Saturday, July 14, 2012

SADDA HAQ


വിശപ്പിന്‍റെ വിളിയില്‍ വിണ്ണലറിയപ്പോള്‍
തലവെട്ടിപ്പൊളിച്ച് തലച്ചോര്‍ കുഴച്ചുരുളയാക്കി
വിശപ്പടക്കുന്ന സ്വപ്നം കണ്ട് ഞെട്ടിയുണരുമ്പോള്‍,
തിരുനാവായയില്‍ നിന്നോ, ശിവരാത്രി മണപ്പുറത്ത് നിന്നോ
പാതിരാക്കും കൂട്ടമായെത്തും ബലിക്കാക്കകള്‍
കാ, കായെന്നാര്‍ത്തു തലയ്ക്കു ചുറ്റും വട്ടം പറക്കുന്നു.

ഗതികിട്ടാ പ്രേതങ്ങളെ, വിശന്നലയും പൈതങ്ങളെ
നിങ്ങള്‍ കാത്തിരിക്കുക.
ഞാനിനിയുമുറങ്ങും, എന്‍റെ സ്വപ്നത്തില്‍ തിരിച്ചണയും
പങ്കിടാന്‍ മടിയില്ലെനിക്കെന്‍റെ തലയിലെ പഴഞ്ചോര്‍,
പകരമിത്തിരി ചെത്തിപ്പൂവും കളിമണ്ണും തരിക.

Wednesday, June 13, 2012

തല തിരിഞ്ഞ വികാരം


വൈരനിര്യാതന കലാകാരനെ പ്രസ്ഥാനം പുറത്താക്കുന്നു.
സഭാപുത്രന്‍റെ ഏച്ചുകെട്ടി സര്‍ക്കാര്‍ നിലം പരിശാകുന്നു.
മുല്ലപ്പെരിയാര്‍ നാലു ജില്ലകളെ നക്കി തുടയ്ക്കുന്നു.
അയാള്‍ പുഞ്ചിരിച്ചു കൊണ്ടേയിരിക്കുന്നു.

ജിഹാദുണ്ട ഒബാമയുടെ നെഞ്ചിന്‍കൂട് തകര്‍ക്കുന്നു.
ചൈനീസ് ഭരണം വിമതര്‍ പിടിച്ചടക്കുന്നു.
ജപ്പാനെ സുനാമി വിഴുങ്ങുന്നു.
അയാള്‍ മാറത്തടിച്ചു  കരയുന്നു.

ഓഹരി വിപണിയിലെ ഊഹക്കച്ചവടക്കാരന്‍റെ
വികാരങ്ങള്‍ എന്നും തല തിരിഞ്ഞാണ്.

പുകഞ്ഞ കൊള്ളി


ചീവീടുകള്‍ മൂളുന്ന രാത്രിയില്‍
കരകരയൊച്ചയില്‍ വാതില്‍ തുറന്നതും
കൂരിരുട്ടിലാരോ നടന്നകന്നതും
ഇടവഴിയിലൊരു വണ്ടി ചീറിപാഞ്ഞതും
രാമന്‍റെ പുലര്‍കാല സ്വപ്നമായിരുന്നു.

പുലര്‍കാല സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും
ശൂന്യ അകലം പാലിക്കുമെന്ന പഴങ്കഥക്ക് തെളിവായ്‌
മേശമേല്‍ കിടന്നിരുന്ന കത്തിന്
രാമന്‍റെ മകളുടെ കയ്യക്ഷരമായിരുന്നു.

അന്നുച്ചക്കു രാഗത്തില്‍ മാറ്റിനി കണ്ടതും
അന്തിക്ക് ബിനിയില്‍ നാല് നിപ്പനടിച്ചതും
കാണാതെ പോയ സിനിമകളോടും
നുണയാതെ പോയ മദ്യത്തോടുമുള്ള
രാമന്‍റെ പ്രായശ്ചിത്തമായിരുന്നു.

നമുക്കൊരു മകളാണെന്ന് മറക്കരുതെന്ന
ഭാര്യോപദേശ അകമ്പടിയില്ലാതെ
നാല് വറ്റ് വിഴുങ്ങി ചുരുണ്ട് കൂടുമ്പോള്‍
കണ്ണിലുരുണ്ടുകൂടി ഒഴുകിയ തെളിനീരിന്
രാമനിട്ട പേരാണ് പുകഞ്ഞ കൊള്ളി.

Saturday, May 26, 2012

ലമ്പടന്‍ ക്രിക്കറ്റ്‌


ക്രീസിലെ ബാറ്റ്സ്മാന്‍റെ സൂക്ഷ്മതയോടും തന്മയത്വത്തോടും
കരുതലോടെയുമാണ് ഓരോ സ്ത്രീലമ്പടനും ബാറ്റ് വീശുന്നത്.

അപകടകാരിയായ ഔട്ട്‌ സ്വിങ്ങറിനെ വെറുതെ വിട്ട്
ഇന്‍ സ്വിങ്ങറില്‍ ഒറ്റയും ഇരട്ടയുമെടുത്ത്‌
ഷോര്‍ട്ട് പിച്ചിനെ കവര്‍ ഡ്രൈവിലയച്ച്
ഓവര്‍ പിച്ചിനെ നിലം തൊടാതെ അതിര്‍ത്തി കടത്തി
ലമ്പടന്മാര്‍ കളിച്ചു കൊണ്ടേയിരിക്കുന്നു.

വശീകരണ ചിരിയോടെ പറന്നടുത്ത ഫുള്‍ടോസ്സിനെ
ആര്‍ത്തിയോടെ ചുംബിക്കാനാഞ്ഞ ലമ്പടന്‍
അതൊരു ഫെമിനിസ്റ്റ് യോര്‍ക്കറാണെന്ന്
തിരിച്ചറിഞ്ഞപ്പോഴേക്കും
മിഡില്‍ സ്ടംപ് മൂന്നു കരണം മറിഞ്ഞിരുന്നു.

കാണികളും ക്യാമറകളും മിഴി പാര്‍ക്കവേ
മുഖം താഴ്ത്തി തിരിഞ്ഞു നടക്കുമ്പോള്‍,
ലമ്പടന്‍റെ നഷ്ടബോധ ചിന്തയില്‍
ഒരടി മുന്നോട്ടാഞ്ഞ്‌ ഫെമിനിസ്റ്റ് യോര്‍ക്കറിനെ സിക്സറാക്കുന്നതും
ശതകം തികയ്ക്കുന്നതുമായിരുന്നു.

Friday, May 25, 2012

"അരങ്ങല്ല അണിയറ"


"അന്യമനസ്സുകളില്‍ അവശേഷിക്കുന്ന സത്യസന്ധത"
എന്നൊരു തുടര്‍കഥ എഴുതാന്‍ വേണ്ടിയാണ്
ചുറ്റിലുള്ളവരുടെ മനക്കോട്ടയിലേക്ക്
ഭൂതക്കണ്ണാടിയുമായ്
കഥാകാരന്‍ ഒളിച്ചു കയറിയത്.

