന്തുടരുന്നു എന്ന് പറയരുത്......അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുന്നു എന്ന് വേണം പറയാന്‍...."
അവളുടെ വാക്കുകളില്‍ അല്‍പ്പം പുച്ഛം കലര്‍ന്നിരുന്നോ....? അവസാനമയി ആരോടെങ്കിലും കൈ കൂപ്പി നമസ്തേ പറഞ്ഞത് എന്നാണെന്ന് അവന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇല്ല....ഓര്‍മ്മയിലൊന്നും അങ്ങനെ ഒരു സംഭവമേ ഇല്ല....പരിചയപ്പെട്ട എല്ലാവര്‍ക്കു നേരെയും തന്‍റെ കൈകള്‍ നീളുക മാത്രമാണ് ചെയ്തിരിക്കുന്നത്....തന്‍റെ സംസ്കാരം തന്നെ പഠിപ്പിച്ച കാര്യം ഓര്‍മ്മപ്പെടുത്തുവാന്‍ ഒരു വിദേശി പെണ്ണ് വേണ്ടി വന്നതിലെ വിരോധാഭാസം ഓര്‍ത്തു കൊണ്ടും അതിലെ ജാള്യത മറച്ചു കൊണ്ടും അവന്‍ പറഞ്ഞു.

"ശരി...ഇനി മുതല്‍ ഞാന്‍ ആരെ പരിചയപ്പെട്ടാലും അവരെ കൈ കൂപ്പി നമസ്തേ പറഞ്ഞോളാം"

ഒരു തെറ്റ് തിരുത്തല്‍ പോലെ അവളെ കൈ കൂപ്പി അവന്‍ പറഞ്ഞു.

"നമസ്തെ....ജാനറ്റ് അല്‍ബേര ലോറന്‍സ്"

അവള്‍ തിരിച്ചും പറഞ്ഞു.

"നമസ്തേ....ഗോവിന്ദ് നരേന്ദ്രന്‍."

അവളുടെ അടുത്ത ചോദ്യം അവന്‍റെ സാംസ്‌കാരിക ബോധത്തില്‍ തറക്കപ്പെട്ട വലിയൊരു ആണിയായിരുന്നു.

"നമസ്തേ...എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണ്....?"

അവന്‍ ഒന്നന്തിച്ചു പോയി....നമസ്തേ എന്ന വാക്കിന്‍റെ അര്‍ത്ഥം ....ഒരിക്കല്‍ പോലും അങ്ങനെ ഒരു ചോദ്യം അവന്‍റെ മനസ്സില്‍ കടന്നു വന്നിട്ടില്ല.....അവന്‍ വായിച്ച പുസ്തകങ്ങളിലും കണ്ടിട്ടില്ല.....അല്‍പ്പം അറിവുള്ളവന്‍ എന്ന് സ്വയം അഹങ്കരിച്ചിരുന്ന ഗോവിന്ദ് നരേന്ദ്രന്‍ ചെറുതാവുന്ന പോലെ.....
നമസ്തെ എന്ന വാക്കിന് അര്‍ത്ഥമുണ്ടോ....? അതൊരു അഭിവാദ്യ രീതി മാത്രമല്ലെ....? ലാല്‍ സലാമിന്‍റെ അര്‍ത്ഥം ആണിവള്‍ ചോദിച്ചതെങ്കില്‍ എളുപ്പം പറയാമായിരുന്നു......ഹലോ എന്ന വാക്കിന്‍റെ അര്‍ത്ഥം ചോദിച്ച് അവളെ ഒന്ന് കുഴക്കിയാലോ.....? വേണ്ട....സ്വയം ഒരു കുഴി കുഴിച്ച് അതില്‍ വീഴുന്ന പോലെയാവും........അറിയാത്ത കാര്യം അറിയില്ല എന്ന് സമ്മതിക്കുന്നതാണ് ബുദ്ധി....

"അറിയില്ല....ഞാന്‍ അതേപറ്റി ചിന്തിച്ചില്ല എന്നതാണ് സത്യം..."

"നിന്‍റെ ഹൃദയത്തില്‍ വസിക്കുന്ന ഈശ്വരനെ ഞാന്‍ നമിക്കുന്നു"

(തുടരും)

Saturday, February 11, 2012

കാലഭൈരവന്‍ 6 - ഗംഗ

ഒരു ചെങ്കൊടി ഉയരും പോലെയാണ് ഗംഗക്കു മുകളില്‍ വാരാണസിയിലെ സൂര്യോദയം....ഒരു വട്ട ചെങ്കൊടി.

ജന്മാന്തര ബന്ധങ്ങളുടെ ഭാരവും പേറി രണ്ടു പേര്‍ സംഗമിക്കുന്നതിനു സാക്ഷിയാവാന്‍ സൂര്യനും, ഗംഗയും, ഹരിശ്ചന്ദ്ര ഘാട്ടിലെ ചിതയില്‍ യുഗങ്ങളായി ആളി പടരുന്ന അഗ്നിയും, ഒരു മന്ദമാരുതനായി വായുവും, ഉറക്കമുണര്‍ന്ന ദൈവവും, പിന്നെ ഊഴം കാത്തു നിന്ന ആത്മാവിനോട് അല്‍പ്പം താമസമുണ്ടെന്നറിയിച്ച്, കാശിയുടെ കാവല്‍ ഭടന്‍ കാലഭൈരവനുമുണ്ടായിരുന്നു.

"ധ്യാനം....?"

ജാനറ്റ് അല്‍ബേര ലോറന്‍സ് എന്ന വിദേശ വനിത, അത്രയൊന്നും സ്ഫുടതയില്ലാത്ത ഇംഗ്ലീഷില്‍, കൗതുകത്തിനൊപ്പം അല്‍പ്പം ഗൗരവവും ഇടകലര്‍ത്തി , ഗോവിന്ദ് നരേന്ദ്രന്‍ എന്ന ഭാരതീയനോട് ചോദിച്ച ആദ്യ ചോദ്യം.

എവിടെയോ കേട്ട് മറന്ന ശബ്ദം പോലെ...ഒരു പരിചിത ശബ്ദം....പക്ഷെ, എവിടെ.?.....ഏയ്‌ , ഇല്ല....തോന്നല്‍..........വെറും തോന്നല്‍ മാത്രം...

അവളുടെ ചോദ്യത്തിന് മറുപടിയായി അവന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

"പിന്നെ...?" അവള്‍ക്കതറിഞ്ഞേ തീരൂ.

"ഗംഗയില്‍ ഒരു പുണ്യ സ്നാനം...."

ആ മറുപടി അവളെ അല്‍പ്പം ഒന്നാശ്ചര്യപ്പെടുത്തി . അവളുടെ പുരികം അല്പം ഉയര്‍ന്നു.

"പക്ഷെ, നീ നനഞ്ഞില്ലല്ലോ.....?" അവള്‍ വിടാന്‍ ഭാവമില്ല.

"എന്‍റെ ആത്മാവ് നനഞ്ഞു...."

അത് രസിച്ച മട്ടില്‍ അവള്‍ പറഞ്ഞു...

"അതൊരു ബുദ്ധിപരമായ ഉത്തരമാണ്...."

ഒരു ചെറുചിരിയോടെ അവന്‍ പറഞ്ഞു.

"ഞാനൊരു ബുദ്ധിമാനായ മനുഷ്യനും....."

