Saturday, January 21, 2012

കാലഭൈരവന്‍ - സന്യാസി

സങ്കട് മോചന്‍ മന്ദിറില്‍ അവന്‍ കണ്ടത് ഒരു പറ്റം സന്യാസി കൂട്ടമാണ്. ഭാന്ഗിന്‍റെയോ കഞ്ചാവിന്റെയോ ലഹരിയില്‍ അബോധ മണ്ഡലത്തിന്റെ ആഴം പോലും അറിയാതെ ഉറങ്ങുന്ന സന്യാസി കൂട്ടം. വെട്ടിയിട്ട വാഴകള്‍ പോലെ തലങ്ങും വിലങ്ങുമായി കിടക്കുന്ന ആ ആധുനിക ഋഷിവര്യര്‍ക്കിടയില്‍ അവന്‍ തേടിയത് ആറടി നീളത്തില്‍ അല്പം ഇടമായിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം അവനെ ബാധിച്ചു തുടങ്ങിയിരുന്നു. അവന്‍ അലസമായി ശ്രീ കോവിലിനു നേരെ നോക്കി. "എവിടെയെങ്കിലും അല്പം സ്ഥലം ഒപ്പിച്ചു തായോ മാഷെ " എന്ന് പറയുകയായിരുന്നു ഉദ്ദേശം...പിന്നെ , വേണ്ടെന്നു വച്ചു. സങ്കട മോചകന്‍ ആയ ഹനുമാന്‍ സ്വാമി ഉറക്കത്തില്‍ ആണെന്ന് തോന്നുന്നു....ആവും. ശല്യം ചെയ്യേണ്ട...ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണരേണ്ട ആളാണല്ലോ...

തോളില്‍ ഒരു കൈ സ്പര്‍ശിച്ചതറിഞ്ഞ് ഒരു ഞെട്ടലോടെ അവന്‍ തിരിഞ്ഞു നോക്കി. മൂക്കില്‍ തുളച്ചു കയറിയ ഒരു പരിചിത ഗന്ധം അവനെ എടുത്തെറിഞ്ഞത് ഭൂതകാലത്തിലെക്കയിരുന്നു. ഓര്‍മ ചെപ്പില്‍ ഏറ്റവും വിലപിടിപ്പുള്ള ശ്രീ കേരള വര്‍മ കോളേജ്...കോളേജിന്‍റെ പിന്‍ഭാഗത്തെ മനോഹരമായ മിനി ഊട്ടി എന്നറിയപ്പെടുന്ന ചെറുവനം...അവനിപ്പോള്‍ കാണാം, ചാഞ്ഞു കിടക്കുന്ന കശുമാവിന്‍ കൊമ്പില്‍ ഇരിക്കുന്ന സക്കറിയ പോത്തനെ, സിദ്ധാര്‍ഥനെ....അവര്‍ക്കൊപ്പം വലിച്ചു തള്ളിയ കഞ്ചാവ് ബീടികളെ....അതിലൊരു ബീടിയാണിപ്പോള്‍ തൊട്ടു മുന്‍പില്‍......അത് എരിയുന്ന ചുണ്ടുകള്‍ ഒരു വൃദ്ധ സന്യസിയുടെതും. ഒരു സന്യാസിക്കു വേണ്ട ചൈതന്യം ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത ആ വൃദ്ധന്‍റെ നീണ്ട മുടിയിലും താടിയിലും ഒരു കറുത്ത ഇഴ പോലുമുണ്ടായിരുന്നില്ല.
തന്‍റെ നാവില്‍ വെള്ളമൂറുന്നതും ചുണ്ടുകള്‍ വിറ കൊള്ളുന്നതും ഗോവിന്ദ് നരേന്ദ്രന്‍ അറിഞ്ഞു. മിനി ഊട്ടിയില്‍ നിന്നുയരുന്ന നിര്‍ത്താതെ ഉള്ള പൊട്ടിച്ചിരികള്‍ അവന്‍റെ കാതില്‍ അലച്ചു. ഒരു ആന്തരിക പ്രേരണയാല്‍ സന്യാസിയുടെ ചുണ്ടുകളില്‍ നിന്നും അവന്‍ ആ കഞ്ചാവ് ബീഡി തട്ടിയെടുത്തു. തന്‍റെ ചുണ്ടുകളില്‍ ചേര്‍ത്ത് വച്ച് ആഞ്ഞു വലിച്ചു. അവന്‍റെ തലച്ചോറില്‍ ഇടിച്ചിറങ്ങിയ ധൂമകേതു മന്ത്രിച്ചു.

"സക്കറിയാ പോത്തന്‍, ഈ പുക നിനക്ക് വേണ്ടിയാണ് .....
സിദ്ധാര്‍ത്ഥന്‍ , ഈ പുക നിനക്ക് വേണ്ടിയാണ്....
തിരിച്ചു കിട്ടാത്ത കൌമാര ധിക്കാരമേ, ഇത് നിനക്കും കൂടി വേണ്ടിയാണ്..."

സന്യാസി ഒന്ന് പൊട്ടി ചിരിച്ചു...എന്നിട്ട് വേണ്ടപ്പെട്ട ഒരതിഥിയോടെന്ന പോല്‍ അവനെ ക്ഷണിച്ചു.
"വരൂ..."
അവന്‍ അയാളെ അനുഗമിച്ചു. ശ്രീ കോവിലിനു പിന്‍ഭാഗത്തായി ചുറ്റമ്പലത്തില്‍ ഒരു തൂണിനോട് ചേര്‍ന്ന് രണ്ടു പേര്‍ക്ക് വിശാലമായി കിടക്കാന്‍ പാകത്തില്‍ പിഞ്ഞി തുടങ്ങിയ ഒരു നീല ഷീറ്റ് വിരിച്ചിരുന്നു. ഷീറ്റില്‍ പഴകിയ ഒരു ഭാണ്ടക്കെട്ടും.

"ദക്ഷിണ ദേശക്കാരനായ ഒരുവന്‍ പശ്ചിമ ദേശത്ത് നിന്നും ഫാല്‍ഗുണ മാസത്തില്‍ അവിട്ടവും അമാവാസിയും ഒരുമിക്കുന്ന ഈ അര്‍ദ്ധരാത്രിയില്‍ സങ്കടമോചകന്‍റെ നടയില്‍ എത്തും എന്നത് കാലഭൈരവന്‍ എനിക്ക് സ്വപ്ന ദര്‍ശനത്തില്‍ കാലങ്ങള്‍ക്ക് മുന്‍പേ അറിയിച്ച കാര്യമാണ്. നിയോഗ പൂരണത്തിനെത്തിയ ചെറുപ്പക്കാരാ.....നിനക്ക് ഈ രാത്രി തല ചായ്ക്കാനുള്ള ഇടം ഇതാണ്..."

ഈ വട്ടന്‍ സന്യാസിയുടെ ഉദ്ദേശം എന്താണ്...? കൊള്ളയടിയോ മറ്റോ ആണോ...? ഇയ്യാളെ എങ്ങനെ വിശ്വസിക്കും....തലച്ചോറില്‍ കടന്നു വന്ന ചോദ്യങ്ങള്‍ക്ക് വിരുദ്ധമായി നാവു ചോദിച്ചു.

"അപ്പൊ നാളെ...?"

"ഇന്നത്തെ അന്തിയുറക്കം ഇവിടെ ആയിരിക്കും എന്ന് ഇന്നലെ വരെ നീ ചിന്തിച്ചിരുന്നോ...?"

"ഇല്ല...."

"പിന്നെ നാളെയെ കുറിചെന്തിനു വേവലാതി...ഒന്ന് പറയാം. നാളെ നീ ഇവിടെ ആയിരിക്കില്ല ഉറങ്ങുന്നത്."