മലിനജലം
മലഗന്ധം
ആര്‍ക്കുന്ന കൊതുകുകള്‍
കബന്ധങ്ങള്‍
നിണമുണങ്ങിയ ചുമരുകള്‍
വെട്ടിനെടാ അവനെ എന്ന അലര്‍ച്ച
ഓടിയടുക്കുന്ന കലാപകാരികള്‍

തിരിഞ്ഞോടിയ കഥാകാരന്‍
കിണറില്‍ നിന്നൊരു കുടം വെള്ളം തലയിലൊഴിച്ചു.
വെട്ടിക്കുടഞ്ഞ വെള്ളത്തില്‍ നിന്നുത്ഭവിച്ച
മന്ത്രവാദ കഥക്കയാള്‍ പേരുമിട്ടു.
"അരങ്ങല്ല അണിയറ"

Wednesday, May 23, 2012

നീതി ശാസ്ത്രം


അടവുകള്‍ പിഴക്കുമ്പോഴാണ്
ഭയം ഗ്രസിക്കുന്നതും
പിച്ചും പേയും പറയുന്നതും
ജ്യോത്സ്യരെ തേടുന്നതും.

കവടി നിരത്തിയാലും
മഷിയിട്ടാലും
ചിരിക്കുന്നത്
പ്രേതമുഖങ്ങള്‍ മാത്രം.

അലഞ്ഞു തിരിയുന്ന
പ്രേതങ്ങള്‍ സംഘടിച്ചിരിക്കുന്നു.
സ്വര്‍ഗ്ഗത്തിലേക്ക്
മാര്‍ച്ച്‌ നടത്തിയിരിക്കുന്നു.
ദൈവത്തെ ഘൊരാവോ ചെയ്തിരിക്കുന്നു.

ദൈവ നടപടി
മുഖം രക്ഷിക്കാനാവാം
പക്ഷെ,
നീതി ദേവത വീണ്ടും
ഗാന്ധാരിയാവുന്നു.

Monday, May 21, 2012

ഒരു രതി


ഭീമന്‍റെ മാറില്‍ പറ്റിക്കിടന്നു യുദ്ധകഥ കേള്‍ക്കുമ്പോള്‍
പാഞ്ചാലിയില്‍ കാമം ഫണം വിടര്‍ത്തിയാടുന്ന  പോലെ
അവളെ കാമം പൊതിഞ്ഞത് നിശായാത്രകളുടെ
നിശ്ചയമില്ലാത്ത യാമത്തിലായിരുന്നു.

മണിക്കൂറുകള്‍ നീളുന്ന പള്‍സറിന്‍റെ മുരളിച്ച സംഗീതം മുറുകുമ്പോള്‍
അവളുടെ കൊച്ചരിപ്പല്ലുകള്‍ അവന്‍റെ തോളില്‍ ആഴ്ന്നിറങ്ങും.
ജൈസല്മീരിലെ മരുഭൂമികള്‍,
നര്‍മ്മദാ തീരങ്ങള്‍,
പാതയോരങ്ങളിലെ കാട്ടുപൊന്തകള്‍
കൊയ്തൊഴിഞ്ഞ പാടങ്ങള്‍.

ഐ പില്‍ അലര്‍ജിയില്‍ ജനിക്കുന്ന ശര്‍ദ്ദില്‍ അസ്വസ്ഥതയില്‍ നിന്ന്
ഉറയില്ലാത്ത ഉരസലിലേക്കുള്ള സുഖദൂരം
സുധീര്‍ജി അളന്ന കണങ്കാലില്‍ നിന്ന് അരക്കെട്ടിലെക്കുള്ള ദൂര സമാനമാണ്.

കഴിഞ്ഞതോ വരാനിരിക്കുന്നതോ അല്ല,
ഈ നിമിഷമാണ് ജീവിതം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ക്കു പ്രിയം വൈവിധ്യങ്ങളായി.
"എനിക്ക് നിന്നെ മടുത്തു " അവള്‍ കൈ വീശി യാത്രയായപ്പോള്‍
അവന്‍ ഞെട്ടലോടെ ഓര്‍ത്തത്‌
"അവളോട്‌ പ്രണയമാണ്" എന്നൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ എന്നാണ്.

Sunday, May 20, 2012

അമ്മയും ചാനലുകളും


ആസിഫ് അലി.

ജഗതിയെ വെല്ലൂര്‍ മെഡിക്കല്‍ കോളേജ്'ല്‍ കൊണ്ട് പോയ വാര്‍ത്ത‍ നടക്കുമ്പോള്‍
അമ്മ- (സഹതാപത്തോടെ) പാവം ജഗതി....എല്ലാം പെട്ടന്ന് ശരിയായാല്‍ മതിയാര്‍ന്നു.  (എന്തോ ഓര്‍ത്ത മട്ടില്‍) ജഗതിനെ കാണാന്‍ മമ്മുട്ടി പോയിട്ട് അവിടെ ഭയങ്കര ലാത്തി ചാര്‍ജ് നടന്നൂത്രേ.....ഫാന്‍കാര് ഇടിച്ചു കേറിട്ടേ...
 ഈ ആരാധകര്‍ക്ക് ഒരു ബോധോല്ലേ...ഒരാള് ആശുപത്രീല് കെടക്കണേന്‍റെ ഒരു മര്യാദ ഇവറ്റോള്ക്ക് കാണിച്ചൂടെ....(വീണ്ടും വിഷയം മാറുന്നു.) അത് പിന്നെ മമ്മൂട്ടി ആണെന്ന് വെക്കാം ....ഒരു ആസിഫ് അലി വന്നിട്ട് എന്തായിരുന്നു പൂരം കൊടുങ്ങല്ലൂര്.
ഞാന്‍ - ആസിഫ് അലി കൊടുങ്ങല്ലൂര് വന്നോ....?
അമ്മ- പിന്നേ....മ്മടെ സുപ്രീം കാരുടെ (കൊടുങ്ങല്ലൂരിലെ പ്രശസ്തമായ ബേക്കറിയാണ് സുപ്രീം ) ഷര്‍ട്ട്‌ കട ഉദ്ഘാടനം  ചെയ്യാന്‍ വന്നത് ആ ചെക്കനാണ്. ഞാന്‍ കൊടുങ്ങല്ലൂര് ബസ്‌ കാത്തു നിക്കുമ്പോ വടക്കേ നടേല് ഭയങ്കര തെരക്ക്....ഒക്ക കോളേജ് പിള്ളേരാണ്...ബാഗു തൂക്കി ക്ലാസ്സീ കേറാണ്ട് വന്നതാണ്‌ പിള്ളേര്. ഞാന്‍ ആ ജൂസ് കടേലെ ചെക്കനോട് ചോദിച്ചപ്പോഴാണ്  ആസിഫ് അലി വന്നിട്ടുണ്ടെന്ന് പറഞ്ഞത്. ഇങ്ങനൊരു സിനിമാ നടനുണ്ടെന്നു മനസ്സിലായത്‌ അപ്പോഴ....പിള്ളേരുടെ തിരക്ക് കാരണം ആസിഫ് അലിക്ക് പുറത്തിറങ്ങാന്‍ പറ്റണില്ല. അപ്പൊ അവരെന്തു ചെയ്തു....അവനെ പുറകിലൂടെ ഇറക്കി ബേക്കറീടെ ഉള്ളീ കൂടെ കൊണ്ടന്നു കാറില് കേറ്റി. ഞങ്ങള് ബസ്‌ സ്റ്റോപ്പില്‍ നിന്നോര്‍ക്കൊക്കെ സുഖായിട്ട് കാണാന്‍ പറ്റി....
ഞാന്‍ - (അത്ഭുതത്തോടെ) അപ്പൊ അമ്മ അസിഫ് അലിനെ കണ്ടോ...?
അമ്മ- പിന്നേ...എന്റെ തൊട്ടു മുന്‍പിലായിരുന്നു കാറ് ....ഞാന്‍ നല്ലോണം കണ്ടു. ആദ്യായിട്ട് ഒരു സിനിമാ നടനെ കണ്ടതാണ്....അവന്റെ പേര് മറക്കാതിരിക്കാന്‍ വീട്ടില്‍ എത്തുന്ന  വരെ അത് മനസ്സില്‍ ഉരുവിട്ട് വന്നു. ശാരൂനോട് (ഇളയച്ഛന്റെ മകള്‍ ) പറഞ്ഞു ടി വി ല് അസിഫ് അലി വരുമ്പോ കാണിച്ചു തരണംന്നു.....പക്ഷെ ടി വി ല് അവനു വേറൊരു മുഖാണ്....അന്ന് കണ്ട അസിഫ് അലിയുടെ മുഖം പിന്നൊരിക്കലും ടി വി ല് കണ്ടിട്ടില്ല. (ആത്മഗതം) മേക്കപ്പിട്ടു മാറ്റണതാണ്....