അവന്‍റെ കൂട്ടി ചേര്‍ക്കല്‍ അവള്‍ ആസ്വദിച്ചു എന്ന് വ്യക്തം....അവളുടെ ചുണ്ടില്‍ തത്തി കളിച്ചിരുന്ന ആ മന്ദഹാസം ഒരു വിടര്‍ന്ന പുഞ്ചിരിക്ക് വഴി മാറി. രുക്മിണീ സ്വയവരം കഥകളിയില്‍ രുക്മിണീ വര്‍ണ്ണനയില്‍ പറയുന്ന ചുണ്ടുകള്‍...., രണ്ടു നയനങ്ങളെ ചേര്‍ത്ത പോലുള്ള ആ ചുണ്ടുകളാണ് അവളുടെതെന്ന് അവനോര്‍ത്തു.

അവന്‍ എഴുന്നേറ്റ് രണ്ട് പടി താഴേക്കിറങ്ങി അവള്‍ക്കു തൊട്ടു മുന്‍പിലെത്തി, അവള്‍ക്കു നേരെ കൈ നീട്ടി പറഞ്ഞു.

"ഹലോ ......ഞാന്‍ ഗോവിന്ദ് നരേന്ദ്രന്‍....""""

അവളും കൈ നീട്ടി അവനെ അഭിവാദ്യം ചെയ്തു.

"ഹലോ....ജാനി....ജാനറ്റ് അല്‍ബേര ലോറന്‍സ്..."

അവളുടെ കൈകള്‍ക്ക് വല്ലാത്തൊരു മാര്‍ദ്ദവം അവനനുഭവപ്പെട്ടു. അവന്‍ സ്പര്‍ശിച്ച ആദ്യ വിദേശ വനിത. അവന്‍ തുടര്‍ന്നു

"പരിചയപ്പെട്ടതില്‍ സന്തോഷം...."

"തിരിച്ചും.... എവിടെയോ കണ്ടു മറന്ന പോലെ....പക്ഷെ, എവിടെ....?" അവള്‍ ഓര്‍മ്മ വരാത്തത് പോലെ ഒന്ന് തല വെട്ടിച്ചു.

"ഞാനാവില്ല....എന്നെ പോലെ എട്ടു പേര്‍ കൂടി ഈ ലോകത്തുണ്ട്.....അവരിലാരെങ്കിലും ആയിരിക്കും...." അവന്‍ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു.

"ആയിരിക്കും...."

"ഒരു കാര്യം ഉറപ്പാണ്‌....?"

"എന്ത്....?"

"ഇനി എന്നെ മറക്കില്ല...."

"കാരണം...?"

" എന്‍റെ സ്വഭാവമുള്ള ഒരേയൊരാള്‍ ഞാന്‍ മാത്രമേ ഉള്ളൂ...."

"ആയിരിക്കാം......"

"ആയിരിക്കാം എന്നല്ല......ആണ്."

അവന്‍ അല്‍പ്പം തറപ്പിച്ചാണ് അത് പറഞ്ഞത്. അവന്‍റെ ആ വിശ്വാസത്തെ അവള്‍ എതിര്‍ത്തില്ല...ചിരിച്ചതേയുള്ളൂ...


"മനസ്സിലെ പൊടിയും മാറാലയും കാറ്റില്‍ പറത്തി വിട്ടു. ഇനി ശരീരത്തിലെ ചെളി മാത്രമേ ബാക്കിയുള്ളൂ.....അത് ഗംഗയില്‍ ഒഴുക്കണം.....വിരോധമില്ലെങ്കില്‍ ഈ ബാഗിന് അല്‍പ നേരം കാവലിരിക്കാമോ....? വഴി ചിലവിനുള്ള പണത്തെക്കാള്‍ നഷ്ടപെട്ട് പോയേക്കാവുന്ന ഒരു ഡയറിക്ക് വേണ്ടിയാണ് ഈ അപേക്ഷ."

സഹായം ആരഭ്യര്‍ത്തിച്ചാലും നിരസിച്ചു ശീലമില്ലാത്ത അവള്‍ക്കു, അവനെ സഹായിക്കാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ...

"തീര്‍ച്ചയായും.....നീ ധൈര്യമായി കുളിച്ചു വന്നോളൂ...."

അവള്‍ ആ കല്‍പ്പടവില്‍ ഇരുന്നു. അവന്‍റെ ബാഗിന് കാവലായി....അതിലുപരി അവന്‍റെ ഓര്‍മകളുടെ ഹാര്‍ഡ് ഡിസ്കായ ആ ഡയറിക്ക് കാവലായി.

ഒരു നിമിഷത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം അവന്‍ കണ്ണടച്ച് ഗംഗയിലേക്ക് ചാടി.....ആഴങ്ങളിലേക്ക് ഊളിയിട്ടു.

ഗംഗ അവനെ സന്തോഷപൂര്‍വ്വം ഏറ്റു വാങ്ങുകയായിരുന്നു. പാപങ്ങളില്ലാത്ത ഒരുവനെ ആദ്യമായി അനുഭവിക്കുകയായിരുന്നു ഗംഗ...ഗംഗയില്‍ ജലനിരപ്പല്‍പ്പം ഉയര്‍ന്നു....അതെ , ഗംഗ കരയുകയായിരുന്നു. സായൂജ്യവതിയായ ഗംഗയെ കണ്ട് ദൈവവും കാലഭൈരവനും പരസ്പരം കണ്ണിറുക്കി.

അമ്മയുടെ മടിത്തട്ടില്‍ കിടന്ന്, വാത്സല്യപൂര്‍ണ്ണമായ കൊഞ്ചിക്കല്‍ ഏറ്റു വാങ്ങി , കൈകാലിളക്കി കുടുകുടെ ചിരിക്കുന്ന ഒരു കൈകുഞ്ഞായി മാറുകയായിരുന്നു അവന്‍.... ..... ജീവിതത്തില്‍ ഒരു മനുഷ്യന് ഏറ്റവും സുരക്ഷിത ബോധം തോന്നുന്ന അവസ്ഥ....അരക്ഷിതാവസ്ഥ തന്നെ കാതിരിക്കുന്നതറിയാതെ ഓരോ മനുഷ്യനും കടന്നു വരുന്ന സുരക്ഷിത കവചം...

ഇടയ്ക്കു പൊങ്ങി ശ്വസമെടുത്തവന്‍ മലര്‍ന്നു നീന്തി, എന്നിട്ടുച്ചത്തില്‍ പാടി.

I come as an orphan to you, moist with love.
I come without refuge to you, giver of sacred rest.
I come a fallen man to you, uplifter of all.
I come undone by disease to you, the perfect physician.
I come, my heart dry with thirst, to you, ocean of sweet wine.
Do with me whatever you will.
Do with me whatever you will......
Do with me whatever you will......

അവന്‍ വീണ്ടും ഗംഗയുടെ അഗാധതകള്‍ തേടി.....ആഴങ്ങളില്‍ നിന്ന് ആഴങ്ങളിലേക്ക്.....കുട്ടിക്കാലത്ത് അമ്പലകുളത്തില്‍ മുങ്ങാം കുഴിയിട്ട് കരയില്‍ കൂട്ടുകാരെ കൊണ്ട് എണ്ണിച്ചിരുന്ന അനുഭവസമ്പത്ത് അവന് തുണയായി.
ഒരു വിദേശി പെണ്ണ് തീരത്ത് തന്‍റെ ഓര്‍മകള്‍ക്ക് കാവലിരിക്കുന്നത് അവന്‍ വിസ്മരിച്ചിരുന്നു.