ഭാണ്ടക്കെട്ട് തലയണയാക്കി സന്യാസി ഉറങ്ങാന്‍ കിടന്നു. അമേരിക്കന്‍ ടൂറിസ്ടറിന്‍റെ ഷോള്ദര്‍ ബാഗ്‌ തലയണയാക്കി അവനും. ഗംഗ സ്നാനത്തിനും, ഭസ്മധാരണത്തിനും, ഘട്ടിലെ ആരതിക്കും , കഞ്ചാവടിക്കും അപ്പുറം ഒരു ലോകമുണ്ട് സന്യാസി...കാശിനാഥന്റെ അനുഗ്രഹം വാങ്ങുന്ന ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്നത് നാളേക്ക് വേണ്ടിയാണ്. നാളേക്ക് വേണ്ടി മാത്രം വേവലാതി പെടുന്നവരുടെ കൂട്ടത്തില്‍ നിന്നാണ് ഞാനും വരുന്നത്. നാളേക്ക് വേണ്ടി മാത്രം വേവലാതി പെടുന്നവര്‍....ഇന്നിനെ ആസ്വദിക്കാത്തവര്‍....

"മിസ്ടര്‍ സന്യാസി...നിങ്ങള്‍ പറഞ്ഞതില്‍ ഒരു തെറ്റ് ചൂണ്ടി കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനിവിടെ വന്നത് നിയോഗ പൂരണതിനല്ല. തലയില്‍ കരിവണ്ട് മൂളിയപ്പോള്‍ മറ്റുള്ളവരെ അസഭ്യം പറയാന്‍ ശീലിക്കാതെ പോയതിന്‍റെ ഫലമാണ് എന്‍റെയീ യാത്ര...ഒരു ഭ്രാന്തനായി ഞാന്‍ മാറുന്നില്ല എന്ന് ഉറപ്പു വരുത്താനുള്ള യാത്ര....എന്നെ, എനിക്ക് മാത്രമായി സ്വന്തമാക്കാനുള്ള യാത്ര....ഒരു നിയോഗത്തിനും ഇവിടെ സ്ഥാനമില്ല..."

സന്യാസി എഴുന്നേറ്റിരുന്നു . ഭാണ്ടക്കെട്ടില്‍ നിന്നൊരു ഡപ്പിയെടുത്തു . ഡപ്പി തുറന്ന് ഒരു വെളുത്ത പൊടി കൈപ്പത്തിയുടെ പിന്‍ഭാഗത്ത് കൊട്ടിയിട്ടു. പിന്നെ കൈ മൂക്കിനോടടുപ്പിച് ഒറ്റ വലി . തലയൊന്നു വെട്ടികുടഞ്ഞ്‌ അയാള്‍ വീണ്ടും കിടന്നു.

"ചെറുപ്പക്കാരാ...പിന്നെന്തിനു നീ വാരണാസി തിരഞ്ഞെടുത്തു....?"

"അത്...അതിനു കാരണക്കാരന്‍ എം . ടി. വാസുദേവന്‍ നായരാണ്..."

"അല്ല....കാല ഭൈരവന്‍....വാരാണസിയില്‍ എത്തുന്നവര്‍ക്കെല്ലാം ഒരു നിയോഗമുണ്ട്. ജന്മം കൊണ്ട് നിക്ഷിപ്തമായ ഒരു നിയോഗം...നിയോഗ പൂരണത്തിന് സമയമാവുമ്പോള്‍ അവരെ കാലഭൈരവന്‍ വാരാണസിയില്‍ എത്തിക്കുന്നു. അതില്‍ ഒരു നിമിത്തം മാത്രമാണ് നീ പറഞ്ഞ കാരണം. എനിക്കോ നിനക്കോ ഈ യാത്രയില്‍ നിന്നൊഴിഞ്ഞു മാറാനാവില്ല. പിന്നെ...എന്നെ നീ സന്യാസി എന്ന് വിളിക്കരുത്. മറ്റൊരു വാക്ക് പകരം തരാന്‍ എന്‍റെ കയ്യില്‍ ഇല്ല. സന്യാസി എന്നൊഴികെ എന്തും നിനക്ക് വിളിക്കാം..."

അത് കേട്ടപ്പോള്‍ അവനു ചിരിയാണ് വന്നത്. സന്യാസി എന്ന് വിളിക്കരുത് പോലും....കഞ്ചാവും മയക്കുമരുന്നും തലയില്‍ കിടന്നു പെരുമ്പറ കൊട്ടിയിട്ടാണോ വൃദ്ധന്‍റെ ഈ പുലമ്പല്‍...

"സന്യാസത്തില്‍ ഉള്ള ഒരാളെ സന്യാസി എന്ന് വിളിക്കരുത് എന്ന് പറയുന്നതിലെ അര്‍ഥം എനിക്ക് മനസ്സിലാവുന്നില്ല." അവന് ഒരു വിശദീകരണം ആവശ്യമായിരുന്നു.

"കാശിയില്‍ സന്യാസി എന്നാല്‍ ഒളിച്ചോടുന്നവന്‍ എന്നാണര്‍ത്ഥം...സമൂഹത്തെ ഭയന്ന് ഒളിചോടിയവര്‍ ആണ് നിനക്ക് ചുറ്റും ഉറങ്ങുന്നവരില്‍ ഭൂരിഭാഗവും...കൊലപാതകികള്‍, മോഷ്ടാകള്‍ , സ്ത്രീ പീഡകര്‍....ഇവര്‍ വസിച്ചിരുന്ന സമൂഹത്തില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ നിയമത്തിന്‍റെ കൈപ്പിടിയില്‍ ഞെരുങ്ങി ഒടുക്കം കാരഗ്രിഹത്തില്‍ എത്തുമായിരുന്നവര്‍....കാല ഭൈരവന് എല്ലാവരും സമന്മാരാണ്. അദ്ദേഹം ഏവരെയും സംരക്ഷിക്കുന്നു. പക്ഷെ, ഈ വിഡ്ഢികള്‍ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. കാലഭൈരവനും ഇവരെ അടച്ചിരിക്കുന്നത് ഒരു കാരാഗ്രിഹത്തില്‍ ആണെന്ന സത്യം...ജയില്‍ പുള്ളികള്‍ക്ക് വെള്ള വേഷമെങ്കില്‍ കാലഭൈരവന്‍റെ കാരഗ്രിഹത്തില്‍ വേഷം കാവിയാണ്. അവിടെ കുറ്റവാളികള്‍ക്ക് സമയാസമയങ്ങളില്‍ ഭക്ഷണം കിട്ടുന്നു. ഇവിടെ, ഇവര്‍ പലപ്പോഴും കാലിയായ വയറും സിരകളില്‍ ഭാങ്ങുമായി അലയുന്നു . അവിടെ അവര്‍ സ്വന്തം മുഖം പ്രദര്‍ശിപ്പിക്കുന്നു. ഇവിടെ ഇവര്‍ പിടിക്കപ്പെട്ടെക്കുമോ എന്ന ഭീതിയില്‍ താടിയിലും മുടിയിലും മുഖത്തെ ഒളിപ്പിക്കുന്നു. "

ഗോവിന്ദ് നരേന്ദ്രന്‍ എഴുന്നേറ്റിരുന്നു. അവിടെ കിടന്നുറങ്ങുന്നവരെ നോക്കി. ഉറക്കത്തിന്‍റെ ആഴങ്ങളില്‍ ഊളിയിടുമ്പോഴും അവരുടെ മുഖങ്ങളില്‍ തളം കെട്ടി കിടക്കുന്ന ഭയം അവന്‍ തിരിച്ചറിഞ്ഞു. ഒരു കുറ്റവാളി കൂട്ടത്തിനു നടുവിലാണ് താനിപ്പോള്‍ എന്ന ബോധം അവന്‍റെ ശരീരത്തില്‍ ഒരു വിറയല്‍ പടര്‍ത്തി. അവന്‍ വൃദ്ധസന്യാസിയെ നോക്കി. ആദ്യം കണ്ടപ്പോള്‍ കാണാതിരുന്ന ഒരു ചൈതന്യം അവിടെ നിറയുന്നത് അവന്‍ കണ്ടു. അവന്‍ അറിയാതെ ചോദിച്ചു പോയി.