അച്ചുതാനന്ദന്‍

പാര്‍ട്ടി കോണ്‍ഗ്രസ്‌ സമാപന ദിവസം. പി ബി പ്രവേശനം നിരോധിക്കപ്പെട്ട വി എസ് നെ ഒരു ദുരന്ത കഥാപാത്രമായി മാധ്യമങ്ങള്‍ മത്സരിച്ചു അവതരിപ്പിക്കുന്നു.

അമ്മ - (സങ്കടത്തോടെ ) അങ്ങേരു പാവോല്ലേ.....അങ്ങേരെ പി ബി യില്‍ എടുത്താല്‍ എന്താ കുഴപ്പം. പിണറായി ദുഷ്ടന്‍....

ഞാന്‍ ഞെട്ടി. പി ബി എന്താണ്, പാര്‍ട്ടി കോണ്‍ഗ്രസ്‌ എന്താണ് ഒന്നും അമ്മക്കറിയില്ല. എന്നിട്ടും അമ്മയെ കൊണ്ട് പിണറായിയെ ദുഷ്ടന്‍ എന്ന് വിളിപ്പിക്കുന്നതില്‍ മര്‍ഡോക്കും മാമ്മന്‍ മാപ്പിളയും വിജയിച്ചു . (ലോകം അവസാനിച്ചാലും അരിവാള്‍ ചുറ്റികയില്‍ മാത്രമേ വോട്ട് കുത്താവൂ എന്ന് അമ്മയെ അപ്പൂപ്പന്‍ പറഞ്ഞു പഠിപ്പിച്ചതാണ്. മര്‍ഡോക്കും മാമ്മന്‍ മാപ്പിളയും വിചാരിച്ചാല്‍ അത് മാറ്റാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.)

സുരേഷ് ഗോപി.

സുരേഷ് ഗോപി അമ്മയുടെ ശത്രുവാവാന്‍ കാരണം അദ്ദേഹം അച്ഛന്റെ മിത്രമായതാണ്. ഏഷ്യാനെറ്റ്‌ പ്ലസ്‌, കിരണ്‍ എന്നീ ചാനലുകളില്‍ ഏതിലെങ്കിലും വൈകീട്ട് എഴരക്ക്‌ സുരേഷ് ഗോപിയുടെ സിനിമയാണെങ്കില്‍ (അതെത്ര തല്ലിപ്പൊളി സിനിമ ആയാലും ) അച്ഛന്‍ പിന്നെ വേറൊന്നും കാണില്ല . ഇതേ സമയമാണല്ലോ കുങ്കുമപ്പൂവ് , ഹരിചന്ദനം  തുടങ്ങിയ സംഭവ ബഹുലമായ സീരിയലുകള്‍....സുരേഷ് ഗോപി അമ്മയുടെ ശത്രു ആയില്ലെങ്കിലെ അത്ഭുതമുള്ളൂ...
പക്ഷെ, ഈ ശത്രുത സുരേഷ് ഗോപി തന്നെ പരിഹരിച്ചു. ഇപ്പൊ അച്ഛനും അമ്മയും ഒരുമിച്ചിരുന്നു കോടീശ്വരന്‍ കാണുന്നു. പങ്കെടുക്കുന്നവര്‍ക്ക് സമ്മാനം കിട്ടുമ്പോള്‍ സന്തോഷിക്കുന്നു. അവര്‍ പുറത്തു പോകുമ്പോള്‍ ദുഖിക്കുന്നു. സുരേഷ് ഗോപിയുടെ അവതരണം  മുകേഷിന്റെ ഡീല്‍ ഓര്‍ നോ ഡീല്‍ അവതരണത്തേക്കാള്‍ മികച്ചതാണ് എന്ന ഒരു സര്‍ട്ടിഫിക്കറ്റ് കൂടി സുരേഷ് ഗോപിക്ക് സമ്മാനിച്ചിരിക്കുന്നു.  (എല്‍ ഡി സി റാങ്ക് ലിസ്റ്റിലുള്ള അനിയത്തിയോട് കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എസ് എം എസ് അയക്കാന്‍ അമ്മ നിര്‍ബന്ധിക്കുന്നുണ്ട്. അവള്‍ പങ്കെടുത്താല്‍ ഒരു കോടി രൂപ കൊണ്ട് വരും എന്നത് അമ്മയുടെ വിശ്വാസമാണ്. എതോരമ്മയെയും പോലെ മക്കളിലുള്ള വിശ്വാസം.  )

Saturday, May 12, 2012

സൗഹൃദം, വിശ്വാസം, പക


സൗഹൃദം

ഞങ്ങള്‍ പടുത്തുയര്‍ത്തിയ സൗഹൃദസൗധത്തിന്
താജ്മഹലിനേക്കാള്‍ ഉറപ്പും ഉയരവും ഭംഗിയുമുണ്ട്.
കൊച്ചുകോടാലി കൊണ്ട് അതിന്‍റെ കടയ്ക്കല്‍ വെട്ടുന്നവര്‍
കുറഞ്ഞത്‌ ഒരു നാടന്‍ ബോംബെങ്കിലും ഉപയോഗിക്കുക.

വിശ്വാസം

കദന ദുരിത വൈധവ്യ കഥകള്‍ നിരത്തുമ്പോള്‍
സഹതാപം ജനിക്കുന്നത് നല്ല മനസ്സുകളിലാണ്.
നല്ല മനസ്സുകളെ ചൂഷണം ചെയ്യുമ്പോള്‍ തുരങ്കം
വെക്കപ്പെടുന്നത് മറ്റൊരാള്‍ക്ക് അര്‍ഹമാവേണ്ട വിശ്വാസത്തെ കൂടിയാണ്.