ഗംഗാ വേഴ്ചയുടെ മൂര്‍ദ്ധന്യത്തില്‍ ശരീരത്തില്‍ എന്തോ തടഞ്ഞത് പോലെ അവന് തോന്നി. അവന്‍ കണ്ണ് തുറന്നു. ജല പാളികള്‍ക്കിടയില്‍ അവന്‍ ആദ്യം ദര്‍ശിച്ചത് ഒരു കാര്‍കൂന്തലായിരുന്നു. പുത്തന്‍ ചുരിദാറിട്ട്, കുപ്പി വളകള്‍ അണിഞ്ഞ ഒരു പെണ്‍കുട്ടി...നല്ല ചൈതന്യമുള്ള മുഖം. അവള്‍ കണ്ണുകളടച്ച്‌ ധ്യാനിക്കുന്നത് പോലെ അവന് തോന്നി....ആരാണിവള്‍?

അവന്‍ അവളെ ആപാദചൂഡം ഒന്നുഴിഞ്ഞു. അപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന കാഴ്ച അവന്‍ കണ്ടത്. അവളുടെ കാലില്‍ പാദസരമല്ല, മറിച്ച് കയറാണ്.....ആ കയറിന്‍റെ അറ്റം വലിയൊരു കല്ലില്‍ ബന്ധിച്ചിരുന്നു.

കയറുകെട്ടി താഴ്ത്തിയ ബാലികാ ജഡം........

ഒരു മിന്നല്‍പ്പിണര്‍ അവന്‍റെ നെഞ്ചില്‍ നിന്നുത്ഭവിച്ച് തലച്ചോര്‍ വഴി പറന്നു പോയി.

മീനുകള്‍ കൊത്താത്ത, അഴുകി തുടങ്ങാത്ത ഒരു പച്ച ശവം....ബാലികാ ശവം.

ഗോവിന്ദ് നരേന്ദ്രന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നുവോ.....? കൈ കാലുകള്‍ തളരുന്നുവോ....? ആ ബാലികാ ജഡത്തിനിണയായി മറ്റൊരു ജഡമായി അവന്‍ മാറുന്നുവോ....? കാലഭൈരവന്‍റെ ചുറ്റികയടി ഏറ്റു വാങ്ങി സ്വര്‍ഗ്ഗപ്രാപ്തി കൈ വരിക്കാനുള്ള വരിയിലെ മറ്റൊരാത്മാവായി മാറാനുള്ള പ്രയാണം അവന്‍ തുടങ്ങുന്നുവോ....?

മൃത്യു നിയോഗമായിരുന്നോ കാല ഭൈരവന്‍ അവനായി വാരണാസിയില്‍ ഒരുക്കിയിരുന്നത്......? ചോരയൂറ്റുന്ന ഒരു വടയക്ഷിയാണോ ഗംഗ....?ഇതിനായിരുന്നോ അവള്‍ അവനെ വശീകരിച്ചത്....? അവനോടൊത്ത് രമിച്ചത്.....?

ഗംഗയുടെ അഗാധത.......ബാലികാ ജഡം.......ഗോവിന്ദ് നരേന്ദ്രന്‍.....

ബോധം മറഞ്ഞു തുടങ്ങിയ അവന്‍റെ കാതുകളിലേക്ക് ആറ് ജന്മങ്ങള്‍ക്കപുറത്തെ വിദൂരതയില്‍ നിന്നൊരു ശബ്ദം ഒഴുകിയെത്തിയോ ?.....കരച്ചിലിന്‍റെ വക്കോളമെത്തിയ , സ്ഫുടമല്ലാത്ത മലയാളത്തില്‍ ഒരു അലറി വിളി....അതവനെ ഉണര്‍ത്തിയോ....? ദീര്‍ഘ യാത്രക്കൊരുങ്ങുമ്പോള്‍ പ്രിയമുള്ളവരാരോ ഒരു പിന്‍വിളി വിളിച്ച പോലെ....

"ഗോവിന്ദ് നരേന്ദ്രന്‍......................ഗോവിന്ദ് ...............ഗോവിന്ദ് നരേന്ദ്രന്‍....."......."

ജാനിയുടെ വിളി ഗംഗയിലെ ഓളങ്ങള്‍ ഏറ്റു വാങ്ങി....പ്രതികരിക്കാനറിയാത്ത ഓളങ്ങള്‍............................ഏറ്റു വാങ്ങാന്‍ മാത്രം വിധിക്കപ്പെട്ടവര്‍..

അവളുടെ വിളിയും വിളറിയ ഭാവവും കണ്ട് ചിലര്‍ അടുത്തെത്തി കാര്യം തിരക്കി.

"എന്‍റെ സുഹൃത്ത്‌.................എന്‍റെ സുഹൃത്ത്‌......"........".........."

മുഴുമിക്കാനാവാതെ അവള്‍ ഗംഗയിലേക്ക് വിരല്‍ ചൂണ്ടി.....ഉദയകിരണങ്ങളില്‍ ചുവന്നു കിടക്കുന്ന ഓളങ്ങള്‍ മാത്രം.....ഗംഗയുടെ വിശാലതയില്‍ ദൂരെയായി ഒഴുകി നീങ്ങുന്ന ഒരു തോണിയും.....

കൂട്ടത്തിലെ രണ്ട് സന്യാസിമാര്‍ ഗംഗയിലേക്ക് ചാടനോരുങ്ങിയപ്പോഴേക്കും ഓളങ്ങള്‍ക്ക് മുകളില്‍ അവന്‍ പ്രത്യക്ഷനായി. അവന്‍ നീന്തി കരയോടടുത്തു. ഒരു സന്യാസി അവളോട്‌ പറഞ്ഞു.

"ഗംഗാ മാതക്ക് രക്ഷിക്കാനെ അറിയൂ...ശിക്ഷിക്കാന്‍ അറിയില്ല....."

അവള്‍ അത് ശ്രദ്ധിച്ചില്ല. ഒരു ചെറു പുഞ്ചിരിയോടെ പടികള്‍ കയറി വരുന്ന ഗോവിന്ദ് നരേന്ദ്രനില്‍ ആയിരുന്നു അവളുടെ ശ്രദ്ധ. അവിടത്തെ ആള്‍ക്കൂട്ടവും അവളുടെ മുഖഭാവവും കണ്ടപ്പോള്‍ അവന് സംഗതികള്‍ പിടി കിട്ടി. അവിടെ കൂടിയവര്‍ പിരിഞ്ഞു.

അവന്‍ അടുത്തെത്തിയതും വെള്ളമിറ്റ് വീഴുന്ന അവന്‍റെ ഇടത്തെ നെഞ്ചില്‍ കൈ ചുരുട്ടി അവള്‍ ഒരു പരിഭവ ഇടി ഇടിച്ചു.

വിദേശി ആയാലും സ്വദേശി ആയാലും പെണ്ണ് , പെണ്ണ് തന്നെ......അവന്‍ ചോദിച്ചു.

"ഭയന്നോ.....?"

അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ രണ്ട് കണ്ണ്നീര്‍ തുള്ളികള്‍ ആയിരുന്നു അതിനുത്തരം....

"എന്‍റെ നാട് കേരളമാണ്.....സംഭവം ഒരു കൊച്ചുനാടാണെങ്കിലും , കുറച്ചു കായലുകളും, നാല്‍പ്പത്തിനാല് നദികളും, എണ്ണിയാലൊടുങ്ങാത്ത കുളങ്ങളുമുള്ള നാട്....അമ്മമാര്‍ ഞങ്ങളെ പെറ്റിടുന്നതേ കുളത്തിലേക്കാണ്‌..........മക്കളെ പോയി നീന്തല്‍ പടിയെടാ എന്ന് പറഞ്ഞ്...പിന്നെ ഇതും ഒരമ്മയല്ലേ.....ഗംഗമ്മ"

കണ്ണ് നീരോപ്പിയതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല

"ആരും ആര്‍ക്കു വേണ്ടിയും കരയാത്ത ഇക്കാലത്ത് എനിക്ക് വേണ്ടി നീ ഒഴുക്കിയ ഈ കണ്ണുനീരിന് ഞാന്‍ നന്ദി പറയുന്നില്ല.....അതൊരു കടപ്പാടായി അവിടെ നില്‍ക്കട്ടെ...ഒരു തീരാക്കടം."