"താങ്കള്‍ ആരാണ്....?"

പാതി ഉറക്കത്തില്‍ ആ ചുണ്ടുകള്‍ മന്ത്രിച്ച പോലെ അവന് തോന്നി.

"the monk who sold his Ferrari..."

(തുടരും)

Friday, January 20, 2012

കാലഭൈരവന്‍

കാലഭൈരവന്‍
അനാരോഗ്യത്തിലും നിത്യവൃത്തിക്കായ്‌ ചുമടെടുക്കുന്ന ഒരു വൃദ്ധന്‍ അന്നത്തെ തന്‍റെ അവസാന ചുമടും നിലത്തിറക്കി കിതക്കുന്നത് പോലെ കിതച്ചു കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആ പഴഞ്ജന്‍ ബസ് യാത്ര അവസാനിപ്പിച്ചു. ആളുകള്‍ തിരക്കിട്ട് ഇറങ്ങി തുടങ്ങി. "കുബേര്‍" എന്നറിയപ്പെടുന്ന പുകയില ലഹരി മിശ്രിതം കൈവെള്ളയിലിട്ടു തിരുമ്മി പതം വരുത്തി കീഴ്ചുണ്ടിലേക്ക്‌ തിരുകി കയറ്റി ഒന്ന് മൂരി നിവര്‍ന്ന് കോട്ട് വായിട്ട് ഡ്രൈവറും പുറത്തിറങ്ങി. എപ്പോഴോ പെയ്ത മഴയില്‍ ഇരുളില്‍ തളം കെട്ടി കിടന്നിരുന്ന ചളിവള്ളകൂട്ടിലെക്കാണ് നഗ്നപാദനായി ഗോവിന്ദ് നരേന്ദ്രന്‍ ഇറങ്ങിയത്‌.
"വൃത്തിയില്ലാത്ത പട്ടണം ...വൃത്തിയില്ലാത്ത ആളുകള്‍ " കുറെ കാലം മുന്‍പ്, പാപഭാര ചുമടിറക്കി സ്വര്‍ഗ്ഗ പ്രാപ്തി ഉറപ്പു വരുത്താന്‍ വേണ്ടി മാത്രം ഇവിടം സന്ദര്‍ശിച്ച മുത്തശ്ശി ,കാശിയെന്ന പുണ്യ നഗരത്തെ കുറിച്ച് പറഞ്ഞത് ഓര്‍ത്തു കൊണ്ട് അവന്‍ ആ വെള്ളത്തിലേക്ക്‌ നോക്കി ഒരു നിമിഷം നിന്നു.
ആരോ വിസര്‍ജ്ജിച്ച ഇനിയും ജലത്തില്‍ അലിഞ്ഞു ചേരാന്‍ മടിക്കുന്ന ഒരു കഫതുണ്ട് തന്‍റെ കാലില്‍ തൊട്ടുരുമ്മുന്നത് അപ്പോള്‍ വന്ന ഒരു ബസ്സിന്‍റെ വെളിച്ചത്തില്‍ അവന്‍ കണ്ടു. ആരുടെയോ വിസര്‍ജ്ജ്യകഫം .....
തെരുവുകള്‍ വിജനമായി തുടങ്ങിയിരുന്നു. അടക്കാന്‍ തുടങ്ങിയ ഒരു പബ്ലിക്‌ ബൂതിലെക്കവന്‍ കയറി. വീട്ടിലെ നമ്പര്‍ ഡയല്‍ ചെയ്തു. വീട്ടിലെ രംഗങ്ങള്‍ അവനിപ്പോള്‍ ഊഹിക്കാന്‍ കഴിയും. ഇരുളില്‍ പൊതിഞ്ഞു കിടക്കുന്ന വീട്. രണ്ടാമത്തെ റിങ്ങില്‍ അച്ഛന്‍ ഉണര്‍ന്നു കാണും. മൂന്നാം റിങ്ങില്‍ ലൈറ്റിട്ട് കണ്ണട തിരയും. ഇപ്പോള്‍ ഉറക്ക ചടവോടെ അമ്മ ,
"ആരാണാവോ ഈ പാതിരാക്ക്‌ ...?"
"ഫോണെടുക്കാതെ ഞാനെന്താ പറയാ..." അച്ഛന്‍ ഹാളിലേക്ക് നടക്കും. ആറാം റിങ്ങില്‍ അവനറിയാം അച്ഛന്‍റെ ശബ്ദം.
"ഹലോ..."
"അച്ഛാ ...ഞാനാണ്‌..."
"അച്ഛന് തോന്നിര്‍ന്നു മോനാവുംന്ന്...വൈകിട്ട് കുറെ ട്രൈ ചെയ്തു... മൊബൈലിലെ....മോനെ കിട്ടണിണ്ടായില്ല "
"അത്....മൊബൈല്‍ സ്വിച്ച് ഓഫ്‌ ആണ്..."
"അതെന്തേ...ചാര്‍ജ് തീര്‍ന്നോ....?"
"അതല്ലാച്ചാ ..കുറച്ചു പ്രൈവസി വേണംന്ന് തോന്നി....ജോലിയില്‍ ശ്രദ്ധിക്കാന്‍.... ..ഒരു പ്രധാന പ്രൊജക്റ്റ്‌ ചെയ്യുന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നല്ലോ....രണ്ടീസം എന്നെ വിളിച്ചാല്‍ കിട്ടില്ല....ഞാന്‍ അച്ഛനെ വിളിച്ചോളാം.."
അച്ഛനോട് നുണ പറയുമ്പോള്‍ വരാറുള്ള ഇടറല്‍ ശബ്ദത്തിനു വരാതെ പരമാവധി ശ്രദ്ധിച്ചാണ് അവന്‍ അത് പറഞ്ഞൊപ്പിച്ചത്. ഉറ്റവര്‍ പറയുന്നത് കള്ളമാണെന്നറിഞ്ഞാല്‍ നമുക്ക് വേദന പല മടങ്ങായിരിക്കും. ഉറ്റവരെ വേദനിപ്പിക്കാതിരിക്കാനും കളവ് ചിലപ്പോള്‍ ആവശ്യമായി വരുന്നു.
"അത് നന്നായി....അല്ലെങ്കിലും ഈ മൊബൈല്‍ ആരോഗ്യത്തിന് അത്ര നന്നല്ല...." അച്ഛന്‍ തുടരുകയാണ്.
"അതെ..." അവന്‍ മറുപടി ഒറ്റവാക്കില്‍ ഒതുക്കി. വിഷയം മാറ്റുന്നതാണ് ഉചിതം എന്ന് തോന്നി. അച്ഛന്‍ തന്നെ അത് ചെയ്തു.
"കുട്ടേട്ടന്‍ വന്നിരുന്നു വൈകീട്ട് ...ഇത്തവണ ഉത്സവത്തിന്‌ നീ കാര്യയിട്ട് എന്തെങ്കിലും സ്പോന്‍സര്‍ ചെയ്യണമ്ന്നു ഒരേ നിര്‍ബന്ധം....അതാ, അപ്പൊ വിളിച്ചത്....."