പക

ഇടവഴിയില്‍ എങ്ങോട്ടോ ഇഴഞ്ഞ മൂര്‍ഖന്‍റെ നടുവിനടിച്ചവര്‍ കാലുറ ധരിക്കുക.
ഒടുങ്ങാത്ത പകയും നോവുമായി മൂര്‍ഖന്‍ കുറ്റിക്കാട്ടില്‍ പതുങ്ങി കിടപ്പുണ്ട്.

Monday, April 30, 2012

മുന്നറിയിപ്പ്


പ്രണയത്തിനും ദാമ്പത്യത്തിനും ആദ്യം വരിക ഒരു നീര്‍ദോഷമാണ്.
ഒരു ദിവസം കുളിക്കാതിരുന്നാലോ, പങ്ക വേഗം കുറച്ചിട്ട് ഉറങ്ങിയാലോ മാറാവുന്ന നീര്‍ദോഷം.

പുരുഷന്മാര്‍ ശ്രദ്ധിക്കുക - ബ്രാണ്ടിയില്‍ കുരുമുളക് ചതച്ചിട്ട് നീര്‍ദോഷം മാറ്റുക എന്നത്  ചാത്തന് പോത്തുംകുട്ടനെ നേര്‍ന്നു ലോട്ടറി അടിക്കുന്ന പോലെയാണ്.

സ്ത്രീകള്‍ ശ്രദ്ധിക്കുക - മിസ്സ്‌ട്‌ കാള്‍ വഴി വരുന്ന ഒറ്റമൂലി വൈദ്യന്മാരും, മുഖപുസ്തകത്തില്‍ ക്ലിനിക് നടത്തുന്നവരും,  പത്രങ്ങളുടെ ക്ലാസ്സിഫൈഡ് പേജും വേദനകളുടെ മൊത്തവ്യാപാര കേന്ദ്രങ്ങളാണ്.

അവഗണിക്കപ്പെടുന്ന നീര്‍ദോഷത്തിന്‍റെ അടുത്ത രൂപമാണ്‌ ചുമ, കഫക്കെട്ട് മുതലായവ.

ഇപ്പോള്‍ അവര്‍  ആന്റി ബയോട്ടിക് ഉപയോഗിക്കും, കാരണം അവരുടെ  ഉറക്കം അവര്‍ക്ക്  പ്രിയപ്പെട്ടതാണ്.

ആന്റി ബയോട്ടിക് കയറിയ പ്രണയത്തിനും ദാമ്പത്യത്തിനും പഴയ ഉത്സാഹം പൊതുവേ കാണാറില്ല, വീണ്ടും രോഗം വരാനുള്ള സാധ്യതയുമുണ്ട്.

ചികിത്സിക്കപ്പെടാത്ത നീര്‍ദോഷത്തിന്‍റെ അവസാന രൂപത്തിനെ പ്രണയക്ഷയം / ദാമ്പത്യക്ഷയം എന്ന് വിളിക്കാം.


Saturday, April 28, 2012

രുക്മിണീ ഭാവം.

നീ നിന്‍റെ നയന നഖങ്ങളാല്‍ എന്‍റെ ഹൃദയഭിത്തിയില്‍ 
കോറിയപ്പോഴാണ് എന്നില്‍ കവിത ഉറവ പൊട്ടിയത്. 
ജന്മജന്മങ്ങളായ് വരണ്ടുണങ്ങിയ എന്‍റെ തൂലികയില്‍ 
അല്‍പ്പം ജീവനം പകരാനാണ് നിന്‍റെ കണ്ണിലെ 
കണ്മഷി ഞാന്‍ കടമായി ഇരന്നത്‌. 

ഹൃദയഭിത്തിയില്‍ രക്തവും കരിമഷിയും കലര്‍ന്നൊഴുകി 
രൂപപ്പെടുന്ന രക്തമഷി ചിത്രത്തിന് ഇപ്പോള്‍
എന്‍റെയും  നിന്‍റെയും മുഖമാണ്. 

ഈ ജന്മം, നിന്‍റെ കണ്ണുകള്‍ ഞാനെടുക്കുന്നു.
നീ അന്ധയാവുമെന്നോ.....? ഭയപ്പെടേണ്ട, 
അവന്‍ നിന്നോട് കൂടെയുണ്ടെന്ന് മൊഴിഞ്ഞത് നീ തന്നെയല്ലേ....

എപ്പോള്‍ തിരികെ തരുമെന്നോ....? തരാം,
വരും ജന്മത്തിലെന്‍ വാമഭാഗമൊട്ടി നിന്നാല്‍ 
ഇനിയേഴുജന്മം നില്‍ക്കാമെന്നു വാക്കു തന്നാല്‍ 
നിനക്കാ കണ്ണുകള്‍ തിരികെ തരാം. 
എന്‍റെ ഹൃദയ നിലവറയില്‍ കാത്തു  സൂക്ഷിച്ചോരാ 
കണ്ണുകള്‍ക്കപ്പോള്‍ രുക്മിണീഭാവമായിരിക്കും 

Thursday, April 19, 2012

വീട്ടുകാരന്‍

പാതിയബ്രത്തെ കടുക് പാത്രത്തില്‍ നിന്നിറങ്ങി
മീന്‍കാരന്‍റെ ചിതമ്പല്‍ പുരണ്ട കൈയ്യിലൊതുങ്ങേണ്ട
ഇരുപതുരൂപാനോട്ട് വഴി പിഴച്ചെത്തിയത്
ലോട്ടറിക്കാരന്‍റെ തയംബില്ലാ കയ്യിലായിരുന്നു.

മത്തിക്കരയ്ക്കേണ്ട തേങ്ങയില്‍ മൂവാണ്ടനും കാന്താരിയുമരയുമ്പോള്‍
വീട്ടമ്മയുടെ വേവലാതി അമ്മിക്കല്ല് മാത്രമറിഞ്ഞു.
മണ്‍ചട്ടിയൊരു മൂലയില്‍ മൂകസാക്ഷി.

നാളെ നാളെയായ് നീളുന്ന ഭാഗ്യമേ
നാളെയെങ്കിലും നീയെന്‍ ചൂണ്ടയില്‍ കുരുങ്ങുക.
സ്വപ്നങ്ങളുടെ നെയ്ത്തുകാരനായ വീട്ടുകാരന്‍
ഉമ്മറത്തിരുന്നൊരു കാജാ ബീഡി പുകച്ചു.

Tuesday, April 17, 2012

ആപേക്ഷികം

ഞാന്‍ ഓടുകയാണ്,
ആകാശചെരുവിലെ ആശങ്കകളുടെ കാര്‍മേഘങ്ങള്‍ക്ക് നേരെയാണ് എന്‍റെ ഓട്ടം.
എന്‍റെ പാത സുനാമി തിരയിളകുന്ന കടലിനും
എരിഞ്ഞു പുകയുന്ന അഗ്നിപര്‍വ്വതതിനും മദ്ധ്യേ...

ആഹ്ലാദം പടരുന്ന മുഖങ്ങള്‍ ആര്‍പ്പു വിളിക്കുമ്പോഴും
അവരുടെ ഹൃദയത്തില്‍ നുളക്കുന്ന അസൂയപ്പുഴുക്കള്‍.
എന്‍റെ ജയം എന്‍റെയും അവരുടെയും തോല്‍വിയാണ്.
തന്ത്രപൂര്‍വ്വം എന്‍റെ തോല്‍വി ഞാന്‍ ഒളിപ്പിക്കുന്നു.