"അറിയില്ല.....ഞാന്‍ വല്ലാതെ ഭയന്നു പോയി.....ചിലപ്പോള്‍ എനിക്ക് വേണ്ടി കണ്ണീരൊഴുക്കി ആയിരിക്കും നീയീ കടം വീട്ടാന്‍ പോകുന്നത്...."

"കൊള്ളാം...അതൊരു ബുദ്ധിപരമായ ഉത്തരമാണ്...."

"ഞാനൊരു ബുദ്ധിമതിയായ പെണ്ണും...."

അവര്‍ക്ക് പൊട്ടി ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ജീവിതം എത്ര വിചിത്രമാണ്.....
സന്തോഷം സങ്കടം ആയി മാറാനും, സങ്കടം സന്തോഷമായി മാറാനും നിമിഷങ്ങള്‍ മാത്രം.....ഭാഗ്യം എന്ന ചക്രത്തിന്‍റെ ഉരുളല്‍ വിധി എന്ന പാളത്തിലൂടെയാണ്.

(തുടരും)







Friday, February 10, 2012

അത്യാഗ്രഹി

"ശിവേട്ട....ഒരു സഹായം...പറ്റില്ലെന്ന് പറയരുത്.."

ഇന്നലെ പാതിരാക്ക്‌ എറണാകുളത്ത് Tours & Travels നടത്തുന്ന സുഹൃത്ത് ഫോണ്‍ ചെയ്തു പറഞ്ഞ ആദ്യ ഡയലോഗ്....

"നീ കാര്യം പറ..."

"അതേയ് എന്‍റെ ഒരു പാര്‍ട്ടി നാളെ ആഗ്രയില്‍ എത്തും...അവര്‍ക്ക് ഹിന്ദി അറിയില്ല..."

"ഒരു ദിവസം കൊണ്ടൊന്നും ഹിന്ദി പഠിപ്പിക്കാന്‍ പറ്റില്ല...."

"അതല്ല ശിവേട്ട....ഞാന്‍ അവര്‍ക്ക് ആഗ്രയില്‍ ഒരു മലയാളി ഗൈഡിനെ കൊടുക്കാന്നു പറഞ്ഞിരുന്നു....ഏര്‍പ്പടാക്കുകയും ചെയ്തു..ആ ദുഷ്ടന്‍ കാല് മാറി...."

"അവന്‍റെ തന്തക്കു വിളിക്കായിരുന്നില്ലേ....?"

"അത് കൊണ്ട് പ്രശ്നം തീരില്ലല്ലോ ശിവേട്ട....നാളെ ഒരു ദിവസത്തേക്ക് ശിവേട്ടന്‍ ഗൈഡ് ആയി പോണം...."

"ഒന്ന് പോടാപ്പ....പാതിരക്ക് വിളിച്ചു പറയണ കാര്യം കേട്ടില്ലേ....? എനിക്കൊന്നും പറ്റില്ല ...നീ വേറെ ആളെ നോക്ക്...."

"ശിവേട്ട...അങ്ങനെ പറയരുത്....ഒന്നര ലക്ഷം രൂപേടെ പാക്കേജ് ആണ്...മാനം പോവും...അവര് മംഗള എക്സ്പ്രസ്സില്‍ പത്തു മണിക്കെത്തും..ശിവേട്ടന്‍ പോയെ പറ്റൂ...."

"ഡാ...എനിക്ക് രാവിലെ ഡ്യൂട്ടിക്ക് പോണം...ലീവ് കിട്ടില്ല....നീ വേറെ ആരെയെങ്കിലും നോക്ക്...."

"വേറെ നോക്കി...ആരെയും കിട്ടാനില്ല....ശിവേട്ട പ്ലീസ്...ഇരുപത്തിയൊന്നു Students രണ്ടു Teachers....അവരെ അനാഥരാക്കരുത്...."

മനസ്സില്‍ 23 ലഡ്ഡു ഒന്നിച്ചു പൊട്ടി......ഇരുപത്തിയൊന്നു Students , രണ്ടു Teachers....പിന്നെ ശിവേട്ടനും.....

"ആ ....സുഹൃത്തുക്കള്‍ക്ക് വേണ്ടിയേ ശിവേട്ടന്‍ എന്നും ജീവിച്ചിട്ടുള്ളൂ.....അങ്ങനെ തന്നെ ആവുകയും ചെയ്യും....ഞാന്‍ പോകാം...."

ഏഴു മണിക്ക് ഡ്യൂട്ടിക്ക് കയറി....എട്ടു മണിക്കും, എട്ടരക്കും , ഒന്‍പതിനും വയര്‍ പൊത്തി ടോയ്ലറ്റില്‍ ....ഇന്‍ ചാര്‍ജ് പറഞ്ഞു.

"വയറിളക്കമാണെങ്കില്‍ നീ വീട്ടില്‍ പോയി വിശ്രമിച്ചോളൂ...."

ദയനീയമായ ഒരു തലയാട്ടല്‍.....

സ്പ്രേ പൂശി, ഫെയര്‍ ആന്‍ഡ്‌ ലവലി വാരി പൂശി, മുടിയില്‍ മണമുള്ള എണ്ണ പുരട്ടി , തേച്ചു മിനുക്കിയ ജീന്‍സും ഒരു v നെക്ക് ടി ഷര്‍ട്ട്‌മണിഞ്ഞ്‌ കൃത്യം പത്തിന് ശിവേട്ടന്‍ പ്ലാറ്റ് ഫോം ല്‍ ഹാജര്‍....

ട്രെയിനില്‍ നിന്നിറങ്ങി വന്നത് ഇരുപത്തിയൊന്നു ആണ്‍ കുട്ടികളും രണ്ടു സാറന്മാരും.... ഇരുപത്തിയൊന്നു Students , രണ്ടു Teachers.... എന്ന് പറഞ്ഞാല്‍ ഇങ്ങനെ ഒരര്‍ത്ഥം കൂടി ഉണ്ടെന്നു മനസ്സിലാക്കിച്ചു തന്ന സുഹൃത്തിനെ മനസ്സില്‍ നാല് തെറി വിളിച്ചു കൊണ്ട് പാവം ശിവേട്
ടന്‍ അവരോടു പറഞ്ഞു.

"വെല്‍ക്കം ടു ആഗ്ര...."

Thursday, February 2, 2012

കാലഭൈരവന്‍ 5 - ജാനറ്റ് അല്‍ബേര ലോറന്‍സ്

ഗോവിന്ദ് നരേന്ദ്രന്‍റെ വാരാണസിയിലെ ആദ്യ പ്രഭാതത്തിന് തുടക്കം ചന്തിയില്‍ വീണ ഒരടിയിലൂടെയായിരുന്നു. അതിന്‍റെ ചെറിയൊരു ആഘാതത്താല്‍ ഞെട്ടിയുണര്‍ന്ന അവന്‍റെ കണി ഒരു ചൂലും.... വലിയൊരു മുളവടിയുടെ അറ്റത്ത്‌ കെട്ടിയ ചൂല്‍.....................
ആ മുളവടി പിടിച്ചിരുന്നതും, അത് വച്ച് അവനെ തൊഴിച്ചതും ഒരു കാഷായ വസ്ത്രധാരി....
ക്ഷേത്രം വക അടിച്ചു തെളിക്കാരന്‍ ആയിരിക്കണം. അടിച്ചു തെളിക്കാരനും കാഷായ വസ്ത്രമോ.....? പുണ്യനഗരത്തിന്‍റെ മറ്റൊരു വികൃതി.