അവന്‍റെ കാതുകളില്‍ ഒരു കേളികൊട്ട് മുഴങ്ങാന്‍ തുടങ്ങി. അടുത്തടുത്ത് വരുന്ന കേളികൊട്ട് . അച്ഛന്‍റെ വിരല്‍ തുമ്പില്‍ തൂങ്ങി ഉത്സവപ്പറമ്പില്‍ പോകുന്ന കുട്ടി ഗോവിന്ദന്‍.. പിന്നെ തെളിഞ്ഞത് അവനോളം പോന്ന എരിയുന്ന ഒരു നിലവിളക്ക്...നിലവിളക്കിനു പുറകില്‍ അരങ്ങു നിറഞ്ഞാടുന്ന കത്തിയും പച്ചയും അകമ്പടിക്ക്‌ അലര്‍ച്ചകളും...

"കഥകളി..കഥകളി സ്പോന്‍സര്‍ ചെയ്യാന്ന് പറയൂ കുട്ടേട്ടനോട് "
അച്ഛന്‍ അമ്പരന്നു കാണണം.
"കഥകളിക്കു പണം ഒരു പാട് വേണ്ടേ മോനെ....നീ വല്ല രണ്ടായിരം രൂപ സംഭാവന കൊടുത്താല്‍ മതിയാവും. ഞാന്‍ പറഞ്ഞോളാം കുട്ടേട്ടനോട് ..."

"കഥകളി മതി...എന്‍റെ ഒരാഗ്രഹമാണ് . അതും, അച്ഛന്‍റെ വഴിപാടായി മതി...പണം ഞാന്‍ തരാം.
അച്ഛന്‍ മറുപടി ഒന്നും പറഞ്ഞില്ല.
"അമ്മയോട് ഞാന്‍ നാളെ വിളിക്കാന്ന് പറയൂ..വെക്കട്ടെ..."

ബൂത്തുകാരന് പണം നല്‍കി പുറത്തിറങ്ങിയപ്പോള്‍ അവനെ വരവേറ്റത് ഒരു ചിരിയാണ്....മെലിഞ്ഞ ശരീരത്തില്‍ തടിച്ച സ്തനങ്ങളോട് കൂടിയ ഒരു വെളുത്ത സ്ത്രീയുടെ വെളുത്ത ചിരി. രാത്രിയുടെ അന്ത്യയാമത്തില്‍ എവിടെയെങ്കിലും ചുരുണ്ട് കൂടും മുന്‍പേ തരപ്പെട്ടെക്കാവുന്ന ഒരു കച്ചവട പ്രതീക്ഷ ആ ചിരിയില്‍ ഉണ്ടായിരുന്നു. ആ ദിവസത്തെ ആദ്യ കച്ചവടമോ, അന്ത്യ കച്ചവടമോ.....സദാചാരത്തിന്റെ മുള്‍വേലികള്‍ ചാടി കടന്ന് ഒരു കച്ചവടം. അവന്‍ അവരോടു ചോദിച്ചു....
"കിത്ന ഹെ..."? (എത്രയാ.....?)
"ഡെഡ് സോ...." (നൂറ്റി അന്‍പത് രൂപ ....) അവരുടെ മറുപടി പെട്ടന്നായിരുന്നു.
ഒരു മദാമ്മ സ്ത്രീ അധികാരവും ഭരണവും നിയന്ത്രിക്കുന്ന ഒരു രാജ്യത്ത് , ഒരു ദളിത്‌ സ്ത്രീ ഇതേ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ഒരു സംസ്ഥാനത്ത് സ്ത്രീ മാംസത്തിന്റെ വില വെറും നൂറ്റി അന്‍പത് രൂപ. അത്രയും പണം അവര്‍ക്ക് നല്‍കി ആദ്യം കണ്ട സൈക്കിള്‍ റിക്ഷയില്‍ കയറി അവന്‍ പറഞ്ഞു.
"സങ്കട് മോചന്‍ മന്ദിര്‍"
കൂടെ കയറാനൊരുങ്ങിയ അവരെ അവന്‍ തടഞ്ഞു. കിട്ടിയ പണം ബ്ലൌസില്‍ തിരുകി അല്പം അത്ഭുതത്തോടെ അവര്‍ ചോദിച്ചു.
"കര്‍ണാ നഹി ഹെ ..? (നിനക്ക് ചെയ്യണ്ടേ....?)
"കര്ധിയാ ഹൂ ..." (ചെയ്തു....)
റിക്ഷ ചലിച്ചു തുടങ്ങി....അകന്നകന്നു പോകുന്ന റിക്ഷ ...ആ തെരുവ് വേശ്യയുടെ കണ്ണ് നിറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം പെയ്യുന്ന ഒരു പുതുമഴ പോലെ....അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞു...പിന്നെ അതൊരു വാവിട്ട് കരച്ചിലായി. എന്തോ തിരക്കിട്ട പണിയില്‍ വ്യാപൃതനായിരുന്ന ദൈവം ആ സങ്കട തിരമാലകളില്‍ ആടിയുലഞ്ഞു. അന്യര്‍ക്ക് വേണ്ടിയും വാവിട്ട് കരയുന്നവര്‍ മനുഷ്യര്‍ക്കിടയില്‍ ഉണ്ടെന്നത് ദൈവത്തെ സന്തോഷിപ്പിച്ചു. നല്ല കാര്യം...പക്ഷെ ടി. വി . രാജേഷ്‌ കരഞ്ഞപ്പോള്‍ സഖാക്കളും അസഖാക്കളും അയാളെ ക്രൂശിച്ചു, പരിഹസിച്ചു. ഒരു വിപ്ലവകാരി കരയുന്നു...ദൈവത്തിനു വരെ പുച്ഛം തോന്നിയ സംഭവം....ആ സംഭവത്തില്‍ നിന്ന് ഒരു തിരുത്തല്‍...
വേശ്യയേ...നിനക്ക് നന്ദി. ദൈവം അന്ന് മനസ്സമാധാനത്തോടെ ഉറങ്ങാന്‍ പോയി.
റിക്ഷ സങ്കട് മോചന്‍ മന്ദിര്‍ ലക്ഷ്യമാക്കി ഒഴുകി കൊണ്ടിരുന്നു. രാത്രിയുടെ മാസ്മരികതയില്‍ അവന്‍ വാരണസിയെ അറിഞ്ഞു തുടങ്ങി..കൌമാരത്തില്‍ വായിച്ചു തള്ളിയ നോവലുകളില്‍ ഒന്നാണ് ഈ നഗരത്തെ കുറിച്ചവനോട് ആദ്യം പറഞ്ഞത്. സ്വപ്ന ജീവികളെ മഹാന്മാരായ എഴുത്തുകാര്‍ പല നഗരങ്ങളിലേക്കും ചിലപ്പോഴൊക്കെ നാശത്തിലേക്കും വലിച്ചിഴക്കുന്നു എന്നത് പരമമായ സത്യവും എഴുത്തുകാരുടെ ഭാവനയുടെയും തൂലികയുടെയും കഴിവുമാണ്.
(തുടരണോ....?)

Friday, December 23, 2011

മോഹന്‍ലാല്‍ ഒരു നീതി നിഷേധിയോ ...?