ഞാന്‍ ഓട്ടത്തിലെ ഒന്നാമന്‍....
പരാജിതര്‍ ഒരുമിക്കുമ്പോള്‍ ഒറ്റപ്പെടുന്ന വിജയി....
ഒറ്റപ്പെടല്‍ ഒരു പരാജയമാകുമ്പോള്‍ ഞാന്‍ ജയിച്ചു തോല്‍ക്കുന്നു.
അതൊരു വളമാണ്,
അവരുടെ ഹൃദയത്തിലെ അസൂയ പുഴുക്കള്‍ക്കുള്ള വളം.

Friday, April 6, 2012

ദുഃഖവെള്ളി

നല്ലാടിന്‍ ചങ്കിലെ വിശുദ്ധ ചോരയാല്‍
വിധവയുടെ തലച്ചോര്‍ കഴുകി
പിലാതോസിന്‍ സന്തതികളെ തുരത്തിയോടിക്കാന്‍
വാഴ്ത്തപ്പെട്ടവരുടെ നാട്ടിലെ വൈദികശ്രേഷ്ഠര്‍ വരുമ്പോള്‍
ഇന്നാട്ടിലെ വലിയാടുകള്‍ ഓശാന പാടുന്നു.

സുമംഗലിക്കന്നത്തിനായ് കടലമ്മയോടു കടം പറഞ്ഞപ്പോള്‍
വെളുത്ത സായ്പ്പുന്നം പഠിച്ച കറുത്ത ദ്രാവിഡന്‍റെ
നെഞ്ചിന്‍കൂട് വിട്ടോഴിഞ്ഞോരാത്മാക്കിളി
സ്വര്‍ഗ്ഗവാതിലില്‍ മുട്ടി വിളിക്കുന്നു.

ദൈവകൊപത്തിന്‍ കണക്കു നിരത്തി ഉദ്ദിഷ്ട കാര്യം
പച്ചനോട്ടിന്‍ ഉപകരസ്മരണയില്‍ നേടുമ്പോള്‍
വെളുത്തവന് വെളുത്ത നീതിയും
കറുത്തവന് കറുത്ത നീതിയും
വിശ്വാസിക്ക് ദുഃഖവെള്ളിയും.

Friday, March 30, 2012

കാവ് തീണ്ടല്‍

പടിഞ്ഞാറെ കുളത്തില്‍ പള്ളി നീരാടി,
ഈറന്‍ മുടിയില്‍ ചെമ്പകം തിരുകി,
ചെമ്പട്ടിന്‍ പ്രഭയാല്‍ ജ്വലിച്ചോരുങ്ങി
ചിലപ്പതികാരനായിക ചിരിച്ചു നില്‍ക്കുന്നു.

അധികാര പീഠത്തില്‍ കോയിക്കല്‍ തമ്പുരാന്‍,
ഭിഗഷ്വര പീഠത്തില്‍ പാലക്കല്‍ വേലന്‍,
അവകാശ തന്ത്രിയായ് അടികള്‍മാരും
ശുശ്രൂഷകരേവരും അണി നിരക്കുന്നു.

ചുരുളഴിയും മന്ത്രങ്ങള്‍ കാതില്‍ പതിക്കുമ്പോള്‍,
അടികള്‍ തന്‍ കയ്യാല്‍ മെയ്യില്‍ ത്ര്യച്ചന്ദനം പടരുമ്പോള്‍,
കര്‍പ്പൂരഗന്ധം നാസയില്‍ തുളഞ്ഞു കയറുമ്പോള്‍,
എരിവിളക്കുകള്‍ ഒന്നൊന്നായ് അണയാന്‍ തുടങ്ങുമ്പോള്‍,
കണ്ണകിയുടെ കണ്ണുകള്‍ കൂമ്പുവാന്‍ വെമ്പുന്നു.

കച്ചേരിയില്‍ നിന്നൊരു കാഹളം മുഴങ്ങുന്നു,
കോയ്മയുടെ പട്ടുകുട വാനം മറയ്ക്കുന്നു,
ശ്രീകൃഷ്ണപരുന്തുകള്‍ വട്ടം പറക്കുന്നു,
അവകാശത്തറകളില്‍ കോമരക്കൂട്ടമിരമ്പുന്നു.

വസൂരിക്കലകള്‍ സട കുടഞ്ഞുണരുമ്പോള്‍,
പ്രകാശ വേഗത്തില്‍ ദേഹമാകെ പടരുമ്പോള്‍,
ചെമ്പട്ട് വേഷങ്ങള്‍ തെറിപ്പാട്ട് പാടുന്നു.
മുളവടി - കുറുവടി - ചപ്പ് - ചവറ്
കന്നാസ് - കടലാസ് - ചെരുപ്പ് - തുപ്പല്‍
ഇന്നെന്‍റെ ദേവിക്ക് നൈവേദ്യപുളകം.

മനുഷ്യര്‍ ദൈവത്തെയസഭ്യം ചൊരിയുന്ന ഭരണിനാളില്‍,
വാളും ചിലമ്പുമായൊരുവള്‍ ഉറഞ്ഞുതുള്ളുന്നു,
മൂര്‍ധാവ് സ്വയം വെട്ടിപ്പൊളിക്കുന്നു,
ചുണ്ടില്‍ പടരും ചോര നാവാല്‍ നുണയുന്നു,
കൊടുങ്ങല്ലൂരമ്മക്കു പ്രതിബിംബമാവുന്നു.

വിശ്വാസമോ അന്ധവിശ്വാസമോ...?
ആശയോ നിരാശയോ...?
തൃപ്തിയോ അസംതൃപ്തിയോ...?
സന്താപമോ സന്തോഷമോ...?
സ്വയംശിക്ഷയോ പ്രതികാരമോ...?
അതോ സമര്‍പ്പണമോ.........

ഉത്തരംതേടി മനുഷ്യദൈവത്തിന്‍റെ തലച്ചോറിലേക്ക്
കവി നുഴഞ്ഞു കയറുന്നു.
അവിടത്തെയന്ധകാരശൂന്യതയില്‍ വഴി പിഴച്ച്, കാലിടറി
നിലയില്ലാ കയത്തിലെക്കാഞ്ഞു പതിക്കുമ്പോള്‍
കവിക്കലറാതെ വയ്യ....
"ശ്രീ കുരുംബക്കാവിലമ്മേ.....നീയേ രക്ഷ".

ഇളിഭ്യനായ ദൈവം

സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് ചീട്ടു കളിക്കുകയായിരുന്നു ക്രിസ്തുവും കൃഷ്ണനും. ദൈവം അങ്ങോട്ട്‌ വന്നു.