അതിരാവിലെ തന്നെ ഒരുവനെ വേദനിപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ ക്രൂര സന്തോഷം തത്തികളിക്കുന്ന ചുണ്ടുകള്‍ ആക്രോശിച്ചു.

"എണീക്ക്...എണീക്ക്..എന്നിട്ട് സ്ഥലം കാലിയാക്ക്.....അമ്പലം വൃത്തിയാക്കണം...."

അപ്പോഴാണ് അവന്‍ ചുറ്റിനും ശ്രദ്ധിച്ചത്. തലേന്ന് കൂടെയുറങ്ങിയവര്‍ എല്ലാം സ്ഥലം വിട്ടിരിക്കുന്നു.....അവരുടെ അവശിഷ്ടങ്ങള്‍ പോലുമില്ല. അവനഭയം കൊടുത്ത സന്യാസിയും അയാളുടെ ഭാണ്ടകെട്ടുമില്ല. ആ രാത്രിയുടെ ഓര്‍മക്കായ്‌ അവര്‍ കിടന്നിരുന്ന നീലവിരി മാത്രം ബാക്കി.
അവന്‍ ബാഗെടുത്ത് തോളിലിട്ട്‌, വിരി മടക്കി സന്യാസിയോട് പറഞ്ഞു.

"നല്ലൊരു സ്വപ്നം കാണുകയായിരുന്നു....താങ്കളത്‌ നശിപ്പിച്ചു...."

"ഓഹോ...കണക്കായിപ്പോയി....സ്വപ്നം കാണാന്‍ ഗംഗാ തീരത്ത് പോയിരിക്ക്....ഇഷ്ടം പോലെ സ്ഥലമുണ്ട്....കൂട്ടിനു കുറെ വട്ടന്‍ സ്വാമിമാരും കാണും....അല്ല പിന്നെ...."

അയാള്‍ പിന്നെയും എന്തോ പിറുപിറുത്തു...അത് കേള്‍ക്കാന്‍ നില്‍ക്കാതെ, അവന്‍ പുറത്തേക്ക് നടന്നു. വെളിച്ചം പരന്നു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ ....സമയം അറിയില്ല.
പണ്ട് മേല്‍പ്പത്തൂര്‍ ഓടിട്ടോരിയത്തില്‍ കൃഷ്ണാട്ടത്തിനും നിര്‍മാല്യത്തിനും ഇടക്കുള്ള വേളയില്‍ ഒന്ന് മയങ്ങുമ്പോള്‍ രണ്ടു മണിക്ക് ക്ഷേത്രം ജീവനക്കാര്‍ വന്ന് മണിയടിച്ചുണര്‍ത്താറുള്ളത് അവന്‍ ഓര്‍ത്തു.....ഭക്തരോട് പുലര്‍ത്തേണ്ട മര്യാദ ഇവിടതുകാര്‍കില്ലെന്നു തോന്നുന്നു. അല്ലെങ്കിലും ഭക്തി ഒരു കച്ചവടം മാത്രമായി മാറിയല്ലോ....?

ക്ഷേത്രത്തിലേക്ക് ഭക്തരുടെ തിരക്ക് ഏറി വരുന്നുണ്ടായിരുന്നു. സങ്കടമോചകനായ ഹനുമാനെ താണ് വണങ്ങി സങ്കടങ്ങളില്‍ നിന്ന് മോചനം നേടി ഒരു സന്തോഷജീവിതം സ്വപ്നം കണ്ട് ഓരോ ഭക്തരും...
എല്ലാവരും വിഭാവനം ചെയ്യുന്ന എന്നാല്‍ ആരും നേടാത്ത ഒരു ജീവിതം.....
സങ്കടങ്ങളില്ലാത്ത ജീവിതം....അതൊരു മരുപ്പച്ച മാത്രമാണെന്ന് നാം തിരിച്ചറിയുന്നില്ല.....
സങ്കടങ്ങള്‍ തീര്‍ന്ന് കഴിഞ്ഞാല്‍ തന്നെ ആരും ഗൌനിക്കില്ലെന്നു വ്യക്തമായി അറിയാവുന്നത് കൊണ്ടും, തന്നെ ആശ്രയിച്ചു കഴിയുന്ന കുറെ പേരുടെ അന്നം മുടങ്ങും എന്നുള്ളത് കൊണ്ടും ദൈവം മനുഷ്യര്‍ക്കിടയില്‍ സങ്കടവിതരണവും, നിവാരണവും ഒരു പ്രത്യേക അനുപാതത്തില്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. തുടരുകയും ചെയ്യും.
ദൈവത്തിന്‍റെ പൊള്ള വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ഭക്തര്‍ അമ്പലങ്ങളിലും പള്ളികളിലും കയറി ഇറങ്ങുന്നു. സ്തുതി ഗീതങ്ങള്‍ പാടുന്നു. ഭക്തി ഒരു ചങ്ങല മാത്രമാണ്.....മനുഷ്യനെയും ദൈവത്തെയും ബന്ധിച്ചു നിര്‍ത്തുന്ന ചങ്ങല....

"God is the great hypocrite ever lived or not...."

പുറത്തവന്‍ കണ്ട ആദ്യകാഴ്ച ഒരുന്തുവണ്ടിചായക്കടയും ചായ കുടിച്ചിരിക്കുന്ന കുറച്ചാളുകളുമായിരുന്നു.
ഒടിഞ്ഞു തൂങ്ങാറായ ഒരു ബെഞ്ചില്‍ അവനിരുന്നു. ചതച്ച ഇഞ്ചി ചായയിലെക്കിടുന്ന ചായക്കടക്കാരന്‍. .
നാട്ടിലെ ചായക്കടകള്‍ പോലെ പരദൂഷണമില്ല , രാഷ്ട്രിയ സംവാദമില്ല. എന്തിന്, നാട്ടിലെ ചായക്കടകളില്‍ കേള്‍ക്കുന്ന "ഒരു ചായ " എന്ന ശബ്ദം പോലുമില്ല. ...
നിശബ്ദരായിരുന്നു ചായ കുടിക്കുന്ന ആളുകള്‍. .
മറുനാട്ടില്‍ ആയാലും മലയാളി എന്നും മലയാളി തന്നെ. അവന്‍ പറഞ്ഞു.

"ഏക്‌ ചായ്...'

ഒരു വിചിത്ര ജീവിയെ എന്ന പോലെ അവനെ കടക്കാരന്‍ ഒന്ന് നോക്കി. പിന്നെ തന്‍റെ ജോലിയില്‍ വ്യാപൃതനായി. അയാള്‍ തിളച്ച ചായ അരിപ്പയിലൂടെ പാത്രത്തിലേക്ക് പകര്‍ന്നു. പാത്രത്തില്‍ നിന്ന് ഗ്ലാസുകളിലേക്കും. അയാളുടെ സഹായിയായ ഒരു ബാലന്‍ ഗ്ലാസ്സുകള്‍ കഴുകി നിരത്തി വെക്കുന്നുണ്ടായിരുന്നു. നിറയുന്ന ഗ്ലാസുകള്‍ ഓരോരുത്തരായി എടുത്തു കൊണ്ടിരുന്നു. അവസാനം ഒരു ഗ്ലാസ് മാത്രം ബാക്കി. കടക്കാരന്‍ അവനെ നോക്കി.
അതവന്‍റെ ചായയാണ്.....ആ ചായയുടെ അവകാശി അവനാണ്. ആരും ആ ചായയുമായി അവന്‍റെ അരികിലേക്ക് വരില്ല. ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് അവനത്‌ എടുക്കാം.....എന്നിട്ടും അവന്‍ കാത്തു. സഹായി പയ്യന്‍ ചിലപ്പോള്‍ എടുത്തു തന്നാലോ....? കുടിച്ചുപേക്ഷിച്ച ഗ്ലാസുകളെടുത്ത് പയ്യന്‍ കഴുകാന്‍ പോയി. ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലായി അവന്‍ എഴുന്നേറ്റപ്പോഴേക്കും അപ്പോള്‍ വന്ന ഒരാള്‍ ആ ഗ്ലാസ്‌ സ്വന്തമാക്കി.
അയാള്‍ ചായ മോത്തിക്കുടിക്കുന്നതും നോക്കി അവന്‍ വീണ്ടും ആ ബെഞ്ചില്‍ ഇരുന്നു.