ലാലേട്ടന്‍ എന്ന് സ്നേഹപൂര്‍വ്വം ഞങ്ങള്‍ വിളിച്ചിരുന്നത്‌ ഒരു വെറും വാക്കായിരുന്നു എന്ന് താങ്കള്‍ കരുതിയെങ്കില്‍ Mr . മോഹന്‍ ലാല്‍ താങ്കള്‍ക്ക് തെറ്റി. അത് ഞങ്ങള്‍ നെഞ്ചില്‍ തട്ടി വിളിച്ചിരുന്നതാണ്. അത് ഞങ്ങളുടെ അവകാശമാണ്. അത് ഞങ്ങളുടെ അധികാരമാണ്.
നിങ്ങളെ ഞങ്ങള്‍ സ്നേഹിച്ച അത്രയും, നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ വാദിച്ച അത്രയും മറ്റാര്‍ക്കും ഞങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. നിങ്ങളുടെ ഓരോ ചിത്രവും അനൌണ്‍സ് ചെയ്യപ്പെടുമ്പോഴും ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്തും കൗമാരത്തിലും ഏറ്റവും അധികം ഷര്‍ട്ടുകള്‍ കീറപ്പെട്ടിട്ടുള്ളതും , പോലീസിന്‍റെ ലാത്തിയടി മുല്ലപ്പൂവേറായി ഏറ്റു വാങ്ങിയതും , തിരക്കില്‍ ഞെങ്ങി ഞെരുങ്ങി ശ്വാസം മുട്ടേണ്ടി വന്നിട്ടുള്ളതും എല്ലാം...എല്ലാം നിങ്ങള്‍ക്ക് വേണ്ടിയായിരുന്നു Mr . മോഹന്‍ലാല്‍.

റിലീസിംഗ് ദിവസം കയ്യില്‍ ചുരുട്ടി പിടിച്ച ടിക്കറ്റുമായി ഗുഹാ സമാനമായ കൗണ്ടറില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അനുഭവിച്ച ആനന്ദം എവെരെസ്റ്റ് കീഴടക്കിയ മഹാന്‍ പോലും അനുഭവിചിട്ടുണ്ടാവില്ല. സ്ക്രീനില്‍ താങ്കളുടെ മുഖം പ്രത്യക്ഷപ്പെടാന്‍ കാത്തിരിക്കുന്ന ആകാംക്ഷ പത്താം ക്ലാസ്സ്‌ പരീക്ഷ ഫലം കാത്തിരുന്നപ്പോള്‍ പോലും ഉണ്ടായിരുന്നില്ല. താങ്കള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തൊണ്ട കീറുമാറ് മുച്ചത്തില്‍ വിളിച്ച ജയ് കള്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിക്ക് വേണ്ടിയും ഞങ്ങള്‍ വിളിച്ചിട്ടില്ല. താങ്കള്‍ ഞങ്ങള്‍ക്ക് ഒരു ദൈവമായിരുന്നു Mr മോഹന്‍ലാല്‍ .

ഇരുപതാം നൂറ്റാണ്ടില്‍ രാജാവിന്‍റെ മകനായി മഞ്ഞില്‍ വിരിഞ്ഞ പൂക്കളും ഏന്തി മലയാള സിനിമയുടെ അധിപനായി താങ്കള്‍ വന്നപ്പോള്‍ ഞങ്ങള്‍ കിരീടം ചൂടിച്ചു. നിങ്ങളുടെ എല്ലാ വേഷപ്പകര്‍ച്ചകളും ഞങ്ങള്‍ക്ക് ഉത്സവങ്ങള്‍ ആയിരുന്നു. ജോജിയെയും ആട്തോമയെയും മാണിക്ക്യനെയും ഇന്ദുചൂടനെയും ഒരു പോലെ ഞങ്ങള്‍ ആസ്വദിച്ചു.
താങ്കള്‍ ചിരിപ്പിച്ചപ്പോള്‍ ഞങ്ങള്‍ ചിരിച്ചു. താങ്കള്‍ കരയിപ്പിച്ചപ്പോള്‍ ഞങ്ങള്‍ കരഞ്ഞു. താങ്കള്‍ രോഷം കൊണ്ടപ്പോള്‍ ഞങ്ങളും രോഷം കൊണ്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സകലരും എതിരായിട്ടും ഞങ്ങള്‍ താങ്കള്‍ക്ക് വേണ്ടി വാദിച്ചു. ഫ്ലെക്ഷ് ബോര്‍ഡുകള്‍ ഉയര്‍ത്തി. മരുഭൂമികഥ കാണാന്‍ ഓടിയെത്തി. സത്യം പറയട്ടെ....
ഇപ്പോള്‍ , അലക്സാണ്ടറായും മാധവന്‍ നായരായും വന്നു താങ്കള്‍ ഞങ്ങളെ വെറുപ്പിക്കുകയാണ്. എന്നിട്ടും ഞങ്ങള്‍ക്ക് താങ്കളെ വെറുക്കാന്‍ ആവുന്നില്ലല്ലോ Mr മോഹന്‍ലാല്‍. ...
ഒരല്പം നീതി , അത് ഞങ്ങള്‍ അര്‍ഹിക്കുന്നില്ലേ....?

Thursday, November 3, 2011

"താങ്കള്‍ ഒരു മാന്യനാണോ?"

"താങ്കള്‍ ഒരു മാന്യനാണോ?"
ഇങ്ങനെ ഒരു ചോദ്യം ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ അവനെ ഒന്ന് നോക്കും...ആ നോട്ടത്തില്‍ അടങ്ങാവുന്ന ചോദ്യങ്ങള്‍ ഇതൊക്കെയാണ്.

1 . എന്താടോ.. എന്നെ കണ്ടിട്ട് ഒരു മാന്യനല്ലന്നു തനിക്കു തോന്നിയോ?
2 . ഞാനിട്ടിരിക്കുന്ന തേച്ചു മിനുക്കിയ, അല്പം വില ഒക്കെയുള്ള വസ്ത്രങ്ങള്‍ (branded) എവിടന്നെങ്കിലും അടിച്ചോണ്ട് വന്നതാണെന്ന് താന്‍ കരുതുന്നുണ്ടോ?
3 . അതല്ല...എന്‍റെ കഴിവിലും സൗന്ദര്യത്തിലും അസൂയയുള്ള ചിലരെങ്കിലും ഞാന്‍ ഒരു മാന്യനല്ല എന്ന് തന്നോട് പറഞ്ഞോടോ...?

ആ നോട്ടം കൊണ്ടും അടങ്ങാത്ത അദ്ദേഹം ഈ വിഷയം ഒരു ചര്‍ച്ചക്കായ്‌ ഇടുകയാണെങ്കില്‍ പിന്നെ എത്ര points ഇറക്കിയിട്ട് ആണെങ്കിലും . എത്ര വാഗ്വാദം നടത്തേണ്ടി വന്നാലും എല്ലാ അടവുകളും പയറ്റി ഞാന്‍ ഒരു മാന്യനാണെന്ന് അദ്ദേഹത്തെ കൊണ്ട് പറയിച്ചിട്ടേ ഞാന്‍ അടങ്ങു (ഞാന്‍ മാത്രമല്ല , മറ്റു പലരും അങ്ങനെയാണ്.... അനുഭവങ്ങള്‍ സാക്ഷി.). അല്ലെങ്കില്‍ ഉറക്കം കിട്ടില്ലല്ലോ ചേട്ടാ!!!!!

"നീ ഒരു മാന്യന്‍ ആണോടാ..."?
എന്ന് ഞാന്‍ തന്നെ എന്നോട് ചോദിച്ചാല്‍ , എന്നിലെ മാന്യന്‍ ആദ്യം തന്നെ അല്പം പകപ്പോടെ ഒന്ന് ചുറ്റിനും നോക്കും. ആവശ്യമില്ലാതെ ഇത്തരം ഒരു ചോദ്യം ചോദിച്ചതിനു എന്നെ തന്നെ ഒന്ന് ശാസിക്കും . പിന്നെ പരിസരത്തൊന്നും ആരുമില്ല എന്നുറപ്പ് വരുത്തി ഒരു കള്ളച്ചിരിയോടെ മറുപടി പറയും .