"കൂടുന്നോ..." കൃഷ്ണനാണ്.
"മൂടില്ലടോ കൃഷ്ണ...."
"എന്ത് പറ്റി..." ക്രിസ്തുവാണ്‌.
"ആ നേഴ്സ്മാരെ കൊണ്ട് ഒരു സ്വസ്ഥതയുമില്ല....തൊണ്ട കീറി വിളിക്കുകയല്ലേ അവറ്റോള്..." ദൈവം ആവലാതി പറഞ്ഞു. പ്രശ്നം കേട്ടതും കൃഷ്ണനും ക്രിസ്തുവും മനപൂര്‍വ്വം ശ്രദ്ധ കളിയിലേക്ക് തിരിച്ചു.

"നിങ്ങള്‍ എന്നെ സഹായിക്കണം. ...കേരളത്തില്‍ പോയി ഈ പ്രശ്നം ഒന്ന് പരിഹരിക്കണം. ഒരു ദൈവത്തിന്റെ ധര്‍മ്മ സങ്കടം മനുഷ്യര്‍ക്ക്‌ മനസ്സിലാവില്ലല്ലോ...."

മനസ്സില്ലാ മനസ്സോടെ ഇരുവരും കേരളത്തിലേക്ക് തിരിച്ചു. പണ്ട് മുതലേ ദൈവങ്ങള്‍ സ്വപ്നത്തിലാണല്ലോ പ്രത്യക്ഷപ്പെടാറ്.

മാതാ സ്മിതാനന്ദമയി ഉറക്കത്തിലായിരുന്നു. സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട കൃഷ്ണനെ കണ്ടതും അവര്‍ ഒരു സിനിമയുടെ ഡി വി ഡി കൊടുത്തു. കൃഷ്ണന്‍ എന്തോ പറയാനഞ്ഞപ്പോഴേക്കും മാതാജി പറഞ്ഞു.
"ഈ സിനിമ കണ്ടാല്‍ എന്റെ അവസ്ഥ കൃഷ്ണന് മനസ്സിലാവും....എനിക്ക് വേറെ ഒന്നും പറയാനില്ല."

"എന്നാലും സ്മിതാനന്ദമയീ, ഈ ഗുണ്ടകളെ കൊണ്ട് സമരക്കാരുടെ കാല് തല്ലിയോടിക്കുക എന്നൊക്കെ പറഞ്ഞാല്‍....."

"കൃഷ്ണാ, ഞാന്‍ പറഞ്ഞൂലോ...ആ സിനിമ കാണൂ....എല്ലാം മനസ്സിലാവും. തല്ക്കാലം കൃഷ്ണന്‍ പൊയ്ക്കോളൂ....എനിക്ക് രാവിലെ ഭജനയുണ്ടേ....ഉറക്കം കളയാന്‍ പറ്റില്ല. പിന്നെ പോകുന്ന വഴിക്ക് ആ കാലനെ കണ്ടാല്‍ എന്റെ കാര്യം ഒന്ന് സൂചിപ്പിക്കണം. മടുത്തു തുടങ്ങി കൃഷ്ണാ....

അല്‍പ്പനേരം നിന്ന് ഡി വി ഡി യുമായി കൃഷ്ണന്‍ തിരിഞ്ഞു നടന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത "ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്‌ " എന്ന സിനിമയായിരുന്നു അത്.

ചങ്കമാലി ബിഗ്‌ ഫ്ലവര്‍ ആശുപത്രിയുടെ മാനേജര്‍ അച്ഛന്റെ സ്വപ്നത്തിലാണ് ക്രിസ്തു വന്നത്.

"ആരിത്....കര്‍ത്താവോ, വരണം...വരണം.....കുറെ കാലമായല്ലോ കണ്ടിട്ട്...."

"ഞാനിപ്പോ അങ്ങനെ അധികം പുറത്തിറങ്ങാറില്ല.....ഇതിപ്പോ ദൈവം വന്ന് ഒരാവശ്യം പറഞ്ഞപ്പോ ദൈവപുത്രനായ ഞാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ....."

"കര്‍ത്താവ്‌ കാര്യം പറയൂ....."

"അല്ല...ഈ നേഴ്സ്മാരുടെ കാര്യത്തില്‍ ഒരു തീരുമാനം....."

"കര്‍ത്താവിനു വേറെ വല്ലതും പറയാനുണ്ടോ....അടുത്താഴ്ച ഞങ്ങള്‍ ഒരു കരിസ്മാടിക് കണ്‍വെന്ഷന്‍ നടത്തുന്നുണ്ട്....ആ വിഷയം ചര്‍ച്ച ചെയ്താലോ...."

"അല്ല.... അച്ചന്മാരും കന്യാസ്ത്രീകളും ചേര്‍ന്ന് ജാഥ നടത്തിയെന്നോ, നാട്ടുകാര്‍ കൂവിയെന്നോ....ഇതൊക്കെ ശരിയായ ഏര്‍പ്പാടാണോ....?"

"കര്‍ത്താവ്‌ ആരുടെ കൂടെയാണെന്ന് എനിക്കിപ്പോ അറിയണം..കര്‍ത്താവിനു വേണ്ടിയല്ലേ ഞങ്ങള്‍ കഷ്ടപ്പെടുന്നത്. ഈ ജാഥയൊക്കെ ഇടതന്മാരുടെ കുത്തകയാണെന്ന് അവന്മാര്‍ക്കൊരു വിചാരമുണ്ട്.....അതല്ല എന്ന് തെളിയിക്കാനാണ് മുദ്രാവാക്ക്യം വിളിച്ചു ജാഥ നടത്തിയത്. ഇപ്പൊ തന്നെ ചില വിശ്വാസികള്‍ക്കിടയില്‍ കര്‍ത്താവ്‌ ഇടതനാണെന്ന് ഒരു തോന്നല്‍ അവന്മാര്‍ വരുത്തിയിട്ടുണ്ട്. ഒരു ക്രിസ്ത്യാനിയായ കര്‍ത്താവിനു ചേര്‍ന്ന വര്‍ത്തമാനമാണോ കര്‍ത്താവ്‌ ഈ പറയുന്നത്? "

"ഞാന്‍ യഹൂദനല്ലേ അച്ചോ....?"

"ആഹ....അത് കൊള്ളാം....എന്നെ ഫാദര്‍ ശശി ആക്കാന്‍ ഇറങ്ങി പുറപ്പെട്ടതാണോ, ഈ പാതിരായ്ക്ക്? ഞങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കര്‍ത്താവിന്റെ നന്മക്കാണ്‌............തല്ക്കാലം, കര്‍ത്താവ്‌ പൊയ്ക്കോ....ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം....ഇവിടന്നു ഞങ്ങള്‍ അങ്ങോട്ട്‌ വരുമ്പോ സ്വര്‍ഗ്ഗരാജ്യത്ത് ഞങ്ങള്‍ക്കുള്ള സീറ്റ്‌ മറ്റു മതക്കാര്‍ അടിച്ചോണ്ട് പോവാതെ നോക്കിയാ മതി .....കേട്ടല്ലോ....?"

ദൈവം ഇരുവരെയും കാത്തിരിക്കുകയായിരുന്നു.

"എന്തായി...?"

"അതേയ്....കല്‍ക്കി , കുല്‍ക്കി എന്നൊക്കെ പറഞ്ഞു എന്നെ ഭൂമിയിലേക്ക്‌ വീണ്ടും പറഞ്ഞു വിടാം എന്നൊക്കെ വല്ല ചിന്തയും മനസ്സില്‍ ഉണ്ടെങ്കില്‍ അതിനു വേറെ ആളെ നോക്കണം...." ഇത്രയും പറഞ്ഞു കൃഷ്ണന്‍ പോയി.