സങ്കട് മോചന്‍ മന്ദിറില്‍ നിന്നും കൂട്ടമണി നാദം ഉയര്‍ന്നു. ആരതി നടക്കുകയാവും. ആ മണിയടി എന്തോ ഒരു സന്ദേശം പോലെ അവന് തോന്നി.

മനുഷ്യ സഹജമായ അലംഭാവത്തിന്റെ നിമിഷങ്ങള്‍ ആണ് കടന്നു പോകുന്നത്...അവസരങ്ങള്‍ മടിശീലയില്‍ എത്തും എന്ന് കരുതി കാത്തിരിക്കുന്നവരുടെ പ്രതിനിധി ആയി മാറുകയായിരുന്നു ഗോവിന്ദ് നരേന്ദ്രന്‍...

ചായക്കായ്‌ ഇനിയും കാത്തിരിക്കണം. അടുപ്പില്‍ വീണ്ടും ചായ തിളക്കുന്നതും കാത്ത് അവന്‍ ഇരുന്നു. ഒരു നേരം പോക്കിനായി അവന്‍ ചോദിച്ചു.

"ഒരു ദിവസം എത്ര ചായ വിറ്റു പോകും....?"

'മൂവായിരം. "

"ഈ കട സ്വന്തമാണോ....?"

"ഹാ..."

ഒരു ദിവസം മൂവായിരം ചായ. ഒരു ചായക്ക് അഞ്ചു രൂപ. കുറഞ്ഞത്‌ രണ്ടു രൂപയെങ്കിലും ലാഭം ഒരു ചായയില്‍ നിന്ന് കിട്ടും. അപ്പോള്‍, ഒരു ദിവസത്തെ ലാഭം ആറായിരം രൂപ. ഒരു മാസം ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ.

കണക്കുകള്‍ അവനെ വിസ്മയിപ്പിച്ചു. ഇരുപത്തി ഒന്ന് ലക്ഷം രൂപയോളം വാര്‍ഷിക വരുമാനമുള്ള ഒരാളാണ് തന്‍റെ മുന്‍പില്‍ മുഷിഞ്ഞ പാന്ടും ബനിയനുമിട്ട് ചായ തിളപ്പിക്കുന്നത്.....

"താങ്കള്‍ ഇന്‍കം ടാക്സ് അടക്കാറുണ്ടോ....?"

അയാള്‍ അവനെ ഒന്ന് അന്തം വിട്ട് നോക്കി.

"അതെന്താ സാറേ....നമ്മളീ സ്കൂളിലൊന്നും പോവാതോണ്ട്...." അയാള്‍ ഒരു വിഡ്ഢിചിരി ചിരിച്ചു.

സ്കൂളിന്റെ പടി കാണാത്തവന്‍ എം സി എ ക്കാരനായ തന്നെക്കാള്‍ പത്തു ലക്ഷം രൂപ കൂടുതല്‍ ഒരു വര്‍ഷം സമ്പാദിക്കുന്നു. ടാക്സ് എന്താണെന്നു പോലും അറിയില്ല.
ഒരിക്കല്‍ കമ്പനിയില്‍ വന്ന അമേരിക്കക്കാരന്‍ വിന്‍സ്ടന്‍ സ്പയ്ദ് പറഞ്ഞത് അവനോര്‍ത്തു...

"You Indians have lot of money....We know that..."

അവന്‍ ആ ചായക്കടക്കാരനെ അല്പം ആരാധനയോടെ നോക്കി. ഇയ്യാള്‍ക്ക് ചിലപ്പോള്‍ മറ്റൊരു മുഖം കൂടി ഉണ്ടാവാം....വര്‍ഷാവര്‍ഷം കുടുംബ സമേതം കോക്സ് & കിംഗ്സ് വഴി യൂറോപ്പ്യന്‍ ടൂര്‍ നടത്തുന്ന മുഖം.....കല്‍ക്കട്ടയിലെ പാര്‍ക്ക്‌ സ്ട്രീറ്റിലെ പബ്ബുകളില്‍ ആയിരങ്ങള്‍ എറിഞ്ഞ് അര്‍മാദിക്കുന്ന മുഖം.
ഇയ്യാള്‍ക്ക് ഒരു പേര് കൊടുക്കാം.

ഉസ്താദ്‌ പരമേശ്വരന്‍

നാട്ടില്‍ ചായക്കട നടത്തുന്ന പരമുവേട്ടന്റെ പേരൊന്നു പരിഷ്കരിച്ച് ഈ കാശിക്കാരന്‍ ചായക്കടക്കാരന് നല്‍കാന്‍ പറ്റിയ പേര്.....ഉസ്താദ്‌ പരമേശ്വരന്‍ . അവന്‍ ഉള്ളില്‍ ഊറി ചിരിച്ചു.

"സാറിനു ചായ കൊടുക്ക്...."

ഇത്തവണ ആദ്യത്തെ ചായ അവനായിരുന്നു. സഹായി ബാലന്‍ ചായയുമായി വന്നു. കാത്തിരുന്നാല്‍ ചിലപ്പോള്‍ അവസരങ്ങള്‍ മടിശീലയിലും എത്തും എന്നതിന്‍റെ തെളിവ് പോലെ.
കഠിനാധ്വനികള്‍ക്കും ഭാഗ്യന്വാഷികള്‍ക്കും ഇടയില്‍ വളരെ നേര്‍ത്ത ഒരു വര മാത്രമേ ദൈവം വരച്ചിട്ടുള്ളൂ. എപ്പോള്‍ വേണമെങ്കിലും ലംഘിക്കപ്പെടവുന്ന ഒരു വര...

ചായയുടെ പൈസ കൊടുത്തപ്പോള്‍ അസ്സീഘാട്ടി ലേക്കുള്ള വഴി അവന്‍ അയാളോട് ചോദിച്ചു മനസ്സിലാക്കി.
അവന്‍റെ അടുത്ത ലക്‌ഷ്യം അസ്സീഘാട്ട് ആയിരുന്നു.