"ഹും .. മാന്യനോ..? ഞാനോ...? ഇതൊക്കെ ഒരു അഭിനയമല്ലേ മാഷെ...ഈ സമൂഹത്തില്‍ ജീവിച്ചു പോണ്ടേ...? തോന്നുന്ന പോലെയൊക്കെ ചെയ്താല്‍ ചെവിട്ടില്‍ ചെമ്പരത്തി പൂ വെക്കേണ്ടി വരും ".

ഇക്കഴിഞ്ഞ സെപ്തംബര്‍ 3 ന് ആലപ്പി എക്സ്പ്രസ്സിലെ 16 നമ്പര്‍ ബര്‍ത്തില്‍ ഇരുന്നു ഇതെഴുതുമ്പോള്‍ താഴെ ഇരുന്നിരുന്ന ഓറഞ്ച് ചുരിദാര്‍ ഇട്ട പെങ്കുട്ടിയിലേക്ക് എന്‍റെ കണ്ണുകള്‍ ഇടയ്ക്കിടെ അറിയാതെ പാളി വീഴുന്നുണ്ടായിരുന്നു . ഭര്‍ത്താവിനൊപ്പം ഇരിക്കുന്ന ആ പെണ്‍കുട്ടിയെ ഒളി കണ്ണാല്‍ അങ്ങനെ നോക്കുന്നത് മാന്യതയുടെ നേരിട്ടുള്ള ലംഘനം ആണെന്ന് അറിയാതെയല്ല ....പക്ഷെ അവളുടെ നിഷ്കളങ്കം ആയ മുഖവും അല്പം ഭയത്തോടെയുള്ള ഇരിപ്പും (ഭയം എന്നെ കണ്ടിട്ടല്ല...സീറ്റില്‍ ഓടി കളിക്കുന്ന പെരും പാറ്റകളും, തൊട്ടു മുന്‍പ് അവളുടെ കാലില്‍ കയറി ഇറങ്ങി പോയ കുഞ്ഞെലിയും ആണ് കുറ്റവാളികള്‍) കണ്ടാല്‍ സാക്ഷാല്‍ ഹനുമാന്‍ സ്വാമി വരെ നോക്കി പോകും. പിന്നെയാണ് ശ്രീ കൃഷ്ണ ഭക്തനും സര്‍വ്വോപരി ലോല ഹൃദയനുമായ ഈ ഞാന്‍.
എന്തായാലും ഈ വിഷയം എന്‍റെ തലമണ്ടയില്‍ ഉദി ക്കാനുണ്ടായ സാഹചര്യത്തിലേക്ക് മടങ്ങാം. പല ഘട്ടങ്ങളില്‍ ആയി നടന്ന ആഗ്ര -ഡല്‍ഹി മുഷിപ്പന്‍ യാത്രകളില്‍ നിന്നും, മുഷിച്ചില്‍ ഒഴിവാക്കാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം തമിഴ്നാട്‌ എക്സ്പ്രസ്സ്‌ ല്‍ യാത്ര ചെയ്യുക എന്നതായിരുന്നു. പുലര്‍ച്ചെ 3 .50 നു ആഗ്രയിലെത്തുന്ന ഈ ട്രെയിന്‍ കൊണ്ട് എനിക്കുള്ള ഗുണങ്ങള്‍ .

1 . ഉറക്ക ലാഭം - 3.30 ന് ഉണര്‍ന്നാല്‍ 3 . 40 ന് സ്റ്റേഷനില്‍ എത്താം. പല്ലുതേപ്പും കുളിയും വേണ്ട....കാരണം ചെന്നൈ'ല്‍ നിന്നും വരുന്ന ഈ ട്രയിനിലെ യാത്രക്കാര്‍ 2 ദിവസമായി കുളിക്കാത്തവരും അന്ന് പല്ല് തെയ്ക്കത്തവരും ആയിരിക്കും. ഞാനും അവരുടെ കൂട്ടത്തില്‍ ഒരുവന്‍...
2 . ടിക്കറ്റ്‌ കൌണ്ടറില്‍ തിരക്ക് താരതമ്യാന കുറവായിരിക്കും.
3 . തൊട്ടു മുന്‍പേ 3 ട്രെയിനുകള്‍ ഡല്‍ഹിക്ക് പോകുന്നത് കൊണ്ട് ട്രെയിനിലും തിരക്ക് കുറവായിരിക്കും.
4 . സമയ നിഷ്ഠ പാലിക്കുന്ന അപൂര്‍വ്വം ട്രെയിനുകളില്‍ ഒന്ന്.

അപ്രതീക്ഷിതമായ ഒരു ഡല്‍ഹി യാത്രയായിരുന്നു ഓഗസ്റ്റ്‌ 31 ലേത്. പതിവ് പോലെ 62 രൂപയുടെ ലോക്കല്‍ ടിക്കറ്റ്‌മായി ഞാന്‍ T.N ല്‍ കയറി. നേരിയ മഴയുണ്ടായിരുന്നു. എല്ലാ ജനലുകളും അടഞ്ഞു കിടക്കുന്നു. അടുത്ത ലക്‌ഷ്യം ഒരു ബര്‍ത്ത് ഒപ്പിക്കുക എന്നതാണ്. ആഗ്രയില്‍ ഇറങ്ങിയവരുടെ ബര്‍ത്തുകള്‍ കാലിയായി കിടക്കുന്നുണ്ട്. പക്ഷെ ടി.ടി.ഇ ഏമ്മാനെ കാണാതെ തല ചായ്ച്ചാല്‍ ചിലപ്പോള്‍ ഫൈന്‍ അടക്കേണ്ടി വരും. ഒരു നീണ്ട തിരച്ചിലിനൊടുവില്‍ ടി.ടി.ഇ യെ കണ്ടെത്തി. അദ്ദേഹം ഉറങ്ങാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. ആവശ്യം അറിയിച്ചപ്പോ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊര് തെണ്ടിയായാലും സര്‍ക്കാര്‍ ജോലി ഉള്ളത് കൊണ്ട് 100 ന്‍റെ ഒരു നോട്ട് എടുത്തു. ഉടനടി അദ്ദേഹം മുകേഷ് ആയി മാറി...സുര്യ TV യിലെ ഡീല്‍ ഓര്‍ നോ ഡീല്‍ മുകേഷ്.
രണ്ടു പെട്ടികളുണ്ട്.
MY BOX - ഞാന്‍ 80 രൂപ അദ്ദേഹത്തിന് നല്‍കണം. അദ്ദേഹം എനിക്ക് രശീതോട് കൂടി ബര്‍ത്ത് അനുവദിക്കുന്നു. 80 രൂപ റെയില്‍വേക്ക്. അദ്ദേഹത്തിന് ഒന്നുമില്ല ( മാസ ശമ്പളം ഉണ്ടാവും കേട്ടോ ).
T T E BOX - ഞാന്‍ അദ്ദേഹത്തിന് 50 രൂപ നല്‍കിയാല്‍ മതി. രശീതില്ലാതെ ബര്‍ത്തും ഒപ്പം സംരക്ഷണവും (ചെക്കര്‍ മാര്‍ എന്ന കാപലികരില്‍ നിന്നും ) അദ്ദേഹത്തിന്‍റെ വക വാഗ്ദാനം. അദ്ദേഹത്തിന് 50 രൂപയും മാസ ശമ്പളവും എനിക്ക് 30 രൂപ ലാഭവും. റെയില്‍വെയ്ക്ക് ഒരു ഉണ്ടയും കിട്ടില്ല.