"രണ്ടായിരാമാണ്ടില്‍ ലോകം അവസാനിക്കും എന്നും പറഞ്ഞു ഞാന്‍ പോന്നതാണ്.....അത് നീട്ടി വച്ചത് ദൈവം തന്നെയല്ലേ.....സ്വയം അനുഭവിച്ചോ..." ക്രിസ്തുവും പോയി.

ദൈവം ഇളിഭ്യനായി.

Tuesday, March 20, 2012

റോങ്ങ്‌ നമ്പര്‍

ഞാന്‍ തിരയുകയാണ്,
പഴയ പുസ്തക പെട്ടികളില്‍ ,
അലമാരയില്‍ അടുക്കി വച്ച വസ്ത്രങ്ങള്‍ക്കിടയില്‍,
മുക്കിലും മൂലയിലും
പിന്നെ കുടത്തിലും.

ഒടുവില്‍ എനിക്കവനെ കിട്ടി.
മച്ചിലെ മാറാലക്കടിയില്‍
തീപ്പെട്ടി പടങ്ങളോടും, അര്യാസുണ്ടയോടും,
പമ്പരത്തോടും പഴങ്കഥ പറഞ്ഞിരുന്ന
അവന്‍ എന്നെ പ്രതീക്ഷിച്ചിരുന്നില്ല, ഒരിക്കലും...

എന്‍റെ അലാറം...
നാളെ മുതല്‍ എന്നെ വിളിച്ചുണര്‍ത്തെണ്ടവന്‍

Flash back

ഇന്നലെ പാതിരാവിന്‍ നിശബ്ധതയിലും
ലോകത്തിന്‍റെ ബഹളം കാതുകളെ തുളച്ചപ്പോള്‍
ഞാനെന്‍റെ മൊബൈല്‍ തറയിലുടച്ചു.
8859112810 എന്ന ആത്മാവ് കൂടൊഴിഞ്ഞു.

കുറെ കാലം കഴിയുമ്പോള്‍ വോഡഫോണ്‍
ആ ആത്മാവിനെ അപരന്നു പതിച്ചു നല്‍കും.
അന്നെന്നെ തേടിയെത്തുന്നവരോട് ആ ആത്മാവ്
മന്ത്രിക്കും
"റോങ്ങ്‌ നമ്പര്‍."







Sunday, March 18, 2012

ദ്രോണരും ഏകലവ്യനും

പെരുവിരല്‍ മുറിച്ചു ദക്ഷിണ നല്‍കേണ്ട ഏകലവ്യന്‍,
പിഴച്ചോരടവിനാല്‍ ഇടംകാല്‍ കൊണ്ട് തൊഴിച്ച്,
ദ്രോണരെ ഉമിതീയിലേക്ക് തള്ളിയിടുന്നു.

ദ്രോണര്‍ ഉമിതീയില്‍ വെന്തുരുകുമ്പോള്‍
വായുവില്‍ പച്ചമാംസത്തിന്‍ ഗന്ധം പടരുമ്പോള്‍
അടവ് പിഴച്ചതറിയാതെ,
ദ്രോണര്‍ ഉമിതീയില്‍ വെന്തുരുകുന്നതറിയാതെ,
വാക്കുകളാല്‍ പരിച വിരിച്ച്,
ഏകലവ്യന്‍ വാളുകള്‍ തടുക്കുന്നു.

ഉരുകുന്ന ചങ്കും, പുഞ്ചിരിക്കുന്ന മുഖവുമായ്
ദ്രോണര്‍ ഗുരുകുലത്തില്‍ മാപ്പിരക്കുന്നു.
ഗുരുധര്‍മം നടപ്പിലാക്കുന്നു.

ശരിയേത് , തെറ്റേത്, പിഴച്ചതാര്‍ക്ക്....
ദ്രോണര്‍ക്കോ , ഏകലവ്യനോ, ഗുരുകുല വാസികള്‍ക്കോ....?

Friday, March 16, 2012

ഷുക്കൂര്‍...........നീ ആരായാലും

മാംസവും ചോരയും സമാസമം
അരിവാള്‍ ചുറ്റികയില്‍ വെരുക്കിയെടുത്ത
നരമാംസ രസായനം കഴിച്ച്
വിപ്ലവപാര്‍ട്ടി വിശപ്പടക്കുന്നു

വീട് വീടാന്തരം കയറി ഇറങ്ങി
അമ്മ പെങ്ങന്മാരുടെ കണ്ണുനീര്‍
ബക്കറ്റില്‍ പിരിച്ചെടുത്ത്‌
വിപ്ലവപാര്‍ട്ടി ദാഹമടക്കുന്നു.

ജന്മിക്കു നേരെ ഉയര്‍ന്ന വാളില്‍
കുടിയാന്‍റെ രോദനവും
ന്യായത്തിന്‍റെ മൂര്‍ച്ചയും കണ്ടു.
പാര്‍ട്ടി ജയിച്ചു,
പ്രത്യയശാസ്ത്രം ജയിച്ചു,
വിപ്ലവവും ജയിച്ചു.

നേതാവ് പോകുമ്പോള്‍ ചുമച്ചാല്‍
അണികള്‍ പോകുമ്പോള്‍ വളിയിട്ടാല്‍
കാവിക്കും പച്ചക്കും മുകളില്‍ ചെങ്കൊടി പാറുമ്പോള്‍,
പാര്‍ട്ടി തളരുന്നു.
പ്രത്യയശാസ്ത്രം ചിതലരിക്കുന്നു.
വിപ്ലവം മണ്ണാങ്കട്ടയാകുന്നു.

വീട്ടുപടിയില്‍ ഇന്നൊരു ബോര്‍ഡ്‌ തൂക്കണം.
"പാര്‍ട്ടിക്കാരനുണ്ട്, സൂക്ഷിക്കുക."

Wednesday, March 14, 2012

ഇളിഭ്യനായ ദൈവം

സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് ചീട്ടു കളിക്കുകയായിരുന്നു ക്രിസ്തുവും കൃഷ്ണനും. ദൈവം അങ്ങോട്ട്‌ വന്നു.

"കൂടുന്നോ..." കൃഷ്ണനാണ്.
"മൂടില്ലടോ കൃഷ്ണ...."
"എന്ത് പറ്റി..." ക്രിസ്തുവാണ്‌.
"ആ നേഴ്സ്മാരെ കൊണ്ട് ഒരു സ്വസ്ഥതയുമില്ല....തൊണ്ട കീറി വിളിക്കുകയല്ലേ അവറ്റോള്..." ദൈവം ആവലാതി പറഞ്ഞു. പ്രശ്നം കേട്ടതും കൃഷ്ണനും ക്രിസ്തുവും മനപൂര്‍വ്വം ശ്രദ്ധ കളിയിലേക്ക് തിരിച്ചു.

"നിങ്ങള്‍ എന്നെ സഹായിക്കണം. ...കേരളത്തില്‍ പോയി ഈ പ്രശ്നം ഒന്ന് പരിഹരിക്കണം. ഒരു ദൈവത്തിന്റെ ധര്‍മ്മ സങ്കടം മനുഷ്യര്‍ക്ക്‌ മനസ്സിലാവില്ലല്ലോ...."