അസ്സീഘാട്ടില്‍ അധികം തിരക്കുണ്ടായിരുന്നില്ല. ഘാട്ടിലേക്കുള്ള പടവുകള്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ എതിരെ വരുന്ന സ്ത്രീയെ ശ്രദ്ധിച്ചു, കുളിച്ചീറനോടെ കയറി വരുന്ന അവര്‍ മാറ് മറച്ചിരുന്നത് ഒരു വെള്ളമുണ്ട് കൊണ്ടായിരുന്നു. നനഞ്ഞു സുതാര്യമായ ആ മുണ്ടിലൂടെ അവരുടെ മാറിടങ്ങള്‍ ദ്രിശ്യവും.
ഒരു ശരാശരി മലയാളി എന്ന നിലയില്‍ അതാസ്വദിക്കാതിരിക്കാന്‍ ഗോവിന്ദ് നരേന്ദ്രന് കഴിയുമായിരുന്നില്ല.
ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ വയിചില്ലായിരുന്നുവെങ്കില്‍ ഒരന്യ സ്ത്രീയുടെ നഗ്നതയിലേക്ക്‌ തുറിച്ചു നോക്കിയതിന് അവന് കുറ്റബോധം തോന്നുമായിരുന്നു. അവന്‍റെ ലൈംഗിക ചിന്തകള്‍ക്ക് ഒരടുക്കും ചിട്ടയും വരുത്തിയ നോവല്‍..........
ലൈംഗികത പ്രദര്‍ശിപ്പിക്കപ്പെടുകയാണെങ്കില്‍ അത് ആസ്വദിക്കുന്നതില്‍ തെറ്റില്ല എന്നാണ് അവന്‍റെ പക്ഷം, അതെ സമയം പ്രദര്‍ശിപ്പിക്കപ്പെടാത്ത ലൈംഗികതയിലേക്കുള്ള ഒളിഞ്ഞു നോട്ടം ഒരു മനോരോഗ ലക്ഷണം കൂടിയാണെന്ന് അവന്‍ വിശ്വസിക്കുന്നു.
എതിരെ വരുന്ന ആള്‍ ഒരു മലയാളിയാണെന്നോ, അയാള്‍ തന്‍റെ മുലകള്‍ ആസ്വദിക്കുകയാണെന്നോ ശ്രദ്ധിക്കാതെ, മുജ്ജന്മ പാപ മുക്തിക്കായി ഏതോ മന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ട് മുപ്പത്തിയഞ്ചു വയസ്സോളം പ്രായം വരുന്ന ആ സ്ത്രീ അവനെ കടന്നു പോയി.
തിരിഞ്ഞു നോക്കാതിരിക്കാന്‍ അവന് കഴിഞ്ഞില്ല...പുരുഷ സഹജമായ ഒരു വാസന.....തിരിഞ്ഞു നോക്കിയില്ലെങ്കില്‍ തനിക്കെന്തോ കുഴപ്പമുണ്ടെന്ന് അവന്‍ സ്വയം വിശ്വാസിച്ചേനെ.
അവരുടെ വിശാലമായ പുറം തന്നെയായിരുന്നു അവന്‍റെ കണ്ണുകള്‍ക്ക്‌ വിരുന്ന്.

അവനവനാത്മ സുഖത്തിനായ് ചരിക്കുന്നതോക്കെയും അപരന്നസുഖമായ് വരരുതേ.....

ഗംഗ ഒഴുകുകയാണ് ...യുഗങ്ങളായി. പുരാണേതിഹാസങ്ങളിലൂടോഴുകി കലിയുഗ ഭാരതത്തിലെത്തി നില്‍ക്കുന്ന ഗംഗ...കല്‍ക്കിയുടെ പിറവിക്കു സാക്ഷ്യം വഹിക്കേണ്ടവള്‍........പുണ്യ പുരാതന ഗംഗ....... സര്‍വ്വം സഹ...
അവന്‍ ഗംഗയെ കാണുകയായിരുന്നു.....ഒരു പാട് കേട്ട ഒരാളെ ആദ്യമായി കാണും പോലെ.

തലേന്ന് രാത്രി, അവനഭയം കൊടുത്ത സന്യാസി, ഗംഗയിലെ ഓളങ്ങളെ കീറിമുറിച്ചുയര്‍ന്നു വന്നു....നരസിംഹം സിനിമയില്‍ ലാലേട്ടന്‍ നിളയെ മുറിച്ചുയര്‍ന്നു വന്ന രംഗമാണ് അവന്‍റെ ഓര്‍മയില്‍ തെളിഞ്ഞത്.

തലയൊന്നു വെട്ടിച്ചു വെള്ളം കുടഞ്ഞെറിഞ്ഞയാള്‍ കരക്ക്‌ കയറി അവനരികിലെത്തി.

"ഉറങ്ങുന്നവരെ ഉണര്‍ത്തുന്നത് എനിക്കിഷ്ടമല്ല.....ഗുളികയില്ലാതെ ഒരു പോള കണ്ണടക്കാന്‍ കൊതിക്കുന്ന അനേകരുള്ള ഈ ഭൂമിയില്‍ നിദ്രാദേവിയെ ആഴത്തില്‍ അറിയുന്ന ഒരുവന്‍റെ നിദ്രക്കു ഭംഗം വരുത്തുക എന്നതു കൊടിയ പാപം...ഒരു പാപിയാകാന്‍ ഞാനില്ല....അതിനാല്‍ ഉണര്‍ത്തിയില്ല."

"ഈ ഗംഗയില്‍ മുങ്ങി നിവര്‍ന്നാല്‍ തീരാത്ത പാപ മുണ്ടോ...?"

"ഉണ്ട്...പലവട്ടം മുങ്ങി നിവര്‍ന്നിട്ടും പാപങ്ങള്‍ തീരാതെ ഇവര്‍ അലയുകയാണ്...നീ കാണുന്നില്ലേ....?"

അതുവഴി കടന്നു പോയ ഒരു സന്യാസി ഭജന സംഘത്തെ ചൂണ്ടിയാണ് വൃദ്ധസന്യാസി അത് പറഞ്ഞത്....അവര്‍ അലമുറയിട്ട് ദൈവനാമങ്ങള്‍ ഉരുവിടുന്നുണ്ട്...പെന്തകോസ്ത് ക്രിസ്ത്യാനികളെ പോലെ.....ദൈവം അവരെ അറിയുന്നുണ്ട് എന്ന് വിശ്വസിച്ച്, അല്ലെങ്കില്‍ അവര്‍ മാത്രമേ ദൈവത്തെ അറിയുന്നുള്ളൂ എന്നന്ധമായി വിശ്വസിക്കുന്ന വര്‍ഗ്ഗം. അവന് അവരോട് സഹതാപം തോന്നി.

തന്‍റെ ഭാണ്ടക്കെട്ട് തോളിലിട്ട്‌ സന്യാസി യാത്രക്കൊരുങ്ങി.

"ഇനി നമ്മള്‍ കാണില്ല..... ഏതു നിമിഷവും നിന്‍റെ നിയോഗം നിന്നെ തേടിയെത്താം. ....ഏറിയാല്‍ ഒരാഴ്ച ...അതില്‍ കൂടുതല്‍ നീ കാലഭൈരവന്റെ നാട്ടില്‍ തങ്ങരുത്. തങ്ങിയാല്‍ വിധി മറ്റൊന്നാവും ....നീയും ഒരു സന്യാസി ആയി മാറും. ജട നീണ്ട്, ഭാങ്ങിനും ചരസ്സിനും അടിമപ്പെട്ട് നിന്‍റെ ജന്മം അലഞ്ഞു തീരും....അത് അനുവദിക്കരുത്.....നീ ഇട്ടെറിഞ്ഞു വന്ന വിശാലമായ ലോകം നിന്നെ കാത്തിരിക്കുന്നുണ്ട്......നിയോഗ പ്രാപ്തിക്കു ശേഷം, നീ വിട വാങ്ങാനാണ് കാലഭൈരവനും ആഗ്രഹിക്കുന്നത്...."

അവന്‍ അല്‍പ നേരം സന്യാസിയെ നോക്കി നിന്നു. സന്യാസി ഒന്ന് പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു....