2 ചിന്തകള്‍ക്ക് ശേഷം ഞാന്‍ T T E BOX ഡീല്‍ പറഞ്ഞു.

ചിന്ത 1 : ലാഭം കിട്ടുന്ന 30 രൂപയ്ക്കു മൊബൈല്‍ ചാര്‍ജ് ചെയ്താല്‍ 60 മിനിറ്റ് സംസാരിക്കാം.

ചിന്ത 2 : ആയിരക്കണക്കിന് കിലോ ഭാരം വലിക്കുന്ന തീവണ്ടിക്കു എന്‍റെ 65 കിലോ ഒരു പ്രശ്നമാണോ...? അല്ലേയല്ല.

ഒരു മൂളിപ്പാട്ടും പാടി അദ്ദേഹം എനിക്കനുവദിച്ച ബര്‍ത്ത് ല്‍ കയറി കിടന്നു. സമയം 4 .15 . ഒരു 3 മണിക്കൂര്‍ ഉറങ്ങാനുള്ള സമയമുണ്ട്. കിടന്നതും മയങ്ങിപ്പോയി. അപ്പോഴാണ് അയാള്‍ വന്നത്.
തലയില്‍ ഗാന്ധി തൊപ്പി വച്ച് , ത്രിവര്‍ണ്ണ പതാകയും വീശി ,എഴുപതു കഴിഞ്ഞ ആ വന്ദ്യ വയോധികന്‍. ചെവി പൊളിയും ഉച്ചത്തില്‍ തൊണ്ട കീറി അയാള്‍ വിളിച്ചു.

"വന്ദേ മാതരം, വന്ദേ മാതരം, വന്ദേ..വന്ദേ...വന്ദേ മാതരം"

ഞാന്‍ ഞെട്ടിയുണര്‍ന്നു. ഇരുളിന്‍റെ അനന്തതയെ കീറി മുറിച്ചു പായുന്ന തീവണ്ടിയുടെ രോദനം . തമിഴന്മാരുടെ കൂര്‍ക്കം വലി. മഴയുടെ ശക്തിപ്പെടല്‍. നെറ്റിയിലെ വിയര്‍പ്പു തുടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു. " അയാള്‍...ആ അണ്ണാ ഹസാരെ എന്‍റെ സ്വപ്നത്തില്‍ വന്നുവോ? ".
ഉറക്കം വരാതെ കുറച്ചു നേരം..... എന്നെപ്പോലെ എത്രയോ പേര്‍ റെയില്‍വേയെ ഇങ്ങനെ ചതിക്കുന്നുണ്ടാവണം. കോടികളുടെ നഷ്ടമല്ലേ സംഭവിക്കുന്നത്‌. ? ഫേസ്ബൂകിലുടെ അണ്ണാജിക്ക് വേണ്ടതിലധികം പിന്തുണ നല്‍കിയ എനിക്ക് ഈ ഒറ്റ പ്രവൃത്തിയിലൂടെ അതെല്ലാം വൃഥാവിലായെന്നു തോന്നി. ടി ടി ഇ യെ വിളിച്ച് ബാക്കി 30 രൂപ കൊടുത്തു രശീത്‌ വാങ്ങിയാലോ...? അയാള്‍ എന്‍റെ കഴുത്തിന്‌ പിടിച്ചു വെളിയില്‍ തള്ളുന്ന രംഗം ഓര്‍ത്തപ്പോള്‍ ആ ശ്രമം വേണ്ടാന്ന് വച്ചു.

ആരും അറിയാത്ത ഒരു വിഷയം, സ്വയം തോന്നുന്ന ഒരു അപകര്‍ഷതാ ബോധം ....തത്കാലം കിടന്നുറങ്ങാം, ഒരു മാന്യനെപ്പോലെ.

Tuesday, November 1, 2011

പുതിയ ഗാനം 4 Santhosh Pandit

ഉരലിലിട്ടു ഇടിക്കണോ
മിക്സ്സിലിട്ടു അടിക്കണോ
ചട്ടിലിട്ടു വറക്കണോ (2)

എന്‍റെയി ഹൃദയം പെണ്ണാളെ.....(2)

മഴ പെയ്തപ്പം തുടിച്ചതും
മഞ്ഞിനൊപ്പം പരന്നതും
വെയില്‍ കാറ്റില്‍ വരണ്ടതും (2)

എന്‍റെയീ ഹൃദയമല്ലേ പെണ്ണാളെ......(2)

ഓര്‍ക്കുട്ടില്‍ വരച്ചതും
ഫേസ്ബുക്ക് ല്‍ കണ്ടതും
സ്കൈപ് ചാറ്റില്‍ തന്നതും (2)

എന്‍റെ ഹൃദയ രേഖയാണ് പെണ്ണാളെ.....(2)

Monday, October 31, 2011

കേരളപ്പിറവി സമ്മാനം (സര്‍ക്കാര്‍ വക)