മനസ്സില്ലാ മനസ്സോടെ ഇരുവരും കേരളത്തിലേക്ക് തിരിച്ചു. പണ്ട് മുതലേ ദൈവങ്ങള്‍ സ്വപ്നത്തിലാണല്ലോ പ്രത്യക്ഷപ്പെടാറ്.

മാതാ സ്മിതാനന്ദമയി ഉറക്കത്തിലായിരുന്നു. സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട കൃഷ്ണനെ കണ്ടതും അവര്‍ ഒരു സിനിമയുടെ ഡി വി ഡി കൊടുത്തു. കൃഷ്ണന്‍ എന്തോ പറയാനഞ്ഞപ്പോഴേക്കും മാതാജി പറഞ്ഞു.
"ഈ സിനിമ കണ്ടാല്‍ എന്റെ അവസ്ഥ കൃഷ്ണന് മനസ്സിലാവും....എനിക്ക് വേറെ ഒന്നും പറയാനില്ല."

"എന്നാലും സ്മിതാനന്ദമയീ, ഈ ഗുണ്ടകളെ കൊണ്ട് സമരക്കാരുടെ കാല് തല്ലിയോടിക്കുക എന്നൊക്കെ പറഞ്ഞാല്‍....."

"കൃഷ്ണാ, ഞാന്‍ പറഞ്ഞൂലോ...ആ സിനിമ കാണൂ....എല്ലാം മനസ്സിലാവും. തല്ക്കാലം കൃഷ്ണന്‍ പൊയ്ക്കോളൂ....എനിക്ക് രാവിലെ ഭജനയുണ്ടേ....ഉറക്കം കളയാന്‍ പറ്റില്ല. പിന്നെ പോകുന്ന വഴിക്ക് ആ കാലനെ കണ്ടാല്‍ എന്റെ കാര്യം ഒന്ന് സൂചിപ്പിക്കണം. മടുത്തു തുടങ്ങി കൃഷ്ണാ....

അല്‍പ്പനേരം നിന്ന് ഡി വി ഡി യുമായി കൃഷ്ണന്‍ തിരിഞ്ഞു നടന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത "ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്‌ " എന്ന സിനിമയായിരുന്നു അത്.

ചങ്കമാലി ബിഗ്‌ ഫ്ലവര്‍ ആശുപത്രിയുടെ മാനേജര്‍ അച്ഛന്റെ സ്വപ്നത്തിലാണ് ക്രിസ്തു വന്നത്.

"ആരിത്....കര്‍ത്താവോ, വരണം...വരണം.....കുറെ കാലമായല്ലോ കണ്ടിട്ട്...."

"ഞാനിപ്പോ അങ്ങനെ അധികം പുറത്തിറങ്ങാറില്ല.....ഇതിപ്പോ ദൈവം വന്ന് ഒരാവശ്യം പറഞ്ഞപ്പോ ദൈവപുത്രനായ ഞാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ....."

"കര്‍ത്താവ്‌ കാര്യം പറയൂ....."

"അല്ല...ഈ നേഴ്സ്മാരുടെ കാര്യത്തില്‍ ഒരു തീരുമാനം....."

"കര്‍ത്താവിനു വേറെ വല്ലതും പറയാനുണ്ടോ....അടുത്താഴ്ച ഞങ്ങള്‍ ഒരു കരിസ്മാടിക് കണ്‍വെന്ഷന്‍ നടത്തുന്നുണ്ട്....ആ വിഷയം ചര്‍ച്ച ചെയ്താലോ...."

"അല്ല.... അച്ചന്മാരും കന്യാസ്ത്രീകളും ചേര്‍ന്ന് ജാഥ നടത്തിയെന്നോ, നാട്ടുകാര്‍ കൂവിയെന്നോ....ഇതൊക്കെ ശരിയായ ഏര്‍പ്പാടാണോ....?"

"കര്‍ത്താവ്‌ ആരുടെ കൂടെയാണെന്ന് എനിക്കിപ്പോ അറിയണം..കര്‍ത്താവിനു വേണ്ടിയല്ലേ ഞങ്ങള്‍ കഷ്ടപ്പെടുന്നത്. ഈ ജാഥയൊക്കെ ഇടതന്മാരുടെ കുത്തകയാണെന്ന് അവന്മാര്‍ക്കൊരു വിചാരമുണ്ട്.....അതല്ല എന്ന് തെളിയിക്കാനാണ് മുദ്രാവാക്ക്യം വിളിച്ചു ജാഥ നടത്തിയത്. ഇപ്പൊ തന്നെ ചില വിശ്വാസികള്‍ക്കിടയില്‍ കര്‍ത്താവ്‌ ഇടതനാണെന്ന് ഒരു തോന്നല്‍ അവന്മാര്‍ വരുത്തിയിട്ടുണ്ട്. ഒരു ക്രിസ്ത്യാനിയായ കര്‍ത്താവിനു ചേര്‍ന്ന വര്‍ത്തമാനമാണോ കര്‍ത്താവ്‌ ഈ പറയുന്നത്? "

"ഞാന്‍ യഹൂദനല്ലേ അച്ചോ....?"

"ആഹ....അത് കൊള്ളാം....എന്നെ ഫാദര്‍ ശശി ആക്കാന്‍ ഇറങ്ങി പുറപ്പെട്ടതാണോ, ഈ പാതിരായ്ക്ക്? ഞങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കര്‍ത്താവിന്റെ നന്മക്കാണ്‌............തല്ക്കാലം, കര്‍ത്താവ്‌ പൊയ്ക്കോ....ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം....ഇവിടന്നു ഞങ്ങള്‍ അങ്ങോട്ട്‌ വരുമ്പോ സ്വര്‍ഗ്ഗരാജ്യത്ത് ഞങ്ങള്‍ക്കുള്ള സീറ്റ്‌ മറ്റു മതക്കാര്‍ അടിച്ചോണ്ട് പോവാതെ നോക്കിയാ മതി .....കേട്ടല്ലോ....?"

ദൈവം ഇരുവരെയും കാത്തിരിക്കുകയായിരുന്നു.

"എന്തായി...?"

"അതേയ്....കല്‍ക്കി , കുല്‍ക്കി എന്നൊക്കെ പറഞ്ഞു എന്നെ ഭൂമിയിലേക്ക്‌ വീണ്ടും പറഞ്ഞു വിടാം എന്നൊക്കെ വല്ല ചിന്തയും മനസ്സില്‍ ഉണ്ടെങ്കില്‍ അതിനു വേറെ ആളെ നോക്കണം...." ഇത്രയും പറഞ്ഞു കൃഷ്ണന്‍ പോയി.

"രണ്ടായിരാമാണ്ടില്‍ ലോകം അവസാനിക്കും എന്നും പറഞ്ഞു ഞാന്‍ പോന്നതാണ്.....അത് നീട്ടി വച്ചത് ദൈവം തന്നെയല്ലേ.....സ്വയം അനുഭവിച്ചോ..." ക്രിസ്തുവും പോയി.

ദൈവം ഇളിഭ്യനായി.