"പോട്ടെ....എന്‍റെ നിയോഗം ഇവിടെ പൂര്‍ണ്ണമാകുന്നു...."

അയാള്‍ പടവുകള്‍ കയറാന്‍ തുടങ്ങി.

"എവിടെക്കാണ്‌ യാത്ര....?"

"ഹിമാലയത്തിലേക്ക്.....ഹിമാലയം കാണാത്ത ഒരു ഭാരതീയനായി എരിഞ്ഞടങ്ങാനല്ല എന്‍റെയീ ജന്മം....ഘോര വനത്തില്‍ ഒരു ഗുഹ കണ്ടെത്തണം......പൂര്‍വ്വസൂരികള്‍ സമാധി തേടിയ ഗുഹ...ഗുഹാസമാധിയാണെന്‍റെ ലക്‌ഷ്യം....ശിഷ്ട കര്‍മ്മവും..."

അയാള്‍ പോയി.

അവന്‍ ബാഗില്‍ നിന്ന് കാവിമുണ്ടെടുത്ത് ചുറ്റി.....ജീന്‍സും കുര്‍ത്തയും അഴിച്ചു ബാഗില്‍ തിരുകി. തോര്‍ത്തെടുത്ത് പുറത്തു വച്ചു.

ഗംഗയില്‍ ഒന്ന് മുങ്ങി നിവരണം.....അറിഞ്ഞു കൊണ്ട് പാപമൊന്നും ചെയ്തില്ല....അറിയാതെ ചെയ്ത പാപങ്ങള്‍ ഒഴുക്കി കളയണം.....

"ചേട്ടാ....മാല...മാല വേണോ...."

പത്തു പതിനേഴു വയസ്സുള്ള ഒരു പെണ്‍കുട്ടി. പ്രതീക്ഷയുടെ മറ്റൊരു മുഖം. ഒരു മാല വാങ്ങണം.....
മാലകള്‍ വില്‍ക്കപ്പെടാതായാല്‍ , വയറിന്‍റെ വിളി അഭിമാനത്തെ തോല്‍പ്പിച്ചാല്‍, അവള്‍ക്കു ചിലപ്പോള്‍ മറ്റു പലതും വില്‍ക്കേണ്ടി വന്നേക്കാം....
അവന്‍ തടിച്ച ഒരു രുദ്രാക്ഷമാല വാങ്ങി അണിഞ്ഞു. നൂറിന്‍റെ നോട്ടിനു അവള്‍ ബാക്കി തിരഞ്ഞപ്പോള്‍ , തോളില്‍ വാത്സല്യപൂര്‍വ്വം തട്ടി, ബാക്കി വെച്ചോളൂ എന്ന് പറഞ്ഞവന്‍ പടവുകളിറങ്ങി. അവളുടെ മുഖത്ത് സന്തോഷ പൂത്തിരികള്‍ വിടര്‍ന്നു.

അവന്‍ ഗംഗയെ ആദ്യമായി സ്പര്‍ശിക്കാന്‍ പോവുകയാണ്.....ആ മൃദുല മേനിയില്‍ നിന്നൊരു കുമ്പിള്‍ വെള്ളം കൈക്കുടന്നയില്‍ ഒതുക്കാനോരുങ്ങിയതും, ഗംഗ പറഞ്ഞു.

"ഹേ..യുവാവേ....കോടാനുകോടി ജനങ്ങള്‍ ലിംഗഭേദമന്യേ അവരുടെ പാപങ്ങള്‍ വിസ്സര്‍ജിച്ചു കടന്നു പോയിരിക്കുന്നു....നീയും അതിലൊരുവനല്ലേ...? വീണ്ടും പാപം ചെയ്യാനൊരു ഉണര്‍വ്....അതല്ലേ, നിന്‍റെ ലക്‌ഷ്യം.....?"

അവന്‍ കൈകള്‍ പിന്‍വലിച്ചു....ഗംഗയെ സ്പര്‍ശിക്കാതെ....
തിരിഞ്ഞ് നാലഞ്ചു പടവുകള്‍ മേല്‍പ്പോട്ടു കയറി ഗംഗക്കഭിമുഖമായി ഒരു യോഗിയെപ്പോലെ ഇരുന്നു....പത്മാസനത്തില്‍.......

എവിടെ നിന്നോ ഒരു കാറ്റ് ഒഴുകിയെത്തുന്നത് അവനറിഞ്ഞു.....ഗംഗയുടെ ഓളങ്ങളെ തഴുകി, ആ ഗന്ധവുമായെത്തിയ കാറ്റ്....അവന്‍റെ കണ്ണുകള്‍ അടഞ്ഞു...ആ കാറ്റ് ശരീരത്തില്‍ തുളച്ചു കയറുകയാണ്....ശീതീകരണം നടക്കുകയാണ്....ശരീരത്തിന്‍റെ ഉള്ളറകളിലൂടെ ആ കാറ്റ് ഒഴുകുകയാണ്.....ഹൃദയം ഒരപ്പൂപ്പന്‍ താടിയാവുന്നു....ഉയര്‍ച്ച താഴ്ചകളിലൂടെ ഒരു സഞ്ചാരം.....സ്വയം നഷ്ടപ്പെടുന്ന ഒരവസ്ഥ....ഗോവിന്ദ് നരേന്ദ്രന്‍ ഈ ഭൂമി വിട്ട് പറക്കുകയായിരുന്നു.....മേഘ പാളികളിലൂടെ, മഞ്ഞു മലകളിലൂടെ, സാഗര തീരങ്ങളിലൂടെ, സ്വര്‍ഗ്ഗീയ ഉദ്യനങ്ങളിലൂടെ .....അതെ....ആ യാത്ര.....എല്ലാം മറന്ന യാത്ര.....ഒരു പുതു മനുഷ്യനായ് മാറാനുള്ള യാത്ര.....സമയം നിര്‍ണ്ണയിക്കാത്ത യാത്ര....ഏകാന്ത യാത്ര....
ഒടുവില്‍ എല്ലാം പോയ്‌ മറയുന്നു.....മനസ്സ് ആര്‍ദ്രമാണ്.....അവനെ ആരോ ഒരു പേടകത്തില്‍ ഈ ഗംഗാ തീരത്ത് ഇറക്കുകയാണ്.....

ശാന്തി....ശാന്തി.....ശാന്തി.....

അവന്‍ മെല്ലെ കണ്ണുകള്‍ തുറന്നു.....

അവനെ തന്നെ ഉറ്റു നോക്കുന്ന, കൗതുകമുണര്‍ത്തുന്ന രണ്ടു കണ്ണുകള്‍...............
അതാണ് പുതിയ ലോകത്ത് അവനെ വരവേറ്റത്.....ചുണ്ടുകളില്‍ വശ്യമായ മന്ദഹാസം....കാറ്റില്‍ അനുസരണയില്ലാതെ പറക്കുന്ന സ്വര്‍ണ്ണ തലമുടി....

മൂന്നു പടവുകള്‍ താഴെയായി, കൈകള്‍ കെട്ടി, അല്പം ചെരിഞ്ഞ്, ഒരു ചുവന്ന ബനാറസ്‌ സില്‍ക്ക് സാരിയുടുത്ത്, കൗതുകപൂര്‍വ്വം തന്നെ വീക്ഷിക്കുന്ന , കത്രീന കൈഫിന്‍റെ വിദൂര സാദ്ര്യശ്യമുള്ള, സുന്ദരിയായ ആ വിദേശ വനിതയോട് അവന്‍ അലസമായ് പുഞ്ചിരിച്ചു.

അവളുടെ പേരായിരുന്നു.

ജാനറ്റ് അല്‍ബേര ലോറന്‍സ്

(തുടരും)