ഇന്ന് കേരളപ്പിറവി.....പ്രതീക്ഷയുടെ ഒരു പുത്തന്‍ ലോകമാണ് നമ്മളെ കാത്തിരിക്കുന്നത്. മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. (ഭാഗ്യം, ഇനി നശിച്ച റോഡ്‌ കുറെയൊക്കെ ഒഴിവാക്കാമല്ലോ..കൊച്ചിയിലെ മുടിഞ്ഞ ട്രാഫിക്കും). മറ്റൊന്ന് അതിവേഗ റെയില്‍ ഇടനാഴിയാണ്. (കാസര്‍കോട് ഉള്ളവര്‍ക്ക് കാര്യ സാധ്യത്തിനായി പെട്ടന്ന് തലസ്ഥാനത് എത്താം ). വികസന കാര്യത്തില്‍ ഉമ്മേട്ടന്‍ ആളൊരു പുലി തന്നെ. അങ്ങേരുടെ പകുതി എനര്‍ജി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ വല്ല IAS ഉം എടുത്തേനെ...
പുറത്തു പറയുന്നില്ലെങ്കിലും ഉമ്മേട്ടന് ഇക്കാര്യത്തില്‍ മാതൃക നമ്മുടെ മോദി c / o ഗുജറാതും, ബീഹാറിലെ നിതിഷ് ചേട്ടനും ഒക്കെയാണ്. രണ്ടും വര്‍ഗീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ആണല്ലോ...? വര്‍ഗ്ഗീയന്മാരെ ദൂരെ നിര്‍ത്തിയാണ് ശീലം (കേരള കോണ്‍ഗ്രസ്സും മുസ്ലിം ലീഗും ഏതു വിഭാഗത്തില്‍ വരും എന്നതിനെ കുറിച്ച് ഹോവാര്‍ഡ് സര്‍വകലാശാലയില്‍ പഠനം നടന്നു വരുന്നതെയുള്ളു ). വികസനം ഒന്ന് കൊണ്ട് മാത്രമേ ഭരണ തുടര്‍ച്ച ഉണ്ടാകൂ എന്ന് മുകളില്‍ പറഞ്ഞ രണ്ടു മഹാന്മാരും തെളിയിച്ചു കഴിഞ്ഞു. ജാതി മത ചീട്ടു കൊണ്ട് ഭരണ തുടര്‍ച്ച കേരളത്തില്‍ നടപ്പിലാകില്ല . ഭരണം കിട്ടിയത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടല്‍ തീരുന്നില്ല. സിപിഎം ന്‍റെ നട്ടെല്ല് ഓടിക്കാന്‍ വേണ്ടിയാണു മാധ്യമ syndicate അച്ചുമ്മാമനെ ഉയര്‍ത്തിയും പിണറായിയെ താഴ്ത്തിയും അവതരിപ്പിച്ചത്.  (ഇപ്പോഴും മുഖ്യനെക്കളും ഇവര്‍ക്ക് പ്രിയം കേരള രാഷ്ട്രീയത്തിലെ കുറുക്കനെ തന്നെയാണ് ). അങ്ങേരു കേറി അങ്ങ് സൂപ്പര്‍ സ്റ്റാര്‍ ആയിക്കളയും എന്ന് ആരും കരുതിയില്ല. വയസ്സംകാലത്ത് ശുക്രന്‍ ഉച്ചിയില്‍ ഉദിച്ച അവസ്ഥയാണ്‌. പിന്നെ ഉമ്മേട്ടന്  ഒരാശ്വാസം മുജ്ജന്മ ശത്രു ( പുത്രന്‍ ) കൂടെ തന്നെയുണ്ട്‌ എന്നതാണ്. ജനങ്ങള്‍ക്കെന്നും ഇഷ്ടം അല്പമൊക്കെ ധിക്കാരമുള്ള നേതാക്കന്മാരെയാണ്. എന്ന് കരുതി ഒടുക്കത്തെ ധിക്കാരം ആയാലും കുഴപ്പമാണ് (പൂഞ്ഞാര്‍ ചീഫ് വിപ്പ് അവര്‍കള്‍).
ടി എം ജേക്കബ്‌ സര്‍ അന്തരിച്ചു എന്ന വാര്‍ത്ത‍ കേട്ടപ്പോള്‍ പുറത്തു വല്യ സങ്കടം ഒക്കെ അഭിനയിക്കുന്നുണ്ടെങ്കിലും ഇടതന്‍ മാരുടെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയിട്ടുണ്ട്. പിറവത്ത് മുക്കിയും മൂളിയുമാണ് അദ്ദേഹം കടന്നു കൂടിയത്. 69 -71 ല്‍ ആക്കാനുള്ള സകല കളിയും അവന്മാര്‍ കളിക്കും. അപ്പോഴുണ്ട് കേരളപ്പിറവി ദിനത്തില്‍ മറ്റൊരു ലഡ്ഡു കേരള സര്‍ക്കാര്‍ വക.
"ബാലകൃഷ്ണ പിള്ള അമ്മാവനെ ജയില്‍ മോചിതനക്കുന്നു". സുപ്രീം കോടതിയല്ല അവന്‍റെ അപ്പൂപ്പന്‍ കോടതി വിധിച്ചാലും ഞങ്ങള്‍ക്ക് പുല്ലാണ് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ജയിലില്‍  ഒരു വര്‍ഷം തികച്ചിട്ടു അദ്ദേഹം വന്നിരുന്നു എങ്കില്‍ ജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന് ഒരു സ്ഥാനം കിട്ടിയേനെ. ഇതിപ്പോ വീണ്ടും അച്ചു മാമയെ ഹീറോ ആക്കുന്ന പണിയായിപ്പോയി . (കടപ്പാട് - facebook )

MAVO


കഴുത്ത് അറക്കപ്പെട്ട കോഴി പിടയുന്ന പോലെയാനവന്‍ പിടഞ്ഞു കൊണ്ടിരുന്നത്. ഇന്നലെ വരെ എന്നോട് കളി തമാശകള്‍ പറഞ്ഞു കൊണ്ടിരുന്നവന്‍...അമ്മയെ കുറിച്ച്. ഭാനുവിനെ കുറിച്ച്, നയിക്കിന്റെ മകളെ കുറിച്ച്.....സ്വപ്നങ്ങളുടെ ലോകത്തായിരുന്നു എന്നും അവന്‍. CRPF ല്‍ അവനെ എത്തിച്ചതും അവന്‍റെ സ്വപ്‌നങ്ങള്‍ തന്നെ ആയിരിക്കണം. ഒരു മാസത്തെ വെടി നിര്‍ത്തല്‍ മാവോ വാദികള്‍ പ്രഖ്യാപിച്ചതിനാല്‍ എല്ലാവരും ഒരു ഉത്സവ പ്രതീതിയില്‍ ആയിരുന്നു. ഞാന്‍ അവിടെ എത്തുമ്പോള്‍ അന്തരീക്ഷം തികച്ചും ശാന്തം. ഞാന്‍ കരുതി , ഇതാണോ മാധ്യമങ്ങള്‍ കൊട്ടി ഘോഷിക്കുന്ന ജഗ്ദാല്‍പൂര്‍..ഇവിടെ യാതൊരു പ്രശ്നവുമില്ലല്ലോ....? പക്ഷെ എന്‍റെ തോന്നലുകള്‍ തെറ്റായിരുന്നു. വെറുതെ ഒരു പരിശീലന പട്രോളിംഗ് നു പോയ സംഘം , അവരുടെ ദുര്‍ഗതിയെ ദീര്‍ഘ വീക്ഷണം ചെയ്യാന്‍ ആരുമില്ലാതെ പോയി. ആക്രമണം ഒരിക്കലും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു. AK 47 ഉള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങളുമായി പോയ സംഘത്തിനു നേരെ കിട്ടിയതു കല്ലേറ് ആയിരുന്നു. SFI ക്കാര്‍ കേരള പോലീസിന് നേരെ എറിയുന്ന കല്ലല്ല. രാകി മിനുക്കിയെടുത്ത നാടന്‍ കല്ലുകള്‍ . എറോന്നു കൊണ്ടാല്‍ പ്രാണന്‍ പോകുന്ന, മുറിവ് പൊറുക്കാന്‍ സമയം ഏറെ എടുക്കുന്ന ആ കല്ലുകള്‍ 200 പേരുടെ സംഘത്തിനു നേരെ ആയിരം പേര്‍ എറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ?. ഈ അവസ്ഥ പ്രസ്താവനകള്‍ ഇറക്കുന്ന ചിദംബര ചെട്ടിയരോ മന്‍മോഹന്‍ സര്‍ദാരോ അറിഞ്ഞിട്ടില്ലല്ലോ? . രാജ്യ സ്നേഹത്തെക്കാള്‍ ഉപരി , കുടുംബത്തിലെ ഇല്ലയ്മയോ പ്രാരബ്ദമോ ആയിരിക്കണം CRPF ല്‍ ചേരാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. മെട്രോ നഗരങ്ങളിലെ പോലെ ആര്‍ത്തുല്ലസിച്ചു ജീവിക്കാന്‍ കൊതിയോ കഴിവോ ഇല്ലഞ്ഞിട്ടല്ല , മറിച്ച് ഒപ്പിട്ടു കൊടുക്കുന്ന കടലാസിനെ ബഹുമാനിക്കാന്‍ ശീലിക്കുന്നവരന് യഥാര്‍ത്ഥ പടയാളികള്‍...മരത്തിലും, കല്ലിന്‍റെ മറവിലും ഇരുന്നു മാവോയിസ്റ്റുകള്‍ എറിയുന്ന കല്ലിനു ഇരയാവുന്ന പാവം CRPF കാരെ കുറിച്ച് ആരും ഒന്നും എഴുതി കണ്ടില്ല. അവര്‍ ചൊരിയുന്ന ചോരക്കു തക്കതയതോന്നും അവര്‍ക്ക് കിട്ടുന്നുമില്ല. സ്വാമി അഗ്നിവേശ് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. എനിക്കറിയേണ്ടത് സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു. അയാളും രാഷ്ട്രിയക്കാരെ പോലെയാണ് പെരുമാറിയത്, സ്വാര്‍ത്ഥ താല്പര്യങ്ങള്‍....അയാള്‍ പറഞ്ഞ ഒരു കാര്യം എനിക്കിഷ്ടമായി .....നിന്‍റെ കേരളം എത്ര സുന്ദരം, സുരഭിലം....